Tuesday, February 19, 2008

ഈര്‍ച്ച എന്ന ഉപമയില്‍

മരക്കഷണത്തില്‍
ഈര്‍ച്ചവാളുപായുന്ന
ഒച്ച പോലതിന്‍
ഉരിയാട്ടുപെരുക്കങ്ങള്‍.

ഇടക്കൊന്ന് നിര്‍ത്തിയ
ഈര്‍ച്ചപ്പണി പോലെ
മുറിഞ്ഞതിന്റെയും
മുറിയാനുള്ളതിന്റെയും
അതിര്‍ത്തിയില്‍
അതിന്റെ ഇടവേളകള്‍.

മുറിയുമ്പോള്‍ മാത്രം
മരത്തില്‍ നിന്ന്
പുറത്തുവരാന്‍ കാത്തിരുന്ന
മരപ്പൊടിയുടെ
നനവുമണം പോലെ
അതിന്റെ
സ്‌മൃതിഗന്ധങ്ങള്‍.

രണ്ടാവാനുള്ളതിന്‍
നേര‍ത്തിലൂടെത്ര
മൂര്‍ച്ചകള്‍ നിരങ്ങീല
നമ്മളില്‍ നീളത്തില്‍ ?

Saturday, February 09, 2008

വിവര്‍ത്തനം

മുറിയിലേക്ക്
തിരിച്ചുവരുന്ന വഴി.

പാതിരാത്രി നേരം.

പലരോടൊന്നിച്ച്
പലപ്പോഴായി
കയറിയിട്ടുള്ള
മദ്യശാലയുടെ കെട്ടിടം.

അതിനുള്ളില്‍ നിന്നും
പുറത്തേക്ക് കവിയുന്നു
ഇരുണ്ട വെളിച്ചത്തിനുമേലെ
ഒച്ചകള്‍ കൊണ്ട്
ലഹരികളുടെ കൊത്തുപണികള്‍.

ഏങ്ങിക്കലങ്ങിയൊരൊച്ച
ഒറ്റയ്ക്കുയരുന്നതുകേട്ടാണ്
നോക്കിപ്പോയത്...
ബാറിന്റെ ചവിട്ടുപടികളിലൊന്നില്‍
കുന്തിച്ചിരിപ്പുണ്ടായിരുന്നു, അയാള്‍
ഏങ്ങലിലുലഞ്ഞ്
എന്തിനോ കരഞ്ഞ്

ആദ്യമായല്ല ഇമ്മട്ടിലൊന്ന്
കാണാനിടയായതെങ്കിലും
എന്തിനോ അപ്പോള്‍
ചെന്നു നോക്കാന്‍ തോന്നി.

അടുത്തെത്തിയതും
എഴുന്നേറ്റ് നിന്ന്
ചുമലില്‍ കൈവെച്ചു.

പേര് കിം മ്യോംഗ് ഹൊ എന്നും
ടാക്സി ഡ്രൈവറെന്നും പറഞ്ഞു.

കരയുന്നുണ്ടായിരുന്നു
നെഞ്ചുതടവുന്നുണ്ടായിരുന്നു
കണ്ണുതിരുമ്മുന്നുമുണ്ടായിരുന്നു.

സോജുവിന്റേയും
സിഗരറ്റിന്റേയും
മണം തെറിപ്പിച്ച്
കരച്ചിലിനൊപ്പം
തുരുതുരാ പലതും
പറഞ്ഞുകൊണ്ടിരുന്നു ;
എനിക്കറിഞ്ഞുകൂടാത്ത
അയാളുടെ ഭാഷയില്‍,
മലയാളത്തിനറിയാത്തത്ര
നീളുകയും കുറുകുകയും
മൂര്‍ച്ചയാവുകയും
മുരളുകയും ചെയ്യുന്ന
അതിന്റെ ശബ്ദങ്ങളില്‍.

ലോകത്തിലെ എല്ലാ മനുഷ്യരും
പാവങ്ങളാണ്
എന്നൊന്നുമായിരിക്കില്ല
പറഞ്ഞിരുന്നത്.
എന്നിട്ടും
അങ്ങനെയെന്തോ ആണ്
എനിക്ക് മനസ്സിലായത്.

Monday, January 28, 2008

താമസം

വിസ്തരിച്ച് പറഞ്ഞാല്‍
ഓര്‍ത്തിരിക്കില്ലെന്നറിയാം.

ചുരുക്കിപ്പറയാന്‍ ശ്രമിക്കാം.

