Friday, December 27, 2013

അസ്വാഭാവിക ഉപമകളിൽ ഒരു കാലാവസ്ഥാവിവരണം

  •  
മരിച്ചുപോയ ഒരാളിന്റെ
കൈയക്ഷരം പോലെ
ഈ രാത്രി

മറന്നുപോയ
ചില കാരണങ്ങൾ പോലെ
ഇവിടത്തെ ഈർപ്പം

അടിച്ചമർത്തപ്പെട്ട ഒന്നിന്റെ
അക്കങ്ങളിലുള്ള തെളിവുപോലെ
താപനിലയുടെ ഈ സംഖ്യ

നിശ്ശബ്ദതയുടെ
നാഡിമിടിപ്പുപോലെ
മഴയ്ക്കുള്ള സാധ്യത

അല്ലേ ?

സങ്കീര്‍ണ്ണമായൊരു
സന്ദര്‍ഭത്തിന്റെ
സാരാംശം
സരളമായൊരു
ഉപമയെ
കാത്തിരിക്കുന്നു

കാത്തിരുന്ന്‍
കാത്തിരുന്ന്‍
കാത്തിരുന്നതെന്തിനെന്ന്‍
മറന്നുപോകുന്നു

സാരമില്ല,
അല്ലേ?

Tuesday, December 17, 2013

ഒരു സായാഹ്നത്തിന്റെ ചിത്രകഥ

പകലറുതി
നടപ്പാത

ആകാശത്തിലും
അന്തരീക്ഷത്തിലും
ഭൂമിയിലും
മഞ്ഞ, നീല, ചുവപ്പ് നിറങ്ങളുടെ
മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ

പാതയോരത്തെ
പേരറിയാത്ത ചെടിയുടെ
പച്ചയിലയിൽ
ആരോ തുപ്പിയിട്ട് പോയ
തുപ്പൽതുള്ളി
ചാഞ്ഞുവീഴുന്ന വെളിച്ചത്തിൽ
തൂങ്ങിനിന്ന് തിളങ്ങുന്നത് കണ്ട്
നടന്നുവരുന്ന ഒരാൾക്ക്
മനുഷ്യർ
ജീവിതങ്ങൾ
നിലനിൽപ്പുകൾ
എന്നീ വാക്കുകൾ തോന്നുന്നു

തോന്നലുകളെക്കാളും
വാക്കുകളേക്കാളും
തിരക്കുള്ളതുകൊണ്ടാവാം,
സമയം
ഇതിന്റെയൊക്കെ മുകളിലൂടെ
കറുത്ത നിറത്തിന്റെ
ബ്രഷ് സ്ട്രോക്കുപോലെ
വേഗത്തിൽ കടന്നുപോകുന്നു

ഇരുട്ടാവുന്നു
രാത്രിയാവുന്നു

ഉംകാരം

സംഘികളും ജിന്‍ഗോയിസ്റ്റുകളും
പറഞ്ഞുപുളകംകൊള്ളുന്നതുപോലെ
ലോകത്തിന്റെ നിലനില്‍പ്പിന്‍റെ
പശ്ചാത്തല സംഗീതം
ഓം എന്നൊന്നുമല്ല

 ഉം എന്നാണ്

മറ്റെയാള്‍ എന്നോട്
ഉം എന്ന്‍
പറയുമ്പോഴോ ടൈപ്പ് ചെയ്യുമ്പോഴോ
ഞാന്‍ ഉദ്ദേശിച്ചത് മുഴുവന്‍
മനസ്സിലായിട്ടാവണമെന്നില്ല എന്ന്‍
എനിക്ക് മനസ്സിലാവുന്നുണ്ട്

ഞാന്‍ മറ്റെയാളോട്
ഉം എന്ന്‍
പറയുമ്പോഴോ ടൈപ്പ് ചെയ്യുമ്പോഴോ
അയാള്‍ ഉദ്ദേശിച്ചത് മുഴുവന്‍
മനസ്സിലായിട്ടാവണമെന്നില്ല എന്ന്‍
അയാള്‍ക്ക് മനസ്സിലാവുന്നുണ്ട്

ഞാനോ മറ്റെയാളോ
ഉദ്ദേശിച്ചതിലുമധികം
അയാള്‍ക്കോ എനിക്കോ
മനസ്സിലായിട്ടുണ്ടെന്ന സാധ്യത
നമുക്ക് രണ്ടുപേര്‍ക്കും
മനസ്സിലായില്ലെങ്കിലും
നിലനില്‍ക്കുന്നുമുണ്ട്

അങ്ങനെയങ്ങനെ
ഉം ഉം ഉം എന്ന്‍
വിവക്ഷകളുടെ
വിസ്തീര്‍ണ്ണത്തിലേക്ക്‌
നമ്മള്‍
സാധ്യതകളുടെ ഇലാസ്തികത
കടത്തിവിടുന്നു

