Friday, January 09, 2015

Bio-data

എന്റെ
ആനന്ദമളക്കാനുള്ള
യന്ത്രമാണ്
ഞാന്‍

എന്റെ
സങ്കടങ്ങളെ സമാഹരിക്കുന്ന
സാങ്കേതികവിദ്യയുമാണ്
ഞാന്‍

എന്റെ
പരാജയങ്ങള്‍ക്ക്
പ്രവര്‍ത്തിക്കാനാവശ്യമായ
ഇന്ധനവും
ഞാന്‍

ഇതൊക്കെ കണ്ട്
ജീവനില്ലാത്തതേ എന്ന്
എന്നെ ശകാരിക്കാന്‍
വേറൊരു ഞാനുണ്ടെന്ന്
എന്റെ മനസ്സ് പറയുന്നു

തല്‍ക്കാലം
ഞാനത് വിശ്വസിക്കുന്നു.

സാഹിത്യകുതുകികള്‍ക്ക് വ്യത്യസ്തതയെപ്പറ്റി ഒരു self-help കവിത

വ്യത്യസ്തതയാര്‍ന്ന ജീവിതം
അത്രക്ക് ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല

ചെറിയ ചില വ്യത്യസ്തതകളെ
ചിലനേരങ്ങളിലെങ്കിലും
നിങ്ങളുടെ ജീവിതത്തില്‍
പങ്കെടുക്കാനനുവദിച്ചാല്‍ മതി

ഉദാഹരണമായി ഇതുതന്നെ നോക്കൂ:
ഞാന്‍ എന്റെ ഫോണില്‍
രാവിലെയുണരാന്‍ അലാറം വെയ്ക്കുന്നത്
5:37, 6:12, 7:03 എന്നൊക്കെയാണ്,
അലാറം അടിക്കുമ്പോള്‍
കുറച്ചുകൂടി കഴിയട്ടേ എന്ന് സ്നൂസ് ചെയ്യുന്നത്
13 മിനുട്ട്, 22 മിനുട്ട് എന്നൊക്കെയുമാണ്.

നിങ്ങള്‍ ജീവിക്കുന്ന സമയമേഖലയില്‍
ആരും പ്രത്യേകിച്ച് ഗൌനിക്കാനിടയില്ലാത്ത
5:37 നെയോ 6:12 നെയോ
നിങ്ങളുടെ ചേതമില്ലാത്ത ഒരു പരിഗണന
പ്രധാനപ്പെട്ട ഒന്നാക്കുന്നതെങ്ങനെയെന്ന് നോക്കൂ

ഇത് നിങ്ങളെ
തികച്ചും മൌലികമായൊരു കാര്യം ചെയ്യുന്ന
വ്യതിരിക്ത വ്യക്തിത്വമാക്കുന്നതായി
നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ ?

ശരിക്കും എഴുത്തുകാരൊക്കെ
ഇങ്ങനെയൊക്കെത്തന്നെയല്ലേ ചെയ്യേണ്ടത് ?

ആയിരക്കണക്കിന് നിമിഷങ്ങളില്‍ നിന്ന്
ആരും മനസ്സിലെടുക്കാത്ത ഒരു നിമിഷത്തെ
എന്തിനെന്ന് കൃത്യമായറിയാത്ത കാരണങ്ങളാല്‍
പ്രധാനപ്പെട്ട എന്തിനോ വേണ്ടി തിരഞ്ഞെടുക്കുന്ന
ഈ കിറുക്കിലെ കൃത്യത പോലെയൊക്കെ..

ഉ(ൾ)ഭയം

എന്തെങ്കിലുമോർമ്മവരുമ്പോൾ
വേദനിക്കുമല്ലോയെന്നും
എന്തെങ്കിലും വേദനിക്കുമ്പോൾ
ഓർമ്മവരുമല്ലോയെന്നും
പേടിച്ച് പേടിച്ചാണ് ...

ആയതിനാല്‍

1
സ്നേഹം
മരണത്തിന്‍റെ
ഇന്ദ്രിയമാണ്

2
മനസ്സ്
നശ്വരതയുടെ
കീബോര്‍ഡാണ്

3
ജീവിതം
ജീവിതത്തിന്‍റെ
റണ്ണര്‍ അപ്പാണ്

4
1, 2, 3 എന്നിവ
സത്യവും നുണയുമാണ്

തിരക്ക്

എത്രയെത്ര
നിശ്ചലതകളില്‍
പങ്കെടുക്കേണ്ടതിന്റെ
തിരക്കുണ്ട്,
ഓരോ നിമിഷത്തിനും

മൂന്ന്‍ പൌരതന്ത്ര ഹൈക്കുകള്‍

1
ഗാന്ധി
പ്രതിമ
നിശ്ചലത

2
സൌദി അറേബ്യ
ഉത്തര കൊറിയ
സംഘിരാജ്യം

3
ജ്യോതിഷം
ഹോമിയോപ്പതി
സദാചാരം

ഇനി

കരയാന്‍ വിങ്ങിനില്‍ക്കുന്ന
ഒരാളിനെ
കെട്ടിപ്പിടിക്കുന്നപോലെ
ഈയെഴുതിവരുന്നതിനെ
നീ
മനസ്സിലാക്കണം
ഒറ്റയ്ക്കല്ല എന്നുംകൂടി
അതിന്റെ അര്‍ത്ഥത്തിലേക്ക്
ചേരുന്നുണ്ടാവട്ടെ

ആ....?

ആശകളുടെ ആകൃതിയാണോ
ആശയങ്ങളുടെ ആകൃതി ?

ആനന്ദത്തിന്റെ ആവൃത്തിയാണോ
ആത്മാവിന്റെ ആവൃത്തി ?

ആത്മനിന്ദയുടെ ആഴമാണോ
ആത്മവിശ്വാസത്തിന്റെ ആഴം ?

ആളുകളുടെ ആക്രാന്തമാണോ
ആൾദൈവത്തിന്റെ ആക്രാന്തം ?

ആരാന്റെ ആഘോഷമാണോ
ആരുടെയെങ്കിലും ആഘോഷം ?

ആ................ ആ.................. ?
ആ................ ആ.................. ?
ആ................ ആ..................
ആ................ ആ.................. ?

ഉള്ള(ന/ട)ക്കം

എന്നില്‍
നീ

മണ്ണില്‍
വേരെന്നപോലെ
സഞ്ചാരം

പ്രയാണമെന്നോ
നൃത്തമെന്നോ വിളിക്കാവുന്ന
സന്നിഗ്ദ്ധതയില്‍

വളരുന്നതിന്‍റെയും
പുളയുന്നതിന്റെയും
സമാഹാരം

Thursday, October 16, 2014

കഥാർസിസ്

ബാബ്‌രി മസ്ജിദ് പൊളിച്ചതിൽപ്പിന്നെ
ഹിന്ദു കൂടുതൽ ഹിന്ദുവും
മുസ്ലീം കൂടുതൽ മുസ്ലീമുമായതുപോലെ
എന്നൊരു മൂന്നുവരി ഉപമ
കുറേനേരമായി മനസ്സിൽ അലമ്പുണ്ടാക്കുന്നു.

എവിടെയെഴുതണമെന്നോ
എന്തിനെഴുതണമെന്നോ
ആളുകളെന്തുവിചാരിക്കുമെന്നോ
ഒരെത്തുംപിടിയും കിട്ടുന്നില്ല.

പ്രിയപ്പെട്ടവളേ,
ആ മൂന്നുവരി കമന്റായെഴുതാൻ പറ്റിയ
ഒരു കവിതയെഴുതി ഫേസ്ബുക്കിലിട്ട്
എന്നെ രക്ഷിക്കില്ലേ ?

ആഴത്തിന്റെ ഊഴം

പച്ചിലകൾ കുലുക്കിയും
ഉണക്കയിലകൾ വീഴ്ത്തിയും
ഇപ്പോഴിതുവഴി പോയ്ക്കഴിഞ്ഞ
കാറ്റിനെ
മരം എന്നതുപോലെ
നമുക്ക്
നമ്മളെ മറന്നാലോ ?

നിൽക്ക്, നമുക്ക്
ആ മരത്തിന്റെ
വേരുകളോട്
ചോദിച്ചുനോക്കാം.

Sunday, October 12, 2014

Martin Niemöller ന്റെ വിഖ്യാത കവിതയുടെ ഒരു Adaptation

ഇപ്പോൾ ഒരുത്തർ മദ്യം നിരോധിച്ചു.
ഞാൻ ഒന്നും മിണ്ടാൻ പോയില്ല. കാരണം-
മദ്യവിരുദ്ധതയ്ക്ക് നല്ല മാന്യത കണക്കാക്കപ്പെടുന്നുണ്ട്

കുറച്ച് കഴിയുമ്പോൾ മറ്റവർ ബീഫ് നിരോധിക്കും.
ഞാൻ ഒന്നും മിണ്ടാൻ പോവുന്നില്ല. കാരണം-
മാംസഭക്ഷണം ശരീരത്തിന് നന്നല്ലെന്ന്
പാരമ്പര്യവൈദ്യക്കാരും യോഗാഭ്യാസക്കാരും പറയാറുണ്ട്.

പെണ്ണുങ്ങൾ പാശ്ചാത്യവസ്ത്രമിടുന്നത് നിരോധിച്ചേക്കും.
ഞാൻ മിണ്ടേണ്ട കാര്യമില്ല. കാരണം-
പെണ്ണൊരുമ്പെട്ടാൽ കുഴപ്പമാണെന്ന്
സീരയലിലും കോമഡിയിലുമെല്ലാം നമ്മൾ കാണുന്നതല്ലേ?

ഭിന്നമതക്കാർ തമ്മിൽ പ്രേമിക്കുന്നതിന് നിരോധനം വരും.
ഞാനെന്തിന് മിണ്ടണം ? കാരണം-
പ്രേമമൊക്കെ സിനിമയിലേ പാടുള്ളൂ എന്ന് ആർക്കാണറിയാത്തത് ?

അവസാനം...., ഏയ് ഇല്ല,
എന്നെയൊന്നും ആരും നിരോധിക്കില്ല
ഞാൻ നിലവിലുള്ളതായി എനിക്കുപോലും അറിയില്ല. പിന്നെയല്ലേ.. ?

അളവ്

നിങ്ങളെ
കണ്ടില്ലെന്ന്‍ നടിക്കാനുള്ള
ലോകത്തിന്റെ
ശുഷ്കാന്തിയെ നോക്കുക.
ഉറ്റുനോക്കി
ഉറ്റുനോക്കിയതിനെ
അളന്നെടുക്കാന്‍
മനസ്സുവെയ്ക്കുക

അത്രയുമാണ്
നിങ്ങളുടെ
അകംജീവിതത്തിന്‍റെ
ആഴം,
അഴിവ്,
അഴക്,
ആശ്ചര്യങ്ങള്‍

തീരുമാനം

ഒരാള്‍
ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു

വിഷം വാങ്ങാന്‍
കീടനാശിനിക്കടയില്‍ ചെന്നു

ചെടികള്‍ക്കടിക്കുന്നതോ
ചുവരുകളിലടിക്കുന്നതോ വേണ്ടതെന്ന്
കടക്കാരന്‍ ചോദിച്ചു

അയാള്‍ ചെടികള്‍ക്കുള്ളത് വാങ്ങി
പുറത്തിറങ്ങി

അപ്പോള്‍
ഏതായാലും ഒരുപോലെന്നിരിക്കെ
എന്തിനാവും
ചെടികള്‍ക്കുള്ളത് തിരഞ്ഞെടുത്തതെന്ന്
അയാള്‍
ആലോചിച്ചതായി അറിയാം

ആത്മഹത്യ
പിന്നത്തേക്ക് മതിയെന്ന്‍
അയാള്‍ തീരുമാനിച്ചിട്ടുണ്ടാവുമോ ?

