Friday, May 24, 2013

ഞാന്‍, നീ എന്നീ ഭാഷകളില്‍ ഒരു പാലത്തിന്റെ സംക്ഷിപ്ത ചരിത്രം

കൊന്നുകളയേണ്ടതുണ്ട്
എന്ന് നീ പറയുന്നു
              +
കൊന്നുകളയേണ്ടതുണ്ട്
എന്ന് ഞാന്‍ കേള്‍ക്കുന്നു
              +
കൊന്നുകളയേണ്ടതുണ്ട്
എന്ന് കേട്ടിട്ടും
ഞാന്‍ ഒന്നും മിണ്ടാതിരിക്കുന്നു
              +
കൊന്നുകളയേണ്ടതുണ്ടെന്ന
നിന്റെ പറച്ചിലിന്റെയറ്റത്തോട്
ഘടിപ്പിക്കപ്പെട്ട നിലയില്‍
അനക്കമറ്റ് അടിയുറച്ച്
എന്റെ നിശ്ശബ്ദത
ഒരു പാലമായി മാറുന്നു
             +
കൊല്ലാനും
കൊന്നവയെ കളയാനും
പാലത്തിലൂടെ
നീയും ഞാനും മറ്റുള്ളവരും
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു

നടപ്പുകള്‍

ഇവിടേക്ക് നോക്കൂ
ഇതിനുമുകളിലുള്ള വരികളിലേക്കും
ഇനി വരാനുള്ള 10 വരികളിലേക്കും
സൂക്ഷിച്ച് നോക്കൂ

ഒരിക്കലും പോയിട്ടില്ലാത്ത ഒരിടത്ത്
സ്വന്തം കാലടിപ്പാടുകള്‍
തിരിച്ചറിയുന്നതിന്റെ
അമ്പരപ്പ് തോന്നുന്നില്ലേ നിനക്ക് ?

ഇതേ അമ്പരപ്പ് എനിക്കും തോന്നി,
ഇതിലൂടെ നടന്നവഴിയിലിങ്ങോളം
ഞാന്‍ നിന്റെ കാല്പാടുകളാണ്
അവശേഷിപ്പിക്കുന്നതെന്ന്
മനസ്സിലാക്കിയപ്പോള്‍ .

സാംസ്ക്കാരിക വിമര്‍ശനം ആത്മകഥാരൂപത്തില്‍

ഞാനായിരിക്കുക എന്ന
കലാരൂപം
അനുവാചകരും
അവാര്‍ഡുകളുമില്ലാതെ
ക്ഷയിച്ചുകൊണ്ടിരിക്കുന്നു.

പുതിയ തലമുറ
ശരിയല്ല.

കൃത്യതയുടെ അത്ഭുതം

ഇപ്പോള്‍ പുറപ്പെട്ടാല്‍
അന്നത്തെ ദിവസം
കൃത്യമായി എത്തിച്ചേരുന്നത്ര
കൃത്യമായ അകലത്തില്‍
ആ ദിവസത്തെ ജീവിതം
കാത്തിരിക്കുന്നു !

in / as

ഇതിന്റെ
തലക്കെട്ടിലുള്ളപോലെ

ഒന്നുകില്‍
നീയും ഞാനും
നമ്മള്‍ എന്ന ‍ആശയത്തില്‍
പങ്കെടുക്കുന്നു

അല്ലെങ്കില്‍
നീയും ഞാനും ചേര്‍ന്ന്
നമ്മള്‍ എന്ന ആശയം
ഉണ്ടാകുന്നു

The അറിയിപ്പ്*

പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത
ഒരു ശുഭാപ്തിവിശ്വാസത്തിനെ
ആവശ്യമില്ലാത്ത
ആശയങ്ങളിലേക്കും
അപ്രസക്തമായ
അറിവുകളിലേക്കും
അലക്ഷ്യമായി ബ്രൌസ് ചെയ്ത്
നേരംപോക്കുന്നതിനിടയില്‍
തൊണ്ടിസഹിതം
പിടികൂടിയിരിക്കുന്നതായി
പൊതുജനസമക്ഷം
അറിയിക്കുന്നതില്‍
അതിയായ സന്തോഷമുണ്ട്

* രാജ്യസ്നേഹപ്രകാരമുള്ളത്

തിരിച്ച് + അറിവ്

വായിക്കുകയും
എഴുതുകയും
പറയുകയും
ഓര്‍ത്തുവെയ്ക്കുകയും
മറന്നുപോവുകയും ചെയ്ത
വാക്കുകള്‍ക്കെല്ലാം
മരണത്തെപ്പറ്റി
അറിയാമായിരുന്നെന്ന
തിരിച്ചറിവിനെയാണ്
ജീവിതം എന്ന് പറയുന്നത്.

ഭാഷാന്തരം

എന്തെന്നാല്‍
ഒരു ദിവസത്തിന്റെ
ജീവിതത്തെ
ഉറക്കം
അടുത്ത ദിവസത്തിലേക്ക്
വിവര്‍ത്തനം ചെയ്യുന്നു.

കണ്ടതും കാണാത്തതുമായ
സ്വപ്നങ്ങളായി
കവിത
നഷ്ടപ്പെട്ടുപോകുന്നു.

Wednesday, November 21, 2012

ഒന്ന് വേറെയൊന്നാണ് എന്നതിനെപ്പറ്റി എന്തൊക്കെയോ ആയി


(1) ഉദാഹരണമായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
ചൂണ്ടിക്കാണിക്കാം

(2) വിഷാദമൂകമായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
നെടുവീര്‍പ്പിടാം

(3) അടിസ്ഥാനപരമായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
കണ്ടെത്താവുന്നതാണ്

(4) ഈയിടെയായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയല്ലേ
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
ആശങ്കപ്പെടാം

(5) നീക്കുപോക്കായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
പരസ്പരം അനുമോദിക്കാം.

Thursday, November 15, 2012

അല്ലാതെന്ത് ?


നിങ്ങള്‍ക്ക് സങ്കടം തോന്നുന്നു
സങ്കടം തോന്നുന്നല്ലോ എന്ന സങ്കടം
സങ്കടത്തെ പിന്തുടരുന്നു
(അല്ലാതെന്ത്?)

നിങ്ങള്‍ക്ക് സന്തോഷം തോന്നുന്നു
സന്തോഷം തോന്നുന്നല്ലോ എന്ന സന്തോഷം
സന്തോഷത്തിന്റെ തോളില്‍ കൈയിട്ട് വരുന്നു
(അല്ലാതെന്ത്?)

നിങ്ങള്‍ക്ക് മടുപ്പ് തോന്നുന്നു
മടുപ്പ് തോന്നുന്നല്ലോ എന്ന മടുപ്പ്
മടുപ്പിനോട് നിഴലായി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു
(അല്ലാതെന്ത്?)

പകതോന്നുന്നല്ലോ എന്ന പക
നാഡികളിലൂടെയിരമ്പുന്നവഴിക്ക് എതിരെവന്ന
സ്നേഹം തോന്നുന്നല്ലോ എന്ന സ്നേഹത്തെ
കണ്ണിറുക്കിക്കാണിച്ചതായി
തത്വചിന്ത തോന്നുന്നല്ലോ എന്ന തത്വചിന്ത
റിപ്പോര്‍ട്ട് ചെയ്യുന്നു
(അല്ലാതെന്ത്?)

അല്ലാതെന്ത്? അല്ലാതെന്ത്? അല്ലാതെന്ത്? അല്ലാതെന്ത്?
എന്നീ തോന്നലുകളിലൂടെ
നിങ്ങളെ നിങ്ങള്‍ക്ക് തോന്നിക്കൊണ്ടിരിക്കുന്നു
(അല്ലാതെന്ത്?)

Sunday, November 04, 2012

Subject: Hi

നീ
മരിച്ചെന്നറിഞ്ഞു.

ആഭ്യന്തര കലാപത്തില്‍ ,
വര്‍ഗ്ഗീയ ലഹളയില്‍ ,
തീവ്രവാദി ആക്രമണത്തില്‍ ,
തീവ്രവാദവിരുദ്ധ യുദ്ധത്തില്‍ ,
ദുരഭിമാനക്കൊലയില്‍ ,
സദാചാരം കോപിച്ച് ,
ഗവണ്‍‌മെന്റിനുവേണ്ടി ,
ഗവണ്‍‌മെന്റിനെതിരായി ,
ജനങ്ങള്‍ക്ക് വേണ്ടി ,
ജനങ്ങളാല്‍ ,
ഉപവാസം കിടന്ന് ,
ലാത്തിച്ചാര്‍ജ്ജ് വാങ്ങി ,

മരിച്ചെന്നറിഞ്ഞു.

നിന്റെ മൃതദേഹം കണ്ടുകിട്ടിയോ?
കാര്യമായ കേടുപാടുകള്‍ ഉണ്ടോ?
ചാനലില്‍ വരുമോ?
പത്രത്തില്‍ ഫോട്ടോ വരുമോ?

വേറെയെന്തുണ്ട് വിശേഷം?

എന്തൊക്കെയാണ് ഭാവിപരിപാടികള്‍ ?
ഇങ്ങനെയൊക്കെ ആയാല്‍ മതിയോ ?


(കെ.എ. ജയശീലന്റെ ‘ഗ്വാട്ടിമാലയില്‍ ഒരു കാല്’ എന്ന കവിതയ്ക്ക് സമര്‍പ്പണം)

Saturday, September 29, 2012

ചേരുംപടി ചേര്‍ക്കുക


                   I                                                             II

1) വേണ്ട വേണ്ട എന്ന് വിചാരിക്കുന്നു                         a) മഹത്തരം !

2) ഒന്നുകൂടി അതുതന്നെ വിചാരിക്കുന്നു                        b) മഹത്തരം !

3) പോട്ടെ, സാരമില്ല എന്ന് വിചാരിക്കുന്നു                  c) മഹത്തരം !

4) സാരമില്ല എന്നുതന്നെ വിചാരിക്കുന്നു                     d) മഹത്തരം !

5) ചരിത്രം ഉണ്ടാകുന്നു                                            e) മഹത്തരം !

6) ഉണ്ടായിക്കോട്ടേ, അല്ലേ ?                                   f) മഹത്തരം !

Wednesday, September 05, 2012

ഹൊ !


(1)
കടലാസ് ചുരുട്ടി
ചെവിയോട് ചേര്‍ക്കുമ്പോള്‍
ഒറ്റയ്ക്ക് കേള്‍ക്കാവുന്ന
ഇരമ്പം പോലെ

ഓര്‍മ്മ ചേരുന്നിടത്ത്
മനസ്സില്‍ മുഴങ്ങുന്നു
കഴിഞ്ഞകാലം

(2)
ഇനിയൊരു കാലത്ത്
ആരെയുമറിയിക്കാതെ വന്ന്
ഇരമ്പിക്കോളണമെന്ന്
ഏറ്റവും പുതിയ ഈ നിമിഷത്തെയും
നമ്മള്‍ പ്രോഗ്രാം ചെയ്യുന്നു.

Thursday, August 30, 2012

അത്ഭുതസാക്ഷ്യം

ഈയിടെയായി
ഞാന്‍ മരിച്ചുപോയി

ഇക്കാണുന്നതിന്റെ
അങ്ങേയറ്റം വരെ
പാതയ്ക്കിരുപുറവുമുള്ള
പരസ്യപ്പലകകളില്‍ പലതിലുമായി
എനിക്കുള്ള അനുശോചനക്കുറിപ്പിന്റെ
വാക്കുകള്‍
ചിതറിനില്‍പ്പുണ്ടെന്ന്
തെരുവ്
എന്റെ തോളത്ത് തട്ടി

വിസ്മയകരം എന്ന്,
സംതൃപ്തി എന്ന്,
മറ്റെന്തിനെക്കാളും എന്ന്,
ആനന്ദത്തിന്റെ എന്ന്,
വിജയിക്കുവിന്‍ എന്ന്,
(പരിഹരിക്കുന്നു എന്നുപോലും)
വാക്കുകള്‍ , മേന്മകള്‍
എന്നെപ്പറ്റിയും ആവാമെന്ന്
കണ്ടുകണ്ട്
അത്ഭുതംകൊണ്ട്
ആത്മാവുപൊട്ടി
ഞാന്‍
ഒന്നുകൂടി മരിച്ചു.


Wednesday, August 22, 2012

അതേന്ന് ...

ഒന്നും പറയാനില്ല
എന്ന് പറയാനുള്ള
കവിത
സംഭവിച്ചുകൊണ്ടിരിക്കയാണ്

അതിലേയ്ക്ക്
പ്രതീക്ഷ എന്ന പദത്തിന്റെ
പ്രേതം
സ്വയം ഡൌണ്‍ലോഡാവുന്നു

വായിച്ച്
പേടിപ്പിച്ചിട്ടൊന്നും
ഒരു കാര്യവുമില്ല.

Monday, June 11, 2012

മറ്റെന്തുംപോലെ അല്ലെന്ന് ഉദാഹരണസഹിതം

മറ്റെന്തിനുമുള്ള
ശ്രമം പോലെയല്ല
സംവേദനത്തിനുള്ള
ഒരു ശ്രമം.

എന്തെന്നാല്‍

മറ്റേത് ശ്രമത്തെപ്പറ്റിയും
സംവേദനത്തിനുള്ള
ഒരു ശ്രമം സാധ്യമാണ്.

ഉദാഹരണമായി,
കഷ്ടപ്പാടുമാത്രമുള്ളതെന്ന്
തോന്നിപ്പിക്കുന്ന
ഒരു ജീവിതത്തിനെ
ഇഞ്ചിഞ്ചായി ജീവിക്കുന്നു
എന്ന് പറയാനുള്ള
ശ്രമത്തിനെ പരിഗണിക്കുക.


Monday, March 19, 2012

സഹവാസം

നീ
(എല്ലാവരെയും പോലെ)
ഒരു വിലാപകാവ്യമാകുന്നു,
ഒരു പുസ്തകത്തില്‍
അച്ചടിച്ച് വന്നിരിക്കുന്നു.

അതിന്റെ താളുകളില്‍
താഴേയറ്റത്തിന്റെ നടുക്ക്
ഒറ്റയ്ക്ക് കാണപ്പെടുന്ന
പേജ് നമ്പറുകളാണ്
ഞാന്‍.

ആയതിനാല്‍ ,
ഞാന്‍ എന്നാല്‍
പലതായി ചിതറിയ
ഒറ്റസംഖ്യകളും
ഇരട്ടസംഖ്യകളും
എന്നുവരുന്നു.

അവയെ
നീ എന്ന ആവശ്യത്തിനുവേണ്ടി
ആരോഹണക്രമത്തില്‍
ആരോ പെറുക്കിവെച്ചിരിക്കുന്നു
എന്നുവരുന്നു.

ഏറ്റവും പ്രധാനമായി,
നിന്റെ അര്‍ത്ഥങ്ങളും
എന്റെ നില്‍പ്പുകളും തമ്മില്‍
പ്രത്യേകിച്ചൊരു ബന്ധവുമില്ല
എന്നുവരുന്നു.

അതായത്,
മുപ്പത്തൊമ്പതാം പേജിലായിരിക്കുന്നതിനുപകരം
അമ്പത്തൊന്നാം പേജിലായിരുന്നെങ്കിലും
ലോകത്തെക്കുറിച്ച്
ലോകത്തില്‍ നിന്ന്
ലോകത്തിനുവേണ്ടിയുള്ള
നിന്റെ രൂപകങ്ങള്‍ക്ക്
എന്നെക്കൂട്ടി വായിക്കാതെ തന്നെ
എന്തെങ്കിലും അര്‍ത്ഥമുണ്ടാകുമെന്ന്
വന്നുകൊണ്ടിരിക്കുന്നു.



Sunday, February 26, 2012

സ്നേഹതന്ത്രം

ഭൂമുഖത്ത്
ആകെമൊത്തമുള്ള
സ്നേഹത്തിന്റെ
3/4 ഭാഗത്തിന്റെ 69%
ചായകുടിക്കുന്നവര്‍ക്ക്
കാപ്പികുടിക്കുന്നവരോടുള്ള
സ്നേഹമാണെന്ന പഠനം
പുറത്തുവരാനൊരുങ്ങിയിരിക്കുന്നു.