ഉംകാരമാണ്
കിടു

എന്നെപ്പറ്റി നിങ്ങൾക്കുള്ള ധാരണകളെക്കുറിച്ചുള്ള എന്റെ ധാരണകൾ പ്രകാരം പ്രവർത്തനക്ഷമമാവാനിടയുള്ള ഭാഷാസൂത്രങ്ങളായ ഉപമ, രൂപകം, ഉൽപ്രേക്ഷ എന്നിവകളിലേതെങ്കിലുമൊക്കെ ഉപയോഗപ്പെടുത്തി ഇപ്പോൾ എനിക്ക് തോന്നുന്നതും ഭാവിയിൽ നമുക്കാർക്കും മനസ്സിലാവാതെപോകാനിടയുള്ളതുമായ ഒരു കാര്യത്തെ അതേപടി ആവിഷ്ക്കരിക്കാൻ ശ്രമിക്കുന്നതിൽ പുതുതായൊന്നുമില്ല എന്ന് തോന്നിയിട്ടും ചോദ്യമെന്നോ ആഹ്വാനമെന്നോ തീർപ്പാക്കാൻ പറ്റാത്തതിനാൽ ഈ രൂപത്തിൽ മഹത്തരമായേക്കാനിടയുണ്ടെന്ന് ഊഹിച്ചിട്ടും എഴുതിയ കവിത

ഇങ്ങനെയൊക്കെ ആയാൽ മതിയോ ?

അതീവ കൃത്രിമ കവിതകള്‍ - ഒന്നാം ലക്കം

വാര്‍ത്തകളില്‍ നിന്ന് ഹൈക്കുകള്‍

 (മാതൃഭൂമി പത്രത്തിന്റെ 05-12-13 ലെ കണ്ണൂര്‍ എഡിഷനില്‍ നിന്ന് ഉണ്ടാക്കിയെടുത്തവ. റെസിപ്പിക്ക് ഫോട്ടോ കാണുക.ഓരോ വാർത്തയിൽ നിന്നും ഒരു ഹൈക്കു. അതാത് വാർത്തകളിൽ നിന്ന് എടുത്തിട്ടുള്ള വാക്കുകൾ / വാചകങ്ങൾ മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നു )






1
പരിധി
പരിഹരിക്കാനാണ്
അറിയിക്കുക

2
ഇപ്പോഴത്തെ
പ്രതീക്ഷ
ലക്ഷ്യമിടുന്നത്

3
അടിയന്തരമായി
പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ
കൊണ്ടുവരുന്നത്

4
കർശനമായി
കണക്കുകൂട്ടി
എലിയെപ്പേടിച്ച്

5
പശ്ചാത്തലത്തിൽ
തുടർച്ചയായാണ്
അതൃപ്തി

6
കൈമാറി
നൽകുകയായിരുന്നു
ക്രമക്കേട്

7
പൊട്ടിത്തെറിയിലെത്തിയെന്നും
സ്വപ്നമാണെന്നും
ആഹ്വാനം ചെയ്തു

8
വധം
മാറ്റമില്ല
സാരമില്ല

9
വഴിമാറി
കാത്തുനിന്നു
സവിശേഷത

Wednesday, December 04, 2013

പ്രോംപ്‌റ്റിംഗ്

ആളുകള്‍
ആകാശത്തേക്ക് നോക്കുമ്പോള്‍
കാണുന്നത്
പടുകൂറ്റനൊരു മേഘം
സരളസാവകാശതാളത്തില്‍
അടര്‍ന്നകന്ന്
രണ്ടായി നീങ്ങുന്നതിന്റെ
ശാന്തഗംഭീര
നാടകീയ ദൃശ്യം.

എന്റെ മനസ്സിന്
മറഞ്ഞിരുന്ന് ഞാനും

നിന്റെ മനസ്സിന്
മറഞ്ഞിരുന്ന് നീയുമാണ്

വിഭജനത്തിന്റെ ഈ രംഗം
പ്രോംപ്റ്റ് ചെയ്യുന്നതെന്ന്

നമുക്ക് മാത്രമറിയാം.

Saturday, October 19, 2013

ആഹാരം പോലെ സംഗീതമുണ്ടാവണേ എന്ന്

മുളകിട്ട് വറുത്ത
പോത്തിറച്ചിക്കഷണങ്ങള്‍
മനുഷ്യനെ രുചിയിലും
രുചിയെ മനുഷ്യനിലും
വിലയം പ്രാപിപ്പിക്കുന്ന
അദ്വൈത പ്രതിഭാസത്തിന്
കീര്‍ത്തനങ്ങളുണ്ടാവണേ

കുരുമുളകിട്ട് കുറുക്കിയ
പന്നിയിറച്ചിയില്‍ നിന്ന്
നാവ് സ്വര്‍ഗത്തിലേക്ക്
രുചിമുകുളങ്ങള്‍ തുറക്കുന്ന
അത്ഭുതത്തിനാല്‍
പ്രാര്‍ത്ഥനാഗീതങ്ങളുണ്ടാവണേ

