Thursday, January 25, 2007

കഥാര്‍സിസ്

മഴയുടെ വരികളിലെന്നപോലെ
ലിപികള്‍ക്കിടയില്‍
തണുപ്പ് കട്ട പിടിച്ച്
കവിതകള്‍
കാറ്റ് കാത്തിരിക്കാറുണ്ട്.
എന്നാലും
ഇനി വരുമെന്ന് പറഞ്ഞ്
ഒരു കവിതയും
പെയ്തു തീരാറില്ല.

ആശുപത്രി വരാന്തയിലെന്ന പോലെ
ചിരിയിലേക്കോ കരച്ചിലിലേക്കോ
തുറക്കുന്നതെന്നറിയാത്ത
വാതിലുകള്‍ക്ക് മുന്നില്‍
മൌനങ്ങള്‍
വെന്ത കാലില്‍ നടക്കാറുണ്ട്
ഓരോ കവിതയിലും.
എന്നിട്ടും
വരാന്‍ വൈകുന്നതെന്തെന്ന്
വാതിലു ചാരാതെ
ഒരു കവിയും
വെളിച്ചം കാത്തിരിക്കുന്നില്ല.

ചിലപ്പോഴൊക്കെ
ഭൂകമ്പത്തില്‍ തകര്‍ന്ന
ജയിലില്‍ നിന്നെന്നപോലെ
ശരീരത്തില്‍ നിന്ന് സ്വതന്ത്രരായ
ആത്മാവുകള്‍
നിയമങ്ങളെ കൊഞ്ഞനം കുത്താറുണ്ട്,
കവിതകളില്‍.
എങ്കിലും
ജീവിതമോ കവിതയോ
ആദ്യമുണ്ടായതെന്നറിയുവാന്‍
ഒരു വായനക്കാരനും
പരോളിലിറങ്ങുന്നില്ല.

(പാഠം മാസികയില്‍ 2003 ല്‍ പ്രസിദ്ധീകരിച്ചത്)

22 comments:

  1. നല്ല കവിത.

    ReplyDelete
  2. കവിത എണ്റ്റെ അയല്‍പക്കത്ത്‌ ഇപ്പോളും ജീവിക്കുന്നു....കാറ്റ്‌ കൊള്ളുന്നു....കാത്തിരിക്കുന്നു...ഓ...ആ കവിത അല്ലയല്ലേ ഈ കവിത....നന്നായി.. അഭിനന്ദനങ്ങള്‍!!

    ReplyDelete
  3. Anonymous7:49 PM

    vaayichchu. koLLaam :)

    ReplyDelete
  4. ലാപുടേ. നല്ല കനമുള്ള കവിത. ദുഃഖമോ നിരാശയോ പേരറിയാത്ത വിഷാദമോ എന്തൊക്കെയോ ഉണ്ടിതില്‍. ആശുപത്രി വരാന്തയില്‍ വെന്തകാലില്‍ നടക്കുന്ന മൌനവും ഭൂകമ്പത്തില്‍ തകര്‍ന്ന ജെയിലുകളിലെന്ന പോലെ സ്വതന്ത്രമായ ആത്മാവും ഒക്കെ വേട്ടയാടുന്ന പോലെ. നല്ല കവിത.

    ഇപ്പോഴെവിടെ നാട്ടിലോ കൊറിയയിലോ?

    ReplyDelete
  5. സൂവേച്ചി,അരീക്കോടന്‍,ഇത്തിരിവെട്ടം,നവന്‍:
    നന്ദി..വായനയ്ക്കും അഭിപ്രായത്തിനും..

    കൂമന്‍സേ കവിത ഇഷ്ടമായെന്നറിയുന്നത് സന്തോഷം.ഇപ്പോ തിരിച്ച് കൊറിയയില്‍ എത്തി...

    ReplyDelete
  6. ഭൂകമ്പത്തില്‍ തകര്‍ന്ന
    ജയിലില്‍ നിന്നെന്നപോലെ
    ശരീരത്തില്‍ നിന്ന് സ്വതന്ത്രരായ
    ആത്മാവുകള്‍
    ലാപുട, ആ വരികളിലെ വിസ്മയം കൂടുതല്‍ ഇഷ്ടമായി.

    ReplyDelete
  7. ഓഹോ അതു ശരി!

    ReplyDelete
  8. ഭൂകമ്പത്തില്‍ തകര്‍ന്ന ജയിലുകളില്‍ നിന്നും പുറത്തെത്തി നിയമത്തെ കൊഞ്ഞനം കുത്തുന്ന ആ പ്രയോഗം എനിക്ക് വളരെ ഇഷ്ടമായി.

    നന്നായിരിക്കുന്നു ലാപുട.

    എന്നു തിരിച്ചെത്തി.