ടാബ്ലോ

എല്ലാവര്‍ക്കും
ഓരോരോ ജീവിതങ്ങളുണ്ട്
എന്ന വിഷയത്തിലുള്ള
ഒരു ടാബ്ലോ ആണ്
നമുക്ക് രണ്ടാള്‍ക്കും
അങ്ങോട്ടുമിങ്ങോട്ടുമുള്ള
ഇഷ്ടക്കേട്

വിരഹരസതന്ത്രം

നിന്‍റെ
അഭാവത്തിന്‍റെ
അണുകേന്ദ്രമാണ്
ഞാന്‍

അനുകരണം

തന്നെത്തന്നെ
അനുകരിക്കണമെങ്കിലും
അനുകരിക്കാതിരിക്കണമെങ്കിലും
അവനവന്‍റെ വിശദാംശങ്ങള്‍
അത്രമേല്‍ ഓര്‍മ്മയിലുണ്ടാവണം
ആളുകള്‍
തന്നെത്തന്നെയിങ്ങനെ
ആവര്‍ത്തിച്ച് ഹൃദിസ്ഥമാക്കുന്നത്
അതിനുവേണ്ടിയുമാവാം

ആയതിനാല്‍

1
സ്നേഹം
മരണത്തിന്‍റെ
ഇന്ദ്രിയമാണ്

2
മനസ്സ്
നശ്വരതയുടെ
കീബോര്‍ഡാണ്

3
ജീവിതം
ജീവിതത്തിന്‍റെ
റണ്ണര്‍ അപ്പാണ്

4
1, 2, 3 എന്നിവ
സത്യവും നുണയുമാണ്

ചുരുക്കത്തില്‍

രക്തരൂഷിതവും
ശബ്ദായമാനവുമായ
നിസ്സംഗത

കവിത

മൌനം
മെനയുന്ന
മാരക വിനിമയം

പുല്‍ക്കൊടികള്‍

ഒരു ദിവസം
കൊടുംകാടിനുള്ളിലെ
പുല്‍ക്കൊടി
പാര്‍ലമെന്‍റ് മുറ്റത്തെ
പുല്‍ക്കൊടിക്ക്
'ഈ നശിച്ച മനുഷ്യര്‍'
എന്നൊരു സന്ദേശം
മണ്ണിനടിയിലൂടെ
കൊടുത്തുവിട്ടു
മനുഷ്യര്‍ക്ക് അത്
റിക്ടര്‍ സ്കെയിലില്‍ മാത്രം
മനസ്സിലായി

പണ്ടുണ്ടായിരുന്ന ഒരു രാഷ്ട്രത്തെപ്പറ്റി 2514 ലെ യൂറോപ്പില്‍ ഒരു മുത്തശ്ശി പേരക്കുഞ്ഞിനോട് പറഞ്ഞ സാരോപദേശകഥ

1
നീയില്ലാതെ ഞാനില്ലെന്ന്
നാളെ ഒരാളോട്
പറയണമെന്നുറച്ചപ്പോള്‍
നെഞ്ചില്‍നിന്നൊരു തരിപ്പ്
തലയിലേക്ക് പടര്‍ന്നതിന്റെ
ഉള്ളനക്കം അടക്കിപ്പിടിച്ച്
ഒരു പെണ്‍കുട്ടി
വാതിലിന്നപ്പുറത്ത് ചുവന്നിരുളുന്ന
സന്ധ്യയിലേക്ക് നോക്കിനിന്നു

2
അതേ സന്ധ്യയില്‍
തെരുവോരത്തൊരാള്‍
ഇന്നത്തെപ്പോലെയാവില്ല നാളെയെന്ന്
തന്നോട് തന്നെ ധൈര്യപ്പെടുത്തി
അത്ര നന്നല്ലാത്ത
അന്നത്തെ വഴിവാണിഭം
പൂട്ടിക്കെട്ടി

3
കുളികഴിഞ്ഞ് മുടിയില്‍ വിരലോടിച്ച്
ടി.വി. നോക്കിയിരിക്കുന്ന
ഒരമ്മയ്ക്ക്
പത്രസമ്മേളനത്തില്‍ നുണപറയുന്ന
മന്ത്രിയെക്കണ്ടപ്പോള്‍
നാണമില്ലേ ഹേ
എന്ന്‍ തോന്നി

4
ഇന്നത്തെപ്പോലെ
നാളെയുമവന്‍ അടിക്കുമെങ്കില്‍
 ‍സ്ലോ ബൌണ്‍സറെറിഞ്ഞ്
ശരിപ്പെടുത്തണമെന്ന്
കളികഴിഞ്ഞ്  വിയര്‍ത്തുവരുന്ന
സ്കൂള്‍കുട്ടി കണക്കുകൂട്ടി

5
എന്നാല്‍
അതേ സന്ധ്യയില്‍
അതേ രാജ്യത്തിന്‍റെ
അതേ പരിസരങ്ങളില്‍ തന്നെ
തീട്ടത്തലയനായ വര്‍ഗ്ഗീയവാദി
തന്റെ ദൈവത്തെയോ
നേതാവിനെയോ
പുസ്തകത്തെയോ
ആരോ എവിടെയോ
വിമര്‍ശിച്ചിട്ടുണ്ടെന്ന് കേട്ട്
അയാളെ കൊല്ലാനും
ലഹളയുണ്ടാക്കാനുമായി
വീട്ടില്‍ നിന്നിറങ്ങി

സ്ഥിതിവിവരം

ഫാസിസത്തെ
പേടിയാണോ ?

അതെ

എത്ര പേടിയുണ്ട് ?

അതിനോടുള്ള
വെറുപ്പിന്‍റെയത്ര

അതെത്രയാണ് ?

ആറടി
എണ്‍പത്തിമൂന്ന് കിലോ
മുപ്പത്തഞ്ച് കൊല്ലം
ഒരു പ്രപഞ്ചം

അര്‍ത്ഥം

ഞാന്‍ എന്നോട്
പറഞ്ഞ/പറയുന്ന
വാക്കുകള്‍ക്കേ
എന്തെങ്കിലും
അര്‍ത്ഥമൊക്കെ ഉള്ളൂ

അല്ലാത്ത പറച്ചിലുകളും
വാക്കുകളും പാട്ടുകളുമെല്ലാം
എന്നോടുള്ള യുദ്ധത്തില്‍
ലോകം തോല്‍ക്കുന്നതിന്‍റെ
പശ്ചാത്തലസംഗീതം
മാത്രമാണ്

സാദ്ധ്യത

അപ്പോള്‍
എന്ത് തോന്നി ?

അവിടെ നടന്നതിനെപ്പറ്റി
മരിക്കുന്നതുവരെ
എഴുതണമെന്ന് തോന്നി.

അതൊന്നും
എഴുതി ആവിഷ്ക്കരിക്കുക
സാദ്ധ്യമല്ലെന്ന്
മനസ്സിലായതിനെപ്പറ്റിയാണോ ?

അതേ എന്ന്‍ തോന്നുന്നു.

Saturday, May 31, 2014

പരിചയം

നന്നായി
പാട്ടുപാടുമായിരുന്നു.
ഇപ്പോളില്ല,
മരിച്ചുപോയി.
ഒറ്റയാവുന്നതിനെക്കുറിച്ചുള്ള
പാട്ടുകളായിരുന്നു ഇഷ്ടം

കാറ്റ്

പലതരം സന്ദര്‍ഭങ്ങളിലായി,
പലതരം പിഴവുകളിലായി,
പലതരം ഇച്ഛാംഭംഗങ്ങളിലായി
വീണുകിടന്നിരുന്ന തന്‍റെ
നെടുവീര്‍പ്പുകളെയെല്ലാം
അയാള്‍
തേടിയെടുത്ത്
അടുക്കിവെയ്ക്കാന്‍ തുടങ്ങി.

ഇലയനക്കിയോ പൊടിപറത്തിയോ
എന്തോ പറയാന്‍ വെമ്പുന്നല്ലോ എന്ന്‍
നിങ്ങളെക്കൊണ്ട് തോന്നിപ്പിച്ച്
ഇതുവഴി കടന്നുപോയ കാറ്റ്
അതില്‍നിന്നുണ്ടായതാണ്.

വിശ്വാസമായില്ലെങ്കില്‍
വേറെ ഒച്ചയൊന്നുമില്ലാത്ത
ഒരു മുറിയില്‍ ഒറ്റയ്ക്ക് അടച്ചിരുന്ന്
സ്വന്തം നിശ്വാസം കേട്ടു നോക്കൂ.

ഉറ്റുനോക്കുന്നതിന്റെ ഉപമ

വിളഞ്ഞ് പഴുത്ത്
മഞ്ഞയില്‍ തിളച്ച്
തുടുത്തുനില്‍ക്കുന്നൊരു
ചെറുനാരങ്ങയെ
ആകാവുന്നിടത്തോളം
അടുത്ത് നിന്ന്‍
ചുഴിഞ്ഞ് ചുഴിഞ്ഞ്
ഉറ്റുനോക്കുമ്പോളുള്ളപോലെ,

തൊട്ടൊന്നമര്‍ത്തിയാല്‍
പൊട്ടിത്തെറിക്കാന്‍
സര്‍വ്വസജ്ജമായി നില്‍ക്കുന്ന
അമ്ലവീര്യത്തിന്‍റെ
സൂക്ഷ്മസംഭരണികള്‍,
അവയുടെ
ചുറുക്ക്, ചുണ,
വാസന, വേഗത,
പ്രസരിപ്പ്, പോരിമ,
പുളി, നീറ്റല്‍ ....

പിന്നത്തേക്കെന്ന്
പണ്ടുനമ്മള്‍ മാറ്റിവെച്ച
നമ്മുടെ തന്നെ ജീവിതങ്ങളെ
ആകാവുന്നത്ര അടുത്ത് നിന്ന്‍
നമ്മള്‍ തന്നെ ഉറ്റുനോക്കുമ്പോള്‍

കുന്നുകള്‍

കുന്നുകള്‍:
അനാദികാലം തൊട്ട്
ആകാശം ഭൂമിയെ
ഉമ്മവെക്കുന്നതിന്‍റെ
തഴമ്പുകള്‍

കുന്നുകള്‍:
അനാദികാലം തൊട്ട്
ഭൂമി ആകാശത്തിനെ
അള്ളുവെയ്ക്കുന്നതിന്‍റെ
മൂര്‍ച്ചക്കൂര്‍പ്പുകള്‍

(ഒരു ജെ.സി.ബി. ഉടമയുടെ മഹാകാവ്യത്തില്‍ നിന്ന്‍ ചോര്‍ന്നുകിട്ടിയത്)

ഞാൻ

രാത്രിയുടെ
ദിവാസ്വപ്നമാണ്
പകൽ

ഞാൻ
ഇതുപോലെ എന്ന്
അതിൽ
വിചാരിക്കപ്പെടുന്നു

Sunday, February 09, 2014

പ്രത്യാശയുടെ അഞ്ച് പ്രതിവാദങ്ങള്‍

(1)
ഒന്നിനും
ഒരര്‍ത്ഥവുമില്ലെന്ന്
എന്തര്‍ത്ഥത്തിലാണ്
നീ പറയുന്നത് ?

(2)
ഒന്നും
മനസ്സിലാവുന്നില്ലെന്നതും
മനസ്സില്‍ - ആവുക
തന്നെയല്ലേ ?

(3)
എല്ലാം
കണക്കാണെന്ന്
മലയാളത്തിലല്ലേ
വിചാരിക്കുന്നത് ?

(4)
എല്ലാ
പ്രാക്കുകളും
ഭാവിയെയല്ലേ
ശ്വസിക്കുന്നത് ?

