Sunday, February 26, 2012

സ്നേഹതന്ത്രം

ഭൂമുഖത്ത്
ആകെമൊത്തമുള്ള
സ്നേഹത്തിന്റെ
3/4 ഭാഗത്തിന്റെ 69%
ചായകുടിക്കുന്നവര്‍ക്ക്
കാപ്പികുടിക്കുന്നവരോടുള്ള
സ്നേഹമാണെന്ന പഠനം
പുറത്തുവരാനൊരുങ്ങിയിരിക്കുന്നു.

സംഭ്രമജനകമായ ഈ വിവരം
പുറത്തുവരുന്നതോടുകൂടി
ലോകത്തിന്റെ
ത്രികാലങ്ങളുടേയും മുഖഛായ
മുച്ചൂടും മാറുമെന്നുറപ്പാണ്.

ഈ വിജ്ഞാനമുത്ത്
നേരത്തേ വെളിപ്പെട്ടുവന്നിരുന്നെങ്കില്‍
ചരിത്രാതീതകാലവും
അടിമത്തവ്യവസ്ഥയും
വിപ്ലവങ്ങളും
ലോകമഹായുദ്ധങ്ങളും
ഐക്യരാഷ്ട്രസഭയുമൊന്നും
ഉണ്ടാവുകയേ ഇല്ലായിരുന്നു,
ചുരുങ്ങിയത് അവയൊന്നും
ഇപ്പോഴുള്ളതുപോലെ
ആവുകയേ ഇല്ലായിരുന്നു.

അല്ലെങ്കിലും
വേണ്ടത് വേണ്ടവിധത്തില്‍
വേണ്ടിടത്ത് വേണ്ടത്ര
ഇല്ലാതിരുന്നതിന്റെ
ദീര്‍ഘനിശ്വാസത്തിനെയാണല്ലോ
ലോകചരിത്രം എന്ന് നമ്മള്‍
വിളിച്ചുപോരുന്നത്.

ഇനിമേലില്‍ കാര്യങ്ങളുടെ
അലകും പിടിയും മാറും,
മാറിയേ പറ്റൂ.
സ്നേഹത്തിനെയാണ്
ഈ പഠനം
ഇന്നോളമില്ലാത്ത കൃത്യതയില്‍
ഇന്നോളമാരും കാണിച്ചിട്ടില്ലാത്ത
വിവേചനബുദ്ധിയില്‍
തരംതിരിച്ച് മനസ്സിലാക്കിയിരിക്കുന്നത്.

ഇനി എളുപ്പമാണ്,
സ്നേഹം ആര്‍ക്ക് ആരോട്
എപ്പോള്‍ തോന്നുമെന്ന് പ്രവചിക്കാന്‍,
ഒരാള്‍ക്ക് വേറൊരാളോട് തോന്നുന്നത്
സ്നേഹം തന്നെയോ എന്ന് പരിശോധിക്കാന്‍,
സര്‍വ്വോപരി,
സ്നേഹത്തിന്റെ
കടുപ്പം, നിറം, മണം എന്നിവയെപ്പറ്റി
പരസ്പരവിശ്വാസത്തിലൂന്നിയ
ഊഹാപോഹങ്ങളെ
ഉന്നംതെറ്റാതെ ഉത്തേജിപ്പിക്കാന്‍.

കാരണം,
ഇനിമുതല്‍
ചായ, കാപ്പി എന്നിവ
സ്നേഹത്തിന്റെ ഡി.എന്‍.എ
എന്നുതന്നെ പരിഗണിക്കപ്പെടും.

സ്ഥിരമായി
ചായയും കാപ്പിയും കുടിക്കാന്‍
വകുപ്പില്ലാത്തവര്‍
ഈ സുതാര്യസുന്ദരമായ
പാനീയലോകക്രമത്തിന്
വെളിയിലായിരിക്കുമെന്ന്
പ്രത്യേകിച്ച് വെളിപ്പെടുത്തേണ്ട
കാര്യമില്ലല്ലോ അല്ലേ ?

Saturday, February 25, 2012

സമ്മതിക്കില്ല !

എന്തിന്റെയെങ്കിലും
പ്രതീകമാവണമെന്ന്
തീരുമാനിച്ചുറച്ച്
രാവിലെ വീട്ടില്‍നിന്നിറങ്ങി.