എത്ര ചുരുക്കിപ്പറഞ്ഞാലും
രണ്ടെണ്ണമെങ്കിലുമുണ്ട്
പാര്‍പ്പിടം,
മേല്‍‌വിലാസം.

ഉറങ്ങുമ്പോള്‍
ഇരുട്ടത്തൊന്ന്,
ഉറങ്ങിത്തീരുമ്പോള്‍
അതേയിടത്തു തന്നെ
വെട്ടത്ത് വേറൊന്ന്.

Thursday, January 24, 2008

കാണാതെയറിയുന്ന കലണ്ടറില്‍

ഏതു നോക്കിനെയും
വലിച്ചെടുത്ത് തൊടുന്ന
ഊക്കുള്ളൊരു കാന്തം-
നിന്റെ മിഴിവുള്ള ചിത്രം.

ചിത്രത്തിനു താഴെ
കറുപ്പിലും ചുവപ്പിലും
തീയ്യതികള്‍
തക്കം‌പാര്‍ത്തിരിക്കുന്നു.

ഏകാന്തതേ,
അന്തര്‍മുഖരുടെ
ദൈവമേ
സൂപ്പര്‍സ്റ്റാറേ
രാഷ്ട്രീയ നേതാവേ
അല്ലെങ്കില്‍
പ്രകൃതിദൃശ്യമേ

നീയില്ലായിരുന്നെങ്കില്‍
നിന്റെ പടമില്ലാതാണെങ്കില്‍
ആത്മഗതങ്ങളുടെ കലണ്ടര്‍
കാലം മാത്രം കാണിച്ച്
എന്തെല്ലാം വിശ്വസിപ്പിച്ചേനേ.

Thursday, January 17, 2008

പ്രേതാവിഷ്ടം

തലകീഴായി മറിഞ്ഞ്
ഭൂമിയിലേതല്ലാത്ത
സമയം പറയുന്ന
ടൈംപീസും

നെടുനീളത്തില്‍
നിലം‌പൊത്തി
ഒടിഞ്ഞുലഞ്ഞ പുസ്തകങ്ങളെ
ശര്‍ദ്ദിച്ചുകൊണ്ടിരുന്ന
അലമാരയും

വളഞ്ഞുമടങ്ങിയുറങ്ങുന്ന
ആളുകളില്‍ നിന്ന്
ശരീരമപ്പാടെ
ആവിയായ മട്ടില്‍
അങ്ങുമിങ്ങും കാണപ്പെട്ട
ഉടുപ്പുകളും

കുടിക്കാന്‍ വെച്ച വെള്ളം
മറിഞ്ഞ് പടര്‍ന്ന തറയും

വീണുപൊളിഞ്ഞ്
പേടിയെ പലരൂപത്തില്‍
പേടിപ്പെടുത്തും വിധം
പ്രതിഫലിപ്പിച്ച
കണ്ണാടിയും ചേര്‍ന്ന്

സ്വപ്നത്തിന്റെ നരകവെളിച്ചം
ഉറക്കത്തിന്റെ
കണ്ണില്‍ കുത്തിയപ്പോള്‍
ഭൂകമ്പത്തിലെന്നോണം
കുലുങ്ങിയുണര്‍ന്നു.

മുറിയിലെ വെളിച്ചത്തിന്റെ
സ്വിച്ച് കാണാതെ
തപ്പിത്തടഞ്ഞ്
കൈകാലുപിഴച്ച്
തൊട്ടതെല്ലാം വീഴിച്ച്
ഉഴറിയുലയുമ്പോള്‍

നോക്ക് വിഡ്ഢീ,
നിന്നെക്കൊണ്ട് ഞാനെന്റെ
ഫോട്ടോകോപ്പിയെടുപ്പിക്കുന്നത്
നോക്കി നീ കാണെന്ന്
പാതിയില്‍ പൊലിഞ്ഞ സ്വപ്നത്തിന്റെ
പ്രതികാരദാഹിയായ പ്രേതം.

Friday, January 11, 2008

സത്യം പറയുന്നവരെക്കുറിച്ചുള്ള നുണകള്‍

മേല്‍പ്പറഞ്ഞതരം
രണ്ടു ചരിത്രസത്യങ്ങള്‍
‍പാഠപുസ്തകത്തിനകത്ത്
അന്യോന്യം കണ്ടുമുട്ടി.