(5)
കണ്ണാടിയില്‍
ഉറ്റുനോക്കി
വിഡ്ഡീ എന്ന്‍
ചിരിച്ചിട്ടില്ലേ ?

Thursday, February 06, 2014

കാണ്മാനില്ല

ബസ്സ് സ്റ്റോപ്പിലെ ഭിത്തിയില്‍
കാണ്മാനില്ല എന്നൊരു നോട്ടീസ്

അതിന്‍റെ ഫോട്ടോ(?) ഉള്ള ഭാഗം
ആരോ കീറിയിരിക്കുന്നു

ആളിനെയോ വളര്‍ത്തുമൃഗത്തിനെയോ
വാഹനത്തെയോ കാണാതായതിന്‍റെയാവും

എന്നെക്കാണാനില്ല എന്ന
എന്റെ ആവലാതി ഓര്‍മ്മവന്നു

ഇതേ നോട്ടീസ് നിങ്ങളോട്
എന്നിലൂടെ ഒന്നും
പറയുന്നില്ലെന്ന്
വിചാരിക്കാനാവുന്നില്ല

ഒരുപക്ഷേ, കാണ്മാനില്ല എന്നുമാത്രം
മനസ്സിലാവുകയും പ്രതികരിക്കുകയും ചെയ്യുന്ന
ഒരു ഘടാഘടിയന്‍ തലച്ചോറാണ് ലോകം,
അതിലേക്ക് മിടിക്കുന്ന നാഡീകോശങ്ങളാണ്
ഓരോ നിമിഷങ്ങളും എന്നൊക്കെയാണ്

കുറച്ച്

കുറച്ച് ദൂരെനിന്നാണ്
എന്നതിലെ
കുറച്ച് - ന് ഉള്ള
സ്വാതന്ത്ര്യത്തിലേക്കാണ്
ജീവിക്കേണ്ടത്

കുറച്ച് പാടാണെന്നറിയാം
എന്നാലും ...

വാക്കും ഞാനും

ദാ നോക്ക് എന്ന്‍
കരയുന്ന കൈക്കുഞ്ഞിന്
ആകാശത്തെ ചന്ദ്രനെയോ
റോഡിലോടുന്ന കാറിനെയോ
മ്യാവൂവിനെയോ ഭൌ ഭൌവിനെയോ
ചൂണ്ടിക്കാണിച്ചുകൊടുക്കുന്നപോലെ

ചില വാക്കുകള്‍ക്ക്
ഞാന്‍
ഉള്ളിലെ ആള്‍ത്തിരക്ക്
കാണിച്ചുകൊടുക്കുന്നു

മറ്റെല്ലാം മറന്ന്
വാക്ക് അപ്പോള്‍
ഒരു കൌതുകത്തിലേര്‍പ്പെടുന്നു

മാറ്റിവെയ്ക്കപ്പെട്ട
കരച്ചിലിന് പിന്നീട്
കാലത്തോടൊപ്പം
രഹസ്യമായി പ്രായമാവുന്നു

ΔxΔp ≥ h/4π*

ആവശ്യത്തിലധികം
വാതിലുകളുള്ള
ഒരു ചുവരാണ്
എന്റെ സ്നേഹം

വാതിലുകളോരോന്നും
അകത്തുനിന്നോ

പുറത്തുനിന്നോ
ആർക്കുവേണമെങ്കിലും
തുറക്കാവുന്ന വിധത്തിൽ
പൂട്ടുകളില്ലാതെ
നിർമ്മിക്കപ്പെട്ടിരിക്കുന്നു

അകത്താര്
പുറത്താര്
എപ്പോൾ
എവിടെ
എങ്ങോട്ട്
എത്ര വേഗത്തിൽ
എന്നീ ആശയങ്ങളുടെ
സാംഗത്യത്തെ

അത്
അനുനിമിഷം
റദ്ദ് ചെയ്യുന്നു

അതിന് സ്തുതി

                                                          * Uncertainty Principle ന്റെ സൂത്രവാക്യം

നല്ലതല്ലേ ?

'നിന്നെപ്പൊലൊരുത്തൻ എന്തെങ്കിലും
വിചാരിച്ചിട്ടോ വിചാരിക്കാതിരുന്നിട്ടോ
പറഞ്ഞിട്ടോ പറയാതിരുന്നിട്ടോ
എഴുതിയിട്ടോ എഴുതാതിരുന്നിട്ടോ
പ്രസിദ്ധീകരിച്ചിട്ടോ പ്രസിദ്ധീകരിക്കാതിരുന്നിട്ടോ
ഇവിടെ ഒരു ചുക്കും സംഭവിക്കുകയില്ല'

'ഒരു സംശയം,
ഈ ചുക്ക് ഒരു വസ്തുവല്ലേ ?
അതെങ്ങനെയാണ്‌ സംഭവിക്കുക ?'

'അത് ഞാൻ ആലങ്കാരികമായി
പറഞ്ഞതാണ്. '

'ഓ, അപ്പോൾ ആലങ്കാരികമായി
ചിലതൊക്കെ സംഭവിക്കുന്നുണ്ടല്ലേ?
അത് നല്ലതല്ലേ?'

ഇപ്പോൾ

പിന്നീടൊരുകാലത്ത്
ആത്മഗതങ്ങളുടെ
അധോലോകത്തിൽ

അനങ്ങിയാൽ
കാഞ്ചിവലിക്കേണ്ട സീനിൽ
എനിക്കെതിരെ
വന്നുപെടുന്നതിന് മുൻപ്

നിമിഷമേ,
ഇപ്പോഴത്തെ ഈ നിമിഷമേ,
എനിക്ക് വേണ്ടപ്പെടുവാൻ
നീ എന്തെങ്കിലും ചെയ്യ്.

ഓർമ്മ വന്നിട്ട്
വെറുതെ വിടണ്ടേ
അപ്പോൾ ?

Tuesday, January 14, 2014

മൂന്നുപേർ

മൂന്നുപേർ.

ഒന്നാമത്തെയാൾ
കദനങ്ങളുടെയൊരു
കണ്‍വെയർ ബെൽറ്റിൽ
എന്നെന്നേക്കുമായി
കെണിഞ്ഞുപോയതായി
തോന്നലുണ്ടാകുന്ന ദിവസങ്ങളിൽ
തലവേദന മൂർച്ഛിച്ച്
കമിഴ്ന്നുകിടന്ന്
കണ്ണടച്ച് പല്ലിറുമ്മും.

രണ്ടാമത്തെയാൾ
കദനങ്ങളുടെയൊരു
കണ്‍വെയർ ബെൽറ്റിൽ
എന്നെന്നേക്കുമായി
കെണിഞ്ഞുപോയതായി
തോന്നലുണ്ടാകുന്ന ദിവസങ്ങളിൽ
കാണുന്നതിനോടെല്ലാം കലികയറി
ചുവരിലാഞ്ഞിടിച്ച്
കൈവേദനിപ്പിച്ച്
വേദനയെപ്പറ്റി
ആലോചിക്കാൻ നോക്കും.

മൂന്നാമത്തെയാൾ
നിങ്ങളാണ്.
കദനങ്ങളുടെയൊരു
കണ്‍വെയർ ബെൽറ്റിൽ
എന്നെന്നേക്കുമായി
കെണിഞ്ഞുപോയതായി
തോന്നലുണ്ടാകുന്ന ദിവസങ്ങളിൽ
നിങ്ങൾ എന്താണ് ചെയ്യാറ് ?

കവിത വായിക്കാറുണ്ടോ ?

Monday, January 13, 2014

Lost and found

വീണുകിട്ടിയ
ഒന്നാണ്.

പുറത്ത്
സ്വപ്നങ്ങളുടെ ഭിത്തികളിൽ
പതിക്കാനുള്ള പരസ്യം
എന്നെഴുതിയിട്ടുണ്ട്.

തുറന്നപ്പോൾ

ജീവിതത്തെ സ്നേഹിക്കാനുള്ള
അസാധാരണകാരണങ്ങൾ
ആവശ്യമുണ്ട്,
അതിവിചിത്രങ്ങളായ ആഗ്രഹങ്ങൾക്ക്
മുൻഗണന
എന്നും കണ്ടു.

Friday, December 27, 2013

അസ്വാഭാവിക ഉപമകളിൽ ഒരു കാലാവസ്ഥാവിവരണം

  •  
മരിച്ചുപോയ ഒരാളിന്റെ
കൈയക്ഷരം പോലെ
ഈ രാത്രി

മറന്നുപോയ
ചില കാരണങ്ങൾ പോലെ
ഇവിടത്തെ ഈർപ്പം

അടിച്ചമർത്തപ്പെട്ട ഒന്നിന്റെ
അക്കങ്ങളിലുള്ള തെളിവുപോലെ
താപനിലയുടെ ഈ സംഖ്യ

നിശ്ശബ്ദതയുടെ
നാഡിമിടിപ്പുപോലെ
മഴയ്ക്കുള്ള സാധ്യത

അല്ലേ ?

സങ്കീര്‍ണ്ണമായൊരു
സന്ദര്‍ഭത്തിന്റെ
സാരാംശം
സരളമായൊരു
ഉപമയെ
കാത്തിരിക്കുന്നു

കാത്തിരുന്ന്‍
കാത്തിരുന്ന്‍
കാത്തിരുന്നതെന്തിനെന്ന്‍
മറന്നുപോകുന്നു

സാരമില്ല,
അല്ലേ?

Tuesday, December 17, 2013

ഒരു സായാഹ്നത്തിന്റെ ചിത്രകഥ

പകലറുതി
നടപ്പാത

ആകാശത്തിലും
അന്തരീക്ഷത്തിലും
ഭൂമിയിലും
മഞ്ഞ, നീല, ചുവപ്പ് നിറങ്ങളുടെ
മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ

പാതയോരത്തെ
പേരറിയാത്ത ചെടിയുടെ
പച്ചയിലയിൽ
ആരോ തുപ്പിയിട്ട് പോയ
തുപ്പൽതുള്ളി
ചാഞ്ഞുവീഴുന്ന വെളിച്ചത്തിൽ
തൂങ്ങിനിന്ന് തിളങ്ങുന്നത് കണ്ട്
നടന്നുവരുന്ന ഒരാൾക്ക്
മനുഷ്യർ
ജീവിതങ്ങൾ
നിലനിൽപ്പുകൾ
എന്നീ വാക്കുകൾ തോന്നുന്നു

തോന്നലുകളെക്കാളും
വാക്കുകളേക്കാളും
തിരക്കുള്ളതുകൊണ്ടാവാം,
സമയം
ഇതിന്റെയൊക്കെ മുകളിലൂടെ
കറുത്ത നിറത്തിന്റെ
ബ്രഷ് സ്ട്രോക്കുപോലെ
വേഗത്തിൽ കടന്നുപോകുന്നു

ഇരുട്ടാവുന്നു
രാത്രിയാവുന്നു

ഉംകാരം

സംഘികളും ജിന്‍ഗോയിസ്റ്റുകളും
പറഞ്ഞുപുളകംകൊള്ളുന്നതുപോലെ
ലോകത്തിന്റെ നിലനില്‍പ്പിന്‍റെ
പശ്ചാത്തല സംഗീതം
ഓം എന്നൊന്നുമല്ല

 ഉം എന്നാണ്

മറ്റെയാള്‍ എന്നോട്
ഉം എന്ന്‍
പറയുമ്പോഴോ ടൈപ്പ് ചെയ്യുമ്പോഴോ
ഞാന്‍ ഉദ്ദേശിച്ചത് മുഴുവന്‍
മനസ്സിലായിട്ടാവണമെന്നില്ല എന്ന്‍
എനിക്ക് മനസ്സിലാവുന്നുണ്ട്