    :)

    ReplyDelete
  9. നിയമ ലംഘനങ്ങളെ സഹിഷ്ണുതയോടെ കാണാനുള്ള മനസ്സൊന്നും മലയാളി വായനക്കാരനില്ല എന്ന് തോന്നുന്നു, പരോള്‍ കിട്ടിയാല്‍ പോലും പുറത്തിറങ്ങി നോക്കില്ല,

    ജയിലില്‍ തന്നെയിരുന്നു ആരെങ്കിലും നിയമത്തെ ചെറുതായെങ്കിലും ഭേദിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള മലയാളി വായനക്കരന്റെ ആ ഹരം അടുത്തൊന്നും മാറാന്‍ പോകുന്നില്ല എന്ന് തോന്നുന്നു.

    ReplyDelete
  10. ലാപുട,
    നല്ലകവിത. ഇഷ്ടമായി,

    പക്ഷെ ‘കഥാര്‍സിസ്‘എന്ന പേരും ഈ കവിതയും തമ്മിലുള്ള ബന്ധം?
    :)

    ReplyDelete
  11. nalla kavitha....(kavitha vanna vazhi)

    ReplyDelete
  12. വേണൂജീ നന്ദി, സന്തോഷം...

    സങ്കൂ,അതെയതേ. :)

    അഗ്രജന്‍ നന്ദി. വന്നിട്ടിപ്പോ നാലഞ്ചു ദിവസമായി...

    അബ്ദൂ :)

    പൊതുവാളന്‍ നന്ദി,വായനയ്ക്കും കമന്റിനും.
    എഴുത്ത്,ജീവിതം,സ്വാതന്ത്ര്യം എന്നീ പ്രമേയങ്ങളെ കൂട്ടായി സ്പര്‍ശിക്കാനായിരുന്നു എന്റെ ശ്രമം.കഥാര്‍സിസ് എന്ന പദം അവിടെ പ്രസക്തം തന്നെ അല്ലേ? :)

    ReplyDelete
  13. മനു,നന്ദി ഈ സന്ദര്‍ശനത്തിന്. ചിലവഴികള്‍ അവയുടെ ലക്ഷ്യങ്ങളെക്കാള്‍ നമുക്ക് പ്രിയതരമായിരിക്കും അല്ലേ? :)

    ReplyDelete
  14. ലാപുടയെ ഒരിടവേളയ്‌ക്കൊടുവില്‍ കണ്ടതില്‍ സന്തോഷം. കവിതയില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന താങ്കളുടെ ചേതന അംഗീകരിക്കപ്പെടേണ്ടതു തന്നെ.

    ReplyDelete
  15. "കാത്തിരിക്കാറുണ്ട്”,“പെയ്തു തീരാറില്ല”,“നടക്കാറുണ്ട്”,“കാത്തിരിക്കാറില്ല”,“കൊഞ്ഞനം കുത്താറുണ്ട്“, “പരോളിലിറങ്ങാറില്ല” എന്നിങ്ങനെ പരസ്പരം ഖണ്ടിക്കുന്ന ആറു പ്രസ്താവനകള്‍,അവയുടെ തനതു ഘടനയിലൂടെ പരസ്പരം അപനിര്‍മ്മിക്കുകയാണിവിടെ.അതിലൂടെ കവിത നേടുന്നതോ കേവല പാഠത്തിനും അപ്പുറത്തെയ്ക്ക് അനുവാചകനെ നയിക്കുന്ന ,ലളിതമായ പുറംചട്ടയ്ക്കുള്ളീല്‍ ഒളിച്ചിരിക്കുന്ന തീവ്രവും ഗഹനവുമായ അനുഭവതലമാണ്,തലങ്ങളാണ്.നന്നായി ലാപുട.

    ReplyDelete
  16. എനിക്കിഷ്ടമായി കവിതയും ആശയവും

    ReplyDelete
  17. വട്ടക്കുളം..സിജിത് ഹിയര്‍...കവിത ജോറായി...പഴയ ആ സ്റ്റോക് ഒക്കെ ഒന്നു പുറത്തെടുക്കു....

    ReplyDelete
  18. ലാപുടേ,
    ഈ ബ്ലോഗില്‍ പുതിയ കവിതയുണ്ടെന്നറിഞ്ഞാലും കുറെ നേരം, ചിലപ്പോള്‍ കുറെ നാള്‍, കഴിഞ്ഞേ വരാറുള്ളൂ. മനസ്സിലുള്ള അമിതപ്രതീക്ഷയെ നിയന്ത്രിക്കാനുള്ള ഒരു ശ്രമം. വരുമ്പോഴാകട്ടെ നിരാശപ്പെടേണ്ടി വരാറില്ല. ഇത്തവണയും അങ്ങനെ തന്നെ.
    നന്ദി. പോസ്റ്റ്‌ ചെയ്യാത്ത പഴയ കവിതകള്‍ ഇനിയുമിടുമല്ലോ.

    ReplyDelete
  19. വരികള്‍ക്കു ചില പൊരുത്തക്കേടുകള്‍ തോന്നുന്നുണ്ടു്.

    ReplyDelete
  20. വളരെ നന്നായിട്ടുണ്ട്... വായിക്കാൻ ഒരുപാട്..

    ReplyDelete