Tuesday, December 19, 2006

ചിഹ്നങ്ങള്‍

പിറുപിറുപ്പ് പോലുമല്ലാത്ത
ചിലതിനെയൊക്കെ
ചോദ്യമാക്കുന്നതിന്റെ
സങ്കോചത്തിലാവണം
ചോദ്യചിഹ്നം
വളഞ്ഞ് കുനിഞ്ഞ്
തലതാഴ്ത്തിയിരിക്കുന്നത്.

എഴുതിത്തീരാത്ത
അതിശയങ്ങളുടെയും
വായിച്ച് തീരാഞ്ഞ
ക്ഷോഭങ്ങളുടെയും
ചൂടിലായിരിക്കും
ആശ്ചര്യചിഹ്നം
ഇതുപോലെ
ഉരുകിയുറ്റുന്നത്.

ഗര്‍ഭത്തിലെ
കുഞ്ഞെന്നപോലെ
അല്ലലേശാത്ത
ഒരു ധ്യാനത്തിലേക്ക്
ചുരുണ്ട് കിടക്കാന്‍
കഴിയുന്നത് കൊണ്ടാവും
വാക്പെരുക്കങ്ങളുടെ
അനുസ്യൂതിയിലും
അല്‍പവിരാമത്തിന്
ഭ്രാന്തെടുക്കാതിരിക്കുന്നത്.

ഭൂതകാലത്തിലെ
ഭാരമുള്ളവയെ
വാക്യങ്ങളിലേക്ക്
കെട്ടിത്തൂക്കി നിര്‍ത്തുമ്പോഴും
ഉദ്ധരണിയുടെ ചിഹ്നങ്ങള്‍
വര്‍ത്തമാനത്തിന്റെ
അര്‍ത്ഥങ്ങളോട്
പ്രാര്‍ത്ഥിക്കുകയാവും.

തീരുന്നില്ല ഒന്നും
എന്ന് പറയാനാവാത്തതിന്റെ
സങ്കീര്‍ണ്ണ വ്യഥയിലാവാം
പൂര്‍ണ്ണവിരാമചിഹ്നം
ചുരുങ്ങിച്ചുരുങ്ങി
ഇത്രയും ചെറുതായത്.

Wednesday, December 13, 2006

ശബ്ദാതുരം

തേപ്പുപണി നടക്കുന്നിടത്ത്
സിമന്റ് ചട്ടിയില്‍ നിന്നുള്ള
അവസാനത്തെ
ചുരണ്ടിമാന്തിയെടുക്കല്‍
കേള്‍ക്കുമ്പോഴൊക്കെ
പൊള്ളുന്ന ഇക്കിളി പോലെ
എന്തോ ഒന്നില്‍ നിന്ന്
ഞാന്‍ ചെവിപൊത്തി
ഒഴിഞ്ഞ് മാറുന്നു.

ഏങ്കോണിച്ചും
മുഴച്ചും കുഴിഞ്ഞുമുള്ള
എന്റെ നില്പിനെ
വാക്ക് തേച്ച് ഞാന്‍
മിനുസമാക്കുമ്പോഴാകുമോ
ജീവിതം
ചിലപ്പോഴൊക്കെ
എന്റെയരികില്‍ നിന്നും
ഓടിമാറുന്നത്?

Saturday, November 18, 2006

എഴുതുമ്പോള്‍...

ഈണത്തെ
അഴിച്ചുമാറ്റി മാത്രമേ
ഒരു പാട്ടിനെ
എഴുതിവെയ്ക്കാനാവൂ.

എഴുതിവെച്ച ഒരു പാട്ട്
പാട്ടിനെക്കുറിച്ചുള്ള
വലിയ ഒരു നുണയാണ്.

ഒരുപക്ഷേ
ജീവിതം
മരണത്തെക്കുറിച്ചുള്ള
നുണയാവുന്നതുപോലെ...

Monday, November 13, 2006

ബോറടിയുടെ ദൈവം

സമയത്തിന്റെ ഭാഷയില്‍
വായിച്ചുനോക്കിയാല്‍
ജീവിതം
ബോറടിയുടെ
ഇതിഹാസമാണ്.

നിശ്ചലതയുടെ
പ്രശസ്തമായ ഈണങ്ങളില്‍
ഓര്‍ത്തെടുക്കുമ്പോള്‍
ആശയങ്ങള്‍
ബോറടിയുടെ
സങ്കീര്‍ത്തനങ്ങളാണ്.