എന്തുണ്ട് വിശേഷം?
ദാ ഇവിടെ വരെ.
നമ്മളെയൊക്കെ മറന്നോ?
ഇങ്ങനെയൊക്കെയങ്ങ് നീങ്ങുന്നു.
എന്നിങ്ങനെ
വെടിപ്പായ കുശലങ്ങള്‍ക്കൊടുവില്‍,

കാര്യങ്ങള്‍
നിനച്ചിരിക്കാത്തവണ്ണം
സൈദ്ധാന്തികവും
ഗൃഹാതുരവുമായതോടെ,

അടുത്ത പരീക്ഷയ്ക്കുമുന്‍പ്
അവിചാരിതമായി
തമ്മില്‍ വീണ്ടും കാണുമെന്ന്
തീരുമാനിച്ചുറച്ചു.

അവരവരുടെ
പേജുകളിലേക്ക്
ഊര്‍ജ്ജിത ചിത്തരായി
തിരിച്ചു നടന്നു.

Wednesday, January 09, 2008

വെയില്‍ നേരെയല്ലാതെ വീഴുന്ന ഇടങ്ങള്‍

പദപ്രശ്നത്തിലെ
കറുപ്പിച്ച കള്ളികള്‍ പോലെ

മരച്ചുവട്ടിലെ
വെട്ടം വീഴാവിടവുകളില്‍

ഈര്‍പ്പം

മറവിയില്‍
കാത്തിരിക്കും ,

ഉണങ്ങുവാനമാന്തിച്ച്
ആനുകാലികമല്ലാതെ.

Wednesday, January 02, 2008

ഹേമന്തത്തില്‍ ഒരു രാത്രികാല തിരക്കഥയില്‍

രാത്രി
വെളുത്ത ശലഭങ്ങളെ
താഴേക്ക്
പറത്തിക്കൊണ്ടിരുന്നു.

ഇരുട്ടിന്റെ
തണുത്ത
സ്ക്രീന്‍ സേവര്‍
മഞ്ഞ് മഞ്ഞ് എന്ന്
മിടിച്ചുകൊണ്ടിരുന്നു.

വളവുതിരിഞ്ഞ്
ഒറ്റയ്ക്കുവന്ന കാറിന്റെ
നെറ്റിവെളിച്ചം
വീശിയനങ്ങിയ നൊടിയില്‍

സേവ് ചെയ്തതല്ലാത്ത
തണുത്ത ദുരൂഹത
നീല ജാക്കറ്റിട്ട രൂപത്തില്‍
‍താനേ തുറന്നുവന്നു.

ചുണ്ണാമ്പ് ചോദിക്കരുത്
എന്റെ കയ്യിലില്ല എന്ന്
ക്ലിക്ക് ചെയ്തപ്പോഴേക്കും
കാറ് അകന്നുപോയി.

നീലജാക്കറ്റിട്ടൊരു
സാധാരണ പെണ്‍കുട്ടി
മരിച്ചവരും ശലഭങ്ങളും
ഉപയോഗിക്കാത്ത
റോഡിലൂടെ
കാലമര്‍ത്തി നടന്ന്
കടന്നുപോയി.

Friday, December 28, 2007

പരസ്യവിപണനം

ഏകാന്തതയിലേക്കുള്ള എളുപ്പവഴികള്‍
എന്ന പേരില്‍ ഞാനെഴുതിയ
ഉപയോഗപ്രദമായ ഈ കൈപ്പുസ്തകം
ആദായവിലയില്‍ സ്വന്തമാക്കാനുള്ള
അസുലഭ അവസരത്തിലേക്ക്
മാന്യയാത്രക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

വെറുതെയൊന്ന്
തുറന്നുനോക്കണം സുഹൃത്തേ
തരക്കേടില്ല, പ്രയോജനപ്പെടും
എന്ന് ബോധ്യപ്പെട്ടാല്‍മാത്രം
കാശ് മുടക്കിയാല്‍ മതി.

അല്ലെങ്കിലും
ആരാണുള്ളത് സഹോദരീ
ഏകാന്തതയിലേക്ക്
എങ്ങനെ പോകണം
എങ്ങനെ വരണം എന്ന്
ഒരിക്കലെങ്കിലും വഴിമുട്ടാത്തവര്‍ ?