ഞാന്‍ മറ്റെയാളോട്
ഉം എന്ന്‍
പറയുമ്പോഴോ ടൈപ്പ് ചെയ്യുമ്പോഴോ
അയാള്‍ ഉദ്ദേശിച്ചത് മുഴുവന്‍
മനസ്സിലായിട്ടാവണമെന്നില്ല എന്ന്‍
അയാള്‍ക്ക് മനസ്സിലാവുന്നുണ്ട്

ഞാനോ മറ്റെയാളോ
ഉദ്ദേശിച്ചതിലുമധികം
അയാള്‍ക്കോ എനിക്കോ
മനസ്സിലായിട്ടുണ്ടെന്ന സാധ്യത
നമുക്ക് രണ്ടുപേര്‍ക്കും
മനസ്സിലായില്ലെങ്കിലും
നിലനില്‍ക്കുന്നുമുണ്ട്

അങ്ങനെയങ്ങനെ
ഉം ഉം ഉം എന്ന്‍
വിവക്ഷകളുടെ
വിസ്തീര്‍ണ്ണത്തിലേക്ക്‌
നമ്മള്‍
സാധ്യതകളുടെ ഇലാസ്തികത
കടത്തിവിടുന്നു

ഉംകാരമാണ്
കിടു

എന്നെപ്പറ്റി നിങ്ങൾക്കുള്ള ധാരണകളെക്കുറിച്ചുള്ള എന്റെ ധാരണകൾ പ്രകാരം പ്രവർത്തനക്ഷമമാവാനിടയുള്ള ഭാഷാസൂത്രങ്ങളായ ഉപമ, രൂപകം, ഉൽപ്രേക്ഷ എന്നിവകളിലേതെങ്കിലുമൊക്കെ ഉപയോഗപ്പെടുത്തി ഇപ്പോൾ എനിക്ക് തോന്നുന്നതും ഭാവിയിൽ നമുക്കാർക്കും മനസ്സിലാവാതെപോകാനിടയുള്ളതുമായ ഒരു കാര്യത്തെ അതേപടി ആവിഷ്ക്കരിക്കാൻ ശ്രമിക്കുന്നതിൽ പുതുതായൊന്നുമില്ല എന്ന് തോന്നിയിട്ടും ചോദ്യമെന്നോ ആഹ്വാനമെന്നോ തീർപ്പാക്കാൻ പറ്റാത്തതിനാൽ ഈ രൂപത്തിൽ മഹത്തരമായേക്കാനിടയുണ്ടെന്ന് ഊഹിച്ചിട്ടും എഴുതിയ കവിത

ഇങ്ങനെയൊക്കെ ആയാൽ മതിയോ ?

അതീവ കൃത്രിമ കവിതകള്‍ - ഒന്നാം ലക്കം

വാര്‍ത്തകളില്‍ നിന്ന് ഹൈക്കുകള്‍

 (മാതൃഭൂമി പത്രത്തിന്റെ 05-12-13 ലെ കണ്ണൂര്‍ എഡിഷനില്‍ നിന്ന് ഉണ്ടാക്കിയെടുത്തവ. റെസിപ്പിക്ക് ഫോട്ടോ കാണുക.ഓരോ വാർത്തയിൽ നിന്നും ഒരു ഹൈക്കു. അതാത് വാർത്തകളിൽ നിന്ന് എടുത്തിട്ടുള്ള വാക്കുകൾ / വാചകങ്ങൾ മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നു )






1
പരിധി
പരിഹരിക്കാനാണ്
അറിയിക്കുക

2
ഇപ്പോഴത്തെ
പ്രതീക്ഷ
ലക്ഷ്യമിടുന്നത്

3
അടിയന്തരമായി
പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ
കൊണ്ടുവരുന്നത്

4
കർശനമായി
കണക്കുകൂട്ടി
എലിയെപ്പേടിച്ച്

5
പശ്ചാത്തലത്തിൽ
തുടർച്ചയായാണ്
അതൃപ്തി

6
കൈമാറി
നൽകുകയായിരുന്നു
ക്രമക്കേട്

7
പൊട്ടിത്തെറിയിലെത്തിയെന്നും
സ്വപ്നമാണെന്നും
ആഹ്വാനം ചെയ്തു

8
വധം
മാറ്റമില്ല
സാരമില്ല

9
വഴിമാറി
കാത്തുനിന്നു
സവിശേഷത

Wednesday, December 04, 2013

പ്രോംപ്‌റ്റിംഗ്

ആളുകള്‍
ആകാശത്തേക്ക് നോക്കുമ്പോള്‍
കാണുന്നത്
പടുകൂറ്റനൊരു മേഘം
സരളസാവകാശതാളത്തില്‍
അടര്‍ന്നകന്ന്
രണ്ടായി നീങ്ങുന്നതിന്റെ
ശാന്തഗംഭീര
നാടകീയ ദൃശ്യം.

എന്റെ മനസ്സിന്
മറഞ്ഞിരുന്ന് ഞാനും

നിന്റെ മനസ്സിന്
മറഞ്ഞിരുന്ന് നീയുമാണ്

വിഭജനത്തിന്റെ ഈ രംഗം
പ്രോംപ്റ്റ് ചെയ്യുന്നതെന്ന്

നമുക്ക് മാത്രമറിയാം.

Saturday, October 19, 2013

ആഹാരം പോലെ സംഗീതമുണ്ടാവണേ എന്ന്

മുളകിട്ട് വറുത്ത
പോത്തിറച്ചിക്കഷണങ്ങള്‍
മനുഷ്യനെ രുചിയിലും
രുചിയെ മനുഷ്യനിലും
വിലയം പ്രാപിപ്പിക്കുന്ന
അദ്വൈത പ്രതിഭാസത്തിന്
കീര്‍ത്തനങ്ങളുണ്ടാവണേ

കുരുമുളകിട്ട് കുറുക്കിയ
പന്നിയിറച്ചിയില്‍ നിന്ന്
നാവ് സ്വര്‍ഗത്തിലേക്ക്
രുചിമുകുളങ്ങള്‍ തുറക്കുന്ന
അത്ഭുതത്തിനാല്‍
പ്രാര്‍ത്ഥനാഗീതങ്ങളുണ്ടാവണേ

അത് തിന്നരുത്
ഇത് തിന്നരുത്
തിന്നാലും തൂറിയാലും
സ്വയംഭോഗം ചെയ്യരുത്
എന്നൊക്കെ അനുശാസിക്കുന്നവര്‍ക്ക്
ഏത് സംഗീതം കേട്ടാലും
വയറിളക്കമുണ്ടാവണേ

കുലുക്കിക്കുത്ത്

നിന്നെപ്പറ്റി എഴുതി
(നിനക്കും) മടുത്തിട്ടുണ്ടാവും

ഇന്ന്
സ്വപ്നത്തെപ്പറ്റിയും
തവളയെപ്പറ്റിയുമാണ്
എഴുതുന്നത്

സ്വപ്നത്തില്‍ തവളയെ കണ്ടു
എന്നെഴുതുമ്പോള്‍
സ്വപ്നം = ഒരു സ്ഥലം എന്ന്
ധ്വനിപ്പിക്കപ്പെടുന്നു

തവളയെ സ്വപ്നംകണ്ടു
എന്നാവുമ്പോള്‍
സ്വപ്നത്തിനൊരു
ക്രിയയുടെ പരിവേഷമുണ്ട്

തവള സ്വപ്നത്തില്‍ വന്നു
എന്നാലോചിക്കുമ്പോള്‍
തവള കര്‍ത്താവാണ്

തവള, സ്വപ്നം, കാഴ്ച
എന്നീ ചിഹ്നങ്ങള്‍ വെച്ച്
വ്യാകരണം
കുലുക്കിക്കുത്ത് നടത്തുകയാണ്

ഒന്നുവെച്ചാല്‍ രണ്ട്
രണ്ട് വെച്ചാല്‍ നാല് എന്ന്
ആഹ്വാനമുണ്ടാകുന്നു

ഞാന്‍
സ്വപ്നത്തില്‍
ഒരു മനസ്സ്
വെയ്ക്കുന്നു

സന്ദേഹം

സൌന്ദര്യത്തിന്റെ
പ്രമേയം
സന്ദേഹമല്ലേ ?

സാന്ദര്‍ഭികതയ്ക്കുള്ള തോറ്റങ്ങള്‍ -1

പൂവില്‍ നിന്ന്‍
അടര്‍ത്തിയെടുത്ത പോലെ
മൃദുലവും മനോഹരവും
പ്രസന്നവും പ്രസാദാത്മകവും
നവോന്മേഷഭരിതവുമായ
പ്രഭാതങ്ങളേ
എന്ന്‍
പണ്ടെപ്പോഴത്തേയോ
ചില പ്രഭാതങ്ങളെ
ഇപ്പോള്‍ ഓര്‍മ്മിപ്പിച്ച
മനസ്സേ

മനസ്സിന്റെ
ഔദാര്യമേ

ജീവിതമേ
മരണമേ

ഇന്ദ്രിയങ്ങളുടെ ചേരുവയില്‍

മണങ്ങള്‍
വായുവില്‍ പടരുന്നത്
മൂക്ക് എന്നതുപോലെ
വിഷാദം
വിവേകത്തില്‍ പടരുന്നത്
അറിയിച്ചുതരാന്‍
ഒരു ഇന്ദ്രിയമുണ്ടാവണം,

മനുഷ്യര്‍
ആ ഇന്ദ്രിയത്തോടെ
ജനിക്കുന്നകാലത്ത്
ഒന്നുകൂടി പിറക്കണം,

ഈയെഴുതിയിരിക്കുന്നതിന്റെ
അന്നത്തെ ഫലിതമൂല്യം
അറിയുവാനെങ്കിലും.

Saturday, September 21, 2013

എന്തെന്നാല്‍


മിടിപ്പുകള്‍
അനക്കങ്ങള്‍
നീക്കങ്ങള്‍
സ്ഥാനാന്തരങ്ങള്‍
സംഭവങ്ങള്‍
സങ്കല്‍പ്പങ്ങള്‍
എന്നിങ്ങനെ
ജീവിതം
സമയത്തിലൂടെ
വിപുലപ്പെടുന്നതുപോലെ

ഓര്‍മ്മ
എന്തില്‍നിന്നെങ്കിലും
എന്തിലേക്കെങ്കിലും
എന്തെങ്കിലുമാവുന്നുണ്ടോ എന്ന്
തിട്ടപ്പെടുത്താന്‍
അടയാളം വെച്ചതാണ്

ഇത്

ഇവിടെ

ഭാഷയില്‍ നിന്നുള്ള നീന്തല്‍‌ പാഠങ്ങള്‍ -1

പാട്ടുപോലെ
സ്വാഭാവികവും
പ്രാര്‍ത്ഥനപോലെ
ആത്മാര്‍ത്ഥവുമായ
നിര്‍മമതയുടെ
പൊങ്ങുതടിയില്‍
അള്ളിപ്പിടിച്ച്
ചില വാക്കുകള്‍ക്ക്
മറവിയെ
മുറിച്ചുനീന്താനാവും,
ഓര്‍മ്മപറ്റാനാവും.

പകരം

(എന്റെ)
സങ്കടങ്ങളില്‍ നിന്ന്
കടലുകള്‍ കരയുന്നു

(എന്റെ)
ആഹ്ലാദങ്ങളെ ഉപജീവിച്ച്
ഉച്ചവെയില്‍ തിളയ്ക്കുന്നു

(എന്റെ)
സ്വച്ഛതകളുടെ സ്ഥായിയില്‍
ആകാശത്ത്
മേഘങ്ങള്‍ മേയുന്നു

(എന്റെ)
പിരിമുറുക്കങ്ങളില്‍ നിന്ന് പഠിച്ച്
അന്തരീക്ഷത്തില്‍
ചുഴലിക്കാറ്റുകള്‍ പതുങ്ങിയിരിക്കുന്നു

ഞാന്‍
എനിക്കുപകരം
ഈ പ്രപഞ്ചമാകുന്നു.

self-portrait

അരുചികളുടെ
ഘടനയെ
വരയാനുള്ള
ഉദ്യമമായിരുന്നു.