സംഭ്രമജനകമായ ഈ വിവരം
പുറത്തുവരുന്നതോടുകൂടി
ലോകത്തിന്റെ
ത്രികാലങ്ങളുടേയും മുഖഛായ
മുച്ചൂടും മാറുമെന്നുറപ്പാണ്.

ഈ വിജ്ഞാനമുത്ത്
നേരത്തേ വെളിപ്പെട്ടുവന്നിരുന്നെങ്കില്‍
ചരിത്രാതീതകാലവും
അടിമത്തവ്യവസ്ഥയും
വിപ്ലവങ്ങളും
ലോകമഹായുദ്ധങ്ങളും
ഐക്യരാഷ്ട്രസഭയുമൊന്നും
ഉണ്ടാവുകയേ ഇല്ലായിരുന്നു,
ചുരുങ്ങിയത് അവയൊന്നും
ഇപ്പോഴുള്ളതുപോലെ
ആവുകയേ ഇല്ലായിരുന്നു.

അല്ലെങ്കിലും
വേണ്ടത് വേണ്ടവിധത്തില്‍
വേണ്ടിടത്ത് വേണ്ടത്ര
ഇല്ലാതിരുന്നതിന്റെ
ദീര്‍ഘനിശ്വാസത്തിനെയാണല്ലോ
ലോകചരിത്രം എന്ന് നമ്മള്‍
വിളിച്ചുപോരുന്നത്.

ഇനിമേലില്‍ കാര്യങ്ങളുടെ
അലകും പിടിയും മാറും,
മാറിയേ പറ്റൂ.
സ്നേഹത്തിനെയാണ്
ഈ പഠനം
ഇന്നോളമില്ലാത്ത കൃത്യതയില്‍
ഇന്നോളമാരും കാണിച്ചിട്ടില്ലാത്ത
വിവേചനബുദ്ധിയില്‍
തരംതിരിച്ച് മനസ്സിലാക്കിയിരിക്കുന്നത്.

ഇനി എളുപ്പമാണ്,
സ്നേഹം ആര്‍ക്ക് ആരോട്
എപ്പോള്‍ തോന്നുമെന്ന് പ്രവചിക്കാന്‍,
ഒരാള്‍ക്ക് വേറൊരാളോട് തോന്നുന്നത്
സ്നേഹം തന്നെയോ എന്ന് പരിശോധിക്കാന്‍,
സര്‍വ്വോപരി,
സ്നേഹത്തിന്റെ
കടുപ്പം, നിറം, മണം എന്നിവയെപ്പറ്റി
പരസ്പരവിശ്വാസത്തിലൂന്നിയ
ഊഹാപോഹങ്ങളെ
ഉന്നംതെറ്റാതെ ഉത്തേജിപ്പിക്കാന്‍.

കാരണം,
ഇനിമുതല്‍
ചായ, കാപ്പി എന്നിവ
സ്നേഹത്തിന്റെ ഡി.എന്‍.എ
എന്നുതന്നെ പരിഗണിക്കപ്പെടും.

സ്ഥിരമായി
ചായയും കാപ്പിയും കുടിക്കാന്‍
വകുപ്പില്ലാത്തവര്‍
ഈ സുതാര്യസുന്ദരമായ
പാനീയലോകക്രമത്തിന്
വെളിയിലായിരിക്കുമെന്ന്
പ്രത്യേകിച്ച് വെളിപ്പെടുത്തേണ്ട
കാര്യമില്ലല്ലോ അല്ലേ ?

Saturday, February 25, 2012

സമ്മതിക്കില്ല !

എന്തിന്റെയെങ്കിലും
പ്രതീകമാവണമെന്ന്
തീരുമാനിച്ചുറച്ച്
രാവിലെ വീട്ടില്‍നിന്നിറങ്ങി.

എന്തുചെയ്തിട്ടും
എന്തുചെയ്യാതിരുന്നിട്ടും
എന്തെങ്കിലും ചെയ്യുമെന്ന്
പറഞ്ഞിട്ടെങ്കിലും
എന്തിന്റെയെങ്കിലും
പ്രതീകമാണെന്ന്
പറയിപ്പിക്കാന്‍
വാശിയില്‍ തന്നെ വെച്ചുപിടിച്ചു.

പ്രതീക്ഷിച്ചതിനെതിരായി
വാശിയുമാവേശവുമൊന്നും
മറ്റാര്‍ക്കുമത്ര രസിച്ചമട്ടില്ല.
ആരും കാര്യമായി സഹകരിച്ചില്ല.
ആളുകളും ആള്‍ക്കൂട്ടങ്ങളും
തെരുവുകളും ഭരണഘടനയുമൊക്കെ
മുഖം വക്രിച്ച്
നോക്കി,
നിരുല്‍‌സാഹപ്പെടുത്തി,
ശാസിച്ചു,
സൈഡാക്കി.

പ്രതീക്ഷിക്കാനിനി
ഒന്നുമില്ലെന്ന് മനസ്സിലായപ്പോള്‍
ഒന്നുമില്ലായ്മയുടെ പ്രതീകമാവാന്‍
ഒരു ശ്രമം നടത്തിനോക്കി.

വിട്ടുപിടി ആശാനേ,
മര്യാദയ്ക്ക്
ക്യൂവിന്റെ ഒടുക്കം ചെന്നുനില്‍ക്കെന്ന്
ഒറ്റത്തൊണ്ടയിലലറി,
ഇതിനുമുകളിലെഴുതിയ
എല്ലാവാക്കുകളും ചേര്‍ന്ന്.


Friday, February 24, 2012

വെളിച്ചത്തിന്റെ രണ്ട് കവിതകള്‍


ഫോട്ടോ

ഒറ്റയ്ക്കുള്ള
എന്റെ ഫോട്ടോ
നിന്റെ അഭാവങ്ങളുടെ
ഗ്രൂപ്പ് ഫോട്ടോ ആണ്.
അതിലുള്ള
ആരെയൊക്കെ
തിരിച്ചറിയുന്നുണ്ടെന്ന്
കാലമൊരുപാട് കഴിഞ്ഞ്
എനിക്ക് നിന്നോട് ചോദിക്കണം.


പിക്സല്‍

എന്നിലൂടെയും
നിന്നിലൂടെയും
ഒരേ വോള്‍ട്ടേജില്‍
ജീവിതം കടന്നുപോവുമ്പോള്‍
പ്രണയം എന്ന്
പ്രത്യക്ഷപ്പെടാനുള്ള
പിക്സലുകളായി
നമ്മുടെ ഏകാന്തതകള്‍
ഘടിപ്പിക്കപ്പെട്ടിരിക്കുന്നു.

Monday, February 20, 2012

കാര്യകാരണം

മുതിര്‍ന്നവരുടെ ഭാഷ
പഠിച്ചുതുടങ്ങിയിട്ടില്ലാത്ത
ചെറിയകുട്ടികള്‍
അവര്‍ പറഞ്ഞിട്ടും
നമുക്ക് മനസ്സിലാകാത്ത
കോടാനുകോടി കാരണങ്ങളാല്‍
ലോകത്തിന്റെ
ഓരോ നിമിഷത്തിലും
കരഞ്ഞുകയര്‍ക്കുന്നു,
ശാഠ്യം‌പിടിച്ച് കുതറുന്നു.

അങ്ങനെ

ലോകത്തിന്റെ
ഏതേതുനിമിഷത്തിലും
മനസ്സിലാക്കപ്പെടാത്ത
കാരണങ്ങളുടെ എണ്ണം
മനസ്സിലാക്കപ്പെട്ട
കാര്യങ്ങളുടെ എണ്ണത്തെ
കുതികുതിച്ച് പിന്തള്ളിക്കൊണ്ടിരിക്കുന്നു,

ഒരുപക്ഷേ,
ലോകത്തിന്
ഒറ്റയൊറ്റ മനുഷ്യജീവിതങ്ങളെക്കാള്‍
എത്രയധികം വേഗമുണ്ടോ
അത്രയുമധികം വേഗത്തില്‍ .

Saturday, December 04, 2010

ഉമി

ഒരുവിധത്തിലല്ലെങ്കില്‍
മറ്റൊരുകാര്യത്തില്‍

പൊതിഞ്ഞുനിന്നിരുന്ന
എന്തെങ്കിലുമൊന്ന്
തന്റേതല്ലാതെ
താനല്ലാതെ
വേര്‍പെട്ടതിനെപ്പറ്റി

അല്ലെങ്കില്‍

വിളഞ്ഞുവളര്‍ന്നൊരടച്ചുറപ്പ്
ഇടിഞ്ഞുനുറുങ്ങുന്ന വേദനയിലൂടെ
പൊടിഞ്ഞടിഞ്ഞതിനെപ്പറ്റി

ശരീരഭാഷയിലുള്ള
വ്യംഗ്യങ്ങളാകയാല്‍

ഈ കവിതയുടെ തലക്കെട്ട്
ചേരാതിരിക്കില്ല
എത് ജീവിതത്തിനും.

Thursday, December 02, 2010

ഛയ്യ ഛയ്യ ഛയ്യാ..

പെരുമഴയത്ത്
ജനലുകളെല്ലാം ഷട്ടറിട്ട്
പട്ടണത്തിലേക്ക് പായുന്ന ബസ്സില്‍
തീവണ്ടിയോടുന്ന ശ്വാസമുള്ള
പാട്ട് കുലുങ്ങിത്തുടങ്ങി.

ആ തീവണ്ടിയിലിരിക്കുന്നവര്‍
ഈ മഴയുടെ ഇരമ്പം
കേട്ട് കാതുകുളിര്‍ക്കുന്നുണ്ട്.

തീവണ്ടിയുടെ
അടുത്ത സ്റ്റേഷനിലിറങ്ങാനുള്ള
ആരെങ്കിലുമൊക്കെ
ബസ്സിന്റെ അടുത്ത സ്റ്റോപ്പില്‍നിന്ന്
കയറണമെന്ന് കണക്കുകൂട്ടുന്നുണ്ട്.

തിക്കുതിരക്കിലൊളിച്ചുപതുങ്ങി
ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്ന
ആരുടേതെന്നില്ലാത്ത വിഭ്രാന്തിയാവട്ടെ,
തീവണ്ടി ചൂളം വിളിക്കുന്ന
കൃത്യം സമയത്ത് ചൂളമിട്ട്
ഒളിവ് തുടര്‍ന്നുകൊണ്ട്
ആഹ്ലാദിക്കുമായിരിക്കും.

Monday, November 29, 2010

സംശയം

നട്ടിന്റെ,
ബോള്‍ട്ടിന്റെ,
ഊരിയെടുക്കാവുന്നവയുടെ,
ഘടിപ്പിച്ചുവെയ്ക്കാവുന്നവയുടെയും മാത്രം
ആകെത്തുകയായി
സ്പെയര്‍പാര്‍ട്സ് കടക്കാരന്‍
ഏത് വണ്ടിയെയും കാണുന്നപോലെ

വികാരജീവികള്‍
ജീവിതത്തെ
ഒരു വികാരസമാഹാരമായി
കാണുന്നില്ലേ എന്ന്
ബലമായ സംശയമുണ്ട്.

സംശയം
ഒരു ആശയമാണോ
വികാരമാണോ എന്ന്
തീര്‍ച്ചയാക്കിയിട്ടുവേണം
അടുത്ത സംശയത്തിലേക്ക് കടക്കാന്‍.

Wednesday, May 05, 2010

അന്തര്‍വാഹിനി

പാളവണ്ടിയും ട്രൌസറും കീറി
ചന്തിയില്‍ ചരലുകള്‍
ചിന്തേരിട്ടതിന്റെ
നീറ്റലിനെയും പുകച്ചിലിനെയും
മറന്നേ പോയിരുന്നു.

ജീവിതത്തിനടിയിലൂടെ
മുങ്ങിക്കപ്പലെന്നോണം
ചില വേദനകള്‍
നമ്മുടെ അതേ പാതയില്‍
നമ്മുടെ അതേ വേഗത്തില്‍
നമ്മോടൊപ്പം കാലം താണ്ടുമെന്ന്
തിട്ടം വന്നത്
ഇന്നത്തെ ദിവസമാണ്,

പരുപരുത്തൊരെന്നിലൂടെ
ഞാനെന്നെത്തന്നെ
വലിച്ചു നീങ്ങുകയാണല്ലോയെന്ന്
മനസ്സുമുറിഞ്ഞ ഇന്നത്തെ ദിവസം.

Wednesday, April 14, 2010

മൂര്‍ച്ച

നിലത്തു വീണ്
പൊളിഞ്ഞു ചിതറിയ
പളുങ്കുപാത്രത്തിന്റെ ചീളുകള്‍
പൊറുക്കിയെടുക്കുന്ന
അതേ സാവകാശത്തില്‍
അതേ ശ്രദ്ധയില്‍ ,

തൊട്ടുമുമ്പത്തെ ഒരു മാത്രയില്‍
ഇല്ലാതിരുന്നതിന്റെ
കുടിശ്ശിക തീര്‍ക്കാന്‍
നഷ്ടബോധം കൊണ്ട് ഗുണിച്ചെന്നോണം
ഇരട്ടിപ്പിച്ചെടുത്ത
അതേ സാവകാശത്തിലും
അതേ ശ്രദ്ധയിലും,

പൊറുക്കിയെടുക്കണമെന്നാവും,
പേടിയോടെ തൊടണമെന്നാവും,
ചില നിമിഷങ്ങള്‍ ,
അവയ്ക്കുള്ളിലൊളിച്ച മൂര്‍ച്ചകള്‍
ഓര്‍ക്കാപ്പുറത്ത്
കൈയില്‍ നിന്ന് കുതറുന്നത്.

Friday, February 26, 2010

പൈറസി

വെളിച്ചത്താലുണ്ടായിവരുന്ന
സ്വന്തം നിഴലുകളെയെല്ലാം
അതാത് സ്ഥലങ്ങളില്‍
അവശേഷിപ്പിച്ച് കടന്നുപോവുന്ന
വിശേഷപ്പെട്ട ഒരിനം ജീവികളെ
രൂപപ്പെടുത്തുകയായിരുന്നു ദൈവം.

പ്രസ്തുത സൃഷ്ടിക്ക് വേണ്ട
സാങ്കേതിക സങ്കീര്‍ണ്ണതയില്‍ ക്ഷീണിച്ച്
ദൈവമൊന്ന് നടുചായ്ക്കാന്‍ കിടന്നപ്പോഴാണ്
പാതിപൂര്‍ത്തിയായ
സാങ്കേതികവിദ്യയും കട്ടുതിന്ന്
മനുഷ്യനൊരാള്‍
ഭൂമിയിലേക്ക് കടന്നുകളഞ്ഞത്.

അര്‍ഹതപ്പെട്ട അനശ്വരത
നിഷേധിക്കപ്പെട്ടതിലുള്ള
നിഴലുകളുടെ അമര്‍ഷം
ഇപ്പോഴും തുടരുന്നു.

കണ്ടിട്ടില്ലേ,
നീണ്ടും കുറുകിയും
മെലിഞ്ഞും വീര്‍ത്തും
ഒടിഞ്ഞും വളഞ്ഞും
ഞാന്‍ നിന്റേതല്ല
നീയെന്റെ ആരുമല്ലെന്ന്
നിഴലുകള്‍ നമ്മളോട്
വിയോജിച്ചുകൊണ്ടിരിക്കുന്നത് ?

Thursday, February 25, 2010

സ്വാതന്ത്ര്യം

കാണാമറയത്ത് കൂട്ടിയിട്ട
പഴയ സാധനങ്ങളുടെ
ദ്രവിച്ച കൂമ്പാരം ഓര്‍മ്മവന്നു,

അതിലൊരിടത്ത് കണ്ട
തുരുമ്പിച്ച അഴികളും കൊളുത്തുമുള്ള
എലിക്കെണി ഓര്‍മ്മവന്നു,

അടഞ്ഞിരിക്കുന്ന അവസ്ഥയിലും
അതിനുള്ളില്‍ നിന്ന് പുറത്തേക്ക്
സ്വൈരസഞ്ചാരം നടത്തുന്ന
ചിതലുകളെ ഓര്‍മ്മവന്നു,

സ്വാതന്ത്ര്യം എന്ന വാക്ക്
പത്രത്തിലൊരു വാര്‍ത്തയില്‍
ഇന്ന് കണ്ടപ്പോള്‍ .

