ആകാശത്തിലും അന്തരീക്ഷത്തിലും ഭൂമിയിലും മഞ്ഞ, നീല, ചുവപ്പ് നിറങ്ങളുടെ മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ
പാതയോരത്തെ പേരറിയാത്ത ചെടിയുടെ പച്ചയിലയിൽ ആരോ തുപ്പിയിട്ട് പോയ തുപ്പൽതുള്ളി ചാഞ്ഞുവീഴുന്ന വെളിച്ചത്തിൽ തൂങ്ങിനിന്ന് തിളങ്ങുന്നത് കണ്ട് നടന്നുവരുന്ന ഒരാൾക്ക് മനുഷ്യർ ജീവിതങ്ങൾ നിലനിൽപ്പുകൾ എന്നീ വാക്കുകൾ തോന്നുന്നു
തോന്നലുകളെക്കാളും വാക്കുകളേക്കാളും തിരക്കുള്ളതുകൊണ്ടാവാം, സമയം ഇതിന്റെയൊക്കെ മുകളിലൂടെ കറുത്ത നിറത്തിന്റെ ബ്രഷ് സ്ട്രോക്കുപോലെ വേഗത്തിൽ കടന്നുപോകുന്നു
(മാതൃഭൂമി പത്രത്തിന്റെ 05-12-13 ലെ കണ്ണൂര്‍ എഡിഷനില്‍ നിന്ന് ഉണ്ടാക്കിയെടുത്തവ. റെസിപ്പിക്ക് ഫോട്ടോ കാണുക.ഓരോ വാർത്തയിൽ നിന്നും ഒരു ഹൈക്കു. അതാത് വാർത്തകളിൽ നിന്ന് എടുത്തിട്ടുള്ള വാക്കുകൾ / വാചകങ്ങൾ മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നു )
ഒട്ടും ഉറക്കം വരാത്ത നട്ടപ്പാതിരനേരങ്ങളില്‍ ഞാനറിയാതെ ഞാന്‍ ഇരുട്ടിന്റെ ഡി.എന്‍.എ. ആവുന്നു
ഇന്നത്തെ ഇരുട്ടിന് നാളത്തെ ഇരുട്ടിലേക്കെത്തിക്കാനുള്ള സ്വൈര്യക്കേടുകളുടെ രാസസംഘാതമായി ഞാന്‍ സംവിധാനം ചെയ്യപ്പെടുന്നു
വരാനുള്ള ഇരുട്ടുകള്‍ എങ്ങനെ വളരണമെന്ന് എങ്ങനെ പെരുമാറണമെന്ന് തീര്‍പ്പുകള്‍ , തീരുമാനങ്ങള്‍ എന്നിലൂടെ ഒളിച്ചുകടത്തപ്പെടുന്നു
ഇരുളില്‍ നിന്ന് ഇരുളിലേക്കുള്ള ചെറിയ തുരങ്കം മാത്രമായ വെളിച്ചത്തില്‍ , പകലില്‍ നിങ്ങള്‍ കാണുന്ന/കണ്ടില്ലെന്ന് നടിക്കുന്ന ഞാനും എന്റെ അപ്രസക്തിയും അതിഗംഭീരവും അതീവരഹസ്യവുമായ എന്റെ ദൌത്യത്തിന്റെ കരുതിക്കൂട്ടിയുള്ള പ്രച്ഛന്നവേഷങ്ങള്‍ മാത്രം.
കവിത അതാണ് ഇതാണ് എന്നൊക്കെ തോന്നുന്നതും ആ
തോന്നലിനെ എഴുതണമെന്ന് തോന്നുന്നതും എഴുതിയത് കവിതയാണെന്ന് തോന്നുന്നതും
പലകാലങ്ങളിലുള്ള പതിവാകയാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി
ചെലവഴിക്കുന്ന സമയം ഗണ്യമായ അളവിലുള്ളതെന്ന് ബോധ്യം തോന്നുകയും ഭാവിയില്‍
മേല്‍പ്പറഞ്ഞ സമയനഷ്ടം ഒഴിവാക്കാന്‍ ഇപ്പോഴുള്ള സമയം ഉപയോഗിച്ച് ഉപായങ്ങള്‍
ഉണ്ടാക്കാവുന്നതാണെന്ന് തോന്നുകയും അതിലേക്കായി വരുംകാലപ്രാബല്യത്തോടെ,
അക്ഷരമാലാക്രമത്തില്‍ കവിത അതാണ് ഇതാണ് എന്നൊക്കെ സ്വയം തോന്നിപ്പിക്കുകയും
ചെയ്തവിധം താഴെ പറയും വിധം :
(കവിത എന്ന് ഓരോ വരിയുടെയും തുടക്കത്തില്‍ ചേര്‍ത്തുവായിക്കാന്‍ താല്‍പ്പര്യം)
ചരിത്രത്തിന്റെ ചിയര്‍ഗേളാണ്
ഛെ എന്നതിന്റെ ഛേദമാണ്
ജ്വലനങ്ങളുടെ ജാലവിദ്യയാണ്
ഝടുതിയിലെ ഝടുതിയാണ്
ഞാനിലെ ഞങ്ങളാണ്
ടൈംപീസിലെ ടിക്‍ടികിന്റെ അര്‍ത്ഥമാണ്
ഠ വട്ടത്തിലെ ഠോ ആണ്
ഡെസ്പറേഷന്റെ ഡയഗ്രമാണ്
ഢും ഢും എന്ന് പെരുമ്പറയും