അത് തിന്നരുത്
ഇത് തിന്നരുത്
തിന്നാലും തൂറിയാലും
സ്വയംഭോഗം ചെയ്യരുത്
എന്നൊക്കെ അനുശാസിക്കുന്നവര്‍ക്ക്
ഏത് സംഗീതം കേട്ടാലും
വയറിളക്കമുണ്ടാവണേ

കുലുക്കിക്കുത്ത്

നിന്നെപ്പറ്റി എഴുതി
(നിനക്കും) മടുത്തിട്ടുണ്ടാവും

ഇന്ന്
സ്വപ്നത്തെപ്പറ്റിയും
തവളയെപ്പറ്റിയുമാണ്
എഴുതുന്നത്

സ്വപ്നത്തില്‍ തവളയെ കണ്ടു
എന്നെഴുതുമ്പോള്‍
സ്വപ്നം = ഒരു സ്ഥലം എന്ന്
ധ്വനിപ്പിക്കപ്പെടുന്നു

തവളയെ സ്വപ്നംകണ്ടു
എന്നാവുമ്പോള്‍
സ്വപ്നത്തിനൊരു
ക്രിയയുടെ പരിവേഷമുണ്ട്

തവള സ്വപ്നത്തില്‍ വന്നു
എന്നാലോചിക്കുമ്പോള്‍
തവള കര്‍ത്താവാണ്

തവള, സ്വപ്നം, കാഴ്ച
എന്നീ ചിഹ്നങ്ങള്‍ വെച്ച്
വ്യാകരണം
കുലുക്കിക്കുത്ത് നടത്തുകയാണ്

ഒന്നുവെച്ചാല്‍ രണ്ട്
രണ്ട് വെച്ചാല്‍ നാല് എന്ന്
ആഹ്വാനമുണ്ടാകുന്നു

ഞാന്‍
സ്വപ്നത്തില്‍
ഒരു മനസ്സ്
വെയ്ക്കുന്നു

സന്ദേഹം

സൌന്ദര്യത്തിന്റെ
പ്രമേയം
സന്ദേഹമല്ലേ ?

സാന്ദര്‍ഭികതയ്ക്കുള്ള തോറ്റങ്ങള്‍ -1

പൂവില്‍ നിന്ന്‍
അടര്‍ത്തിയെടുത്ത പോലെ
മൃദുലവും മനോഹരവും
പ്രസന്നവും പ്രസാദാത്മകവും
നവോന്മേഷഭരിതവുമായ
പ്രഭാതങ്ങളേ
എന്ന്‍
പണ്ടെപ്പോഴത്തേയോ
ചില പ്രഭാതങ്ങളെ
ഇപ്പോള്‍ ഓര്‍മ്മിപ്പിച്ച
മനസ്സേ

മനസ്സിന്റെ
ഔദാര്യമേ

ജീവിതമേ
മരണമേ

ഇന്ദ്രിയങ്ങളുടെ ചേരുവയില്‍

മണങ്ങള്‍
വായുവില്‍ പടരുന്നത്
മൂക്ക് എന്നതുപോലെ
വിഷാദം
വിവേകത്തില്‍ പടരുന്നത്
അറിയിച്ചുതരാന്‍
ഒരു ഇന്ദ്രിയമുണ്ടാവണം,

മനുഷ്യര്‍
ആ ഇന്ദ്രിയത്തോടെ
ജനിക്കുന്നകാലത്ത്
ഒന്നുകൂടി പിറക്കണം,

ഈയെഴുതിയിരിക്കുന്നതിന്റെ
അന്നത്തെ ഫലിതമൂല്യം
അറിയുവാനെങ്കിലും.

Saturday, September 21, 2013

എന്തെന്നാല്‍


മിടിപ്പുകള്‍
അനക്കങ്ങള്‍
നീക്കങ്ങള്‍
സ്ഥാനാന്തരങ്ങള്‍
സംഭവങ്ങള്‍
സങ്കല്‍പ്പങ്ങള്‍
എന്നിങ്ങനെ
ജീവിതം
സമയത്തിലൂടെ
വിപുലപ്പെടുന്നതുപോലെ

ഓര്‍മ്മ
എന്തില്‍നിന്നെങ്കിലും
എന്തിലേക്കെങ്കിലും
എന്തെങ്കിലുമാവുന്നുണ്ടോ എന്ന്
തിട്ടപ്പെടുത്താന്‍
അടയാളം വെച്ചതാണ്

ഇത്

ഇവിടെ

ഭാഷയില്‍ നിന്നുള്ള നീന്തല്‍‌ പാഠങ്ങള്‍ -1

പാട്ടുപോലെ
സ്വാഭാവികവും
പ്രാര്‍ത്ഥനപോലെ
ആത്മാര്‍ത്ഥവുമായ
നിര്‍മമതയുടെ
പൊങ്ങുതടിയില്‍
അള്ളിപ്പിടിച്ച്
ചില വാക്കുകള്‍ക്ക്
മറവിയെ
മുറിച്ചുനീന്താനാവും,
ഓര്‍മ്മപറ്റാനാവും.