എന്തുചെയ്തിട്ടും
എന്തുചെയ്യാതിരുന്നിട്ടും
എന്തെങ്കിലും ചെയ്യുമെന്ന്
പറഞ്ഞിട്ടെങ്കിലും
എന്തിന്റെയെങ്കിലും
പ്രതീകമാണെന്ന്
പറയിപ്പിക്കാന്‍
വാശിയില്‍ തന്നെ വെച്ചുപിടിച്ചു.

പ്രതീക്ഷിച്ചതിനെതിരായി
വാശിയുമാവേശവുമൊന്നും
മറ്റാര്‍ക്കുമത്ര രസിച്ചമട്ടില്ല.
ആരും കാര്യമായി സഹകരിച്ചില്ല.
ആളുകളും ആള്‍ക്കൂട്ടങ്ങളും
തെരുവുകളും ഭരണഘടനയുമൊക്കെ
മുഖം വക്രിച്ച്
നോക്കി,
നിരുല്‍‌സാഹപ്പെടുത്തി,
ശാസിച്ചു,
സൈഡാക്കി.

പ്രതീക്ഷിക്കാനിനി
ഒന്നുമില്ലെന്ന് മനസ്സിലായപ്പോള്‍
ഒന്നുമില്ലായ്മയുടെ പ്രതീകമാവാന്‍
ഒരു ശ്രമം നടത്തിനോക്കി.

വിട്ടുപിടി ആശാനേ,
മര്യാദയ്ക്ക്
ക്യൂവിന്റെ ഒടുക്കം ചെന്നുനില്‍ക്കെന്ന്
ഒറ്റത്തൊണ്ടയിലലറി,
ഇതിനുമുകളിലെഴുതിയ
എല്ലാവാക്കുകളും ചേര്‍ന്ന്.


Friday, February 24, 2012

വെളിച്ചത്തിന്റെ രണ്ട് കവിതകള്‍


ഫോട്ടോ

ഒറ്റയ്ക്കുള്ള
എന്റെ ഫോട്ടോ
നിന്റെ അഭാവങ്ങളുടെ
ഗ്രൂപ്പ് ഫോട്ടോ ആണ്.
അതിലുള്ള
ആരെയൊക്കെ
തിരിച്ചറിയുന്നുണ്ടെന്ന്
കാലമൊരുപാട് കഴിഞ്ഞ്
എനിക്ക് നിന്നോട് ചോദിക്കണം.


പിക്സല്‍

എന്നിലൂടെയും
നിന്നിലൂടെയും
ഒരേ വോള്‍ട്ടേജില്‍
ജീവിതം കടന്നുപോവുമ്പോള്‍
പ്രണയം എന്ന്
പ്രത്യക്ഷപ്പെടാനുള്ള
പിക്സലുകളായി
നമ്മുടെ ഏകാന്തതകള്‍
ഘടിപ്പിക്കപ്പെട്ടിരിക്കുന്നു.

Monday, February 20, 2012

കാര്യകാരണം

മുതിര്‍ന്നവരുടെ ഭാഷ
പഠിച്ചുതുടങ്ങിയിട്ടില്ലാത്ത
ചെറിയകുട്ടികള്‍
അവര്‍ പറഞ്ഞിട്ടും
നമുക്ക് മനസ്സിലാകാത്ത
കോടാനുകോടി കാരണങ്ങളാല്‍
ലോകത്തിന്റെ
ഓരോ നിമിഷത്തിലും
കരഞ്ഞുകയര്‍ക്കുന്നു,
ശാഠ്യം‌പിടിച്ച് കുതറുന്നു.

അങ്ങനെ

ലോകത്തിന്റെ
ഏതേതുനിമിഷത്തിലും
മനസ്സിലാക്കപ്പെടാത്ത
കാരണങ്ങളുടെ എണ്ണം
മനസ്സിലാക്കപ്പെട്ട
കാര്യങ്ങളുടെ എണ്ണത്തെ
കുതികുതിച്ച് പിന്തള്ളിക്കൊണ്ടിരിക്കുന്നു,

ഒരുപക്ഷേ,
ലോകത്തിന്
ഒറ്റയൊറ്റ മനുഷ്യജീവിതങ്ങളെക്കാള്‍
എത്രയധികം വേഗമുണ്ടോ
അത്രയുമധികം വേഗത്തില്‍ .