ണിം ണിം എന്ന് മണിയും
മുഴങ്ങുന്നതിതിനുവേണ്ടിയാണ്
തിരസ്ക്കാരത്തിന്റെ തീരുവയാണ്
ഥ യില്‍ തുടങ്ങുന്ന ഒരു വാക്കുണ്ടാവുമെങ്കില്‍ അതാണ്
ദൈവങ്ങളുടെ ദയനീയതയാണ്
ധൈര്യത്തിന്റെ ധമനിയാണ്
നിരാസത്തിന്റെ നീതിബോധമാണ്
പരിഹാരമില്ലാത്ത പരാക്രമമാണ്
ഫലമില്ലാത്ത ഫിലോസഫിയാണ്
ബഹളങ്ങളില്‍നിന്നുള്ള ബൈപ്പാസാണ്
ഭീതിയുടെ ഭരണഘടനയാണ്
മരണത്തിന്റെ മാനറിസമാണ്
യുദ്ധങ്ങളും യോദ്ധാക്കളുമാണ്
രഹസ്യങ്ങളുടെ രസനിരപ്പാണ്
ലൈലാകങ്ങളുടെ ലയനൃത്തമാണ്
വേദനകളുടെ വയറിംഗാണ്
ശങ്കകളുടെ ശമ്പളമാണ്
ഷോപീസായി വെച്ച ഷഡ്ഡിയാണ്
സമയത്തിന്റെ സിക്താണ്ഡമാണ്
ഹലാക്കിന്റെ ഹാലിളക്കമാണ്
ളാക്കാട്ടൂരും ളാഹയുമാണ്
ഴാ എന്ന് മദ്യം നാവിനോട് ചെയ്യുന്നതാണ്
റഗുലര്‍ലി ഇറഗുലറാണ്
ക്ഷാമകാലത്തെ ക്ഷേമാന്വേഷണമാണ്
ജീവിതം
ജീവിതത്തെ
ജീവിതം കൊണ്ട്
ജീവിതമായി
ജീവിക്കുന്നു
[വാക്കുകള്‍തോറും, വരികള്‍തോറും, വിശദാംശങ്ങളിലെമ്പാടും കര്‍ത്താവും കര്‍മ്മവും ക്രിയയുമായി ജീവിതം (മാത്രം) നിറഞ്ഞുനില്‍ക്കുന്നതായി ഇതിലും മികച്ച ഒരു കവിത ഇതിനുമുന്‍പും ഇനിയൊരിക്കലും ഉണ്ടാവുക സാധ്യമല്ല]
നശ്വരത എന്ന്
പറയപ്പെടുന്ന (പറയപ്പെടാത്ത)
പ്രവൃത്തി / പദ്ധതിയെപ്പറ്റി
താഴെപ്പറയുന്ന വിധത്തില്‍
ആലോചിച്ചുനോക്കിയിട്ടുണ്ടോ ?
ഞാന്‍, നിങ്ങള്‍ ,
ഇവിടെ ടൈപ്പ് ചെയ്യപ്പെടുന്ന
ഈ വരികള്‍ എന്നിവ ചേര്‍ന്ന്
ഭാവിയില്‍ പൂര്‍ത്തിയാവുന്ന വിധത്തില്‍
ചുരുങ്ങിയത് 5 നശ്വരതകളെയെങ്കിലും
ആവിഷ്ക്കരിക്കുന്നുണ്ടെന്ന് ?
[1. എന്റെ നശ്വരത
2. നിങ്ങളുടെ നശ്വരത
3. എന്റെ എഴുത്തിന്റെ നശ്വരത
4. നിങ്ങളുടെ വായനയുടെ നശ്വരത
5. നമ്മുടെ ഭാഷയുടെ / യുക്തിയുടെ നശ്വരത]
ചുരുക്കത്തില്‍
വര്‍ത്തമാനം
ഭാവിയുടെ അസംസ്കൃതവസ്തുവാണെന്ന
ആശയ(ക്കുഴപ്പ)ത്തെ
ഉണ്ട് / ഇല്ല എന്ന് മിടിക്കുന്ന
ബൈനറിയില്‍
നശ്വരതയിലേക്ക് ഫീഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ?
കൊന്നുകളയേണ്ടതുണ്ട് എന്ന് നീ പറയുന്നു + കൊന്നുകളയേണ്ടതുണ്ട് എന്ന് ഞാന്‍ കേള്‍ക്കുന്നു + കൊന്നുകളയേണ്ടതുണ്ട് എന്ന് കേട്ടിട്ടും ഞാന്‍ ഒന്നും മിണ്ടാതിരിക്കുന്നു + കൊന്നുകളയേണ്ടതുണ്ടെന്ന നിന്റെ പറച്ചിലിന്റെയറ്റത്തോട് ഘടിപ്പിക്കപ്പെട്ട നിലയില്‍ അനക്കമറ്റ് അടിയുറച്ച് എന്റെ നിശ്ശബ്ദത ഒരു പാലമായി മാറുന്നു + കൊല്ലാനും കൊന്നവയെ കളയാനും പാലത്തിലൂടെ നീയും ഞാനും മറ്റുള്ളവരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു
വായിക്കുകയും എഴുതുകയും പറയുകയും ഓര്‍ത്തുവെയ്ക്കുകയും മറന്നുപോവുകയും ചെയ്ത വാക്കുകള്‍ക്കെല്ലാം മരണത്തെപ്പറ്റി അറിയാമായിരുന്നെന്ന തിരിച്ചറിവിനെയാണ് ജീവിതം എന്ന് പറയുന്നത്.