എകാന്തതയിലേക്ക്
ഇതിലുള്ള വിവരങ്ങള്‍
രസകരമല്ലെങ്കില്‍
തുറന്നുപറയണം സഹൃദയരേ

ഇതിനു തൊട്ടുമുന്‍പ്
ഏകാന്തതയിലെ അന്യായങ്ങള്‍
എന്ന പേരില്‍ ഞാനെഴുതിയ
അപസര്‍പ്പകനോവലിന്റെ
ഏതാനും ചില കോപ്പികള്‍
നിങ്ങള്‍ക്കുവേണ്ടിയാകണം
ഇപ്പൊഴുമെന്റെ കയ്യില്‍
‍ബാക്കിനില്‍ക്കുന്നത്.

Wednesday, December 19, 2007

സന്ധി

നീ ഒന്നും പറയണ്ട.

പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത
എന്തെങ്കിലും പ്രശ്നം

നമുക്കിടയിലുണ്ടെന്ന്

നീ എത്ര വാദിച്ചാലും
ഞാന്‍ സമ്മതിച്ചുതരില്ല.

Thursday, December 13, 2007

വിരസത

എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍

തിലോത്തമ തീയറ്ററിനകത്ത്
നൂണ്‍ഷോയ്ക്കുള്ള ഇരുട്ട്
പതിവുപോലെ പ്രവേശിച്ച നേരം

താലൂക്കാപ്പീസില്‍
പി.പി. ഹരിദാസിന്റെ
അപേക്ഷയുള്ള ഫയലിനെ
ക്ലാര വര്‍ഗ്ഗീസ്
മടക്കിവെച്ച മാത്രയില്‍

പന്ത്രണ്ട് അമ്പതിന്
പുറപ്പെടേണ്ടിയിരുന്ന
ജെ.കെ. ട്രാവത്സ്
ഉടന്‍ സ്റ്റാന്‍ഡുവിടണമെന്ന്
ബസ്‌സ്റ്റാന്‍ഡിലെ ഉച്ചഭാഷിണി
കര്‍ക്കശപ്പെട്ടപ്പോള്‍

നിര്‍ണ്ണായകവും
ചരിത്രപ്രസക്തവുമായ
ഒരു അട്ടിമറിയിലൂടെ
വിരസതയ്ക്ക്
അന്നും
വിശന്നു തുടങ്ങി.

Monday, December 10, 2007

അറിയിപ്പ്

[പാട്ട് നില്‍ക്കുന്നു....]

ഒരു പ്രത്യേക അറിയിപ്പ്,

ഭക്ഷണക്കമ്മിറ്റിയുടെ
മേല്‍നോട്ടം വഹിക്കുന്ന
ശ്രീമാന്‍ പ്രത്യയശാസ്ത്രത്തെ
കുറച്ചു കൂടുതല്‍ നേരമായി
കാണാനില്ലെന്ന്
സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നു.

അദ്ദേഹം
സമ്മേളന നഗരിയിലോ
സമീപപ്രദേശങ്ങളിലോ
എവിടെയെങ്കിലുമുണ്ടെങ്കില്‍
എത്രയും പെട്ടെന്ന്
സംഘാടകസമിതി ഓഫീസുമായി
ബന്ധപ്പെടണമെന്ന്
വീണ്ടും വീണ്ടും അറിയിക്കുന്നു,
അഭ്യര്‍ത്ഥിക്കുന്നു.

മറ്റുപ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തകര്‍
‍ഇദ്ദേഹത്തെ കാണുന്നപക്ഷം
ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍
‍സംഘാടക സമിതി
കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.

[പാട്ട് തുടരുന്നു....]

Thursday, December 06, 2007

കാത്തിരിപ്പ്

പുറപ്പെട്ടുവെന്ന്
പറഞ്ഞിട്ട്
നേരം കുറേയായല്ലോ?

എവിടെയെത്തി ഇപ്പോ?

ഞാനിവിടെ
ബസ്‌സ്റ്റോപ്പില്‍ നിന്ന്
മുടിഞ്ഞ വെയിലുതിന്നുന്നു

വൈകുന്നുവെന്നറിഞ്ഞാല്‍
പറയേണ്ടായിരുന്നോ?

ഹലോ....

ചതി എന്നുതന്നല്ലേ
ബസ്സിന്റെ പേര് പറഞ്ഞത്?

അതേപേരിലിതുവഴി
നാലഞ്ചു ബസ്സുപോയെന്നേ

അതിലൊന്നിലും
കാണാത്തോണ്ടല്ലേ
വിളിച്ചോണ്ടിരിക്കുന്നേ

ചൂടാവല്ലേ നീ...

Monday, November 12, 2007

കൊതിയെഴുത്ത്

വാള്‍ത്തലപ്പില്‍
വന്നിരിക്കുന്ന
കൊതുകുപോലെ
ഒരു കൊതി.

