Saturday, October 19, 2013

ആഹാരം പോലെ സംഗീതമുണ്ടാവണേ എന്ന്

മുളകിട്ട് വറുത്ത
പോത്തിറച്ചിക്കഷണങ്ങള്‍
മനുഷ്യനെ രുചിയിലും
രുചിയെ മനുഷ്യനിലും
വിലയം പ്രാപിപ്പിക്കുന്ന
അദ്വൈത പ്രതിഭാസത്തിന്
കീര്‍ത്തനങ്ങളുണ്ടാവണേ

കുരുമുളകിട്ട് കുറുക്കിയ
പന്നിയിറച്ചിയില്‍ നിന്ന്
നാവ് സ്വര്‍ഗത്തിലേക്ക്
രുചിമുകുളങ്ങള്‍ തുറക്കുന്ന
അത്ഭുതത്തിനാല്‍
പ്രാര്‍ത്ഥനാഗീതങ്ങളുണ്ടാവണേ

അത് തിന്നരുത്
ഇത് തിന്നരുത്
തിന്നാലും തൂറിയാലും
സ്വയംഭോഗം ചെയ്യരുത്
എന്നൊക്കെ അനുശാസിക്കുന്നവര്‍ക്ക്
ഏത് സംഗീതം കേട്ടാലും
വയറിളക്കമുണ്ടാവണേ

കുലുക്കിക്കുത്ത്

നിന്നെപ്പറ്റി എഴുതി
(നിനക്കും) മടുത്തിട്ടുണ്ടാവും

ഇന്ന്
സ്വപ്നത്തെപ്പറ്റിയും
തവളയെപ്പറ്റിയുമാണ്
എഴുതുന്നത്

സ്വപ്നത്തില്‍ തവളയെ കണ്ടു
എന്നെഴുതുമ്പോള്‍
സ്വപ്നം = ഒരു സ്ഥലം എന്ന്
ധ്വനിപ്പിക്കപ്പെടുന്നു

തവളയെ സ്വപ്നംകണ്ടു
എന്നാവുമ്പോള്‍
സ്വപ്നത്തിനൊരു
ക്രിയയുടെ പരിവേഷമുണ്ട്

തവള സ്വപ്നത്തില്‍ വന്നു
എന്നാലോചിക്കുമ്പോള്‍
തവള കര്‍ത്താവാണ്

തവള, സ്വപ്നം, കാഴ്ച
എന്നീ ചിഹ്നങ്ങള്‍ വെച്ച്
വ്യാകരണം
കുലുക്കിക്കുത്ത് നടത്തുകയാണ്

ഒന്നുവെച്ചാല്‍ രണ്ട്
രണ്ട് വെച്ചാല്‍ നാല് എന്ന്
ആഹ്വാനമുണ്ടാകുന്നു

ഞാന്‍
സ്വപ്നത്തില്‍
ഒരു മനസ്സ്
വെയ്ക്കുന്നു

സന്ദേഹം

സൌന്ദര്യത്തിന്റെ
പ്രമേയം
സന്ദേഹമല്ലേ ?

സാന്ദര്‍ഭികതയ്ക്കുള്ള തോറ്റങ്ങള്‍ -1

പൂവില്‍ നിന്ന്‍
അടര്‍ത്തിയെടുത്ത പോലെ
മൃദുലവും മനോഹരവും
പ്രസന്നവും പ്രസാദാത്മകവും
നവോന്മേഷഭരിതവുമായ
പ്രഭാതങ്ങളേ
എന്ന്‍
പണ്ടെപ്പോഴത്തേയോ
ചില പ്രഭാതങ്ങളെ
ഇപ്പോള്‍ ഓര്‍മ്മിപ്പിച്ച
മനസ്സേ

മനസ്സിന്റെ
ഔദാര്യമേ

ജീവിതമേ
മരണമേ

ഇന്ദ്രിയങ്ങളുടെ ചേരുവയില്‍

മണങ്ങള്‍
വായുവില്‍ പടരുന്നത്
മൂക്ക് എന്നതുപോലെ
വിഷാദം
വിവേകത്തില്‍ പടരുന്നത്
അറിയിച്ചുതരാന്‍
ഒരു ഇന്ദ്രിയമുണ്ടാവണം,

മനുഷ്യര്‍
ആ ഇന്ദ്രിയത്തോടെ
ജനിക്കുന്നകാലത്ത്
ഒന്നുകൂടി പിറക്കണം,

ഈയെഴുതിയിരിക്കുന്നതിന്റെ
അന്നത്തെ ഫലിതമൂല്യം
അറിയുവാനെങ്കിലും.