Wednesday, February 24, 2010

പോ(കു)ന്നു

പണ്ടും പിന്നെയും പോയിട്ടില്ലാത്ത
ഇടങ്ങളിലേക്ക്
സഞ്ചരിക്കുന്നുവെന്ന് വിചാരിക്കുന്നു.

പോകാവുന്നത്ര ദൂരം
പോയ്ക്കൊണ്ടിരിക്കുമെന്ന്
പറയുന്നില്ല
(ഭൂമി ഉരുണ്ടതായതുകൊണ്ട്
ചെറിയൊരു പ്രശ്നമുണ്ട്-
തുടങ്ങിയേടത്ത് തന്നെ
തിരിച്ചെത്തുമ്പോഴാണ്
പരമാവധി ദൂരം താണ്ടിയിട്ടുണ്ടാവുക).

അതേപ്പറ്റി തല്‍ക്കാലം
ആലോചിക്കുന്നില്ല.

ആരുമാരും പോയിട്ടില്ലാത്ത
ദിശയിലൂടെ
മുന്നിലുള്ളത് വകഞ്ഞ്
വഴിയുണ്ടാക്കിയാണ്
പോയ്ക്കൊണ്ടിരിക്കുന്നതെന്ന്
സങ്കല്‍പ്പിക്കുന്നു.

തിരിച്ചുവരുമെങ്കില്‍
വഴിതെറ്റാതിരിക്കണമെന്നുണ്ട്.

ഇതുവായിക്കാനെടുത്ത
നിങ്ങളുടെ സമയത്തില്‍
ഏത് വാക്കുകൊണ്ട്
എത്രയാഴത്തില്‍ കൊത്തിയാലാണ്
ഒരടയാളമുണ്ടാവുക?

Tuesday, February 23, 2010

പിന്നെയും മരച്ചുവട്ടില്‍

അതേ തണലെന്ന്
തോന്നലുണ്ടാവുമായിരിക്കും.

അതേ കാറ്റെന്നാവും
ഇലക്കിലുക്കം
കേള്‍വിയാകുന്നുണ്ടാവുക.

സാരമില്ല,

പൊഴിഞ്ഞുപോയവയുണ്ടെന്ന്
തളിര്‍ത്തുവന്നവയുണ്ടെന്നും
കണക്കിലെടുത്ത്
ഒന്നുകൂടെ
കാണാനും കേള്‍ക്കാനും തുനിഞ്ഞാല്‍

തറയിലമര്‍ന്ന്
കാത്തിരിപ്പുണ്ടാവും
സാദ്ധ്യമായതില്‍ വെച്ച്
ഏറ്റവും പുതിയ
നിഴല്‍ത്തിരുത്തുകള്‍ ,

അറിയാമോ എന്ന്
തിളക്കുന്നുണ്ടാവും
ഇനിയൊരിക്കല്‍ക്കൂടി ആവര്‍ത്തിക്കാത്ത
ഇലപ്പാട്ടിരമ്പക്കം.

Wednesday, January 06, 2010

തെറ്റാലി

കേട്ടുകൊണ്ടിരുന്ന
പാട്ടിൽ നിന്നൊരു
വാക്ക്‌ തെറിച്ചുവന്നു.

നമ്മളെ നമ്മൾ
പഗോഡ പണിതതിൻ
കൂട്ടത്തിലേറ്റം കനത്ത വാക്ക്‌.

എങ്ങുനിന്നോ
കേട്ടുതീരുന്നതിനിടയിൽ
നീ തൊടുത്തുവെച്ചതാണോ
ഇതേ പാട്ടിന്റെ തെറ്റാലിയിൽ
വലിച്ചുമുറുക്കിയിതിനെ ?

Thursday, December 24, 2009

വെളിച്ചത്തിന്റെ അക്വേറിയം

കുട്ടിക്കാലത്തെ വീട്ടിൽ
അടുക്കളയുടെ മേൽക്കൂരയിലുണ്ടായിരുന്നു
ഓടുമാറ്റി ചില്ലുവെച്ച ആകാശജാലകം.

പൊടിയും പുകയും തങ്ങിപ്പൊങ്ങി നീന്തുന്ന
വെളിച്ചത്തിന്റെ ഒരു അക്വേറിയത്തെ
അടുക്കളയിലേക്കിറക്കിവെയ്ക്കുമായിരുന്നു
വെയിലുള്ള നേരങ്ങളിലത്.

അന്തംവിട്ടതിനെ
നോക്കി നിന്നിരുന്നതിന്റെ
ഓർമ്മകളിലെവിടെയോ
തങ്ങിപ്പൊങ്ങിയലയുന്നുണ്ട്
ഇപ്പോഴത്തെ ഒരു ഞാൻ.

ആരാവും നോക്കിനിൽക്കുന്നുണ്ടാവുക,
ഞാനുൾപ്പെടുന്ന
വെളിച്ചത്തിന്റെ അക്വേറിയത്തെ ?

Friday, December 04, 2009

കത്ത്

എത്രയും പ്രിയപ്പെട്ട
നിന്റെ ഏകാന്തതേ,

എനിക്ക് സുഖമെന്ന്
നീ കരുതുന്നു.

ഒരുവിധം നന്നായി പോകുന്നു
നിന്റെ അവിടത്തെ ജീവിതം.

അന്വേഷിച്ചതായി
അറിയിക്കരുതെന്ന്
എന്റെ ഏകാന്തത പറയുന്നു.

കത്ത് ചുരുക്കുന്നതുകൊണ്ട്
വേറെ വിശേഷങ്ങളൊന്നുമില്ല.

ശേഷം
അടുത്ത എഴുതായ്കയിൽ.

Thursday, November 26, 2009

പിന്നെയും ഓര്‍മ്മിച്ചു എന്ന്

വേറൊരിടത്തേക്കുള്ള
വഴി മറന്ന് കുഴയുമ്പോള്‍

പഴയ കൂട്ടുകാരന്റെ വീട്ടിലേക്കുള്ള
പണ്ടെങ്ങോ മറന്ന വഴി
ഓര്‍മ്മയിലേക്ക് വന്നു.

ഈ പരിസരത്തൊന്നുമല്ലാത്ത
ആ വഴിയെ ഇപ്പോള്‍
ഓര്‍മ്മവരാനെന്താവുമെന്ന്
തോന്നലുകള്‍ നീളുന്നു.

വളഞ്ഞുപിരിഞ്ഞ്
കുടുങ്ങിക്കുഴമറിഞ്ഞ
തോന്നല്‍ത്തെരുവില്‍ നിന്ന്
തെറ്റാതെ പുറത്തേക്ക്
വഴി നോക്കിയെടുക്കണമിനി.

പണ്ടത്തെ കൂട്ടുകാരന്‍ എന്നിലുടെയും
ഞാന്‍ അവനിലൂടെയും
നടന്ന് കടന്നതിന്റെ
അതേ ജന്മവാസന
സഹായിക്കുമായിരിക്കും.

Monday, October 12, 2009

ജിജ്ഞാസ

ഉണങ്ങാന്‍ ചിക്കിയിട്ട
ചുവന്ന മുളക്
മുറ്റത്ത്, വെയിലില്‍.

എത്രയുണങ്ങിയാലും
ആവിയാകാത്ത എരിവിനെ
കണ്ടുപഠിക്കാന്‍
മുറ്റത്തേക്കുറ്റുനോക്കുന്നു, വീട്.

ലോകം മുഴുവന്‍
വീടുകള്‍ ചിക്കിയിട്ട ദൈവമേ
കണ്ടുപഠിക്കുന്നുണ്ടോ നീ
ഈ ജിജ്ഞാസയെ?

Friday, September 11, 2009

അനുശീലനം

ഉറക്കത്തിന്‍ കോണിലൊരു
കുഴി കുത്തിവെയ്ക്കാം.

ഏതു ചെറുചുവടിലും
ഒടിഞ്ഞുവീഴുന്നത്ര
നേര്‍പ്പിച്ച നിനവുകള്‍
കുഴിവായില്‍ പാകണം.

ഉച്ചവെയിലോലകള്‍
നീ കൊണ്ടുപോരില്ലേ?

പാതിരകിളച്ചിരുള്‍മണ്ണെടുത്ത്
തൂവിയേക്കാം ഞാനതിനുമേലെ.

നമ്മളെക്കുറിച്ചുള്ള
സ്വപ്നത്തില്‍ വീഴ്‌ത്തണം
ജീവിതം ചൊവ്വിനു
പഠിപ്പിക്കാന്‍ നമ്മളെ.


(തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്)

Friday, September 04, 2009

ഏറ്റുപറയുന്നു

മണ്‍‌മറഞ്ഞൊരു
മണല്‍ ഘടികാരത്തിന്റെ
ഗതികിട്ടാത്ത പ്രേതമുണ്ട്
ഒഴിയാബാധയായി
എവിടെയും കൂടെ .

നേരവും കാലവും നോക്കാതെ
ഉള്ളിലേക്കൊരു വലിഞ്ഞുകേറല്‍
അതിന്റെ ചിട്ട തെറ്റാത്ത പതിവ്.

ഒന്നുവേറൊന്നില്‍ നിന്ന്
അടര്‍ന്ന് വേര്‍പെട്ട്
വീണുനിറയാന്‍ തുടങ്ങുമന്നേരം
ആലോചനകള്‍, പ്രതീക്ഷകള്‍
വികാരങ്ങള്‍, പ്രതിരോധങ്ങള്‍....

ഒഴിഞ്ഞിടം തിരികെനിറയ്ക്കാനൊരു
തിരിച്ചുവെയ്പുണ്ട്, അട്ടിമറിയുണ്ടെന്ന്
അടിക്കടി വിശ്വസിക്കുന്നതും
തെറ്റിദ്ധരിക്കരുത്,
അതിന്റെ ബാധോപദ്രവം.

(ഇപ്പോള്‍ പ്രചാരത്തിലില്ലാത്ത വിധത്തില്‍
സമയം പോക്കുന്നവര്‍
ഇതില്‍ക്കൂടുതലെന്ത് ഏറ്റുപറയാനാണ് ?)

Thursday, August 27, 2009

സ്കൂപ്പ്

പൊത്തായി തുടങ്ങി
മാളമായി വളര്‍ന്ന്
ഗുഹയായി പന്തലിച്ച്
തുരങ്കമായി തീര്‍പ്പാവുന്ന
അനാശാസ്യ മരാമത്ത്
ഇപ്പോഴും തുടരുന്നു;

ഇങ്ങനെയായാല്‍ മതിയോ
എന്ന ചോദ്യത്തില്‍ നിന്ന്
എങ്ങനെയായാലെന്താ
എന്ന ഉത്തരത്തിലേക്ക്,

എല്ലാ സ്വപ്നങ്ങളും ലംഘിച്ച്.

Friday, August 21, 2009

വിജനവാങ്മൂലം

ആള്‍പ്പെരുമാറ്റവും
വണ്ടിയോട്ടങ്ങളും
തീര്‍ന്നുകഴിഞ്ഞിട്ടും
ഊഴമിട്ട് നിറം മാറുന്ന
ട്രാഫിക് സിഗ്നലെഴുന്ന
പാതിരാനിരത്താണ്
ഉള്ളിന്റെയുമുള്ളില്‍.

ആരെങ്കിലും
വന്നിരുന്നെങ്കിലെന്ന്
പോയിരുന്നെങ്കിലെന്ന്
പ്രതീക്ഷിക്കുന്നതായി തോന്നിപ്പിക്കുന്ന
വിജനതയാണതിന്റെ ഭൂപടം.

അതേപ്പറ്റി
ഡയറിക്കുറിപ്പായി എഴുതിവെയ്ക്കട്ടേ?
യാത്രാവിവരണമായി വായിച്ചോളുമോ?


( ഹരിതകം.കോമില്‍ പ്രസിദ്ധീകരിച്ചത്)

Friday, July 31, 2009

പരാതി

പതുങ്ങിമറഞ്ഞിരിപ്പിന്റെ
തൊട്ടരികിലെമ്പാടും

കനത്ത കാലൊച്ചകള്‍
നടുക്കമായ് കേള്‍ക്കവേ,

പുറത്തുവിട്ടാലൊച്ച-
യൊറ്റുമെന്നോര്‍ത്തിട്ട്

ഏറ്റവും ഗോപ്യമായ്
ഉള്ളിന്റെയുള്ളിലേക്ക-
മര്‍ത്തിച്ചുരുക്കുന്ന
ശ്വാസങ്ങളെപ്പോലെ

ഇപ്പോഴുള്ള ലോകത്തെപ്പറ്റി
അതേ ലോകത്തിനു തന്നെ
പണ്ടുണ്ടായിരുന്ന പരാതികള്‍.

Wednesday, July 29, 2009

ജീവിതം കൊണ്ട് ഘടകക്രിയ ചെയ്യപ്പെട്ട മരണങ്ങള്‍



“If you can talk brilliantly about a problem, it can create the consoling illusion that it has been mastered.” - Stanley Kubrick

മരണത്തിലേക്ക് പൂര്‍ത്തിയാവുന്ന ഒരു പ്രക്രിയയാണ് ജീവിതം എന്ന യുക്തിയോട് മനസ്സുചേര്‍ക്കുകയാണെങ്കില്‍ നമുക്ക് ബോധ്യമാവുന്ന ഒരു തലകീഴ് സത്യമുണ്ട് - ജീവിച്ചിരിക്കുന്നു എന്നു പറയുന്നതിനു ബദലായി മരിച്ചുകൊണ്ടിരിക്കുന്നു എന്ന പ്രസ്താവം നുണയാവുന്നില്ല എന്ന അനിവാര്യത. മരണം ജീവിതത്തിന്റെയോ അല്ലെങ്കില്‍ ജീവിതം മരണത്തിന്റെയോ ഏകക (unit) മായി ഉപയോഗിച്ചുള്ള അളന്നുകളികളുടെ രസാവഹവും അതേസമയം ഭീതിദവുമായ കൌതുകങ്ങളിലേക്ക് ഈ അനിവാര്യതയില്‍ നിന്ന് വഴികളനേകം നീണ്ടു പിരിയുന്നത് അറിയാനാവും നമുക്കപ്പോള്‍.

പ്രൈമറി സ്കൂളിലെ കണക്കുക്ലാസുകളില്‍ നമ്മള്‍ പരിചയിച്ചിട്ടുള്ള ഘടകക്രിയ എന്ന ഗണിതസൂത്രത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ആസൂത്രണത്തെ ‘ഡില്‍ഡോ; ആറുമരണങ്ങളുടെ പള്‍പ്‌ഫിക്ഷന്‍ പാഠപുസ്തക’ ത്തിന്റെ ആവിഷ്ക്കാരത്തിലേക്ക് ദേവദാസ് വിളക്കിച്ചേര്‍ത്തിട്ടുണ്ട് എന്ന് എന്റെ വായനയ്ക്ക് തോന്നുന്നു. മരണമാണിവിടെ വിഭജിക്കപ്പെടുന്നത്, ജീവിതത്തിന്റെ പെരുക്കപ്പട്ടികയില്‍നിന്നാവുന്നു ഘടകങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നത്.

ആറുമരണങ്ങള്‍, അവയുടെ പത്രവാര്‍ത്തകള്‍, വാര്‍ത്തകളോട് യോജിച്ചും വിയോജിച്ചും അതാത് മരണങ്ങളുടെ ‘ഉടമകള്‍‘ നടത്തുന്ന ആത്മഭാഷണങ്ങള്‍, പാഠപുസ്തകത്തിലെന്നപോലെ പാഠങ്ങള്‍ക്കൊടുവില്‍ അഭ്യാസങ്ങള്‍, പരിശീലനപ്രശ്നങ്ങള്‍, അനുബന്ധങ്ങള്‍ - ഇത്രയും കാര്യങ്ങളുടെ കലര്‍ത്തിവെയ്പ്പാകുന്നു ഈ പുസ്തകത്തിന്റെ പ്രത്യക്ഷ പ്രകൃതം.

