Friday, June 29, 2007

മൂന്ന് പ്രണയകവിതകള്‍



നിഘണ്ടു


അറിഞ്ഞുകൂടാത്ത
എന്നെത്തിരഞ്ഞ്
വാക്കായടുക്കിയ
നിന്നെത്തുറന്ന്
നോക്കുമായിരുന്നു
നിരന്തരം ഞാന്‍.



കടലാസ്

മുറിഞ്ഞരഞ്ഞ്
അമര്‍ന്നുപരന്ന്
ഉണങ്ങിവെളുത്തുഞാന്‍
കാത്തുകിടന്നത്
നിന്നെത്തന്നെ നീ
എഴുതിവെയ്കാനായിരുന്നു,
സത്യമായും !



വാക്ക്

ഒച്ച കലരുമ്പോള്‍
അര്‍ത്ഥമാവുന്ന
അതിശയമേ,
വ്യഥകളുടെ വാതിലില്‍
പ്രണയമായ് മുട്ടുന്നു
പിന്നെയും പിന്നെയും
പിന്നെയും നീ.