ബോറടിയുടെ
ദിവ്യാദ്ഭുതങ്ങളല്ലെങ്കില്‍
പ്രതിമകളും പതാകകളും
വേറെയെന്തിന്റെ
അര്‍ത്ഥങ്ങളാണ്?

സമയത്തിലും
ചലനങ്ങളിലും
സ്ഥലരാശിയിലും
നിറഞ്ഞുകവിയുന്നതായിട്ടും
എന്തുകൊണ്ടാവാം
ബോറടിക്ക്
ഒരു ദൈവമില്ലാത്തത്?

നിങ്ങളില്‍
ബോറടിക്കുന്നവര്‍ മാത്രം
സ്വപ്നങ്ങള്‍ കാണട്ടെ എന്ന്
കക്ഷിചേരുവാനെങ്കിലും....

Monday, October 23, 2006

അഭാവങ്ങള്‍

വൈകി മാത്രം
അറിയുന്ന
ചില വേദനകളുണ്ട്.

മരിച്ചുപോയ ഒരാളുടെ
മേല്‍വിലാസത്തിലേക്കെത്തുന്ന
വിനിമയങ്ങള്‍ പോലെ
അവയിലേക്കെത്തുന്ന
വാക്കുകള്‍
ഭൂതത്തിന്റെയോ
വര്‍ത്തമാനത്തിന്റെയോ
ഭാവിയുടെ പോലുമോ അല്ലാത്ത
അഭാവങ്ങളിലേക്ക്
നിഷ്ക്കാസിതമാവുന്നു.

Thursday, October 05, 2006

ആംഗ്യങ്ങള്‍

പരാജയപ്പെടുന്നതുകൊണ്ട്
പാവനമായിത്തീരുന്ന
രണ്ടു കാര്യങ്ങളില്‍
ഒന്നാമത്തേത് പ്രണയവും
രണ്ടാമത്തേത് കവിതയുമാവണം.

സാഫല്യത്തെക്കുറിച്ചുള്ള
പഴയസ്വപ്നങ്ങള്‍ കൊണ്ട്
മലിനമാക്കപ്പെട്ട ഒരു ശരീരത്തില്‍
ഏറെ നാള്‍ വിങ്ങിപ്പൊട്ടുവാന്‍
രണ്ടിനും കഴിയുകയില്ല.

രാത്രിവണ്ടിയെ കാത്ത്
ഉരുക്കുപാളത്തില്‍
ഇരുട്ടിലേക്ക് മിടിക്കുന്ന
ഒരു കഴുത്തും,

വാക്കുകളുടെ പെരുംകല്ലുകള്‍
അരയില്‍ കെട്ടിവെച്ച്
ഭാഷയുടെ
തണുത്ത ആഴത്തിലേക്ക്
കൂപ്പുകുത്തുന്ന ഒരു കവിതയും

വിടുതലിനെക്കുറിച്ച്
പുതിയതെന്തോ പറയുന്നത്
അതുകൊണ്ടാവണം.

Friday, September 29, 2006

കമ്മ്യൂണിസ്റ്റ് പച്ച

ഡ്രില്‍ പിരിയഡില്‍
കള്ളനും പോലീസും കളിച്ചിരുന്നപ്പോള്‍
‍പോലീസുകാരുടെ കയ്യിലെ
ലാത്തിയായിരുന്നു.

ഉണങ്ങിയ കമ്പെടുത്ത്‌
ഈര്‍ക്കില്‍ കൊണ്ടു തുളച്ച്‌
അറ്റം കത്തിച്ചു വലിച്ചതാവണം
ആദ്യത്തെ നിയമ ലംഘനം.

മുറിച്ചുവപ്പില്‍
ഇലച്ചാറുപിഴിഞ്ഞിറ്റിച്ചപ്പോള്‍
ഇറച്ചിയെ
പുകച്ചിലോടെ ഉണക്കിയിരുന്നു.

ഉഴുതിട്ട വയലില്‍
വളക്കൂറ് ‍ചേര്‍ക്കാന്‍
‍കെട്ടുകെട്ടായി
വന്നെത്തിയതോര്‍മയുണ്ട്.

കൂട്ടു വേണ്ടാത്ത കളികളും
ശരീരദോഷമില്ലാത്ത ശീലങ്ങളും
മുറിവുപറ്റാത്ത തൊലിയും
വഴിപോക്കര്‍ വിത്തിറക്കുന്ന വയലുകളും
വരാനുണ്ടെന്ന വെളിപാടിലാവണം
പണ്ടുള്ളവര്‍
‍പച്ചനിറത്തിലുള്ള
ഒരു പാവം ചെടിയെ
രാഷ്ട്രീയമായി
നാമകരണം ചെയ്തിട്ടുണ്ടാവുക.