മേലെക്കുറിച്ച മൂന്ന് ഖണ്ഡികകളെയും സ്റ്റാന്‍ലി കുബ്രിക്കിന്റെ ഉദ്ധരണിയെയും ഘടിപ്പിക്കുന്ന അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പൂരിപ്പിക്കുന്ന ഒട്ടനവധി തിരിച്ചറിവുസാധ്യതകളെ ഉത്പാദിപ്പിക്കുന്നുണ്ട് ഡില്‍ഡോയുടെ വായനാനുഭവം.

ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത് പുസ്തകം- ‘ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം‘ എന്ന ദേവദാസ് വി.എം. ന്റെ നോവല്‍ 8 ആഗസ്റ്റ് 2009 രാവിലെ 10 മണിക്ക് തൃശൂരില്‍ കേരളസാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രകാശിപ്പിക്കപ്പെടുന്നു. മലയാള ഭാഷയെയും അതിലുള്ള സാഹിത്യത്തെയും സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് മേതില്‍ രാധാകൃഷ്ണനും കവര്‍ഡിസന്‍ ചെയ്തിരിക്കുന്നത് ഉന്മേഷ് ദസ്തക്കിറുമാണ്. 65 രൂപയാണ് ഒരു കോപ്പിയുടെ വില. പുസ്തകത്തിന്റെ കോപ്പികള്‍ ഇവിടെ നിന്നും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

Monday, July 06, 2009

ചൂല്

ഇളകിപ്പൊളിഞ്ഞ്
ഉപയോഗത്തിന് പറ്റാത്ത പരുവത്തില്‍
പഴഞ്ചനൊരു ചൂല്
വഴിയരികിലെ ചവറുകൂനയില്‍.

പഴകിയ ചില
ആത്മവിശ്വാസങ്ങള്‍
മനസ്സിനുള്ളില്‍
മടുപ്പുകൂനയിലെന്നപോലെ

താന്‍ പുറത്താക്കിയവയിലേക്ക്
താന്‍ വെടിപ്പാക്കിയിടത്തുനിന്നും
വലിച്ചെറിയപ്പെട്ട വിധത്തില്‍.


(ഹരിതകം.കോമില്‍ പ്രസിദ്ധീകരിച്ചത്)

Thursday, June 04, 2009

നമ്മള്‍

കുടഞ്ഞിട്ട് തപ്പിനോക്ക്,
വേറെയെവിടെയും
പോകാനിടയില്ല.

അല്ലെങ്കിലും
ആരെടുത്തുമാറ്റാനാണ് ?

ഓര്‍ക്കുന്നേ ഇല്ലേ,
എവിടെ വെച്ചതെന്ന്?

ഇനിയൊരുപക്ഷേ
എന്റെപക്കലാണോ ഉള്ളത്?

നിനക്കുതരാന്‍
എടുത്തുവെച്ചതായി
ഞാനോര്‍ക്കുന്നില്ല.

എനിക്കുതരാന്‍
മാറ്റിവെച്ചതായി
നിന്റെ ഓര്‍മ്മയിലുണ്ടോ?

ഇല്ലെങ്കില്‍ പോട്ടെ, വിട്ടുകള.

ഒരു കണക്കിന്
കണ്ടുകിട്ടിയാലാണ് കുഴപ്പം,
എനിക്കും നിനക്കും
വേണ്ടാതായ നമ്മളെ.

Friday, April 17, 2009

വാക്കുപോക്കുകള്‍

നൊടിനേരം വൈകിയതുകൊണ്ട്
തൊട്ടുമുന്നില്‍വെച്ച്
വിട്ടുപോയ ലിഫ്റ്റ് പോലെ

സമയത്തിനുച്ചരിക്കാത്ത
ചില വാക്കുകള്‍,
അവയുടെ വാതിലുകള്‍,

നമ്മളെ നിന്നിടത്ത് നിര്‍ത്തി
അടഞ്ഞുപോയ ശേഷം
നമ്മളെക്കൂടാതെയുള്ള
അവയുടെ ഉള്ളടക്കത്തോടെ
ഉയരത്തിലേക്കോ
ആഴത്തിലേക്കോ
സഞ്ചരിക്കുന്നു,
സാക്ഷാത്ക്കരിക്കുന്നു.

വാക്കിനൊപ്പം വിട്ടുപോയ
നമ്മുടെ സമയം
കാത്തിരിപ്പിലേക്ക്
പര്യായപ്പെടുകമാത്രം ചെയ്യുന്നു.

Wednesday, April 15, 2009

വോട്ട് ചെയ്യുമ്പോള്‍


ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍, സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :

  • കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.

  • ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.

  • ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.

  • 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.

  • വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.

  • പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.

  • പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.

  • സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.

  • ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.

  • തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.

  • ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.

  • കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.

  • സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

നമ്മുടെ വോട്ടുകള്‍ ഇടതുപക്ഷത്തിന്‌ എന്ന് ഉറപ്പാക്കൂ, പുതിയൊരു ഇന്ത്യയ്ക്കായി...


*Modified from PAG Bulletin പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

Wednesday, April 08, 2009

അകത്തിരിപ്പ്

വെള്ളരിക്കയില്‍
കവിത ഇരിപ്പുണ്ടോ എന്ന്
നോക്കിയിരിപ്പായിരുന്നു.

വരയന്‍പുലിയുടെ
തൊലിയുണ്ടായിട്ടും
തെറിച്ചുനില്‍പ്പില്ല
തരിമ്പും ശൌര്യം.

ഉള്ളിലാവും
ഉണ്മ, കവിത എന്ന്
ഊഹം മൂര്‍പ്പിച്ച്
പിളര്‍ന്നുനോക്കി പിന്നെ.

നനവില്‍ കുളിര്‍മ്മയില്‍
വരിയായി വിന്യസിച്ച്
ഹാ !
വിത്തുകളുടെ സൂക്ഷ്മസന്നാഹം,

ഉത്‌കണ്ഠകളെ നമ്മള്‍
ഉപമകളിലൊളിപ്പിക്കുന്നതിലും
ചാതുരിയില്‍, കവിതയില്‍.

Monday, March 16, 2009

ട്രൂ കോപ്പി

മേല്‍പ്പാലത്തില്‍ നിന്ന്
താഴേക്ക് നോക്കുമ്പോള്‍
നാല്‍ക്കവലയില്‍ ഒരുവശത്തിന്
ചുവപ്പ് സിഗ്നല്‍.

അണതിങ്ങി മുരളുന്നു,
വേഗങ്ങള്‍ വെളിച്ചങ്ങള്‍.

നോക്കിനില്‍ക്കുമ്പോള്‍ തന്നെ
സിഗ്നലില്‍ ചുവപ്പുമാറി പച്ച.

മഞ്ഞവെളിച്ചത്തിന്റെ ഒരു തിരമാല
നിരത്തിനെ
നിയന്ത്രിതവേഗത്തില്‍
സ്‌കാന്‍ ചെയ്യുന്നു.

നഗരരാത്രി അതിന്റെ
ഫോട്ടോകോപ്പികളുടെ കൂട്ടത്തില്‍
ഒന്നിനെക്കൂടി എടുത്തുവെയ്ക്കുന്നു.

നാളെ പകല്‍ നിങ്ങളുടെ
മേശയിലെത്തുമ്പോള്‍
ശരിപ്പകര്‍പ്പെന്ന്
സാക്ഷ്യപ്പെടുത്താന്‍
ശങ്കിച്ചുനിന്നേക്കരുത്....

Tuesday, February 10, 2009

വൈകുന്നേരത്തെ പാര്‍ക്കില്‍

കുട്ടികള്‍ കളിക്കുന്ന
മുതിര്‍ന്നവര്‍ സൊറപറയുന്ന
വൈകുന്നേരത്തെ പാര്‍ക്കിലൊരിടത്ത്

ഇന്നലെ പെയ്തിട്ട്
ഇന്നും വറ്റാത്ത വെള്ളത്തില്‍
ഒരു കഷണം ആകാശം.

വെള്ളത്തിലെ ആകാശത്തില്‍
മേഘം നീന്തി നീങ്ങുന്നു.

കൈവിട്ട ഒരു കളിപ്പന്ത്
തെറിച്ചുതുള്ളി വരുന്നുണ്ട്.

ആകാശത്തേക്ക് വീഴുമോ പന്ത്?
വെള്ളത്തുള്ളികള്‍ക്കൊപ്പം
തെറിച്ചുപോകുമോ മേഘം?

ചെളിവെള്ളത്തില്‍ കളിച്ചതിന്
വഴക്കുകേള്‍ക്കുമോ കുട്ടി ?

Monday, February 09, 2009

മരവിപ്പുകളി

ഹൊ !
എന്റെ മരവിപ്പേ,
ആരെല്ലാം എങ്ങനെയെല്ലാം
മറന്നുപോയിട്ടും
മുടക്കമില്ലാതെ
ഇക്കുറിയും നീ.

ഒരു കോടതിയും
സ്റ്റേ ചെയ്യുന്നില്ലല്ലോ
നിന്റെ ഋതുവിനെ.

കാലം എന്ന ഇടപാടിനൊഴികെ
നിനക്കുമാത്രമാണര്‍ഹത,
കാലാതീതമെന്ന സ്ഥാനപ്പേരിന്.

നിന്റെ എക്കലടിഞ്ഞിടത്തുനിന്ന്
പിന്നെയും ഞാന്‍
പൊടിച്ചു പൊന്തുന്ന കളി
തുടങ്ങുകയല്ലേ എന്നാല്‍ ?

Thursday, January 29, 2009

പ്രതീക്ഷ ആസ്വദിക്കാന്‍ ഒരു പൊടിക്കൈ

പ്രതീക്ഷ
പകുതിതൊട്ട് കണ്ടുതുടങ്ങിയ
ഒരു സിനിമയാണെന്ന് ഉള്‍ക്കൊള്ളുക.

എന്താ കഥ? എന്ന ആകാംക്ഷ
ആ റീലുതൊട്ട് അസാധുവാകുന്നു.

ഫ്ലാഷ്‌ബാക്കിലാണോ
സ്വപ്നരംഗത്തിലാണോ
കാണുന്നതെന്നറിയാഞ്ഞ്
സന്ദേഹങ്ങളും ഉത്‌കണ്ഠകളും
ഉടനടി കാലഹരണപ്പെടും.

ആലോചിച്ച് നോക്കൂ,
മറ്റുള്ളവര്‍ക്ക് തീര്‍ന്നുപോയ
പരിണാമഗുപ്തിയില്‍ നിന്ന്
നിങ്ങള്‍ക്കുള്ളൊരു കൌതുകം
മുളച്ചുതുടങ്ങുന്നത്

എവിടംതൊട്ട് കാണണമെന്നുമാത്രം
ശ്രദ്ധിച്ചാല്‍ മതി,
പ്രതീക്ഷ എന്ന ചലച്ചിത്രം.

Sunday, December 28, 2008

പുസ്തകം - പ്രകാശനം

സുഹൃത്തുക്കളേ,
എന്റെ കവിതകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കപ്പെടുന്നു. ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍’ എന്ന പേരില്‍ ബുക്ക് റിപ്പബ്ലിക്ക് ആണ് പുസ്തകം പുറത്തിറക്കുന്നത്.

ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട മുപ്പതോളം മലയാളികള്‍ ചേര്‍ന്ന് രൂപംകൊടുത്ത പരീക്ഷണ സംരംഭമാണ് ബുക്ക് റിപ്പബ്ലിക്. ഒരു സമാന്തര പ്രസാധന-വിതരണ സംവിധാനം ഉണ്ടാക്കുകയും അതു വഴി മലയാള പുസ്തകലോകത്തില്‍ നവീനവും സര്‍ഗാത്മകവുമായ സാന്നിധ്യമാവുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

പുസ്തകത്തില്‍ 49 കവിതകള്‍ ആണ് ഉള്ളത്. 35 എണ്ണം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തവയാണ്. പുസ്തകമാവാനുള്ള അവസരം എന്റെ കവിതകള്‍ക്ക് ലഭിച്ചതിനെപ്പറ്റിയുള്ള ഏത് ആലോചനയിലും നിറയുന്നത് ഈ ബ്ലോഗ് വായിക്കാറുള്ളവരോടും ഇവിടെ എന്നോട് സംവദിക്കാറുള്ളവരോടുമുള്ള കടപ്പാടാണ്. നന്ദി, ഓരോ വരവിനും വായനയ്ക്കും വിനിമയങ്ങള്‍ക്കും.

പുസ്തകത്തിന്റെ ഒരു കോപ്പി എല്ലാവരും വാങ്ങണമെന്നും കവിതയില്‍ താത്പര്യമുള്ള സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ജനുവരി 10 ആം തിയതി ഏറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച് ഈ പുസ്തകത്തിന്റെ പ്രകാശനം നടത്തപ്പെടുന്നു. ഈ പോസ്റ്റ് ഓരോരുത്തര്‍ക്കും ഉള്ള വ്യക്തിപരമായ ക്ഷണമായി കണക്കാക്കണമെന്നും പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണം എന്നും ആഗ്രഹിക്കുന്നു.

പുസ്തകത്തെക്കുറിച്ച് ചില വിശദാംശങ്ങള്‍;

പേര് : നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍
പഠനം : ഡോ. സോമന്‍ കടലൂര്‍
കവര്‍, ലേ ഔട്ട് : ഉന്മേഷ് ദസ്തക്കിര്‍
ടൈപ്പ് സെറ്റിംഗ് : ശ്രീനി ശ്രീധരന്‍


പുസ്തകത്തിന്റെ കോപ്പി ബുക്ക് ചെയ്യുവാന്‍ ഇവിടം സന്ദര്‍ശിക്കുക.


സസ്നേഹം

ടി.പി. വിനോദ്

Sunday, December 07, 2008

മുനമ്പ്

ആത്മാവിന്റെ മുനമ്പ്
എന്ന് വിളിക്കാമോ

ക്ഷീണം കൊണ്ട്
ഉറങ്ങിപ്പോകും മുന്‍പ്
പിറ്റേന്നത്തെയോ
അന്നത്തെയോ
പകലിനെക്കുറിച്ച്
പാതി ബോധത്തില്‍
പൂര്‍ത്തിയാകാതെ പോകുന്ന
വീണ്ടുവിചാരത്തിനെ?

ശരീരം
തുഴഞ്ഞുതാണ്ടിയെത്തുന്നത്
എന്ന് വ്യംഗ്യമുണ്ടാവുമോ
അതിന് ?

Friday, November 28, 2008

സുഷിരകാണ്ഡം

നരകത്തില്‍ നിന്ന്
സ്വര്‍ഗ്ഗത്തിലേക്ക്
ഒളിഞ്ഞുനോക്കാനുള്ള
കിഴുത്തയില്‍
കരടായിക്കിടക്കുകയാണ്
ഒരു നഷ്ടബോധം.

ഇപ്പുറത്തുനിന്നോ
അപ്പുറത്തുനിന്നോ
സഹികെട്ട്
ഞാന്‍ തന്നെ
ഊക്കിലൊന്നൂതുമ്പോള്‍

അങ്ങോട്ടേക്കോ
ഇങ്ങോട്ടേക്കോ
തെറിച്ച് ചേര്‍ന്ന്
പുണ്യമോ പാപമോ
ആകാനാണതിന്റെ
രഹസ്യ പദ്ധതി.

Wednesday, November 26, 2008

അറിവിന്റെ ആകൃതിയുള്ള ചോദ്യം

സങ്കീര്‍ണ്ണമായ
മനസ്സുള്ള ആളാണ്.

ഒരിക്കല്‍,
ഇട്ടിരിക്കുന്ന ഷര്‍ട്ട്
പുതിയതാണോ എന്ന് ചോദിച്ചപ്പോള്‍
സെല്ലുലോസ്, കാര്‍‌ബണ്‍,
ഹൈഡ്രജന്‍, ഓക്സിജന്‍
പഴയതേത് പുതിയതേതെന്ന്
മറുപടി ചോദിച്ചു.

