Monday, March 19, 2012

സഹവാസം

നീ
(എല്ലാവരെയും പോലെ)
ഒരു വിലാപകാവ്യമാകുന്നു,
ഒരു പുസ്തകത്തില്‍
അച്ചടിച്ച് വന്നിരിക്കുന്നു.

അതിന്റെ താളുകളില്‍
താഴേയറ്റത്തിന്റെ നടുക്ക്
ഒറ്റയ്ക്ക് കാണപ്പെടുന്ന
പേജ് നമ്പറുകളാണ്
ഞാന്‍.

ആയതിനാല്‍ ,
ഞാന്‍ എന്നാല്‍
പലതായി ചിതറിയ
ഒറ്റസംഖ്യകളും
ഇരട്ടസംഖ്യകളും
എന്നുവരുന്നു.

അവയെ
നീ എന്ന ആവശ്യത്തിനുവേണ്ടി
ആരോഹണക്രമത്തില്‍
ആരോ പെറുക്കിവെച്ചിരിക്കുന്നു
എന്നുവരുന്നു.

ഏറ്റവും പ്രധാനമായി,
നിന്റെ അര്‍ത്ഥങ്ങളും
എന്റെ നില്‍പ്പുകളും തമ്മില്‍
പ്രത്യേകിച്ചൊരു ബന്ധവുമില്ല
എന്നുവരുന്നു.

അതായത്,
മുപ്പത്തൊമ്പതാം പേജിലായിരിക്കുന്നതിനുപകരം
അമ്പത്തൊന്നാം പേജിലായിരുന്നെങ്കിലും
ലോകത്തെക്കുറിച്ച്
ലോകത്തില്‍ നിന്ന്
ലോകത്തിനുവേണ്ടിയുള്ള
നിന്റെ രൂപകങ്ങള്‍ക്ക്
എന്നെക്കൂട്ടി വായിക്കാതെ തന്നെ
എന്തെങ്കിലും അര്‍ത്ഥമുണ്ടാകുമെന്ന്
വന്നുകൊണ്ടിരിക്കുന്നു.