അടിക്കാന്‍ തുനിഞ്ഞാല്‍
ആഴത്തില്‍ മുറിവ്
എന്ന ഈണത്തില്‍
അതിന്റെ മൂളിപ്പാട്ടുകള്‍.

വന്നിരിക്കാന്‍ കണ്ടൊരിടം !
എന്ന് സന്തോഷത്തോടെ
എന്റെ പരിഭവം.

Friday, November 09, 2007

കരച്ചിലിനോട്

ഒന്നുമല്ലാത്ത ഒരു ദിവസം
ഒരു ചിരിപോലുമില്ലാത്ത
സമയക്കാട്ടിനുള്ളില്‍‍
ഒളിച്ചുകാത്തിരുന്നല്ലോ നീ?

മിണ്ടാതിരിക്കുന്നത്
എങ്ങനെ നിന്നോട്?

ഉപ്പുകലര്‍ത്തി
നീരുനുരഞ്ഞ്
കണ്ണുതുളുമ്പിച്ച
രഹസ്യസമുദ്രമേ,

ഓര്‍ത്തടുക്കിയതെല്ലാം
അഴിച്ചുലര്‍ത്തിയ,
പരത്തിപ്പറത്തിയ
കാറ്റുകറക്കമേ,

കാര്യമെന്തെന്നറിയാതെ
പൊടുന്നനെയൊരാള്‍
‍കരഞ്ഞുപോകുന്നതുകൊണ്ട്
ഒരുദിവസത്തിന്
ഒന്നും സംഭവിക്കില്ലെന്ന്
അറിയാമായിരിക്കുമല്ലേ
എനിക്കും നിനക്കും?

Friday, October 26, 2007

എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു

രുചി വേണ്ടിടത്തെല്ലാം
കൊഴകൊഴാന്ന്
കൂട്ട് നിന്നിട്ടുണ്ട്.

മരുന്നിന്റെ
മിക്കപാര്‍ട്ടിയിലും
അംഗത്വമുണ്ട്.

ഉണങ്ങിച്ചുളിയുന്ന
ചിലയിടമെല്ലാം
മിനുക്കി നിര്‍ത്താന്‍
ഉത്സാഹിച്ചിട്ടുമുണ്ട്.

പറയാനുള്ളത് അതല്ല.

ചതഞ്ഞ് പിരിഞ്ഞ്
ഉള്ളുചോര്‍ന്ന്
ഇങ്ങനെയൊക്കെയായി
എന്നുപറയുമ്പോഴേക്കും
അതില്‍ക്കേറി
തന്റെയൊന്നും
ഉണക്ക ജീവിതത്തെ
സങ്കല്‍പ്പിച്ചു കളയരുത്.

Wednesday, October 24, 2007

മറവിക്കുറിപ്പ്

ഒട്ടുമേയോര്‍ക്കുന്നില്ല-
    യന്നുനാം കാണുന്നതും
ഉള്ളേറിയുഷ്ണംനെയ്യും
    നോട്ടത്തില്‍ കോര്‍ക്കുന്നതും


മിണ്ടുന്ന മട്ടില്‍ തമ്മി-
    ലിണക്കം മീട്ടുന്നതും
തണുത്തോരീണത്തില്‍ നാ-
    മിളവേറ്റിരുന്നതും.


ഓര്‍മ്മയില്ലന്നാപ്പക-
    ലന്തികളലിഞ്ഞതും
ഊറിനിന്‍‌വെളിച്ചമെ-
    ന്നിരുട്ടത്തടിഞ്ഞതും.


ഓര്‍ക്കാതെപോവുന്നില്ല-
    യോര്‍മ്മതന്നുടമ്പടി;
ഓര്‍മ്മതന്നോര്‍മ്മപോലും-
    മായ്ക്കുവാനോര്‍പ്പൂ നിത്യം.

Saturday, October 20, 2007

മൃഗശാല

വിശന്നു മുരളുന്ന
സിംഹത്തെ കാണുമ്പോള്‍
ഇരുമ്പിനെ കമ്പികളാക്കാമെന്നും
കമ്പിയെ അഴികളാക്കാമെന്നും
കണ്ടെത്തിയവരെ
നന്ദിയോടെ ഓര്‍ക്കും.

സ്വയംഭോഗം ചെയ്യുന്ന
കുരങ്ങുകള്‍ക്കുമുന്നില്‍
ആണ്‍കുട്ടികള്‍
‍പെണ്‍കുട്ടികളുടെ ദേഹത്തുതട്ടാതെ
ശ്രദ്ധാലുക്കളാകും.