ആത്മീയ സമ്മേളനത്തില്‍
മൈക്കിരന്നുവാങ്ങി
നിങ്ങളെല്ലാം മരിച്ചവരല്ലെന്ന് എന്താണുറപ്പ്?
പരലോകത്തില്‍,
നരകത്തിലല്ല, സ്വര്‍ഗ്ഗത്തിലല്ല
ഈ സമ്മേളനം നടക്കുന്നതെന്ന്
ഉറപ്പുള്ളവരാരുണ്ടെന്ന് ആരാഞ്ഞു.

കാമുകനൊടൊത്ത്
ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്ന
സുന്ദരിയോട്
അറിയാമോ,
നീയിപ്പോള്‍ നുണയുന്ന മധുരം
എത്ര ന്യൂറോണുകളുടെ
അശ്രാന്തപരിശ്രമമെന്ന്
ഇടപെട്ട ശേഷം
തല്ല് വാങ്ങിക്കൂട്ടി.

വെളിവിന്റെ
എല്ലാ പഞ്ഞിത്തുണ്ടുകളെയും
ഇങ്ങനെയിങ്ങനെ
നൂലായ് പിരിച്ചെടുത്ത്
നൂലാമാലയായി
ഉലര്‍ത്തിക്കലര്‍ത്തിയിടും.

ഇലക്ട്രോണുകളെപ്പറ്റി
സംസാരിക്കാന്‍
കമ്പ്യൂട്ടറുകള്‍ തോറും
കറങ്ങി നടപ്പുണ്ടെന്ന് കേട്ടു.
അവിചാരിതമായി ചിലനേരത്ത്
നിങ്ങളുടെ സിസ്റ്റം
സ്തംഭിച്ചുപോവുന്നതാണ്
സാഹചര്യത്തെളിവ്.

Thursday, August 28, 2008

എന്തുകൊണ്ട് ?

എന്തുകൊണ്ടാണിത്ര
തുറിച്ചുനോക്കുന്നതെന്നതിന്
കണ്ണുകൊണ്ട്
എന്നൊരുത്തരം
എപ്പോഴും നിലനില്‍ക്കുന്നു,

എന്തുകൊണ്ടാണ്
ജീവിക്കുന്നതെന്ന ചോദ്യത്തിന്
ശരീരം കൊണ്ട്
എന്ന ഉത്തരം
പെട്ടെന്ന് മനസ്സിലാവുന്നിടത്ത്
പ്രത്യേകിച്ചും.

Thursday, August 21, 2008

മടക്കവിവരണം

ഈ നേരത്തിത്
എവിടെ പോയതാണെന്ന്
കുശലം, സംശയം.

ഇതുവരെ വന്നതെന്ന്
ഒരാളെ കാണാനുണ്ടായിരുന്നെന്ന്
മറുപടി, വിശദീകരണം‍.

എവിടെയും
പോയതായിരുന്നില്ല
ഒരാളിനെയും
കാണാനുമുണ്ടായിരുന്നില്ല

ചോദ്യത്തിലെ ആകാംക്ഷ
വല്ലാതെയങ്ങ് കൂര്‍ത്തത്
ഒട്ടുംതന്നെ പിടിച്ചില്ല
അത്ര തന്നെ..

അല്ലെങ്കിലും പറഞ്ഞതപ്പാടെ
മുഴുവനായും കളവെന്ന്
തെളിയിക്കാനൊന്നും പറ്റില്ലല്ലൊ

വേറെയാരെയും കണ്ടിട്ടല്ലെങ്കിലും
അവനവനെയെങ്കിലും
കണ്ടിട്ടാവില്ലേ മടങ്ങുന്നുണ്ടാവുക?

എത്ര മൂര്‍ച്ചയില്‍
ആകാംക്ഷയുണ്ടായാല്‍
തുളച്ചുചോര്‍ത്താനാവും
ഇതില്‍ നിന്നൊരു കളവിനെ ?

Monday, August 11, 2008

കണ്ണാടിയില്‍

കണ്ണാടിയിലെ ഉള്ളടക്കം
ഒരര്‍ത്ഥത്തില്‍
ലളിതം, പ്രവചനീയം.

ഇങ്ങനെയാണോ
കാണപ്പെടാന്‍ പോകുന്നതെന്ന്
ഭാവിയിലേക്ക്
ഒരു തുറിച്ചുനോട്ടം,

ഇമ്മട്ടിലാണോ
ഇന്നലെയുമുണ്ടായിരുന്നതെന്ന്
ഭൂതത്തിലേക്ക്
ഒരു ഒളിഞ്ഞുനോട്ടം,

ഇതിലടങ്ങിയിട്ടില്ലാത്തതും
ആരെങ്കിലുമൊക്കെ
കാണുന്നുണ്ടാവുമെന്ന്
വര്‍ത്തമാനത്തിലേക്ക്
പരതിനോട്ടവുമുണ്ടാകും.

കണ്ണാടിയിലെ കാലം
നോട്ടം എന്ന അര്‍ത്ഥത്തില്‍
സങ്കീര്‍ണ്ണം? അവിചാരിതം?

Thursday, June 19, 2008

ആസൂത്രിതം

ഇനിയൊരുകാലം
എഴുതുവാനിടയുള്ള
പത്തോളം കവിതകളെപ്പറ്റി
ഇന്നത്തെ ദിവസം
കവി കണക്കുകൂട്ടുകയുണ്ടായി.

അവയിലൊരു നാലെണ്ണത്തില്‍
കാര്യകാരണ സഹിതം
സ്പഷ്ടമാക്കേണ്ട
ഇല്ലായ്മകളെങ്ങനെ
ഉണ്ടാക്കിയെടുക്കുമെന്ന്
തലവെന്ത് ചിന്തിച്ചിരുന്നു,

മരിച്ചുപോവുന്നവയെ
ജീവിച്ചിരുന്നുകൊണ്ട്
വിശദീകരിക്കാമെന്ന്
മൂന്നെണ്ണത്തിന് തികയുന്ന
ദാര്‍ശനിക നീക്കുപോക്കില്‍
പതിവുള്ളപോലെ
വാക്കാലുറപ്പായി,

ഇനിയൊരു രണ്ടെണ്ണത്തില്‍
മേലുകീഴുനോക്കാതെ
ഇഷ്ടികപോലടുക്കും
ഇഷ്ടങ്ങള്‍ നെടുനീളം

ബാക്കിവരുന്ന ഒന്നാണ്
അടുത്ത ഖണ്ഡത്തില്‍
അവസാനിക്കുന്നത്;

ഊഹങ്ങളുടെ ഒരു പട്ടികയെ
ഉണ്ടാക്കിയെടുക്കേണ്ട
ഇല്ലായ്മേ
ചത്താലും ജീവിക്കുന്ന
സിദ്ധാന്തമേ
എത്രയടുക്കിയാലും തെറിച്ചുനില്‍ക്കുന്ന
മുഴച്ചുനില്‍പ്പേ
എന്നിങ്ങനെ വിളിച്ച്, വിശ്വസിച്ച്....

Monday, June 09, 2008

പ്രതിഷേധം

ബ്ലോഗുടമകളുടെ അറിവോ സമ്മതമോ കൂടാതെ മലയാളം ബ്ലോഗുകളില്‍ നിന്ന് സൃഷ്ടികള്‍ കവര്‍ന്നതിനെതിരെ, മോഷണത്തെ ചോദ്യം ചെയ്തവരോട് അപമര്യാദയായി എഴുത്ത്കുത്ത് നടത്തിയതിനെതിരെ, മാഫിയാ സ്വഭാവമുള്ള അതിക്രമങ്ങളിലൂടെ ഇഞ്ചിപ്പെണ്ണിനോടും മലയാളം ബ്ലോഗ് സമൂഹത്തോട് പൊതുവിലും കാണിക്കുന്ന തെമ്മാടിത്തരത്തിനെതിരെ കേരള്‍സ്.കോമിനോട് ഈ ബ്ലോഗും പ്രതിഷേധിക്കുന്നു. സൈബര്‍ ഗുണ്ടായിസത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു.

Saturday, June 07, 2008

കാഴ്‌ചപ്പാതി

ചിന്തിച്ചു നീയിരിക്കുന്നതിന്റെ
ഫോട്ടോ ഞാനെടുക്കുന്നു.

അങ്ങനെത്തന്നെയിരിക്ക്
കാണാനൊരു
ഗൌരവമൊക്കെയുണ്ടെന്ന്
നിന്നോട് ഞാ‍നൊരു
പാതിനുണ പറയുന്നു.

ചിന്തിക്കുന്നു എന്ന പോസിലേക്ക്
നിന്നോട് നീ ഉള്ളില്‍
കുശുകുശുക്കുന്നതും
ഏതാണ്ടിതുതന്നെയാണോ?

എന്തായാലും

ഫോട്ടോ കാണുന്നവര്‍ക്ക്
ആവശ്യമുള്ള മിഴിവില്‍
അടങ്ങിയൊതുങ്ങണം
പാതിസത്യത്തിന്റെ
ഭാവി വിസ്തീര്‍ണ്ണം...

അനങ്ങാതിരിക്ക്,
കണ്ണ് ചിമ്മല്ലേ...

Thursday, May 22, 2008

ഇടനാഴി

നില്‍പ്പോടുനില്‍പ്പായ
കെട്ടിടത്തിനുള്ളില്‍

നടപ്പുകള്‍ക്കു മാത്രമായി
വിള്ളലായി നില്‍ക്കും
ചില ഇടങ്ങള്‍-
ഇടനാഴികള്‍.

ഓരോ മനുഷ്യനും
ഒരു കെട്ടിടമാണെന്ന്
വിചാരിച്ചാലുമറിയാം,

അങ്ങോട്ടോ ഇങ്ങോട്ടോ
ഉള്ളില്‍ നിന്ന് ഉള്ളിലൂടെ
പോക്കുവരവനക്കങ്ങള്‍;

നില്‍പ്പോടുനില്‍പ്പിന്നകത്ത്
പുറത്തൊട്ടുമറിയാത്ത വിധത്തില്‍.

Sunday, April 20, 2008

ഒറ്റയ്ക്ക് കേള്‍ക്കുന്നത്

ഇയര്‍ഫോണിലേതോ
തബല പെയ്യുന്നു

കാതിലെ കാടുലച്ച്
പാട്ടുവീശുന്നു

ഒതുക്കത്തിലൊട്ടും
തുളുമ്പാതകത്തേക്ക്
തീര്‍ത്തും രഹസ്യമായ്
താളമിടിവെട്ടുന്നു

പുറമേയ്ക്ക് പകരാതെ
ഒറ്റയ്ക്ക് തീരുന്നു
തെളിവില്ലാതെത്രയോ
നനവുകാലങ്ങള്‍.

Sunday, March 30, 2008

ഒഴിവിടത്തെപ്പറ്റി പറഞ്ഞുനോക്കുന്നു

വല്ലാതെയങ്ങ്
ഇല്ലാതെയായിപ്പോയില്ലേ
നമ്മുടെ പറച്ചിലിലെ
പഴയൊരു പുളകം

പറഞ്ഞുവന്നാല്‍
ചെങ്കല്ല്
വെട്ടിത്തീര്‍ന്നിടത്തെ
കുഴി പോലെയായി

ഓര്‍ക്കാപ്പുറത്ത്
ഉണ്ടായതൊന്നുമല്ല
ചതുരത്തിലാഴത്തില്‍
നമ്മുടെയീ ഇല്ലായ്മ

എന്നാലും...
ഏത് പറച്ചിലും
കെട്ടിപ്പൊക്കാന്‍
ഉറപ്പുള്ളൊരു ഉറപ്പായിരുന്നു

എന്തു ചെയ്യാനാണ് ?
പറഞ്ഞുവന്നാല്‍
എല്ലാ ഉറപ്പും
ഇങ്ങനെയൊക്കെത്തന്നെ

അളന്നു മുറിഞ്ഞ്
ലോറികേറിപ്പോയി
ഒടുക്കമൊടുക്കം
വല്ലാത്തൊരു വിടവ്.

Monday, March 17, 2008

ക്യൂ

എന്തെങ്കിലും
തിരിച്ചുപിടിക്കാനുള്ള
ക്യൂവിലാണെന്ന്
വെറുതെ വിചാരിക്കുക.

നേരായിട്ടും കാണുമന്നേരം
മുന്നിലും പിന്നിലും
നീ തന്നെ
നിരനില്‍ക്കുന്നത്.

മുന്നില്‍ നിന്ന് നീയൊഴിഞ്ഞ്
നിരനീളം കുറയുമ്പോള്‍
‍നിന്റെയൊരൂഴത്തിന്
പുതുശ്വാസം വരുന്നത്.

എപ്പൊഴെത്തുമോയെന്ന്
പിന്നിലെ നീയാകെ-
യങ്കലാപ്പാവുമ്പോള്‍,

ഒട്ടുമുന്നില്‍ നിന്നുമൂറിയൂറി
ഉറിയുടെ പഴംചിരി
നീയേ ചിരിപ്പത്.

വെറുതെ വിചാരിക്ക്
നീയവിടെ നില്‍ക്ക്
ഞാനിവിടെ നില്‍ക്കുന്നു.

ഊഴം വരുന്നേരം
നേരിട്ടുകാണാം.

Tuesday, February 19, 2008

ഈര്‍ച്ച എന്ന ഉപമയില്‍

മരക്കഷണത്തില്‍
ഈര്‍ച്ചവാളുപായുന്ന
ഒച്ച പോലതിന്‍
ഉരിയാട്ടുപെരുക്കങ്ങള്‍.

ഇടക്കൊന്ന് നിര്‍ത്തിയ
ഈര്‍ച്ചപ്പണി പോലെ
മുറിഞ്ഞതിന്റെയും
മുറിയാനുള്ളതിന്റെയും
അതിര്‍ത്തിയില്‍
അതിന്റെ ഇടവേളകള്‍.

മുറിയുമ്പോള്‍ മാത്രം
മരത്തില്‍ നിന്ന്
പുറത്തുവരാന്‍ കാത്തിരുന്ന
മരപ്പൊടിയുടെ
നനവുമണം പോലെ
അതിന്റെ
സ്‌മൃതിഗന്ധങ്ങള്‍.

രണ്ടാവാനുള്ളതിന്‍
നേര‍ത്തിലൂടെത്ര
മൂര്‍ച്ചകള്‍ നിരങ്ങീല
നമ്മളില്‍ നീളത്തില്‍ ?

Saturday, February 09, 2008

വിവര്‍ത്തനം

മുറിയിലേക്ക്
തിരിച്ചുവരുന്ന വഴി.

പാതിരാത്രി നേരം.

പലരോടൊന്നിച്ച്
പലപ്പോഴായി
കയറിയിട്ടുള്ള
മദ്യശാലയുടെ കെട്ടിടം.

അതിനുള്ളില്‍ നിന്നും
പുറത്തേക്ക് കവിയുന്നു
ഇരുണ്ട വെളിച്ചത്തിനുമേലെ
ഒച്ചകള്‍ കൊണ്ട്
ലഹരികളുടെ കൊത്തുപണികള്‍.

ഏങ്ങിക്കലങ്ങിയൊരൊച്ച
ഒറ്റയ്ക്കുയരുന്നതുകേട്ടാണ്
നോക്കിപ്പോയത്...
ബാറിന്റെ ചവിട്ടുപടികളിലൊന്നില്‍
കുന്തിച്ചിരിപ്പുണ്ടായിരുന്നു, അയാള്‍
ഏങ്ങലിലുലഞ്ഞ്
എന്തിനോ കരഞ്ഞ്

ആദ്യമായല്ല ഇമ്മട്ടിലൊന്ന്
കാണാനിടയായതെങ്കിലും
എന്തിനോ അപ്പോള്‍
ചെന്നു നോക്കാന്‍ തോന്നി.

അടുത്തെത്തിയതും
എഴുന്നേറ്റ് നിന്ന്
ചുമലില്‍ കൈവെച്ചു.

പേര് കിം മ്യോംഗ് ഹൊ എന്നും
ടാക്സി ഡ്രൈവറെന്നും പറഞ്ഞു.

കരയുന്നുണ്ടായിരുന്നു
നെഞ്ചുതടവുന്നുണ്ടായിരുന്നു
കണ്ണുതിരുമ്മുന്നുമുണ്ടായിരുന്നു.

