Saturday, September 21, 2013

എന്തെന്നാല്‍


മിടിപ്പുകള്‍
അനക്കങ്ങള്‍
നീക്കങ്ങള്‍
സ്ഥാനാന്തരങ്ങള്‍
സംഭവങ്ങള്‍
സങ്കല്‍പ്പങ്ങള്‍
എന്നിങ്ങനെ
ജീവിതം
സമയത്തിലൂടെ
വിപുലപ്പെടുന്നതുപോലെ

ഓര്‍മ്മ
എന്തില്‍നിന്നെങ്കിലും
എന്തിലേക്കെങ്കിലും
എന്തെങ്കിലുമാവുന്നുണ്ടോ എന്ന്
തിട്ടപ്പെടുത്താന്‍
അടയാളം വെച്ചതാണ്

ഇത്

ഇവിടെ

ഭാഷയില്‍ നിന്നുള്ള നീന്തല്‍‌ പാഠങ്ങള്‍ -1

പാട്ടുപോലെ
സ്വാഭാവികവും
പ്രാര്‍ത്ഥനപോലെ
ആത്മാര്‍ത്ഥവുമായ
നിര്‍മമതയുടെ
പൊങ്ങുതടിയില്‍
അള്ളിപ്പിടിച്ച്
ചില വാക്കുകള്‍ക്ക്
മറവിയെ
മുറിച്ചുനീന്താനാവും,
ഓര്‍മ്മപറ്റാനാവും.

പകരം

(എന്റെ)
സങ്കടങ്ങളില്‍ നിന്ന്
കടലുകള്‍ കരയുന്നു

(എന്റെ)
ആഹ്ലാദങ്ങളെ ഉപജീവിച്ച്
ഉച്ചവെയില്‍ തിളയ്ക്കുന്നു

(എന്റെ)
സ്വച്ഛതകളുടെ സ്ഥായിയില്‍
ആകാശത്ത്
മേഘങ്ങള്‍ മേയുന്നു

(എന്റെ)
പിരിമുറുക്കങ്ങളില്‍ നിന്ന് പഠിച്ച്
അന്തരീക്ഷത്തില്‍
ചുഴലിക്കാറ്റുകള്‍ പതുങ്ങിയിരിക്കുന്നു

ഞാന്‍
എനിക്കുപകരം
ഈ പ്രപഞ്ചമാകുന്നു.

self-portrait

അരുചികളുടെ
ഘടനയെ
വരയാനുള്ള
ഉദ്യമമായിരുന്നു.

നാം, നമ്മുടെ, നമ്മളിലൂടെ etc.

വികസ്വരമായൊരു
വിയോജിപ്പിൽ
പഴയ നമ്മൾക്കും
പുതിയ നമ്മൾക്കുമുള്ള
പൌരത്വത്തിനെയാണ്
നമ്മുടെ യുക്തി എന്ന് വിളിക്കുന്നത്

നിങ്ങള്‍ വിചാരിക്കുന്നതുപോലെ അല്ല

ഒട്ടും ഉറക്കം വരാത്ത
നട്ടപ്പാതിരനേരങ്ങളില്‍
ഞാനറിയാതെ ഞാന്‍
ഇരുട്ടിന്റെ ഡി.എന്‍.എ. ആവുന്നു

ഇന്നത്തെ ഇരുട്ടിന്
നാളത്തെ ഇരുട്ടിലേക്കെത്തിക്കാനുള്ള
സ്വൈര്യക്കേടുകളുടെ രാസസംഘാതമായി
ഞാന്‍ സംവിധാനം ചെയ്യപ്പെടുന്നു

വരാനുള്ള ഇരുട്ടുകള്‍
എങ്ങനെ വളരണമെന്ന്
എങ്ങനെ പെരുമാറണമെന്ന്
തീര്‍പ്പുകള്‍ , തീരുമാനങ്ങള്‍
എന്നിലൂടെ ഒളിച്ചുകടത്തപ്പെടുന്നു

ഇരുളില്‍ നിന്ന് ഇരുളിലേക്കുള്ള
ചെറിയ തുരങ്കം മാത്രമായ
വെളിച്ചത്തില്‍ , പകലില്‍
നിങ്ങള്‍ കാണുന്ന/കണ്ടില്ലെന്ന് നടിക്കുന്ന
ഞാനും എന്റെ അപ്രസക്തിയും
അതിഗംഭീരവും അതീവരഹസ്യവുമായ
എന്റെ ദൌത്യത്തിന്റെ
കരുതിക്കൂട്ടിയുള്ള പ്രച്ഛന്നവേഷങ്ങള്‍ മാത്രം.

എങ്കില്‍

എല്ലാ ആശംസകളും
ഒരുതരത്തിലുള്ള
നിര്‍ദ്ദേശങ്ങളാണെന്നതുപോലെ

എല്ലാ വാചകങ്ങളും
ഒരുതരത്തിലുള്ള
കവിതയാകുമെന്നത് ശരിയാണെങ്കില്‍

എനിക്ക്
നമ്മളോടുള്ള സ്നേഹവും
ഒരുതരത്തിലുള്ള സ്നേഹമാണ്