Wednesday, March 21, 2007

ആംബുലന്‍സ്

മുറിവുകളെയും
പിടച്ചിലുകളെയും
പൊതിഞ്ഞെടുത്താവും
പാഞ്ഞുപോകുന്നത്.

ജീവിതത്തിലേക്കോ
ജീവിതത്തില്‍നിന്നോ ആവും
പതറി വിറച്ച്
തിടുക്കപ്പെടുന്നത്.

വിയര്‍ത്തോ
കിതച്ചോ
വഴിതിരഞ്ഞോ
തിരക്ക് നുഴയുന്ന
മനസ്സുകള്‍
ആംബുലന്‍സ്
എന്ന ഉപമയെങ്കിലും
അര്‍ഹിക്കുന്നുണ്ട്.

Monday, March 12, 2007

രണ്ടു ചാക്രിക കവിതകള്‍

തണുപ്പ്

എന്റെ ചൂടില്‍
ഞാന്‍ തന്നെ
വെട്ടിത്തിളച്ച്
എന്നിലേക്ക് തന്നെ
മറിഞ്ഞ് വീണ്
എനിക്കുതന്നെ
പൊള്ളുമ്പോള്‍
എന്നെത്തന്നെ തളിച്ച്
ഞാന്‍ തന്നെ
കെടുത്തുന്ന
അടുപ്പുകളെ
എന്റേതെന്ന് തന്നെ
ഞാന്‍ വിളിക്കണോ?

കടം

ഉറങ്ങുന്ന ഒരാളെ
സ്വപ്നംകാണാന്‍ വേണ്ടിയാണ്
അവനോട് കുറച്ച്
ഉറക്കം കടം വാങ്ങിയത്.

കടംവാങ്ങിയ ഉറക്കത്തില്‍
ഉറങ്ങുന്ന അവനെ
സ്വപ്നംകാണുന്ന ഞാന്‍
എങ്ങനെയായിരിക്കും
എപ്പോഴായിരിക്കും
അവന്റെ ഉറക്കത്തെ
മടക്കിക്കൊടുക്കുക?

Monday, March 05, 2007

പ്രതിഷേധക്കുറിപ്പ്

യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, ബ്ലോഗില്‍ നിന്നുള്ള ചില സൃഷ്ടികള്‍ രചയിതാക്കളുടെ അനുവാദം കൂടാതെ പ്രസിദ്ധീകരിക്കപ്പെട്ടതിലും, തന്‍മൂലം ഉണ്ടായ പ്രതിഷേധങ്ങള്‍ക്ക്‌ നേരേ യാഹൂ ഇന്ത്യ കാണിച്ച നിരുത്തരവാദപരമായ അലംഭാവത്തിലും, ഒരു ബ്ലോഗര്‍ എന്ന നിലയിലുള്ള എന്റെ പ്രതിഷേധം ഇതിനാല്‍ രേഖപ്പെടുത്തുന്നു.

I hereby register my protest against the content theft by Yahoo India in their Malayalam portal from some blog creations. Also, I protest against the indifference shown by Yahoo India in addressing and resolving the issues in a professional manner.

some realted links:

My protest against plagiarisation of Yahoo India! എന്റെ ...

My protest against plagiarisation of Yahoo I...

Protest against plagiarisation of Yahoo ! യാഹൂവിന്റെ ...

ഞങ്ങള് പ്രതിഷേധിക്കുന്നു (Bloggers Protest)

യാഹൂ ഇന്ത്യയുടെ മോഷണത്തിനെതിരെ ...

അകവും പുറവും - ബ്ലോഗ്കളവ് കാര്ട്ടൂണ് -2

My protest against plagiarisation of Yahoo India ...

ബ്ലോഗിലെ കളവ് - സമരപന്തലില് ഞാനും..

My protest against plagiarisation of Yahoo India ...

Dirty dirty games!

യാഹൂവിന്റെ ബ്ലോഗ് മോഷണം

പ്രതിഷേധിക്കാം അല്ലേ?

[ലിങ്കുകള്‍ക്ക് അതാത് ബ്ലോഗര്‍മാരോട് നന്ദി രേഖപ്പെടുത്തുന്നു. പ്രതിഷേധക്കുറിപ്പിലെ വാചകങ്ങള്‍ക്ക് കണ്ണൂസ്, സങ്കുചിതന്‍ എന്നിവരോട് കടപ്പാട്.]

Thursday, March 01, 2007

പ്രാര്‍ത്ഥനയുടെ അദ്ധ്യായം

അടഞ്ഞോ തുറന്നോ കിടക്കുന്ന
വാതിലിനടിയിലൂടെ
ഉറുമ്പുകള്‍
മുറിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു.

നനഞ്ഞോ ഉണങ്ങിയോ നില്‍ക്കുന്ന
ചുവരുകള്‍ക്കിടയില്‍
ചിലന്തികള്‍
വലനെയ്തുകൊണ്ടിരിക്കുന്നു.

മുലകളെയോ
നദിച്ചുഴിയെയോ
സ്വപ്നം കണ്ടുകൊണ്ട്
കട്ടിലില്‍ ഒരാള്‍ ഉറങ്ങിക്കൊണ്ടിരിക്കുന്നു.

ഇപ്പോള്‍ മുറിയിലുള്ളത്
സ്വപ്നങ്ങളെക്കൂടാതെ
ഉറുമ്പുകളും ചിലന്തികളും
ഉറങ്ങുന്ന ആളുമാണ്.

ഉറുമ്പുകള്‍ ഉറങ്ങാത്തതുകൊണ്ട്
സ്വപ്നങ്ങള്‍ കാണില്ലായിരിക്കും.
സംഭോഗത്തിനുശേഷം
ആണ്‍ചിലന്തിയെ പെണ്‍ചിലന്തി
തിന്നുന്നതുകൊണ്ട്
കാമം പുരണ്ട സ്വപങ്ങളുണ്ടായാല്‍
ചിലന്തികള്‍ക്ക്
ഉറങ്ങാന്‍ കഴിയില്ലായിരിക്കും.

എങ്കിലും

വിയര്‍ക്കുന്നതിന്റെയും
വേദനിക്കുന്നതിന്റെയും
സ്വപ്നം കാണുന്നതിന്റെയും ദൈവമേ,

ഇല്ലാത്ത ഉറക്കങ്ങളില്‍ നിന്ന്
ഇറങ്ങിനടന്ന്
ഉറുമ്പുകളുടെ സ്വപ്നങ്ങള്‍
ഒച്ചയില്ലാത്ത ഒരു സംഗീതത്തെ
തെറ്റിവരയ്ക്കുമ്പോള്‍
‍നീയതിനെ
മരണം എന്നുതന്നെയാണോ വിളിക്കുക?

ഭൂമിയിലെ അവസാനത്തെ
ചിലന്തിയുടെ ചുംബനത്തെ
നീ തന്നെയാണോ
പരിഭാഷപ്പെടുത്തുക?

ഉണര്‍ ന്നോ
ഉറങ്ങിയോ വേദനിക്കുന്ന
മുറി(വു)കളില്‍
എവിടെയിരുന്നാണ്
നീ മനുഷ്യരെ സ്വപ്നം കണ്ട് പേടിക്കുന്നത്?

മുറിയില്‍
ഇപ്പോഴുള്ളത്
മുറിയോ കവിതയോ
ഭാഷപോലുമോ അല്ലായിരിക്കട്ടെ.

(കലാകൌമുദിയില്‍ 2005-ല്‍ പ്രസിദ്ധീകരിച്ചത്)