സോജുവിന്റേയും
സിഗരറ്റിന്റേയും
മണം തെറിപ്പിച്ച്
കരച്ചിലിനൊപ്പം
തുരുതുരാ പലതും
പറഞ്ഞുകൊണ്ടിരുന്നു ;
എനിക്കറിഞ്ഞുകൂടാത്ത
അയാളുടെ ഭാഷയില്‍,
മലയാളത്തിനറിയാത്തത്ര
നീളുകയും കുറുകുകയും
മൂര്‍ച്ചയാവുകയും
മുരളുകയും ചെയ്യുന്ന
അതിന്റെ ശബ്ദങ്ങളില്‍.

ലോകത്തിലെ എല്ലാ മനുഷ്യരും
പാവങ്ങളാണ്
എന്നൊന്നുമായിരിക്കില്ല
പറഞ്ഞിരുന്നത്.
എന്നിട്ടും
അങ്ങനെയെന്തോ ആണ്
എനിക്ക് മനസ്സിലായത്.

Monday, January 28, 2008

താമസം

വിസ്തരിച്ച് പറഞ്ഞാല്‍
ഓര്‍ത്തിരിക്കില്ലെന്നറിയാം.

ചുരുക്കിപ്പറയാന്‍ ശ്രമിക്കാം.

എത്ര ചുരുക്കിപ്പറഞ്ഞാലും
രണ്ടെണ്ണമെങ്കിലുമുണ്ട്
പാര്‍പ്പിടം,
മേല്‍‌വിലാസം.

ഉറങ്ങുമ്പോള്‍
ഇരുട്ടത്തൊന്ന്,
ഉറങ്ങിത്തീരുമ്പോള്‍
അതേയിടത്തു തന്നെ
വെട്ടത്ത് വേറൊന്ന്.

Thursday, January 24, 2008

കാണാതെയറിയുന്ന കലണ്ടറില്‍

ഏതു നോക്കിനെയും
വലിച്ചെടുത്ത് തൊടുന്ന
ഊക്കുള്ളൊരു കാന്തം-
നിന്റെ മിഴിവുള്ള ചിത്രം.

ചിത്രത്തിനു താഴെ
കറുപ്പിലും ചുവപ്പിലും
തീയ്യതികള്‍
തക്കം‌പാര്‍ത്തിരിക്കുന്നു.

ഏകാന്തതേ,
അന്തര്‍മുഖരുടെ
ദൈവമേ
സൂപ്പര്‍സ്റ്റാറേ
രാഷ്ട്രീയ നേതാവേ
അല്ലെങ്കില്‍
പ്രകൃതിദൃശ്യമേ

നീയില്ലായിരുന്നെങ്കില്‍
നിന്റെ പടമില്ലാതാണെങ്കില്‍
ആത്മഗതങ്ങളുടെ കലണ്ടര്‍
കാലം മാത്രം കാണിച്ച്
എന്തെല്ലാം വിശ്വസിപ്പിച്ചേനേ.

Thursday, January 17, 2008

പ്രേതാവിഷ്ടം

തലകീഴായി മറിഞ്ഞ്
ഭൂമിയിലേതല്ലാത്ത
സമയം പറയുന്ന
ടൈംപീസും

നെടുനീളത്തില്‍
നിലം‌പൊത്തി
ഒടിഞ്ഞുലഞ്ഞ പുസ്തകങ്ങളെ
ശര്‍ദ്ദിച്ചുകൊണ്ടിരുന്ന
അലമാരയും

വളഞ്ഞുമടങ്ങിയുറങ്ങുന്ന
ആളുകളില്‍ നിന്ന്
ശരീരമപ്പാടെ
ആവിയായ മട്ടില്‍
അങ്ങുമിങ്ങും കാണപ്പെട്ട
ഉടുപ്പുകളും

കുടിക്കാന്‍ വെച്ച വെള്ളം
മറിഞ്ഞ് പടര്‍ന്ന തറയും

വീണുപൊളിഞ്ഞ്
പേടിയെ പലരൂപത്തില്‍
പേടിപ്പെടുത്തും വിധം
പ്രതിഫലിപ്പിച്ച
കണ്ണാടിയും ചേര്‍ന്ന്

സ്വപ്നത്തിന്റെ നരകവെളിച്ചം
ഉറക്കത്തിന്റെ
കണ്ണില്‍ കുത്തിയപ്പോള്‍
ഭൂകമ്പത്തിലെന്നോണം
കുലുങ്ങിയുണര്‍ന്നു.

മുറിയിലെ വെളിച്ചത്തിന്റെ
സ്വിച്ച് കാണാതെ
തപ്പിത്തടഞ്ഞ്
കൈകാലുപിഴച്ച്
തൊട്ടതെല്ലാം വീഴിച്ച്
ഉഴറിയുലയുമ്പോള്‍

നോക്ക് വിഡ്ഢീ,
നിന്നെക്കൊണ്ട് ഞാനെന്റെ
ഫോട്ടോകോപ്പിയെടുപ്പിക്കുന്നത്
നോക്കി നീ കാണെന്ന്
പാതിയില്‍ പൊലിഞ്ഞ സ്വപ്നത്തിന്റെ
പ്രതികാരദാഹിയായ പ്രേതം.

Friday, January 11, 2008

സത്യം പറയുന്നവരെക്കുറിച്ചുള്ള നുണകള്‍

മേല്‍പ്പറഞ്ഞതരം
രണ്ടു ചരിത്രസത്യങ്ങള്‍
‍പാഠപുസ്തകത്തിനകത്ത്
അന്യോന്യം കണ്ടുമുട്ടി.

എന്തുണ്ട് വിശേഷം?
ദാ ഇവിടെ വരെ.
നമ്മളെയൊക്കെ മറന്നോ?
ഇങ്ങനെയൊക്കെയങ്ങ് നീങ്ങുന്നു.
എന്നിങ്ങനെ
വെടിപ്പായ കുശലങ്ങള്‍ക്കൊടുവില്‍,

കാര്യങ്ങള്‍
നിനച്ചിരിക്കാത്തവണ്ണം
സൈദ്ധാന്തികവും
ഗൃഹാതുരവുമായതോടെ,

അടുത്ത പരീക്ഷയ്ക്കുമുന്‍പ്
അവിചാരിതമായി
തമ്മില്‍ വീണ്ടും കാണുമെന്ന്
തീരുമാനിച്ചുറച്ചു.

അവരവരുടെ
പേജുകളിലേക്ക്
ഊര്‍ജ്ജിത ചിത്തരായി
തിരിച്ചു നടന്നു.

Wednesday, January 09, 2008

വെയില്‍ നേരെയല്ലാതെ വീഴുന്ന ഇടങ്ങള്‍

പദപ്രശ്നത്തിലെ
കറുപ്പിച്ച കള്ളികള്‍ പോലെ

മരച്ചുവട്ടിലെ
വെട്ടം വീഴാവിടവുകളില്‍

ഈര്‍പ്പം

മറവിയില്‍
കാത്തിരിക്കും ,

ഉണങ്ങുവാനമാന്തിച്ച്
ആനുകാലികമല്ലാതെ.

Wednesday, January 02, 2008

ഹേമന്തത്തില്‍ ഒരു രാത്രികാല തിരക്കഥയില്‍

രാത്രി
വെളുത്ത ശലഭങ്ങളെ
താഴേക്ക്
പറത്തിക്കൊണ്ടിരുന്നു.

ഇരുട്ടിന്റെ
തണുത്ത
സ്ക്രീന്‍ സേവര്‍
മഞ്ഞ് മഞ്ഞ് എന്ന്
മിടിച്ചുകൊണ്ടിരുന്നു.

വളവുതിരിഞ്ഞ്
ഒറ്റയ്ക്കുവന്ന കാറിന്റെ
നെറ്റിവെളിച്ചം
വീശിയനങ്ങിയ നൊടിയില്‍

സേവ് ചെയ്തതല്ലാത്ത
തണുത്ത ദുരൂഹത
നീല ജാക്കറ്റിട്ട രൂപത്തില്‍
‍താനേ തുറന്നുവന്നു.

ചുണ്ണാമ്പ് ചോദിക്കരുത്
എന്റെ കയ്യിലില്ല എന്ന്
ക്ലിക്ക് ചെയ്തപ്പോഴേക്കും
കാറ് അകന്നുപോയി.

നീലജാക്കറ്റിട്ടൊരു
സാധാരണ പെണ്‍കുട്ടി
മരിച്ചവരും ശലഭങ്ങളും
ഉപയോഗിക്കാത്ത
റോഡിലൂടെ
കാലമര്‍ത്തി നടന്ന്
കടന്നുപോയി.

Friday, December 28, 2007

പരസ്യവിപണനം

ഏകാന്തതയിലേക്കുള്ള എളുപ്പവഴികള്‍
എന്ന പേരില്‍ ഞാനെഴുതിയ
ഉപയോഗപ്രദമായ ഈ കൈപ്പുസ്തകം
ആദായവിലയില്‍ സ്വന്തമാക്കാനുള്ള
അസുലഭ അവസരത്തിലേക്ക്
മാന്യയാത്രക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

വെറുതെയൊന്ന്
തുറന്നുനോക്കണം സുഹൃത്തേ
തരക്കേടില്ല, പ്രയോജനപ്പെടും
എന്ന് ബോധ്യപ്പെട്ടാല്‍മാത്രം
കാശ് മുടക്കിയാല്‍ മതി.

അല്ലെങ്കിലും
ആരാണുള്ളത് സഹോദരീ
ഏകാന്തതയിലേക്ക്
എങ്ങനെ പോകണം
എങ്ങനെ വരണം എന്ന്
ഒരിക്കലെങ്കിലും വഴിമുട്ടാത്തവര്‍ ?

എകാന്തതയിലേക്ക്
ഇതിലുള്ള വിവരങ്ങള്‍
രസകരമല്ലെങ്കില്‍
തുറന്നുപറയണം സഹൃദയരേ

ഇതിനു തൊട്ടുമുന്‍പ്
ഏകാന്തതയിലെ അന്യായങ്ങള്‍
എന്ന പേരില്‍ ഞാനെഴുതിയ
അപസര്‍പ്പകനോവലിന്റെ
ഏതാനും ചില കോപ്പികള്‍
നിങ്ങള്‍ക്കുവേണ്ടിയാകണം
ഇപ്പൊഴുമെന്റെ കയ്യില്‍
‍ബാക്കിനില്‍ക്കുന്നത്.

Wednesday, December 19, 2007

സന്ധി

നീ ഒന്നും പറയണ്ട.

പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത
എന്തെങ്കിലും പ്രശ്നം

നമുക്കിടയിലുണ്ടെന്ന്

നീ എത്ര വാദിച്ചാലും
ഞാന്‍ സമ്മതിച്ചുതരില്ല.

Thursday, December 13, 2007

വിരസത

എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍

തിലോത്തമ തീയറ്ററിനകത്ത്
നൂണ്‍ഷോയ്ക്കുള്ള ഇരുട്ട്
പതിവുപോലെ പ്രവേശിച്ച നേരം

താലൂക്കാപ്പീസില്‍
പി.പി. ഹരിദാസിന്റെ
അപേക്ഷയുള്ള ഫയലിനെ
ക്ലാര വര്‍ഗ്ഗീസ്
മടക്കിവെച്ച മാത്രയില്‍

പന്ത്രണ്ട് അമ്പതിന്
പുറപ്പെടേണ്ടിയിരുന്ന
ജെ.കെ. ട്രാവത്സ്
ഉടന്‍ സ്റ്റാന്‍ഡുവിടണമെന്ന്
ബസ്‌സ്റ്റാന്‍ഡിലെ ഉച്ചഭാഷിണി
കര്‍ക്കശപ്പെട്ടപ്പോള്‍

നിര്‍ണ്ണായകവും
ചരിത്രപ്രസക്തവുമായ
ഒരു അട്ടിമറിയിലൂടെ
വിരസതയ്ക്ക്
അന്നും
വിശന്നു തുടങ്ങി.

Monday, December 10, 2007

അറിയിപ്പ്

[പാട്ട് നില്‍ക്കുന്നു....]

ഒരു പ്രത്യേക അറിയിപ്പ്,

ഭക്ഷണക്കമ്മിറ്റിയുടെ
മേല്‍നോട്ടം വഹിക്കുന്ന
ശ്രീമാന്‍ പ്രത്യയശാസ്ത്രത്തെ
കുറച്ചു കൂടുതല്‍ നേരമായി
കാണാനില്ലെന്ന്
സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നു.

അദ്ദേഹം
സമ്മേളന നഗരിയിലോ
സമീപപ്രദേശങ്ങളിലോ
എവിടെയെങ്കിലുമുണ്ടെങ്കില്‍
എത്രയും പെട്ടെന്ന്
സംഘാടകസമിതി ഓഫീസുമായി
ബന്ധപ്പെടണമെന്ന്
വീണ്ടും വീണ്ടും അറിയിക്കുന്നു,
അഭ്യര്‍ത്ഥിക്കുന്നു.

മറ്റുപ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തകര്‍
‍ഇദ്ദേഹത്തെ കാണുന്നപക്ഷം
ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍
‍സംഘാടക സമിതി
കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.

[പാട്ട് തുടരുന്നു....]

Thursday, December 06, 2007

കാത്തിരിപ്പ്

പുറപ്പെട്ടുവെന്ന്
പറഞ്ഞിട്ട്
നേരം കുറേയായല്ലോ?

എവിടെയെത്തി ഇപ്പോ?

ഞാനിവിടെ
ബസ്‌സ്റ്റോപ്പില്‍ നിന്ന്
മുടിഞ്ഞ വെയിലുതിന്നുന്നു

വൈകുന്നുവെന്നറിഞ്ഞാല്‍
പറയേണ്ടായിരുന്നോ?

ഹലോ....

ചതി എന്നുതന്നല്ലേ
ബസ്സിന്റെ പേര് പറഞ്ഞത്?

അതേപേരിലിതുവഴി
നാലഞ്ചു ബസ്സുപോയെന്നേ

അതിലൊന്നിലും
കാണാത്തോണ്ടല്ലേ
വിളിച്ചോണ്ടിരിക്കുന്നേ

ചൂടാവല്ലേ നീ...

Monday, November 12, 2007

കൊതിയെഴുത്ത്

വാള്‍ത്തലപ്പില്‍
വന്നിരിക്കുന്ന
കൊതുകുപോലെ
ഒരു കൊതി.

അടിക്കാന്‍ തുനിഞ്ഞാല്‍
ആഴത്തില്‍ മുറിവ്
എന്ന ഈണത്തില്‍
അതിന്റെ മൂളിപ്പാട്ടുകള്‍.

വന്നിരിക്കാന്‍ കണ്ടൊരിടം !
എന്ന് സന്തോഷത്തോടെ
എന്റെ പരിഭവം.

Friday, November 09, 2007

കരച്ചിലിനോട്

ഒന്നുമല്ലാത്ത ഒരു ദിവസം
ഒരു ചിരിപോലുമില്ലാത്ത
സമയക്കാട്ടിനുള്ളില്‍‍
ഒളിച്ചുകാത്തിരുന്നല്ലോ നീ?

മിണ്ടാതിരിക്കുന്നത്
എങ്ങനെ നിന്നോട്?

ഉപ്പുകലര്‍ത്തി
നീരുനുരഞ്ഞ്
കണ്ണുതുളുമ്പിച്ച
രഹസ്യസമുദ്രമേ,

ഓര്‍ത്തടുക്കിയതെല്ലാം
അഴിച്ചുലര്‍ത്തിയ,
പരത്തിപ്പറത്തിയ
കാറ്റുകറക്കമേ,

കാര്യമെന്തെന്നറിയാതെ
പൊടുന്നനെയൊരാള്‍
‍കരഞ്ഞുപോകുന്നതുകൊണ്ട്
ഒരുദിവസത്തിന്
ഒന്നും സംഭവിക്കില്ലെന്ന്
അറിയാമായിരിക്കുമല്ലേ
എനിക്കും നിനക്കും?

Friday, October 26, 2007

എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു

രുചി വേണ്ടിടത്തെല്ലാം
കൊഴകൊഴാന്ന്
കൂട്ട് നിന്നിട്ടുണ്ട്.

മരുന്നിന്റെ
മിക്കപാര്‍ട്ടിയിലും
അംഗത്വമുണ്ട്.

