Monday, November 12, 2007

കൊതിയെഴുത്ത്

വാള്‍ത്തലപ്പില്‍
വന്നിരിക്കുന്ന
കൊതുകുപോലെ
ഒരു കൊതി.

അടിക്കാന്‍ തുനിഞ്ഞാല്‍
ആഴത്തില്‍ മുറിവ്
എന്ന ഈണത്തില്‍
അതിന്റെ മൂളിപ്പാട്ടുകള്‍.

വന്നിരിക്കാന്‍ കണ്ടൊരിടം !
എന്ന് സന്തോഷത്തോടെ
എന്റെ പരിഭവം.

Friday, November 09, 2007

കരച്ചിലിനോട്

ഒന്നുമല്ലാത്ത ഒരു ദിവസം
ഒരു ചിരിപോലുമില്ലാത്ത
സമയക്കാട്ടിനുള്ളില്‍‍
ഒളിച്ചുകാത്തിരുന്നല്ലോ നീ?

മിണ്ടാതിരിക്കുന്നത്
എങ്ങനെ നിന്നോട്?

ഉപ്പുകലര്‍ത്തി
നീരുനുരഞ്ഞ്
കണ്ണുതുളുമ്പിച്ച
രഹസ്യസമുദ്രമേ,

ഓര്‍ത്തടുക്കിയതെല്ലാം
അഴിച്ചുലര്‍ത്തിയ,
പരത്തിപ്പറത്തിയ
കാറ്റുകറക്കമേ,

കാര്യമെന്തെന്നറിയാതെ
പൊടുന്നനെയൊരാള്‍
‍കരഞ്ഞുപോകുന്നതുകൊണ്ട്
ഒരുദിവസത്തിന്
ഒന്നും സംഭവിക്കില്ലെന്ന്
അറിയാമായിരിക്കുമല്ലേ
എനിക്കും നിനക്കും?