നാം, നമ്മുടെ, നമ്മളിലൂടെ etc.

വികസ്വരമായൊരു
വിയോജിപ്പിൽ
പഴയ നമ്മൾക്കും
പുതിയ നമ്മൾക്കുമുള്ള
പൌരത്വത്തിനെയാണ്
നമ്മുടെ യുക്തി എന്ന് വിളിക്കുന്നത്

നിങ്ങള്‍ വിചാരിക്കുന്നതുപോലെ അല്ല

ഒട്ടും ഉറക്കം വരാത്ത
നട്ടപ്പാതിരനേരങ്ങളില്‍
ഞാനറിയാതെ ഞാന്‍
ഇരുട്ടിന്റെ ഡി.എന്‍.എ. ആവുന്നു

ഇന്നത്തെ ഇരുട്ടിന്
നാളത്തെ ഇരുട്ടിലേക്കെത്തിക്കാനുള്ള
സ്വൈര്യക്കേടുകളുടെ രാസസംഘാതമായി
ഞാന്‍ സംവിധാനം ചെയ്യപ്പെടുന്നു

വരാനുള്ള ഇരുട്ടുകള്‍
എങ്ങനെ വളരണമെന്ന്
എങ്ങനെ പെരുമാറണമെന്ന്
തീര്‍പ്പുകള്‍ , തീരുമാനങ്ങള്‍
എന്നിലൂടെ ഒളിച്ചുകടത്തപ്പെടുന്നു

ഇരുളില്‍ നിന്ന് ഇരുളിലേക്കുള്ള
ചെറിയ തുരങ്കം മാത്രമായ
വെളിച്ചത്തില്‍ , പകലില്‍
നിങ്ങള്‍ കാണുന്ന/കണ്ടില്ലെന്ന് നടിക്കുന്ന
ഞാനും എന്റെ അപ്രസക്തിയും
അതിഗംഭീരവും അതീവരഹസ്യവുമായ
എന്റെ ദൌത്യത്തിന്റെ
കരുതിക്കൂട്ടിയുള്ള പ്രച്ഛന്നവേഷങ്ങള്‍ മാത്രം.

എങ്കില്‍

എല്ലാ ആശംസകളും
ഒരുതരത്തിലുള്ള
നിര്‍ദ്ദേശങ്ങളാണെന്നതുപോലെ

എല്ലാ വാചകങ്ങളും
ഒരുതരത്തിലുള്ള
കവിതയാകുമെന്നത് ശരിയാണെങ്കില്‍

എനിക്ക്
നമ്മളോടുള്ള സ്നേഹവും
ഒരുതരത്തിലുള്ള സ്നേഹമാണ്

Friday, July 05, 2013

---- എന്നാല്‍ ---- ന്റെ ---- എന്ന് ---- ല്‍ തന്നെ

കവിത അതാണ് ഇതാണ് എന്നൊക്കെ തോന്നുന്നതും ആ തോന്നലിനെ എഴുതണമെന്ന് തോന്നുന്നതും എഴുതിയത് കവിതയാണെന്ന് തോന്നുന്നതും പലകാലങ്ങളിലുള്ള പതിവാകയാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന സമയം ഗണ്യമായ അളവിലുള്ളതെന്ന് ബോധ്യം തോന്നുകയും ഭാവിയില്‍ മേല്‍പ്പറഞ്ഞ സമയനഷ്ടം ഒഴിവാക്കാന്‍ ഇപ്പോഴുള്ള സമയം ഉപയോഗിച്ച് ഉപായങ്ങള്‍ ഉണ്ടാക്കാവുന്നതാണെന്ന് തോന്നുകയും അതിലേക്കായി വരുംകാലപ്രാബല്യത്തോടെ, അക്ഷരമാലാക്രമത്തില്‍ കവിത അതാണ് ഇതാണ് എന്നൊക്കെ സ്വയം തോന്നിപ്പിക്കുകയും ചെയ്തവിധം താഴെ പറയും വിധം :

(കവിത എന്ന് ഓരോ വരിയുടെയും തുടക്കത്തില്‍ ചേര്‍ത്തുവായിക്കാന്‍ താല്‍പ്പര്യം)

കവിത

അസൂയയുടെ അലകടലാണ്
ആത്മാവിന്റെ ആശുപത്രിയാണ്
ഇണക്കത്തിന്റെ ഇമ്പമാണ്
ഈര്‍ഷ്യയുടെ ഇരമ്പമാണ്
ഉഭയജീവിതത്തിന്റെ ഉല്‍‌പ്രേരകമാണ്
ഊരുനോട്ടത്തിന്റെ ഊര്‍ജ്ജമാണ്
ഋണബോധത്തിന്റെ ഋണബാധ്യതയാണ്
എതിര്‍പ്പുകളുടെ എക്കല്‍മണ്ണാണ്
ഏകാന്തതയുടെ ഏമ്പക്കമാണ്
ഐച്ഛികമായ ഐതിഹാസികതയാണ്
ഒറ്റയാവലിന്റെ ഒസ്യത്താണ്
ഓര്‍മ്മയുടെ ഓര്‍ക്കസ്ട്രയാണ്
ഔന്നത്യത്തിന്റെ ഔട്ട്‌സോഴ്സിങ്ങാണ്
അംശങ്ങളുടേയും അംശങ്ങളാണ്
അഃ എന്നതിലെ അഃ പോലുമാണ്

കനവുകളുടെ കമ്പ്യൂട്ടറാണ്
ഖേദത്തിന്റെ ഖേല്‍‌രത്നയാണ്
ഗൂഢഭാവങ്ങളുടെ ഗതികോര്‍ജ്ജമാണ്
ഘടാഘടിയന്‍ ഘനസാന്ദ്രതയാണ്
ങും ങും എന്നതിലെ ങാ ങാ എന്ന ഒളിച്ചിരിപ്പാണ്

ചരിത്രത്തിന്റെ ചിയര്‍ഗേളാണ്
ഛെ എന്നതിന്റെ ഛേദമാണ്
ജ്വലനങ്ങളുടെ ജാലവിദ്യയാണ്
ഝടുതിയിലെ ഝടുതിയാണ്
ഞാനിലെ ഞങ്ങളാണ്

ടൈംപീസിലെ ടിക്‍ടികിന്റെ അര്‍ത്ഥമാണ്
ഠ വട്ടത്തിലെ ഠോ ആണ്
ഡെസ്പറേഷന്റെ ഡയഗ്രമാണ്
ഢും ഢും എന്ന് പെരുമ്പറയും
ണിം ണിം എന്ന് മണിയും
മുഴങ്ങുന്നതിതിനുവേണ്ടിയാണ്

തിരസ്ക്കാരത്തിന്റെ തീരുവയാണ്
ഥ യില്‍ തുടങ്ങുന്ന ഒരു വാക്കുണ്ടാവുമെങ്കില്‍ അതാണ്
ദൈവങ്ങളുടെ ദയനീയതയാണ്
ധൈര്യത്തിന്റെ ധമനിയാണ്
നിരാസത്തിന്റെ നീതിബോധമാണ്

പരിഹാരമില്ലാത്ത പരാക്രമമാണ്
ഫലമില്ലാത്ത ഫിലോസഫിയാണ്
ബഹളങ്ങളില്‍നിന്നുള്ള ബൈപ്പാസാണ്
ഭീതിയുടെ ഭരണഘടനയാണ്
മരണത്തിന്റെ മാനറിസമാണ്

യുദ്ധങ്ങളും യോദ്ധാക്കളുമാണ്
രഹസ്യങ്ങളുടെ രസനിരപ്പാണ്
ലൈലാകങ്ങളുടെ ലയനൃത്തമാണ്
വേദനകളുടെ വയറിംഗാണ്
ശങ്കകളുടെ ശമ്പളമാണ്
ഷോപീസായി വെച്ച ഷഡ്ഡിയാണ്
സമയത്തിന്റെ സിക്താണ്ഡമാണ്
ഹലാക്കിന്റെ ഹാലിളക്കമാണ്
ളാക്കാട്ടൂരും ളാഹയുമാണ്
ഴാ എന്ന് മദ്യം നാവിനോട് ചെയ്യുന്നതാണ്
റഗുലര്‍ലി ഇറഗുലറാണ്
ക്ഷാമകാലത്തെ ക്ഷേമാന്വേഷണമാണ്

Friday, June 07, 2013

ഭാവിയിലേക്ക് തിരിച്ചുവരാമെന്ന്

ഇന്നോളമുള്ള
ഇതിവൃത്തങ്ങളില്‍ നിന്ന്
ഇടവേളയെടുക്കണം

ഞാനെവിടെ, ഞാനെവിടെ,
എന്നെക്കാണാനില്ലല്ലോ എന്ന്
എന്നെക്കൊണ്ടെങ്കിലും
പരിഭ്രമിപ്പിക്കണം

എന്നിട്ട്

ഇല്ലാതാവുന്നതില്‍നിന്ന്
കഷ്ടിച്ച് രക്ഷപ്പെട്ടമട്ടില്‍
കിതപ്പോടെ ഒരു തിരിച്ചുവരവുണ്ട്,

ഇങ്ങനെയെങ്കിലും
ഇപ്പോള്‍
ഇവിടെ
ഉണ്ടല്ലോ എന്ന്

ആത്മ(ഗതാ)ഗതത്തിലൂടെ.

(മോശം)(നല്ല)(എണ്ണങ്ങള്‍ )

(മോശം) ആശയങ്ങള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട്
(നല്ല) ആശയങ്ങള്‍ക്ക് പോഷകാഹാരക്കുറവുണ്ടാകുമോ ?
(മോശം) വികാരങ്ങള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട്
(നല്ല) വികാരങ്ങള്‍ക്ക് വോള്‍ട്ടേജ് കുറയുമോ ?
(മോശം) പ്രണയങ്ങള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട്
(നല്ല) പ്രണയങ്ങള്‍ക്ക് ഓക്സിജന്‍ തികയില്ലേ ?
(മോശം) ഓര്‍മ്മകള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട്
(നല്ല) ഓര്‍മ്മകള്‍ക്ക് ഗുണനിലവാരമുണ്ടാകില്ലേ ?
(മോശം) ജീവിതങ്ങള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട്
(നല്ല) ജീവിതങ്ങള്‍ക്ക് പ്രശ്നമുണ്ടാകുമായിരിക്കുമല്ലേ ? 