ഉണങ്ങിച്ചുളിയുന്ന
ചിലയിടമെല്ലാം
മിനുക്കി നിര്‍ത്താന്‍
ഉത്സാഹിച്ചിട്ടുമുണ്ട്.

പറയാനുള്ളത് അതല്ല.

ചതഞ്ഞ് പിരിഞ്ഞ്
ഉള്ളുചോര്‍ന്ന്
ഇങ്ങനെയൊക്കെയായി
എന്നുപറയുമ്പോഴേക്കും
അതില്‍ക്കേറി
തന്റെയൊന്നും
ഉണക്ക ജീവിതത്തെ
സങ്കല്‍പ്പിച്ചു കളയരുത്.

Wednesday, October 24, 2007

മറവിക്കുറിപ്പ്

ഒട്ടുമേയോര്‍ക്കുന്നില്ല-
    യന്നുനാം കാണുന്നതും
ഉള്ളേറിയുഷ്ണംനെയ്യും
    നോട്ടത്തില്‍ കോര്‍ക്കുന്നതും


മിണ്ടുന്ന മട്ടില്‍ തമ്മി-
    ലിണക്കം മീട്ടുന്നതും
തണുത്തോരീണത്തില്‍ നാ-
    മിളവേറ്റിരുന്നതും.


ഓര്‍മ്മയില്ലന്നാപ്പക-
    ലന്തികളലിഞ്ഞതും
ഊറിനിന്‍‌വെളിച്ചമെ-
    ന്നിരുട്ടത്തടിഞ്ഞതും.


ഓര്‍ക്കാതെപോവുന്നില്ല-
    യോര്‍മ്മതന്നുടമ്പടി;
ഓര്‍മ്മതന്നോര്‍മ്മപോലും-
    മായ്ക്കുവാനോര്‍പ്പൂ നിത്യം.

Saturday, October 20, 2007

മൃഗശാല

വിശന്നു മുരളുന്ന
സിംഹത്തെ കാണുമ്പോള്‍
ഇരുമ്പിനെ കമ്പികളാക്കാമെന്നും
കമ്പിയെ അഴികളാക്കാമെന്നും
കണ്ടെത്തിയവരെ
നന്ദിയോടെ ഓര്‍ക്കും.

സ്വയംഭോഗം ചെയ്യുന്ന
കുരങ്ങുകള്‍ക്കുമുന്നില്‍
ആണ്‍കുട്ടികള്‍
‍പെണ്‍കുട്ടികളുടെ ദേഹത്തുതട്ടാതെ
ശ്രദ്ധാലുക്കളാകും.

പഴയ ചിത്രകഥകളുടെ
ഹരംനിറഞ്ഞ ഓര്‍മ്മകളുണര്‍ത്തി
ചെളിവെള്ളത്തില്‍
അനങ്ങാതെ പൊങ്ങിനില്‍ക്കും
മുതലകള്‍ .

അടര്‍ന്നു പോരാതെ
ആഞ്ഞുപിടിക്കുന്ന ഉടുമ്പുകളെ
ഭിത്തിയില്‍ മക്കള്‍ക്ക് കാണിച്ചുകൊടുക്കും.

ഒരു മൃഗശാലയെങ്കിലും വേണം
ഓരോ നഗരത്തിലും.

[ 2006 ജനുവരിയില്‍ മൂന്നാമിടം.കോമില്‍ പ്രസിദ്ധീകരിച്ചത്]

Wednesday, October 10, 2007

അങ്ങനെ

അങ്ങനെയുള്ളൊരു ജീവിതം
നയിച്ചുപോരുകയായിരുന്നു ഞാന്‍.

നിര്‍ത്ത് നിര്‍ത്ത്
നയിക്കാന്‍ നിന്റെ ജീവിതം
ജാഥയൊന്നുമായിരുന്നില്ലല്ലോ?

എങ്ങനെയോ ജീവിതം
തള്ളിനീക്കുകയായിരുന്നു ഞാന്‍.

ഓ പിന്നേ
തള്ളാന്‍ പോയിട്ട്
ഊതിപ്പറത്താനുള്ള
കനം പോലുമില്ലായിരുന്നെന്ന്
ആര്‍ക്കാണറിയാത്തത്?

ജീവിതം അങ്ങനെയൊക്കെ
മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

ഏയ്, അതും ശരിയാവില്ലെന്നേ
ഉരുണ്ടിരിക്കുന്ന ഈ ലോകത്തില്‍
എന്ത് മുന്നോട്ടും പിന്നോട്ടും?

ജീവിതം പോലൊന്നിലെങ്ങനെയോ
ഏര്‍പ്പെട്ടിരിക്കയായിരുന്നു ഞാന്‍.

ഏര്‍പ്പാടെന്നൊക്കെ പറഞ്ഞ്
വലിയ തിരക്കിലായിരുന്നെന്ന്
വെറുതെ തെറ്റിദ്ധരിപ്പിക്കല്ലേ

ഞാനെന്റെ ജീവിതമങ്ങനെ
മരിച്ചുകൊണ്ടിരിക്കയായിരുന്നു

ഹ! ഇപ്പോഴല്ലേ ശരിയായത്
ശരിക്കുമങ്ങോട്ട് ശരിയായത്
അങ്ങനെ വഴിക്ക് വാ....

Friday, September 21, 2007

സ്വപ്നം

ഉറക്കത്തിന്റെ പിരിയഡില്‍
ടൈംടേബിള്‍ തെറ്റിച്ച്
കയറിവന്നു.

കൂര്‍ക്കംവലിയുടെ
കലപിലയോട്
ഡെസ്കില്‍ വടിയടിച്ച്
കര്‍ക്കശപ്പെട്ടു.

ബ്ലാക് ബോര്‍ഡില്‍
ബാക്കി നിന്ന വീട്ടുകണക്കുകള്‍
ഏതോ ഒരു വെളിച്ചം കൊണ്ട്
തൂത്ത് കളഞ്ഞു.

പാഠം പറഞ്ഞ്
പകുതിയാവുമ്പൊഴേക്കും
കുഴപ്പം തുടങ്ങി.

പറയാനുള്ളവയെല്ലാം
ഓര്‍മ്മയുണ്ടെങ്കിലും
പറഞ്ഞുതീര്‍ന്നതെത്രയെന്ന്
മറന്നു മറന്നേ പോവുന്നു.

നില്‍പ്പ് പന്തിയല്ലെന്ന് കണ്ട്
ക്ലാസ് മതിയാക്കി.

സംസാരിക്കുന്നവരുടെ
പേരെഴുതിവെയ്ക്കാന്‍
ഇരുട്ടിനോട് പറഞ്ഞ്
മടങ്ങിപ്പോയി.

പകലിന്റെ സ്റ്റാഫ് റൂമില്‍
ഇരുന്നിരുന്നുറങ്ങുന്നുണ്ടാവും
ഇപ്പോള്‍.

Saturday, August 18, 2007

പതിവ്

പോകുന്നവഴിയില്‍
പതിവായി കാണുന്ന
പാറക്കല്ലില്‍ നിന്ന്
അതിന്റെ
വിശദമായ നിശ്ചലത
എന്നിലേക്ക്
കയറിവരുന്നു.

നടപ്പുനീളുന്ന
ദൂരത്തിലേക്കെല്ലാം
നിശ്ചലത
എന്നോടൊപ്പം
എന്റെ കാലുകളില്‍
സഞ്ചരിക്കും.

ഇളകിപ്പറന്ന്
അങ്ങുമിങ്ങുമാകാവുന്ന
ചിലതിന്റെയെല്ലാം മേലെ
മനസ്സിനുള്ളില്‍
അമര്‍ന്നിരുന്ന്
കരുതലാവുന്നുണ്ടാവും
അതിന്റെ കനം.

തൊട്ടുരുമ്മി
അരിച്ചുകേറിയതിനെ
ഇക്കിളികോച്ചരുതെന്ന്
പറഞ്ഞാല്‍ കേള്‍ക്കില്ല
എന്റെ ഓര്‍മ്മപ്പായലുകള്‍.

മടങ്ങിവരുന്ന വഴിയില്‍
അതേയിടമെത്തുമ്പോള്‍
എന്നില്‍നിന്നത്
തിരിച്ചിറങ്ങും.

ഒരു ദിവസത്തിന്റെ കൂടി
പഴക്കം കൂടിയ
നിശ്ചലതയായി
നാളെയെന്നെ കാത്തിരിക്കും.

പോകുന്ന വഴിയില്‍
പതിവായി കാണുന്ന
പാറക്കല്ലില്‍.

Saturday, July 14, 2007

വഴുക്ക്

സംഭവിക്കുന്നതെന്തെന്ന്
അറിയാനിടതരാതെ
കാര്യങ്ങള്‍
ഒന്നില്‍നിന്നൊന്നിലേക്ക്
തെന്നിവീണുകൊണ്ടിരിക്കുന്നു.

ഞാന്‍ നിന്നെ നോക്കുമ്പോഴും
നീ എന്നെ നോക്കുമ്പോഴും
നോട്ടങ്ങള്‍
കാഴ്ചയുടെ വരമ്പില്‍ നിന്ന്
നമ്മുടേതല്ലാത്ത
വയലുകളിലേക്ക് വഴുക്കുന്നു.

പത്രത്തിലേക്ക്
നോക്കിയിരിക്കുമ്പോള്‍
വാര്‍ത്തയില്‍നിന്ന് വഴുതി
വായന
ചരിത്രത്തിനു പുറത്താവുന്നു.

കണ്ടുമുട്ടുന്നവര്‍
കുശലം ചോദിക്കുമ്പോള്‍
കുന്നായ്മയെക്കുറിച്ചുള്ള
കരുതലുകളിലേക്ക്
കേള്‍വിക്ക്
കാലുവഴുക്കുന്നു.

വാതിലടച്ച്
പുറത്തോട്ട് കാലുവെയ്ക്കുമ്പോള്‍
ഉള്ളില്‍നിന്നൊരു ഗ്രാമം
നഗര‍ത്തിലേക്ക്
മലര്‍ന്നടിക്കുന്നു.
വാതില്‍ തുറന്ന്
അകത്തോട്ട് കയറുമ്പോള്‍
നഗരം
ഗ്രാമത്തിലേക്ക്
വിരലൂന്നി നടക്കുന്നു.

നിന്നിടത്ത്
നില്‍ക്കാനാവാതെ
നിന്നിട്ടില്ലാത്തിടത്ത്
നിരങ്ങിയെത്താനുമാവാതെ
ജീവിതം
സമയത്തിനുമേലെ
വഴുവഴുക്കുന്നു.

ദൈവത്തിന്റെ മിനുസത്തില്‍
കാലുറക്കാതെ
സ്വര്‍ഗ്ഗം നരകത്തിലേക്കും
നരകം സ്വര്‍ഗ്ഗത്തിലേക്കും
തലതല്ലി വീഴുന്നു.

'വഴുക്ക്
ഒരു വിനിമയമാണ് ;
പ്രപഞ്ചത്തെക്കുറിച്ച്
വേഗത്തിന്റെ ചിഹ്നങ്ങളില്‍
ഭൂഗുരുത്വം തരുന്ന
അമ്പരപ്പിക്കുന്ന അര്‍ത്ഥങ്ങള്‍’
എന്ന ദര്‍ശനത്തിനു പോലും
ചിരിയിലേക്ക് വഴുതി
പല്ലുപോവുന്നു.

(ഈ കവിത മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്)

Friday, June 29, 2007

മൂന്ന് പ്രണയകവിതകള്‍



നിഘണ്ടു


അറിഞ്ഞുകൂടാത്ത
എന്നെത്തിരഞ്ഞ്
വാക്കായടുക്കിയ
നിന്നെത്തുറന്ന്
നോക്കുമായിരുന്നു
നിരന്തരം ഞാന്‍.



കടലാസ്

മുറിഞ്ഞരഞ്ഞ്
അമര്‍ന്നുപരന്ന്
ഉണങ്ങിവെളുത്തുഞാന്‍
കാത്തുകിടന്നത്
നിന്നെത്തന്നെ നീ
എഴുതിവെയ്കാനായിരുന്നു,
സത്യമായും !



വാക്ക്

ഒച്ച കലരുമ്പോള്‍
അര്‍ത്ഥമാവുന്ന
അതിശയമേ,
വ്യഥകളുടെ വാതിലില്‍
പ്രണയമായ് മുട്ടുന്നു
പിന്നെയും പിന്നെയും
പിന്നെയും നീ.

Tuesday, May 29, 2007

കേട്ടെഴുത്ത്

വാക്കുകള്‍
എവിടുന്നെന്നില്ലാതെ
അടര്‍ത്തിയെടുത്ത്
ഓരോന്നായി
ടീച്ചര്‍ ചോദ്യങ്ങളാക്കും.

ഒച്ചയില്‍ നിന്ന്
അക്ഷരങ്ങളിലേക്ക്
കല്ലുപെന്‍സില്‍
വരഞ്ഞെത്തണമായിരുന്നു
ഞങ്ങളെല്ലാം.

സങ്കടം എന്ന വാക്ക്
കേട്ട് തീരുന്നതിനുമുമ്പ്
ഓടിനുമേലെ
ചരലുചൊരിഞ്ഞപോലെ
കാതടച്ചുപെയ്തതോര്‍മ്മയുണ്ട്
പൊടുന്നനെയൊരു
പ്രാന്തത്തി മഴ.

കേട്ടുതീരാഞ്ഞ്,
എഴുതിയെത്താഞ്ഞ്
തെറ്റിപ്പോവുന്നുണ്ട്
സങ്കടം കഴിഞ്ഞുവരുന്ന
വാക്കുകള്‍
ഇപ്പോഴുമെനിക്ക്.

Sunday, May 20, 2007

പ്രണയാനന്തരം

പ്രണയം നമ്മുടെ ഓരോവാക്കുകള്‍ക്കും
ഒരര്‍ത്ഥത്തെയെങ്കിലും
ഉണ്ടാക്കിത്തരുമെന്ന് നീ പറഞ്ഞത്
ഇപ്പോഴും സത്യമാണെന്ന്
ഞാന്‍ കളവുപറയുന്നു.

അന്നായിരുന്നെങ്കില്‍
വിരഹത്തില്‍നിന്നേറ്റ
പരിക്കില്‍ നിന്നെന്ന്
പ്രണയപൂര്‍വ്വം
അവകാശപ്പെടുമായിരുന്ന‍
പുകച്ചിലില്‍ ഞാന്‍
മൂന്നുമണിയായിട്ടും
ഉറങ്ങാതിരിക്കുകയും
പന്ത്രണ്ടുമണിയായിട്ടും
ഉണരാതിരിക്കുകയും ചെയ്യുന്നു.

പ്രണയം
സമയത്തിന്റെ മാത്രം
ഫോട്ടോ എടുക്കാവുന്ന
ഒരു ക്യാമറയാണെന്ന്
ഞാന്‍ നിനക്ക്
അവസാനത്തെ ഇ-മെയില്‍
അയക്കുന്നു.

ദിനോസറുകളെക്കാളും
പഴക്കമുള്ള ഒരുത്തന്‍
അതിന്റെ യന്ത്രമര്‍മ്മങ്ങളില്‍ ഞെക്കി
വെള്ളിവെളിച്ചം
വിസര്‍ജ്ജിക്കുന്നുവെന്ന്
നീ എപ്പോഴാണ് മറുപടി അയക്കുക?

മറുപടിയില്‍ ‍ദയവായി
ഒറ്റവരികവിത പോലും
എഴുതാതിരിക്കുക.
പ്രണയത്തിന്റെ ഇരുമ്പാണി
മന്ത്രപുരസ്സരം അടിച്ചുകേറ്റേണ്ട
പാലമരങ്ങളുടെ
വിത്തുകളാകുന്നു, കവിതകള്‍.

പ്രണയഭംഗങ്ങളാകട്ടെ
അഴിമുഖങ്ങള്‍
സമതലങ്ങള്‍
പര്‍വ്വതങ്ങള്‍
എന്നിവപോലെ
മനുഷ്യരുടേതല്ലാത്ത
ഒരു ബഹുവചനപദവും.