( മാധ്യമം ആഴ്ച്ചപ്പതിപ്പ് 2005 മെയ് 13 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Saturday, September 23, 2006

അന്ധവിശ്വാസത്തിന്റെ അഞ്ചു കവിതകള്‍

(1)

ഇലത്തുമ്പില്‍
തുളുമ്പി വിറച്ചുള്ള
നില്‍പ്പിനെപ്പറ്റി
ഭാരമുള്ള ഒരു ഉപമ
ആര്‍ക്കെങ്കിലും
തോന്നുമ്പോഴാണ്
മഞ്ഞുതുള്ളി
താഴേക്കു വീഴുന്നത്.

(2)

തണുപ്പിന്റെ
ചില്ലുനൂലുകള്‍
സംഗീതമാവുന്നതു കേട്ട്
ആരെങ്കിലും
അതേ ഈണത്തില്‍
മൂളിനോക്കുമ്പോഴാണ്
ആകാശം മഴയെ
മേഘങ്ങളിലേക്ക്
പിന്‍വലിക്കുന്നത്.

(3)

കാറ്റിലലിഞ്ഞ
കരച്ചിലുകള്‍
വന്നു തൊടുമ്പോഴാണ്
മുളങ്കാട്ടില്‍ നിന്ന്
ഭാഷയിലില്ലാത്ത
ഞരക്കങ്ങളുണ്ടാകുന്നത്.

(4)

മണ്‍മറഞ്ഞവരുടെ
പറഞ്ഞുതീരാത്ത
വാക്കുകള്‍ മണത്താണ്
വേരുകള്‍
വളഞ്ഞു തിരിഞ്ഞ്
വിചിത്ര ലിപികളാവുന്നത്

(5)

ഉറക്കത്തിന്റെ ഭൂപടം
വൃത്തത്തിലായതു കൊണ്ടാണ്
സ്വപ്നങ്ങളിലെ ഓട്ടം
ഓടിയാലും ഓടിയാലും
തീര്‍ന്നു കിട്ടാത്തത്.

(ഈ കവിത കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചു)

Tuesday, September 19, 2006

ലൈബ്രറി

വായിക്കപ്പെടാതെ
തിരിച്ചെത്തുന്നവയില്‍ നിന്ന്
മുളപൊട്ടി വേരിട്ട്
പടര്‍ന്നു നിറയുന്നത്
വേഗങ്ങളെയും
വെളിച്ചങ്ങളെയും
തണുപ്പിച്ചു മാത്രം
അകത്തുകടത്തുന്ന
ഒരു കാടു തന്നെയാവണം.
അല്ലെങ്കിലെന്തുകൊണ്ടാണ്
വാക്കുകള്‍ മാത്രം
അടുക്കിവെച്ച ഒരിടത്ത്
ഇത്രമാത്രം നിശബ്ദത?

Wednesday, August 30, 2006

അലൈ പായുതേ...



പിഴവുകളില്ലാതെ
പിടഞ്ഞുകൊണ്ടിരിക്കുന്നു,
ആഴത്തിന്റെ
ജലഘടികാരം.
അല്ല,
മണലില്‍ പുതഞ്ഞ
മുറിവുകളിലേക്ക്
ഉപ്പു പുരണ്ട്
സമയം
തിരിച്ചെത്തുന്നു.

Saturday, August 26, 2006

മരം പെയ്യുന്ന ഒച്ച

നൊന്തുവോ നിനക്കെന്ന്
നനവിന്റെ
അവസാനത്തെ തുള്ളികള്‍
മണ്ണിനോട് ചോദിക്കുന്നത്
ഈ ഒച്ചയിലാവണം.

പെയ്ത് തീരുന്ന
വാക്കുകളില്‍ നിന്ന്
ഇതുപോലെ
ഇഷ്ടത്തിന്റെ ലിപികളെ
കരുതിവെയ്ക്കുന്നുണ്ടാവുമോ
കേള്‍വിയുടെ
ഏതെങ്കിലും ഇലപ്പച്ചകള്‍?

Tuesday, August 22, 2006

ഓര്‍മ്മ


ഓര്‍മ്മ
നിരോധിക്കപ്പെട്ട
ഒരു നാണയമാകുന്നു.