[(മോശം) കവിതകള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട്
(നല്ല) കവി(ത)കള്‍ക്ക് പ്രയാസമുണ്ടാകുമെന്ന ഈണത്തിലും വായിക്കാം]

Friday, May 24, 2013

ജീവിതഗന്ധി മഹാകാവ്യം-സ്ഥിതിവിവരം സഹിതം

ജീവിതം
ജീവിതത്തെ
ജീവിതം കൊണ്ട്
ജീവിതമായി
ജീവിക്കുന്നു

[വാക്കുകള്‍തോറും, വരികള്‍തോറും, വിശദാംശങ്ങളിലെമ്പാടും കര്‍ത്താവും കര്‍മ്മവും ക്രിയയുമായി ജീവിതം (മാത്രം) നിറഞ്ഞുനില്‍ക്കുന്നതായി ഇതിലും മികച്ച ഒരു കവിത ഇതിനുമുന്‍പും ഇനിയൊരിക്കലും ഉണ്ടാവുക സാധ്യമല്ല]

നിര്‍വ്വചിക്കുന്നു

എനിക്ക് എന്നെപ്പറ്റിയുള്ള
പരാതിതന്നെയാവണം
മറ്റുള്ളവര്‍ക്ക്
എന്നോടുമുണ്ടാവേണ്ടതെന്ന
നിഷ്ക്കര്‍ഷയാണ്
നിസ്വാര്‍ത്ഥതയ്ക്കുള്ള
എന്റെ നിര്‍വ്വചനം

ഉദാഹരണത്തിന്,
എനിക്ക് എന്നെപ്പറ്റി
കാശിനുകൊള്ളാത്തവനെന്ന
പരാതിയുണ്ടെങ്കില്‍
മറ്റുള്ളവര്‍ക്കും എന്നെപ്പറ്റി
കാശിനുകൊള്ളാത്തവനെന്ന്
അച്ചട്ടായും തോന്നുവാന്‍
ഞാന്‍ ബദ്ധശ്രദ്ധനായിരിക്കണം.

മടിയന്‍ എന്ന
ഉപരിപ്ലവമായ പദമുപയോഗിച്ചാണ്
നിങ്ങള്‍ക്കിപ്പോഴെന്നെ
നിര്‍വ്വചിക്കാന്‍ തോന്നുന്നതെന്ന്
ഊഹിക്കുമ്പോള്‍
നിങ്ങളോടെനിക്ക്
സഹതാപം തോന്നുന്നു.

എന്നോട്
നിങ്ങള്‍ക്കിപ്പോള്‍ തോന്നുന്നതും
സഹതാപം തന്നെയല്ലേ ?
അദ്ദാണ് ....

പറ്റില്ല എന്ന

പറ്റില്ല എന്ന
നമ്മുടെ നിഷ്ഠയില്‍
ലോകം
കണ്ണാടി നോക്കുന്നു,

ഇന്നലത്തെപ്പോലെ
ഇന്നുമെന്ന്
ഉറപ്പുവരുത്തുന്നു,
ഊറിച്ചിരിക്കുന്നു.

(നിര്‍‌)ബന്ധം

നിര്‍ബന്ധമാണെങ്കില്‍
കാറ്റില്‍‌പറക്കുന്ന
ഒഴിഞ്ഞ പ്ലാസ്റ്റിക്ക്‍ കൂടുകളോട്
ഭൂഗുരുത്വം ചെയ്തതുപോലെ
എന്തെങ്കിലും ചെയ്തോളൂ ..

മരിച്ചുപോയി എന്ന അടിക്കുറിപ്പില്‍ താരതമ്യ തമാശകള്‍ *

ജപ്പാന്‍‌കാരനും
അമേരിക്കക്കാരനും
പാക്കിസ്ഥാന്‍‌കാരനും
ഇന്ത്യക്കാരനും
ഒന്നിച്ചൊരു വിമാനത്തില്‍
യാത്ര ചെയ്യുകയായിരുന്നു.

നിങ്ങളും ഞാനും ഊഹിച്ചപോലുള്ള
തമാശകളൊന്നും
വിമാനത്തില്‍‌വെച്ച് നടന്നില്ല.

വിമാനം നിലത്തിറങ്ങി
കാലം കടന്നുപോയി

ജപ്പാന്‍കാരന്‍
സുനാമിയില്‍പ്പെട്ട്
മരിച്ചുപോയി

അമേരിക്കക്കാരന്‍
ചിത്തരോഗിയുടെ കൂട്ടക്കൊലയില്‍
വെടിയേറ്റ്
മരിച്ചുപോയി

പാക്കിസ്ഥാന്‍‌കാരന്‍
അമേരിക്കന്‍ ബോംബിങ്ങില്‍
മരിച്ചുപോയി

ഇന്ത്യക്കാരന്‍
മാവോയിസ്റ്റെന്ന പേരില്‍
ലോക്കപ്പിലിടികൊണ്ട്
മരിച്ചുപോയി

തമാശയെക്കുറിച്ചുള്ള
നമ്മുടെ ഊഹം
മരിക്കാതെ നില്‍ക്കുന്നു.


* Miroslav Holub ന്റെ Textbook of a dead language എന്ന കവിതയ്ക്ക് സമര്‍പ്പണം

അല്ലേ ?

matter of time എന്നല്ലേ ?

സമയത്തിന്റെ ദ്രവ്യം എന്നല്ലേ?

സമയം ഉണ്ടാ(ക്കി) യിരിക്കുന്നത് എന്തുകൊണ്ടോ അത് എന്നല്ലേ ?

അപ്പോള്‍ , മരണം എന്നല്ലേ?
മരണം എന്നതുകൊണ്ടല്ലേ ?

etc. etc. ....

കെട്ടിടങ്ങൾക്കും
റോഡുകൾക്കും
ആളുകൾക്കും
പരസ്യപ്പലകകൾക്കും
യാത്രകൾക്കും
കാഴ്ചകൾക്കുമടിയിൽ,
അക്ഷരാർത്ഥത്തിലുള്ള
അധോലോകത്തിൽ,
അഴുക്കുചാലുകൾ
നഗരത്തിന്റെ
സിരാപടലം കോർക്കുന്നപോലെ,

എനിക്കടിയിൽ
ഞാൻ,
എന്റെ അധോതലഗതാഗതം
etc. etc. ...

Remix

പുതിയ ഏകാന്തത -
പഴയ ഏകാന്തതയുടെ
റീമിക്സ്

ഈണത്തില്‍
സാമ്യം

വേഗതയില്‍
വ്യത്യാസം

കൊള്ളാമല്ലോ എന്ന്
കൌതുകം

നശിപ്പിച്ചല്ലോ എന്ന്
നൊസ്റ്റാള്‍ജിയ

നശ്വരതയുടെ ട്രെയിലര്‍

നശ്വരത എന്ന്
പറയപ്പെടുന്ന (പറയപ്പെടാത്ത)
പ്രവൃത്തി / പദ്ധതിയെപ്പറ്റി
താഴെപ്പറയുന്ന വിധത്തില്‍
ആലോചിച്ചുനോക്കിയിട്ടുണ്ടോ ?

ഞാന്‍, നിങ്ങള്‍ ,
ഇവിടെ ടൈപ്പ് ചെയ്യപ്പെടുന്ന
ഈ വരികള്‍ എന്നിവ ചേര്‍ന്ന്
ഭാവിയില്‍ പൂര്‍ത്തിയാവുന്ന വിധത്തില്‍
ചുരുങ്ങിയത് 5 നശ്വരതകളെയെങ്കിലും
ആവിഷ്ക്കരിക്കുന്നുണ്ടെന്ന് ?

[1. എന്റെ നശ്വരത
2. നിങ്ങളുടെ നശ്വരത
3. എന്റെ എഴുത്തിന്റെ നശ്വരത
4. നിങ്ങളുടെ വായനയുടെ നശ്വരത
5. നമ്മുടെ ഭാഷയുടെ / യുക്തിയുടെ നശ്വരത]

ചുരുക്കത്തില്‍
വര്‍ത്തമാനം
ഭാവിയുടെ അസംസ്കൃതവസ്തുവാണെന്ന
ആശയ(ക്കുഴപ്പ)ത്തെ
ഉണ്ട് / ഇല്ല എന്ന് മിടിക്കുന്ന
ബൈനറിയില്‍
നശ്വരതയിലേക്ക് ഫീഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ?

ഞാന്‍, നീ എന്നീ ഭാഷകളില്‍ ഒരു പാലത്തിന്റെ സംക്ഷിപ്ത ചരിത്രം

കൊന്നുകളയേണ്ടതുണ്ട്
എന്ന് നീ പറയുന്നു
              +
കൊന്നുകളയേണ്ടതുണ്ട്
എന്ന് ഞാന്‍ കേള്‍ക്കുന്നു
              +
കൊന്നുകളയേണ്ടതുണ്ട്
എന്ന് കേട്ടിട്ടും
ഞാന്‍ ഒന്നും മിണ്ടാതിരിക്കുന്നു
              +
കൊന്നുകളയേണ്ടതുണ്ടെന്ന
നിന്റെ പറച്ചിലിന്റെയറ്റത്തോട്
ഘടിപ്പിക്കപ്പെട്ട നിലയില്‍
അനക്കമറ്റ് അടിയുറച്ച്
എന്റെ നിശ്ശബ്ദത
ഒരു പാലമായി മാറുന്നു
             +
കൊല്ലാനും
കൊന്നവയെ കളയാനും
പാലത്തിലൂടെ
നീയും ഞാനും മറ്റുള്ളവരും
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു

നടപ്പുകള്‍

ഇവിടേക്ക് നോക്കൂ
ഇതിനുമുകളിലുള്ള വരികളിലേക്കും
ഇനി വരാനുള്ള 10 വരികളിലേക്കും
സൂക്ഷിച്ച് നോക്കൂ

ഒരിക്കലും പോയിട്ടില്ലാത്ത ഒരിടത്ത്
സ്വന്തം കാലടിപ്പാടുകള്‍
തിരിച്ചറിയുന്നതിന്റെ
അമ്പരപ്പ് തോന്നുന്നില്ലേ നിനക്ക് ?

ഇതേ അമ്പരപ്പ് എനിക്കും തോന്നി,
ഇതിലൂടെ നടന്നവഴിയിലിങ്ങോളം
ഞാന്‍ നിന്റെ കാല്പാടുകളാണ്
അവശേഷിപ്പിക്കുന്നതെന്ന്
മനസ്സിലാക്കിയപ്പോള്‍ .

സാംസ്ക്കാരിക വിമര്‍ശനം ആത്മകഥാരൂപത്തില്‍

ഞാനായിരിക്കുക എന്ന
കലാരൂപം
അനുവാചകരും
അവാര്‍ഡുകളുമില്ലാതെ
ക്ഷയിച്ചുകൊണ്ടിരിക്കുന്നു.

പുതിയ തലമുറ
ശരിയല്ല.

കൃത്യതയുടെ അത്ഭുതം

ഇപ്പോള്‍ പുറപ്പെട്ടാല്‍
അന്നത്തെ ദിവസം
കൃത്യമായി എത്തിച്ചേരുന്നത്ര
കൃത്യമായ അകലത്തില്‍
ആ ദിവസത്തെ ജീവിതം
കാത്തിരിക്കുന്നു !

in / as

ഇതിന്റെ
തലക്കെട്ടിലുള്ളപോലെ

ഒന്നുകില്‍
നീയും ഞാനും
നമ്മള്‍ എന്ന ‍ആശയത്തില്‍
പങ്കെടുക്കുന്നു

അല്ലെങ്കില്‍
നീയും ഞാനും ചേര്‍ന്ന്
നമ്മള്‍ എന്ന ആശയം
ഉണ്ടാകുന്നു

The അറിയിപ്പ്*

പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത
ഒരു ശുഭാപ്തിവിശ്വാസത്തിനെ
ആവശ്യമില്ലാത്ത
ആശയങ്ങളിലേക്കും
അപ്രസക്തമായ
അറിവുകളിലേക്കും
അലക്ഷ്യമായി ബ്രൌസ് ചെയ്ത്
നേരംപോക്കുന്നതിനിടയില്‍
തൊണ്ടിസഹിതം
പിടികൂടിയിരിക്കുന്നതായി
പൊതുജനസമക്ഷം
അറിയിക്കുന്നതില്‍
അതിയായ സന്തോഷമുണ്ട്

* രാജ്യസ്നേഹപ്രകാരമുള്ളത്

തിരിച്ച് + അറിവ്

വായിക്കുകയും
എഴുതുകയും
പറയുകയും
ഓര്‍ത്തുവെയ്ക്കുകയും
മറന്നുപോവുകയും ചെയ്ത
വാക്കുകള്‍ക്കെല്ലാം
മരണത്തെപ്പറ്റി
അറിയാമായിരുന്നെന്ന
തിരിച്ചറിവിനെയാണ്
ജീവിതം എന്ന് പറയുന്നത്.

