Friday, January 11, 2008

സത്യം പറയുന്നവരെക്കുറിച്ചുള്ള നുണകള്‍

മേല്‍പ്പറഞ്ഞതരം
രണ്ടു ചരിത്രസത്യങ്ങള്‍
‍പാഠപുസ്തകത്തിനകത്ത്
അന്യോന്യം കണ്ടുമുട്ടി.

എന്തുണ്ട് വിശേഷം?
ദാ ഇവിടെ വരെ.
നമ്മളെയൊക്കെ മറന്നോ?
ഇങ്ങനെയൊക്കെയങ്ങ് നീങ്ങുന്നു.
എന്നിങ്ങനെ
വെടിപ്പായ കുശലങ്ങള്‍ക്കൊടുവില്‍,

കാര്യങ്ങള്‍
നിനച്ചിരിക്കാത്തവണ്ണം
സൈദ്ധാന്തികവും
ഗൃഹാതുരവുമായതോടെ,

അടുത്ത പരീക്ഷയ്ക്കുമുന്‍പ്
അവിചാരിതമായി
തമ്മില്‍ വീണ്ടും കാണുമെന്ന്
തീരുമാനിച്ചുറച്ചു.

അവരവരുടെ
പേജുകളിലേക്ക്
ഊര്‍ജ്ജിത ചിത്തരായി
തിരിച്ചു നടന്നു.

13 comments:

  1. പല 'ചരിത്രസത്യ'ങ്ങളും വലിയ പരീക്ഷകളെയും പരീക്ഷണങ്ങളെയും നേരിടുന്ന കാലത്ത് നഗ്നമല്ലാത്ത രണ്ടുസത്യങ്ങള്‍ പാഠപുസ്തകത്തില്‍ സം‌വദിച്ചെന്ന കണ്ടെത്തല്‍ നേരായിട്ടും നുണയായിരിക്കില്ല!

    ReplyDelete
  2. അടുത്തപരീക്ഷകഴിയുമ്പോള്‍
    ജീവിച്ചിരുപ്പുണ്ടെങ്കില്‍..
    അല്ലേ?

    ReplyDelete
  3. “ചരിത്രസത്യങ്ങള്‍ നിനച്ചിരിക്കാത്തവണ്ണം സൈദ്ധാന്തികവും ഗൃഹാതുരവുമായതോടെ...“
    ഹോ... ഉറക്കം ഇന്നും നഷ്ടപ്പെടും എന്നുറപ്പാണ്.. എങ്കിലും അവിചാരിതമായി പരീക്ഷയ്ക്കു മുന്‍പ് ഇനിയും കാണുമെന്ന് ഈ ചരിത്രസത്യങ്ങള്‍ തീരുമാനിച്ചതെങ്ങനെയെന്ന് മനസിലായിട്ടില്ല. പേജുകളിലേയ്ക്ക് ഊര്‍ജിതചിത്തരായി നടന്നുപോകുന്നത് കൈവെള്ളയിലെന്നപോലെ കാണാന്‍ കഴിയുന്നുണ്ടെങ്കിലും..
    കവിതയില്‍ ഒരു പുതിയ സ്ഥലം രൂപപ്പെടുകയാണല്ലേ? അതോ എനിക്കു തോന്നുന്നതോ?

    ReplyDelete
  4. സഖാവെ,അല്ലെങ്കിലും ചരിത്രത്തിലെവിടെ സത്യം..?പരീക്ഷക്കു മാര്‍ക്കു വാങ്ങാന്‍ മാത്രം കൊള്ളാം

    ReplyDelete
  5. പ്രിയ സഖാവെ.....

    ചരിത്രം ഏത്‌ വിഷയത്തെ കുറിച്‌ പറയുകയാണേലും അത്‌ അതിന്റെ ഒരു വശം മാത്രമായിരിക്കും....വിജയിയുടെ...അതില്‍ പരാജിതന്റെ യാതൊരു വിശേഷവും പറയുന്നില്ല...സത്യവും നുണയും.....

    jabirshareef@yahoo.com

    ReplyDelete
  6. കുളത്തിലേക്ക് എറിയപ്പെടുന്ന കല്ല്ലിനെപ്പോലെ വായിക്കുന്നവന്റെ മനസില്‍
    ഏതേതു രൂപങ്ങളാണ് താന്‍കാരണം ഉടലെടുക്കുന്നതെന്ന് ഉയര്‍ന്ന് പൊങ്ങുന്നതെന്ന് ഈ കവിത ഊഹിച്ചിട്ടുണ്ടാവില്ല :)

    ReplyDelete
  7. ഓരൊ പരീക്ഷകള്‍ക്കും മുന്‍പ്‌ ചരിത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവോ?

    ReplyDelete
  8. ശ്രീ, :)

    ജ്യോനവന്‍, അതെ നുണയായിരിക്കില്ല..:)

    ഭൂമിപുത്രി, അങ്ങനങ്ങ് കാഞ്ഞുപോവാതിരിക്കാനുള്ള കായബലം പല നുണകള്‍ക്കുമുള്ളതു കൊണ്ട് ഒന്നും അസാധുവാകുന്നില്ല...
    മുന്‍പത്തെ കവിതകള്‍ക്കിട്ട കമന്റുകളും കണ്ടു..ആകെ മൊത്തം അഞ്ച് നന്ദി...:):)

    വെള്ളെഴുത്ത്, പുതിയ സ്ഥലം? അത്രയ്ക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല കേട്ടോ..ഒരു പക്ഷേ നിങ്ങള്‍ക്കാവും കൃത്യമായി പറയാനാവുക. തലക്കെട്ടും ആദ്യവരിയും തമ്മിലുള്ള ഇരിപ്പുവശം കണ്ണില്‍പ്പെട്ടാല്‍ തീരുന്നതാണ് മറ്റു രണ്ടു അവ്യക്തതകളും എന്ന് എന്റെ ഒരു ഊഹം....:)

    ഹാരിസ്, ചരിത്രം നമുക്ക് ഒരു പാഠ്യവിഷയം മാത്രമായിരിക്കുന്നതില്‍ പേടിപ്പിക്കുന്ന ഒരു നിഷ്‌ഫലതയുണ്ട് . അല്ലേ?

    പ്രിയ, :)

    ജാബിര്‍, അതെ ,വാസ്തവം..

    സനാതനന്‍, :)

    ശെഫി, ചരിത്രം സിലബസിനകത്തുമാത്രം ആവര്‍ത്തിക്കപ്പെടുന്നു..

    ReplyDelete
  9. അസ്വസ്ഥങ്ങളായ ചില ഇടങ്ങളിലേയ്ക്ക് ഇറങ്ങി നടക്കുന്നു ഈ കവിത..

    ReplyDelete
  10. "തിരിച്ചു നടന്നു" അതും ഊര്ജ്ജിത ചിത്തരായ്‌ .... സത്യം

    ReplyDelete
  11. അവിചാരിതമായി
    തമ്മില്‍ വീണ്ടും കാണുമെന്ന്
    തീരുമാനിച്ചുറച്ചു.

    :)

    "നുണകള്‍ പറയുന്നവരെക്കുറിച്ചുള്ള സത്യം"

    ReplyDelete