Tuesday, May 01, 2007

സൂചന

വെളിച്ചം
ഏഴുവരികളില്‍
ഇരുട്ടിനെക്കുറിച്ച്
ഒരു സൂചന.

കാഴ്ചകള്‍
നിഴലിനെക്കുറിച്ച്
നിറങ്ങളില്‍ പടുത്ത
സൂചനകള്‍.

വെളിച്ചം കൊണ്ട്
കാണാനാവാത്ത
ഇരുട്ടുപോലെ,

നിറം തേച്ച്
ചിത്രമാക്കാനാവാത്ത
നിഴലുപോലെ

അസാധ്യതകളുടെ
വിരസവ്യംഗ്യം
ജീവിതം.

Friday, April 13, 2007

ഭാരം

ഭാരത്തിന്റെ
എത്ര കഥകള്‍
ഓര്‍മ്മയുണ്ടെന്ന്
അപ്പൂപ്പന്‍ താടി
കരിങ്കല്ലിനോട്
ചോദിച്ചു.

അഴിഞ്ഞും അലഞ്ഞും
പാറിപ്പറന്നതിന്റെ
ഓര്‍മ്മകള്‍ക്ക്
എത്ര ഭാരമുണ്ടെന്ന്
കരിങ്കല്ല്
അപ്പൂപ്പന്‍ താടിയോട്
മറുചോദ്യമായി.

Sunday, April 01, 2007

വിരുന്ന്

ഉള്ളതില്‍വെച്ച്
ഏറ്റവും നല്ല
ഉടുപ്പുകൊളുത്തി
ഉടലിനെ ഒരുക്കുന്നുണ്ട്.

കാ‍ണുന്നവര്‍ക്ക്
പാതി ദുരൂഹമായ
സന്തോഷത്തില്‍
മുഖത്ത് ചിരിയുണ്ട്.

സമയത്തിനെന്തിത്ര
മടിപിടിക്കാനെന്ന്
ഇറങ്ങേണ്ട നേരത്തിനായി
ധൃതികൂട്ടുന്നുമുണ്ട്.

ജീവിതത്തില്‍ നിന്ന്
കവിതയിലേക്ക്
വിരുന്നുപോകുമ്പോള്‍
വാക്കിന്റെ
മടിശ്ശീലയിലുണ്ടാകുമോ
അടുത്ത തവണ
മറക്കില്ലെന്നേറ്റിരുന്ന
മധുരമായൊരര്‍ത്ഥം ?

Wednesday, March 21, 2007

ആംബുലന്‍സ്

മുറിവുകളെയും
പിടച്ചിലുകളെയും
പൊതിഞ്ഞെടുത്താവും
പാഞ്ഞുപോകുന്നത്.

ജീവിതത്തിലേക്കോ
ജീവിതത്തില്‍നിന്നോ ആവും
പതറി വിറച്ച്
തിടുക്കപ്പെടുന്നത്.

വിയര്‍ത്തോ
കിതച്ചോ
വഴിതിരഞ്ഞോ
തിരക്ക് നുഴയുന്ന
മനസ്സുകള്‍
ആംബുലന്‍സ്
എന്ന ഉപമയെങ്കിലും
അര്‍ഹിക്കുന്നുണ്ട്.

Monday, March 12, 2007

രണ്ടു ചാക്രിക കവിതകള്‍

തണുപ്പ്

എന്റെ ചൂടില്‍
ഞാന്‍ തന്നെ
വെട്ടിത്തിളച്ച്
എന്നിലേക്ക് തന്നെ
മറിഞ്ഞ് വീണ്
എനിക്കുതന്നെ
പൊള്ളുമ്പോള്‍
എന്നെത്തന്നെ തളിച്ച്
ഞാന്‍ തന്നെ
കെടുത്തുന്ന
അടുപ്പുകളെ
എന്റേതെന്ന് തന്നെ
ഞാന്‍ വിളിക്കണോ?

കടം

ഉറങ്ങുന്ന ഒരാളെ
സ്വപ്നംകാണാന്‍ വേണ്ടിയാണ്
അവനോട് കുറച്ച്
ഉറക്കം കടം വാങ്ങിയത്.

കടംവാങ്ങിയ ഉറക്കത്തില്‍
ഉറങ്ങുന്ന അവനെ
സ്വപ്നംകാണുന്ന ഞാന്‍
എങ്ങനെയായിരിക്കും
എപ്പോഴായിരിക്കും
അവന്റെ ഉറക്കത്തെ
മടക്കിക്കൊടുക്കുക?

Monday, March 05, 2007

പ്രതിഷേധക്കുറിപ്പ്

യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, ബ്ലോഗില്‍ നിന്നുള്ള ചില സൃഷ്ടികള്‍ രചയിതാക്കളുടെ അനുവാദം കൂടാതെ പ്രസിദ്ധീകരിക്കപ്പെട്ടതിലും, തന്‍മൂലം ഉണ്ടായ പ്രതിഷേധങ്ങള്‍ക്ക്‌ നേരേ യാഹൂ ഇന്ത്യ കാണിച്ച നിരുത്തരവാദപരമായ അലംഭാവത്തിലും, ഒരു ബ്ലോഗര്‍ എന്ന നിലയിലുള്ള എന്റെ പ്രതിഷേധം ഇതിനാല്‍ രേഖപ്പെടുത്തുന്നു.

I hereby register my protest against the content theft by Yahoo India in their Malayalam portal from some blog creations. Also, I protest against the indifference shown by Yahoo India in addressing and resolving the issues in a professional manner.

some realted links:

My protest against plagiarisation of Yahoo India! എന്റെ ...

My protest against plagiarisation of Yahoo I...

Protest against plagiarisation of Yahoo ! യാഹൂവിന്റെ ...

ഞങ്ങള് പ്രതിഷേധിക്കുന്നു (Bloggers Protest)

യാഹൂ ഇന്ത്യയുടെ മോഷണത്തിനെതിരെ ...

അകവും പുറവും - ബ്ലോഗ്കളവ് കാര്ട്ടൂണ് -2

My protest against plagiarisation of Yahoo India ...

ബ്ലോഗിലെ കളവ് - സമരപന്തലില് ഞാനും..

My protest against plagiarisation of Yahoo India ...

Dirty dirty games!

യാഹൂവിന്റെ ബ്ലോഗ് മോഷണം

പ്രതിഷേധിക്കാം അല്ലേ?

[ലിങ്കുകള്‍ക്ക് അതാത് ബ്ലോഗര്‍മാരോട് നന്ദി രേഖപ്പെടുത്തുന്നു. പ്രതിഷേധക്കുറിപ്പിലെ വാചകങ്ങള്‍ക്ക് കണ്ണൂസ്, സങ്കുചിതന്‍ എന്നിവരോട് കടപ്പാട്.]

Thursday, March 01, 2007

പ്രാര്‍ത്ഥനയുടെ അദ്ധ്യായം

അടഞ്ഞോ തുറന്നോ കിടക്കുന്ന
വാതിലിനടിയിലൂടെ
ഉറുമ്പുകള്‍
മുറിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു.

നനഞ്ഞോ ഉണങ്ങിയോ നില്‍ക്കുന്ന
ചുവരുകള്‍ക്കിടയില്‍
ചിലന്തികള്‍
വലനെയ്തുകൊണ്ടിരിക്കുന്നു.

മുലകളെയോ
നദിച്ചുഴിയെയോ
സ്വപ്നം കണ്ടുകൊണ്ട്
കട്ടിലില്‍ ഒരാള്‍ ഉറങ്ങിക്കൊണ്ടിരിക്കുന്നു.

ഇപ്പോള്‍ മുറിയിലുള്ളത്
സ്വപ്നങ്ങളെക്കൂടാതെ
ഉറുമ്പുകളും ചിലന്തികളും
ഉറങ്ങുന്ന ആളുമാണ്.

ഉറുമ്പുകള്‍ ഉറങ്ങാത്തതുകൊണ്ട്
സ്വപ്നങ്ങള്‍ കാണില്ലായിരിക്കും.
സംഭോഗത്തിനുശേഷം
ആണ്‍ചിലന്തിയെ പെണ്‍ചിലന്തി
തിന്നുന്നതുകൊണ്ട്
കാമം പുരണ്ട സ്വപങ്ങളുണ്ടായാല്‍
ചിലന്തികള്‍ക്ക്
ഉറങ്ങാന്‍ കഴിയില്ലായിരിക്കും.

എങ്കിലും

വിയര്‍ക്കുന്നതിന്റെയും
വേദനിക്കുന്നതിന്റെയും
സ്വപ്നം കാണുന്നതിന്റെയും ദൈവമേ,

ഇല്ലാത്ത ഉറക്കങ്ങളില്‍ നിന്ന്
ഇറങ്ങിനടന്ന്
ഉറുമ്പുകളുടെ സ്വപ്നങ്ങള്‍
ഒച്ചയില്ലാത്ത ഒരു സംഗീതത്തെ
തെറ്റിവരയ്ക്കുമ്പോള്‍
‍നീയതിനെ
മരണം എന്നുതന്നെയാണോ വിളിക്കുക?

ഭൂമിയിലെ അവസാനത്തെ
ചിലന്തിയുടെ ചുംബനത്തെ
നീ തന്നെയാണോ
പരിഭാഷപ്പെടുത്തുക?

ഉണര്‍ ന്നോ
ഉറങ്ങിയോ വേദനിക്കുന്ന
മുറി(വു)കളില്‍
എവിടെയിരുന്നാണ്
നീ മനുഷ്യരെ സ്വപ്നം കണ്ട് പേടിക്കുന്നത്?

മുറിയില്‍
ഇപ്പോഴുള്ളത്
മുറിയോ കവിതയോ
ഭാഷപോലുമോ അല്ലായിരിക്കട്ടെ.

(കലാകൌമുദിയില്‍ 2005-ല്‍ പ്രസിദ്ധീകരിച്ചത്)

Thursday, February 22, 2007

അപസര്‍പ്പകം

ഒരു ജീവിതത്തിന്റെ
നിശ്ശബ്ദത
അതിനെ
തൊട്ടുഴിഞ്ഞിരുന്നത്
വിരലടയാളമായി
ബാക്കിയുണ്ടാകും.

തിരകള്‍ കൊണ്ട്
മായ്ച്ചിട്ടും മായ്ച്ചിട്ടും
മാഞ്ഞുപോകാത്ത
കടലിന്റെ ഏകാന്തത പോലെ
അതിന്
ഓര്‍മ്മകളുടെ
കണ്ടാലറിയാവുന്ന
നിറങ്ങളുണ്ടാകും.

എടുത്തുമാറ്റാന്‍
മറന്നുപോയ
ഒരുപാട്
മണങ്ങളുണ്ടാകും,
അതിനെ
ഏതകല‍ത്തിലേക്കും
ഒറ്റുകൊടുക്കുന്നതായി...

പറയുമ്പോഴും
എഴുതുമ്പോഴും
ഓര്‍ത്തുനോക്കുമ്പോഴും
ഒരു വാക്ക്
കാലത്തിന്റെ
തൊണ്ടിമുതലാവുന്നത്
ഇങ്ങനെയൊക്കെയാണ്.

(ഈ കവിത 2007 നവംബറില്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു)

Thursday, January 25, 2007

കഥാര്‍സിസ്

മഴയുടെ വരികളിലെന്നപോലെ
ലിപികള്‍ക്കിടയില്‍
തണുപ്പ് കട്ട പിടിച്ച്
കവിതകള്‍
കാറ്റ് കാത്തിരിക്കാറുണ്ട്.
എന്നാലും
ഇനി വരുമെന്ന് പറഞ്ഞ്
ഒരു കവിതയും
പെയ്തു തീരാറില്ല.

ആശുപത്രി വരാന്തയിലെന്ന പോലെ
ചിരിയിലേക്കോ കരച്ചിലിലേക്കോ
തുറക്കുന്നതെന്നറിയാത്ത
വാതിലുകള്‍ക്ക് മുന്നില്‍
മൌനങ്ങള്‍
വെന്ത കാലില്‍ നടക്കാറുണ്ട്
ഓരോ കവിതയിലും.
എന്നിട്ടും
വരാന്‍ വൈകുന്നതെന്തെന്ന്
വാതിലു ചാരാതെ
ഒരു കവിയും
വെളിച്ചം കാത്തിരിക്കുന്നില്ല.

ചിലപ്പോഴൊക്കെ
ഭൂകമ്പത്തില്‍ തകര്‍ന്ന
ജയിലില്‍ നിന്നെന്നപോലെ
ശരീരത്തില്‍ നിന്ന് സ്വതന്ത്രരായ
ആത്മാവുകള്‍
നിയമങ്ങളെ കൊഞ്ഞനം കുത്താറുണ്ട്,
കവിതകളില്‍.
എങ്കിലും
ജീവിതമോ കവിതയോ
ആദ്യമുണ്ടായതെന്നറിയുവാന്‍
ഒരു വായനക്കാരനും
പരോളിലിറങ്ങുന്നില്ല.

(പാഠം മാസികയില്‍ 2003 ല്‍ പ്രസിദ്ധീകരിച്ചത്)

Tuesday, December 19, 2006

ചിഹ്നങ്ങള്‍

പിറുപിറുപ്പ് പോലുമല്ലാത്ത
ചിലതിനെയൊക്കെ
ചോദ്യമാക്കുന്നതിന്റെ
സങ്കോചത്തിലാവണം
ചോദ്യചിഹ്നം
വളഞ്ഞ് കുനിഞ്ഞ്
തലതാഴ്ത്തിയിരിക്കുന്നത്.

എഴുതിത്തീരാത്ത
അതിശയങ്ങളുടെയും
വായിച്ച് തീരാഞ്ഞ
ക്ഷോഭങ്ങളുടെയും
ചൂടിലായിരിക്കും
ആശ്ചര്യചിഹ്നം
ഇതുപോലെ
ഉരുകിയുറ്റുന്നത്.

ഗര്‍ഭത്തിലെ
കുഞ്ഞെന്നപോലെ
അല്ലലേശാത്ത
ഒരു ധ്യാനത്തിലേക്ക്
ചുരുണ്ട് കിടക്കാന്‍
കഴിയുന്നത് കൊണ്ടാവും
വാക്പെരുക്കങ്ങളുടെ
അനുസ്യൂതിയിലും
അല്‍പവിരാമത്തിന്
ഭ്രാന്തെടുക്കാതിരിക്കുന്നത്.

ഭൂതകാലത്തിലെ
ഭാരമുള്ളവയെ
വാക്യങ്ങളിലേക്ക്
കെട്ടിത്തൂക്കി നിര്‍ത്തുമ്പോഴും
ഉദ്ധരണിയുടെ ചിഹ്നങ്ങള്‍
വര്‍ത്തമാനത്തിന്റെ
അര്‍ത്ഥങ്ങളോട്
പ്രാര്‍ത്ഥിക്കുകയാവും.

തീരുന്നില്ല ഒന്നും
എന്ന് പറയാനാവാത്തതിന്റെ
സങ്കീര്‍ണ്ണ വ്യഥയിലാവാം
പൂര്‍ണ്ണവിരാമചിഹ്നം
ചുരുങ്ങിച്ചുരുങ്ങി
ഇത്രയും ചെറുതായത്.

Wednesday, December 13, 2006

ശബ്ദാതുരം

തേപ്പുപണി നടക്കുന്നിടത്ത്
സിമന്റ് ചട്ടിയില്‍ നിന്നുള്ള
അവസാനത്തെ
ചുരണ്ടിമാന്തിയെടുക്കല്‍
കേള്‍ക്കുമ്പോഴൊക്കെ
പൊള്ളുന്ന ഇക്കിളി പോലെ
എന്തോ ഒന്നില്‍ നിന്ന്
ഞാന്‍ ചെവിപൊത്തി
ഒഴിഞ്ഞ് മാറുന്നു.

ഏങ്കോണിച്ചും
മുഴച്ചും കുഴിഞ്ഞുമുള്ള
എന്റെ നില്പിനെ
വാക്ക് തേച്ച് ഞാന്‍
മിനുസമാക്കുമ്പോഴാകുമോ
ജീവിതം
ചിലപ്പോഴൊക്കെ
എന്റെയരികില്‍ നിന്നും
ഓടിമാറുന്നത്?