പഴയ സ്വപ്നങ്ങളുടെ
അധോലോകത്ത് നിന്നും
ഈ ലോഹക്കഷണങ്ങളുമായി
പിടിയിലാകുന്നവര്‍
വര്‍ത്തമാനകാലത്തിലേക്ക്
നാടുകടത്തപ്പെടുന്നു.

Wednesday, August 16, 2006

നോട്ടങ്ങള്‍


എഴുതി വായിക്കുന്ന
പ്രസംഗങ്ങള്‍ പോലെയാണ്
ചിലനേരത്ത്
ജീവിതം.
വിരാമചിഹ്നങ്ങളുടെ
ഇടവേളകളില്‍
അത്
മുന്നിലുള്ളവരുടെ
മൌനങ്ങളിലേക്ക്
വെപ്രാളപ്പെട്ട്
എത്തിനോക്കും.

Sunday, August 13, 2006

പ്രണയമേ....


പ്രണയമേ നീ
എല്ലാ കാലത്തിന്റെയും
ഫറവോ.
ഓര്‍മ്മയുടെ
നെടുങ്കന്‍ പാറകള്‍ കൊണ്ട്
സ്വപ്നങ്ങളുടെ
മരുഭൂമിയിലെങ്ങും
നീ നിന്റെ മരണത്തെ
ആര്‍ഭാടമായി
സ്ഥാപിച്ചിരിക്കുന്നു.

Thursday, August 10, 2006

പാരഡി

ഒച്ചയും അനക്കവും
വരിയില്‍ നിന്ന്
തുളുമ്പാതെ
അളന്നുമുറിച്ചാണ്
എഴുതുന്നത്.
ഓര്‍മ്മയുടെ ഒരേ കാതുകളില്‍
ഒരേ ആവൃത്തിയിലാണ്
പിടഞ്ഞെത്തുന്നത്.
ഒരുപക്ഷേ,
ഓരോരുത്തരും
അവരവരുടെ
പാരഡികളായാണ്
ജീവിക്കുന്നത്.

Tuesday, August 08, 2006

പ്രിസം


സമയത്തിന്റെ
ത്രികോണങ്ങള്‍ തുളച്ച്,
മൌനത്തിന്റെ
സ്ഫടിക സാന്ദ്രതയിലൂടെ
കടന്നു പോവുന്നതുകൊണ്ടാവണം
ചില സങ്കടങ്ങള്‍
ഓര്‍മ്മയിലേക്ക്
നിറങ്ങളായി വേര്‍തിരിയുന്നത്.

Sunday, August 06, 2006

ഭാഷകള്‍

(1)
ലോകത്തിലെ ഏതോ ഒരു ഭാഷയില്‍
നിന്റെ പേരിന് ഓര്‍മ്മ എന്ന് അര്‍ത്ഥമുണ്ട്.
നമുക്കു പരിചയമില്ലാത്ത
അതിന്റെ ലിപികളിലേക്കാവണം
വാക്കുകളുടെ പതിവു ചേക്കുകളില്‍ നിന്ന്,
രൂപകങ്ങളുടെ പ്രിയപ്പെട്ട ഉഷ്ണങ്ങളില്‍ നിന്നും
നീ ഇറങ്ങിപ്പോയിക്കൊണ്ടിരിക്കുന്നത്.
(2)
ലോകത്തില്‍ നിനക്കുമാത്രമറിയുന്ന ഒരു ഭാഷയില്‍
എന്റെ പേരിന് മറവി എന്ന് അര്‍ത്ഥമുണ്ട്.
നിഗൂഢമായ അതിന്റെ സ്വരങ്ങളിലേക്കാവണം,
മുമ്പെന്നൊ കണ്ടുതീര്‍ന്ന സ്വപ്നങ്ങളില്‍ നിന്ന്
ഞാന്‍ ഞെട്ടിയുണര്‍ന്നുകൊണ്ടിരിക്കുന്നത്.

Thursday, August 03, 2006

സ്ററുഡിയോ

ഫോട്ടോ : കറുപ്പിലും വെളുപ്പിലുമുള്ള നിന്റെ ഈ അതിവിനയം അരോചകം തന്നെയാണ്.

നെഗറ്റീവ് : നിറങ്ങളുടെ ധാരാളിത്തം കൊണ്ട് നീ ഒരു കോമാളി പോലുമാകുന്നു പലപ്പോഴും.