Friday, September 11, 2009

അനുശീലനം

ഉറക്കത്തിന്‍ കോണിലൊരു
കുഴി കുത്തിവെയ്ക്കാം.

ഏതു ചെറുചുവടിലും
ഒടിഞ്ഞുവീഴുന്നത്ര
നേര്‍പ്പിച്ച നിനവുകള്‍
കുഴിവായില്‍ പാകണം.

ഉച്ചവെയിലോലകള്‍
നീ കൊണ്ടുപോരില്ലേ?

പാതിരകിളച്ചിരുള്‍മണ്ണെടുത്ത്
തൂവിയേക്കാം ഞാനതിനുമേലെ.

നമ്മളെക്കുറിച്ചുള്ള
സ്വപ്നത്തില്‍ വീഴ്‌ത്തണം
ജീവിതം ചൊവ്വിനു
പഠിപ്പിക്കാന്‍ നമ്മളെ.


(തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്)

Friday, September 04, 2009

ഏറ്റുപറയുന്നു

മണ്‍‌മറഞ്ഞൊരു
മണല്‍ ഘടികാരത്തിന്റെ
ഗതികിട്ടാത്ത പ്രേതമുണ്ട്
ഒഴിയാബാധയായി
എവിടെയും കൂടെ .

നേരവും കാലവും നോക്കാതെ
ഉള്ളിലേക്കൊരു വലിഞ്ഞുകേറല്‍
അതിന്റെ ചിട്ട തെറ്റാത്ത പതിവ്.

ഒന്നുവേറൊന്നില്‍ നിന്ന്
അടര്‍ന്ന് വേര്‍പെട്ട്
വീണുനിറയാന്‍ തുടങ്ങുമന്നേരം
ആലോചനകള്‍, പ്രതീക്ഷകള്‍
വികാരങ്ങള്‍, പ്രതിരോധങ്ങള്‍....

ഒഴിഞ്ഞിടം തിരികെനിറയ്ക്കാനൊരു
തിരിച്ചുവെയ്പുണ്ട്, അട്ടിമറിയുണ്ടെന്ന്
അടിക്കടി വിശ്വസിക്കുന്നതും
തെറ്റിദ്ധരിക്കരുത്,
അതിന്റെ ബാധോപദ്രവം.

(ഇപ്പോള്‍ പ്രചാരത്തിലില്ലാത്ത വിധത്തില്‍
സമയം പോക്കുന്നവര്‍
ഇതില്‍ക്കൂടുതലെന്ത് ഏറ്റുപറയാനാണ് ?)