ഭാഷാന്തരം

എന്തെന്നാല്‍
ഒരു ദിവസത്തിന്റെ
ജീവിതത്തെ
ഉറക്കം
അടുത്ത ദിവസത്തിലേക്ക്
വിവര്‍ത്തനം ചെയ്യുന്നു.

കണ്ടതും കാണാത്തതുമായ
സ്വപ്നങ്ങളായി
കവിത
നഷ്ടപ്പെട്ടുപോകുന്നു.

Wednesday, November 21, 2012

ഒന്ന് വേറെയൊന്നാണ് എന്നതിനെപ്പറ്റി എന്തൊക്കെയോ ആയി


(1) ഉദാഹരണമായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
ചൂണ്ടിക്കാണിക്കാം

(2) വിഷാദമൂകമായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
നെടുവീര്‍പ്പിടാം

(3) അടിസ്ഥാനപരമായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
കണ്ടെത്താവുന്നതാണ്

(4) ഈയിടെയായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയല്ലേ
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
ആശങ്കപ്പെടാം

(5) നീക്കുപോക്കായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
പരസ്പരം അനുമോദിക്കാം.

Thursday, November 15, 2012

അല്ലാതെന്ത് ?


നിങ്ങള്‍ക്ക് സങ്കടം തോന്നുന്നു
സങ്കടം തോന്നുന്നല്ലോ എന്ന സങ്കടം
സങ്കടത്തെ പിന്തുടരുന്നു
(അല്ലാതെന്ത്?)

നിങ്ങള്‍ക്ക് സന്തോഷം തോന്നുന്നു
സന്തോഷം തോന്നുന്നല്ലോ എന്ന സന്തോഷം
സന്തോഷത്തിന്റെ തോളില്‍ കൈയിട്ട് വരുന്നു
(അല്ലാതെന്ത്?)

നിങ്ങള്‍ക്ക് മടുപ്പ് തോന്നുന്നു
മടുപ്പ് തോന്നുന്നല്ലോ എന്ന മടുപ്പ്
മടുപ്പിനോട് നിഴലായി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു
(അല്ലാതെന്ത്?)

പകതോന്നുന്നല്ലോ എന്ന പക
നാഡികളിലൂടെയിരമ്പുന്നവഴിക്ക് എതിരെവന്ന
സ്നേഹം തോന്നുന്നല്ലോ എന്ന സ്നേഹത്തെ
കണ്ണിറുക്കിക്കാണിച്ചതായി
തത്വചിന്ത തോന്നുന്നല്ലോ എന്ന തത്വചിന്ത
റിപ്പോര്‍ട്ട് ചെയ്യുന്നു
(അല്ലാതെന്ത്?)

അല്ലാതെന്ത്? അല്ലാതെന്ത്? അല്ലാതെന്ത്? അല്ലാതെന്ത്?
എന്നീ തോന്നലുകളിലൂടെ
നിങ്ങളെ നിങ്ങള്‍ക്ക് തോന്നിക്കൊണ്ടിരിക്കുന്നു
(അല്ലാതെന്ത്?)

Sunday, November 04, 2012

Subject: Hi

നീ
മരിച്ചെന്നറിഞ്ഞു.

ആഭ്യന്തര കലാപത്തില്‍ ,
വര്‍ഗ്ഗീയ ലഹളയില്‍ ,
തീവ്രവാദി ആക്രമണത്തില്‍ ,
തീവ്രവാദവിരുദ്ധ യുദ്ധത്തില്‍ ,
ദുരഭിമാനക്കൊലയില്‍ ,
സദാചാരം കോപിച്ച് ,
ഗവണ്‍‌മെന്റിനുവേണ്ടി ,
ഗവണ്‍‌മെന്റിനെതിരായി ,
ജനങ്ങള്‍ക്ക് വേണ്ടി ,
ജനങ്ങളാല്‍ ,
ഉപവാസം കിടന്ന് ,
ലാത്തിച്ചാര്‍ജ്ജ് വാങ്ങി ,

മരിച്ചെന്നറിഞ്ഞു.

നിന്റെ മൃതദേഹം കണ്ടുകിട്ടിയോ?
കാര്യമായ കേടുപാടുകള്‍ ഉണ്ടോ?
ചാനലില്‍ വരുമോ?
പത്രത്തില്‍ ഫോട്ടോ വരുമോ?

വേറെയെന്തുണ്ട് വിശേഷം?

എന്തൊക്കെയാണ് ഭാവിപരിപാടികള്‍ ?
ഇങ്ങനെയൊക്കെ ആയാല്‍ മതിയോ ?


(കെ.എ. ജയശീലന്റെ ‘ഗ്വാട്ടിമാലയില്‍ ഒരു കാല്’ എന്ന കവിതയ്ക്ക് സമര്‍പ്പണം)

Saturday, September 29, 2012

ചേരുംപടി ചേര്‍ക്കുക


                   I                                                             II

1) വേണ്ട വേണ്ട എന്ന് വിചാരിക്കുന്നു                         a) മഹത്തരം !

2) ഒന്നുകൂടി അതുതന്നെ വിചാരിക്കുന്നു                        b) മഹത്തരം !

3) പോട്ടെ, സാരമില്ല എന്ന് വിചാരിക്കുന്നു                  c) മഹത്തരം !

4) സാരമില്ല എന്നുതന്നെ വിചാരിക്കുന്നു                     d) മഹത്തരം !

5) ചരിത്രം ഉണ്ടാകുന്നു                                            e) മഹത്തരം !

6) ഉണ്ടായിക്കോട്ടേ, അല്ലേ ?                                   f) മഹത്തരം !

Wednesday, September 05, 2012

ഹൊ !


(1)
കടലാസ് ചുരുട്ടി
ചെവിയോട് ചേര്‍ക്കുമ്പോള്‍
ഒറ്റയ്ക്ക് കേള്‍ക്കാവുന്ന
ഇരമ്പം പോലെ

ഓര്‍മ്മ ചേരുന്നിടത്ത്
മനസ്സില്‍ മുഴങ്ങുന്നു
കഴിഞ്ഞകാലം

(2)
ഇനിയൊരു കാലത്ത്
ആരെയുമറിയിക്കാതെ വന്ന്
ഇരമ്പിക്കോളണമെന്ന്
ഏറ്റവും പുതിയ ഈ നിമിഷത്തെയും
നമ്മള്‍ പ്രോഗ്രാം ചെയ്യുന്നു.

Thursday, August 30, 2012

അത്ഭുതസാക്ഷ്യം

ഈയിടെയായി
ഞാന്‍ മരിച്ചുപോയി

ഇക്കാണുന്നതിന്റെ
അങ്ങേയറ്റം വരെ
പാതയ്ക്കിരുപുറവുമുള്ള
പരസ്യപ്പലകകളില്‍ പലതിലുമായി
എനിക്കുള്ള അനുശോചനക്കുറിപ്പിന്റെ
വാക്കുകള്‍
ചിതറിനില്‍പ്പുണ്ടെന്ന്
തെരുവ്
എന്റെ തോളത്ത് തട്ടി

വിസ്മയകരം എന്ന്,
സംതൃപ്തി എന്ന്,
മറ്റെന്തിനെക്കാളും എന്ന്,
ആനന്ദത്തിന്റെ എന്ന്,
വിജയിക്കുവിന്‍ എന്ന്,
(പരിഹരിക്കുന്നു എന്നുപോലും)
വാക്കുകള്‍ , മേന്മകള്‍
എന്നെപ്പറ്റിയും ആവാമെന്ന്
കണ്ടുകണ്ട്
അത്ഭുതംകൊണ്ട്
ആത്മാവുപൊട്ടി
ഞാന്‍
ഒന്നുകൂടി മരിച്ചു.


Wednesday, August 22, 2012

അതേന്ന് ...

ഒന്നും പറയാനില്ല
എന്ന് പറയാനുള്ള
കവിത
സംഭവിച്ചുകൊണ്ടിരിക്കയാണ്

അതിലേയ്ക്ക്
പ്രതീക്ഷ എന്ന പദത്തിന്റെ
പ്രേതം
സ്വയം ഡൌണ്‍ലോഡാവുന്നു

വായിച്ച്
പേടിപ്പിച്ചിട്ടൊന്നും
ഒരു കാര്യവുമില്ല.

Monday, June 11, 2012

മറ്റെന്തുംപോലെ അല്ലെന്ന് ഉദാഹരണസഹിതം

മറ്റെന്തിനുമുള്ള
ശ്രമം പോലെയല്ല
സംവേദനത്തിനുള്ള
ഒരു ശ്രമം.

എന്തെന്നാല്‍

മറ്റേത് ശ്രമത്തെപ്പറ്റിയും
സംവേദനത്തിനുള്ള
ഒരു ശ്രമം സാധ്യമാണ്.

ഉദാഹരണമായി,
കഷ്ടപ്പാടുമാത്രമുള്ളതെന്ന്
തോന്നിപ്പിക്കുന്ന
ഒരു ജീവിതത്തിനെ
ഇഞ്ചിഞ്ചായി ജീവിക്കുന്നു
എന്ന് പറയാനുള്ള
ശ്രമത്തിനെ പരിഗണിക്കുക.


Monday, March 19, 2012

സഹവാസം

നീ
(എല്ലാവരെയും പോലെ)
ഒരു വിലാപകാവ്യമാകുന്നു,
ഒരു പുസ്തകത്തില്‍
അച്ചടിച്ച് വന്നിരിക്കുന്നു.

അതിന്റെ താളുകളില്‍
താഴേയറ്റത്തിന്റെ നടുക്ക്
ഒറ്റയ്ക്ക് കാണപ്പെടുന്ന
പേജ് നമ്പറുകളാണ്
ഞാന്‍.

ആയതിനാല്‍ ,
ഞാന്‍ എന്നാല്‍
പലതായി ചിതറിയ
ഒറ്റസംഖ്യകളും
ഇരട്ടസംഖ്യകളും
എന്നുവരുന്നു.

അവയെ
നീ എന്ന ആവശ്യത്തിനുവേണ്ടി
ആരോഹണക്രമത്തില്‍
ആരോ പെറുക്കിവെച്ചിരിക്കുന്നു
എന്നുവരുന്നു.

ഏറ്റവും പ്രധാനമായി,
നിന്റെ അര്‍ത്ഥങ്ങളും
എന്റെ നില്‍പ്പുകളും തമ്മില്‍
പ്രത്യേകിച്ചൊരു ബന്ധവുമില്ല
എന്നുവരുന്നു.

അതായത്,
മുപ്പത്തൊമ്പതാം പേജിലായിരിക്കുന്നതിനുപകരം
അമ്പത്തൊന്നാം പേജിലായിരുന്നെങ്കിലും
ലോകത്തെക്കുറിച്ച്
ലോകത്തില്‍ നിന്ന്
ലോകത്തിനുവേണ്ടിയുള്ള
നിന്റെ രൂപകങ്ങള്‍ക്ക്
എന്നെക്കൂട്ടി വായിക്കാതെ തന്നെ
എന്തെങ്കിലും അര്‍ത്ഥമുണ്ടാകുമെന്ന്
വന്നുകൊണ്ടിരിക്കുന്നു.