പഴയ ചിത്രകഥകളുടെ
ഹരംനിറഞ്ഞ ഓര്‍മ്മകളുണര്‍ത്തി
ചെളിവെള്ളത്തില്‍
അനങ്ങാതെ പൊങ്ങിനില്‍ക്കും
മുതലകള്‍ .

അടര്‍ന്നു പോരാതെ
ആഞ്ഞുപിടിക്കുന്ന ഉടുമ്പുകളെ
ഭിത്തിയില്‍ മക്കള്‍ക്ക് കാണിച്ചുകൊടുക്കും.

ഒരു മൃഗശാലയെങ്കിലും വേണം
ഓരോ നഗരത്തിലും.

[ 2006 ജനുവരിയില്‍ മൂന്നാമിടം.കോമില്‍ പ്രസിദ്ധീകരിച്ചത്]

Wednesday, October 10, 2007

അങ്ങനെ

അങ്ങനെയുള്ളൊരു ജീവിതം
നയിച്ചുപോരുകയായിരുന്നു ഞാന്‍.

നിര്‍ത്ത് നിര്‍ത്ത്
നയിക്കാന്‍ നിന്റെ ജീവിതം
ജാഥയൊന്നുമായിരുന്നില്ലല്ലോ?

എങ്ങനെയോ ജീവിതം
തള്ളിനീക്കുകയായിരുന്നു ഞാന്‍.

ഓ പിന്നേ
തള്ളാന്‍ പോയിട്ട്
ഊതിപ്പറത്താനുള്ള
കനം പോലുമില്ലായിരുന്നെന്ന്
ആര്‍ക്കാണറിയാത്തത്?

ജീവിതം അങ്ങനെയൊക്കെ
മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

ഏയ്, അതും ശരിയാവില്ലെന്നേ
ഉരുണ്ടിരിക്കുന്ന ഈ ലോകത്തില്‍
എന്ത് മുന്നോട്ടും പിന്നോട്ടും?

ജീവിതം പോലൊന്നിലെങ്ങനെയോ
ഏര്‍പ്പെട്ടിരിക്കയായിരുന്നു ഞാന്‍.

ഏര്‍പ്പാടെന്നൊക്കെ പറഞ്ഞ്
വലിയ തിരക്കിലായിരുന്നെന്ന്
വെറുതെ തെറ്റിദ്ധരിപ്പിക്കല്ലേ

ഞാനെന്റെ ജീവിതമങ്ങനെ
മരിച്ചുകൊണ്ടിരിക്കയായിരുന്നു

ഹ! ഇപ്പോഴല്ലേ ശരിയായത്
ശരിക്കുമങ്ങോട്ട് ശരിയായത്
അങ്ങനെ വഴിക്ക് വാ....

Friday, September 21, 2007

സ്വപ്നം

ഉറക്കത്തിന്റെ പിരിയഡില്‍
ടൈംടേബിള്‍ തെറ്റിച്ച്
കയറിവന്നു.

കൂര്‍ക്കംവലിയുടെ
കലപിലയോട്
ഡെസ്കില്‍ വടിയടിച്ച്
കര്‍ക്കശപ്പെട്ടു.

ബ്ലാക് ബോര്‍ഡില്‍
ബാക്കി നിന്ന വീട്ടുകണക്കുകള്‍
ഏതോ ഒരു വെളിച്ചം കൊണ്ട്
തൂത്ത് കളഞ്ഞു.

പാഠം പറഞ്ഞ്
പകുതിയാവുമ്പൊഴേക്കും
കുഴപ്പം തുടങ്ങി.

പറയാനുള്ളവയെല്ലാം
ഓര്‍മ്മയുണ്ടെങ്കിലും
പറഞ്ഞുതീര്‍ന്നതെത്രയെന്ന്
മറന്നു മറന്നേ പോവുന്നു.

നില്‍പ്പ് പന്തിയല്ലെന്ന് കണ്ട്
ക്ലാസ് മതിയാക്കി.

സംസാരിക്കുന്നവരുടെ
പേരെഴുതിവെയ്ക്കാന്‍
ഇരുട്ടിനോട് പറഞ്ഞ്
മടങ്ങിപ്പോയി.

പകലിന്റെ സ്റ്റാഫ് റൂമില്‍
ഇരുന്നിരുന്നുറങ്ങുന്നുണ്ടാവും
ഇപ്പോള്‍.