Sunday, February 26, 2012

സ്നേഹതന്ത്രം

ഭൂമുഖത്ത്
ആകെമൊത്തമുള്ള
സ്നേഹത്തിന്റെ
3/4 ഭാഗത്തിന്റെ 69%
ചായകുടിക്കുന്നവര്‍ക്ക്
കാപ്പികുടിക്കുന്നവരോടുള്ള
സ്നേഹമാണെന്ന പഠനം
പുറത്തുവരാനൊരുങ്ങിയിരിക്കുന്നു.

സംഭ്രമജനകമായ ഈ വിവരം
പുറത്തുവരുന്നതോടുകൂടി
ലോകത്തിന്റെ
ത്രികാലങ്ങളുടേയും മുഖഛായ
മുച്ചൂടും മാറുമെന്നുറപ്പാണ്.

ഈ വിജ്ഞാനമുത്ത്
നേരത്തേ വെളിപ്പെട്ടുവന്നിരുന്നെങ്കില്‍
ചരിത്രാതീതകാലവും
അടിമത്തവ്യവസ്ഥയും
വിപ്ലവങ്ങളും
ലോകമഹായുദ്ധങ്ങളും
ഐക്യരാഷ്ട്രസഭയുമൊന്നും
ഉണ്ടാവുകയേ ഇല്ലായിരുന്നു,
ചുരുങ്ങിയത് അവയൊന്നും
ഇപ്പോഴുള്ളതുപോലെ
ആവുകയേ ഇല്ലായിരുന്നു.

അല്ലെങ്കിലും
വേണ്ടത് വേണ്ടവിധത്തില്‍
വേണ്ടിടത്ത് വേണ്ടത്ര
ഇല്ലാതിരുന്നതിന്റെ
ദീര്‍ഘനിശ്വാസത്തിനെയാണല്ലോ
ലോകചരിത്രം എന്ന് നമ്മള്‍
വിളിച്ചുപോരുന്നത്.

ഇനിമേലില്‍ കാര്യങ്ങളുടെ
അലകും പിടിയും മാറും,
മാറിയേ പറ്റൂ.
സ്നേഹത്തിനെയാണ്
ഈ പഠനം
ഇന്നോളമില്ലാത്ത കൃത്യതയില്‍
ഇന്നോളമാരും കാണിച്ചിട്ടില്ലാത്ത
വിവേചനബുദ്ധിയില്‍
തരംതിരിച്ച് മനസ്സിലാക്കിയിരിക്കുന്നത്.

ഇനി എളുപ്പമാണ്,
സ്നേഹം ആര്‍ക്ക് ആരോട്
എപ്പോള്‍ തോന്നുമെന്ന് പ്രവചിക്കാന്‍,
ഒരാള്‍ക്ക് വേറൊരാളോട് തോന്നുന്നത്
സ്നേഹം തന്നെയോ എന്ന് പരിശോധിക്കാന്‍,
സര്‍വ്വോപരി,
സ്നേഹത്തിന്റെ
കടുപ്പം, നിറം, മണം എന്നിവയെപ്പറ്റി
പരസ്പരവിശ്വാസത്തിലൂന്നിയ
ഊഹാപോഹങ്ങളെ
ഉന്നംതെറ്റാതെ ഉത്തേജിപ്പിക്കാന്‍.

കാരണം,
ഇനിമുതല്‍
ചായ, കാപ്പി എന്നിവ
സ്നേഹത്തിന്റെ ഡി.എന്‍.എ
എന്നുതന്നെ പരിഗണിക്കപ്പെടും.

സ്ഥിരമായി
ചായയും കാപ്പിയും കുടിക്കാന്‍
വകുപ്പില്ലാത്തവര്‍
ഈ സുതാര്യസുന്ദരമായ
പാനീയലോകക്രമത്തിന്
വെളിയിലായിരിക്കുമെന്ന്
പ്രത്യേകിച്ച് വെളിപ്പെടുത്തേണ്ട
കാര്യമില്ലല്ലോ അല്ലേ ?

Saturday, February 25, 2012

സമ്മതിക്കില്ല !

എന്തിന്റെയെങ്കിലും
പ്രതീകമാവണമെന്ന്
തീരുമാനിച്ചുറച്ച്
രാവിലെ വീട്ടില്‍നിന്നിറങ്ങി.

എന്തുചെയ്തിട്ടും
എന്തുചെയ്യാതിരുന്നിട്ടും
എന്തെങ്കിലും ചെയ്യുമെന്ന്
പറഞ്ഞിട്ടെങ്കിലും
എന്തിന്റെയെങ്കിലും
പ്രതീകമാണെന്ന്
പറയിപ്പിക്കാന്‍
വാശിയില്‍ തന്നെ വെച്ചുപിടിച്ചു.

പ്രതീക്ഷിച്ചതിനെതിരായി
വാശിയുമാവേശവുമൊന്നും
മറ്റാര്‍ക്കുമത്ര രസിച്ചമട്ടില്ല.
ആരും കാര്യമായി സഹകരിച്ചില്ല.
ആളുകളും ആള്‍ക്കൂട്ടങ്ങളും
തെരുവുകളും ഭരണഘടനയുമൊക്കെ
മുഖം വക്രിച്ച്
നോക്കി,
നിരുല്‍‌സാഹപ്പെടുത്തി,
ശാസിച്ചു,
സൈഡാക്കി.

പ്രതീക്ഷിക്കാനിനി
ഒന്നുമില്ലെന്ന് മനസ്സിലായപ്പോള്‍
ഒന്നുമില്ലായ്മയുടെ പ്രതീകമാവാന്‍
ഒരു ശ്രമം നടത്തിനോക്കി.

വിട്ടുപിടി ആശാനേ,
മര്യാദയ്ക്ക്
ക്യൂവിന്റെ ഒടുക്കം ചെന്നുനില്‍ക്കെന്ന്
ഒറ്റത്തൊണ്ടയിലലറി,
ഇതിനുമുകളിലെഴുതിയ
എല്ലാവാക്കുകളും ചേര്‍ന്ന്.


Friday, February 24, 2012

വെളിച്ചത്തിന്റെ രണ്ട് കവിതകള്‍


ഫോട്ടോ

ഒറ്റയ്ക്കുള്ള
എന്റെ ഫോട്ടോ
നിന്റെ അഭാവങ്ങളുടെ
ഗ്രൂപ്പ് ഫോട്ടോ ആണ്.
അതിലുള്ള
ആരെയൊക്കെ
തിരിച്ചറിയുന്നുണ്ടെന്ന്
കാലമൊരുപാട് കഴിഞ്ഞ്
എനിക്ക് നിന്നോട് ചോദിക്കണം.


പിക്സല്‍

എന്നിലൂടെയും
നിന്നിലൂടെയും
ഒരേ വോള്‍ട്ടേജില്‍
ജീവിതം കടന്നുപോവുമ്പോള്‍
പ്രണയം എന്ന്
പ്രത്യക്ഷപ്പെടാനുള്ള
പിക്സലുകളായി
നമ്മുടെ ഏകാന്തതകള്‍
ഘടിപ്പിക്കപ്പെട്ടിരിക്കുന്നു.

Monday, February 20, 2012

കാര്യകാരണം

മുതിര്‍ന്നവരുടെ ഭാഷ
പഠിച്ചുതുടങ്ങിയിട്ടില്ലാത്ത
ചെറിയകുട്ടികള്‍
അവര്‍ പറഞ്ഞിട്ടും
നമുക്ക് മനസ്സിലാകാത്ത
കോടാനുകോടി കാരണങ്ങളാല്‍
ലോകത്തിന്റെ
ഓരോ നിമിഷത്തിലും
കരഞ്ഞുകയര്‍ക്കുന്നു,
ശാഠ്യം‌പിടിച്ച് കുതറുന്നു.

അങ്ങനെ

ലോകത്തിന്റെ
ഏതേതുനിമിഷത്തിലും
മനസ്സിലാക്കപ്പെടാത്ത
കാരണങ്ങളുടെ എണ്ണം
മനസ്സിലാക്കപ്പെട്ട
കാര്യങ്ങളുടെ എണ്ണത്തെ
കുതികുതിച്ച് പിന്തള്ളിക്കൊണ്ടിരിക്കുന്നു,

ഒരുപക്ഷേ,
ലോകത്തിന്
ഒറ്റയൊറ്റ മനുഷ്യജീവിതങ്ങളെക്കാള്‍
എത്രയധികം വേഗമുണ്ടോ
അത്രയുമധികം വേഗത്തില്‍ .

Saturday, December 04, 2010

ഉമി

ഒരുവിധത്തിലല്ലെങ്കില്‍
മറ്റൊരുകാര്യത്തില്‍

പൊതിഞ്ഞുനിന്നിരുന്ന
എന്തെങ്കിലുമൊന്ന്
തന്റേതല്ലാതെ
താനല്ലാതെ
വേര്‍പെട്ടതിനെപ്പറ്റി

അല്ലെങ്കില്‍

വിളഞ്ഞുവളര്‍ന്നൊരടച്ചുറപ്പ്
ഇടിഞ്ഞുനുറുങ്ങുന്ന വേദനയിലൂടെ
പൊടിഞ്ഞടിഞ്ഞതിനെപ്പറ്റി

ശരീരഭാഷയിലുള്ള
വ്യംഗ്യങ്ങളാകയാല്‍

ഈ കവിതയുടെ തലക്കെട്ട്
ചേരാതിരിക്കില്ല
എത് ജീവിതത്തിനും.

Thursday, December 02, 2010

ഛയ്യ ഛയ്യ ഛയ്യാ..

പെരുമഴയത്ത്
ജനലുകളെല്ലാം ഷട്ടറിട്ട്
പട്ടണത്തിലേക്ക് പായുന്ന ബസ്സില്‍
തീവണ്ടിയോടുന്ന ശ്വാസമുള്ള
പാട്ട് കുലുങ്ങിത്തുടങ്ങി.

ആ തീവണ്ടിയിലിരിക്കുന്നവര്‍
ഈ മഴയുടെ ഇരമ്പം
കേട്ട് കാതുകുളിര്‍ക്കുന്നുണ്ട്.

തീവണ്ടിയുടെ
അടുത്ത സ്റ്റേഷനിലിറങ്ങാനുള്ള
ആരെങ്കിലുമൊക്കെ
ബസ്സിന്റെ അടുത്ത സ്റ്റോപ്പില്‍നിന്ന്
കയറണമെന്ന് കണക്കുകൂട്ടുന്നുണ്ട്.

തിക്കുതിരക്കിലൊളിച്ചുപതുങ്ങി
ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്ന
ആരുടേതെന്നില്ലാത്ത വിഭ്രാന്തിയാവട്ടെ,
തീവണ്ടി ചൂളം വിളിക്കുന്ന
കൃത്യം സമയത്ത് ചൂളമിട്ട്
ഒളിവ് തുടര്‍ന്നുകൊണ്ട്
ആഹ്ലാദിക്കുമായിരിക്കും.

Monday, November 29, 2010

സംശയം

നട്ടിന്റെ,
ബോള്‍ട്ടിന്റെ,
ഊരിയെടുക്കാവുന്നവയുടെ,
ഘടിപ്പിച്ചുവെയ്ക്കാവുന്നവയുടെയും മാത്രം
ആകെത്തുകയായി
സ്പെയര്‍പാര്‍ട്സ് കടക്കാരന്‍
ഏത് വണ്ടിയെയും കാണുന്നപോലെ

വികാരജീവികള്‍
ജീവിതത്തെ
ഒരു വികാരസമാഹാരമായി
കാണുന്നില്ലേ എന്ന്
ബലമായ സംശയമുണ്ട്.

സംശയം
ഒരു ആശയമാണോ
വികാരമാണോ എന്ന്
തീര്‍ച്ചയാക്കിയിട്ടുവേണം
അടുത്ത സംശയത്തിലേക്ക് കടക്കാന്‍.