Thursday, October 16, 2014

കഥാർസിസ്

ബാബ്‌രി മസ്ജിദ് പൊളിച്ചതിൽപ്പിന്നെ
ഹിന്ദു കൂടുതൽ ഹിന്ദുവും
മുസ്ലീം കൂടുതൽ മുസ്ലീമുമായതുപോലെ
എന്നൊരു മൂന്നുവരി ഉപമ
കുറേനേരമായി മനസ്സിൽ അലമ്പുണ്ടാക്കുന്നു.

എവിടെയെഴുതണമെന്നോ
എന്തിനെഴുതണമെന്നോ
ആളുകളെന്തുവിചാരിക്കുമെന്നോ
ഒരെത്തുംപിടിയും കിട്ടുന്നില്ല.

പ്രിയപ്പെട്ടവളേ,
ആ മൂന്നുവരി കമന്റായെഴുതാൻ പറ്റിയ
ഒരു കവിതയെഴുതി ഫേസ്ബുക്കിലിട്ട്
എന്നെ രക്ഷിക്കില്ലേ ?

ആഴത്തിന്റെ ഊഴം

പച്ചിലകൾ കുലുക്കിയും
ഉണക്കയിലകൾ വീഴ്ത്തിയും
ഇപ്പോഴിതുവഴി പോയ്ക്കഴിഞ്ഞ
കാറ്റിനെ
മരം എന്നതുപോലെ
നമുക്ക്
നമ്മളെ മറന്നാലോ ?

നിൽക്ക്, നമുക്ക്
ആ മരത്തിന്റെ
വേരുകളോട്
ചോദിച്ചുനോക്കാം.

Sunday, October 12, 2014

Martin Niemöller ന്റെ വിഖ്യാത കവിതയുടെ ഒരു Adaptation

ഇപ്പോൾ ഒരുത്തർ മദ്യം നിരോധിച്ചു.
ഞാൻ ഒന്നും മിണ്ടാൻ പോയില്ല. കാരണം-
മദ്യവിരുദ്ധതയ്ക്ക് നല്ല മാന്യത കണക്കാക്കപ്പെടുന്നുണ്ട്

കുറച്ച് കഴിയുമ്പോൾ മറ്റവർ ബീഫ് നിരോധിക്കും.
ഞാൻ ഒന്നും മിണ്ടാൻ പോവുന്നില്ല. കാരണം-
മാംസഭക്ഷണം ശരീരത്തിന് നന്നല്ലെന്ന്
പാരമ്പര്യവൈദ്യക്കാരും യോഗാഭ്യാസക്കാരും പറയാറുണ്ട്.

പെണ്ണുങ്ങൾ പാശ്ചാത്യവസ്ത്രമിടുന്നത് നിരോധിച്ചേക്കും.
ഞാൻ മിണ്ടേണ്ട കാര്യമില്ല. കാരണം-
പെണ്ണൊരുമ്പെട്ടാൽ കുഴപ്പമാണെന്ന്
സീരയലിലും കോമഡിയിലുമെല്ലാം നമ്മൾ കാണുന്നതല്ലേ?

ഭിന്നമതക്കാർ തമ്മിൽ പ്രേമിക്കുന്നതിന് നിരോധനം വരും.
ഞാനെന്തിന് മിണ്ടണം ? കാരണം-
പ്രേമമൊക്കെ സിനിമയിലേ പാടുള്ളൂ എന്ന് ആർക്കാണറിയാത്തത് ?

അവസാനം...., ഏയ് ഇല്ല,
എന്നെയൊന്നും ആരും നിരോധിക്കില്ല
ഞാൻ നിലവിലുള്ളതായി എനിക്കുപോലും അറിയില്ല. പിന്നെയല്ലേ.. ?

അളവ്

നിങ്ങളെ
കണ്ടില്ലെന്ന്‍ നടിക്കാനുള്ള
ലോകത്തിന്റെ
ശുഷ്കാന്തിയെ നോക്കുക.
ഉറ്റുനോക്കി
ഉറ്റുനോക്കിയതിനെ
അളന്നെടുക്കാന്‍
മനസ്സുവെയ്ക്കുക

അത്രയുമാണ്
നിങ്ങളുടെ
അകംജീവിതത്തിന്‍റെ
ആഴം,
അഴിവ്,
അഴക്,
ആശ്ചര്യങ്ങള്‍

തീരുമാനം

ഒരാള്‍
ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു

വിഷം വാങ്ങാന്‍
കീടനാശിനിക്കടയില്‍ ചെന്നു

ചെടികള്‍ക്കടിക്കുന്നതോ
ചുവരുകളിലടിക്കുന്നതോ വേണ്ടതെന്ന്
കടക്കാരന്‍ ചോദിച്ചു

അയാള്‍ ചെടികള്‍ക്കുള്ളത് വാങ്ങി
പുറത്തിറങ്ങി

അപ്പോള്‍
ഏതായാലും ഒരുപോലെന്നിരിക്കെ
എന്തിനാവും
ചെടികള്‍ക്കുള്ളത് തിരഞ്ഞെടുത്തതെന്ന്
അയാള്‍
ആലോചിച്ചതായി അറിയാം

ആത്മഹത്യ
പിന്നത്തേക്ക് മതിയെന്ന്‍
അയാള്‍ തീരുമാനിച്ചിട്ടുണ്ടാവുമോ ?

ടാബ്ലോ

എല്ലാവര്‍ക്കും
ഓരോരോ ജീവിതങ്ങളുണ്ട്
എന്ന വിഷയത്തിലുള്ള
ഒരു ടാബ്ലോ ആണ്
നമുക്ക് രണ്ടാള്‍ക്കും
അങ്ങോട്ടുമിങ്ങോട്ടുമുള്ള
ഇഷ്ടക്കേട്

വിരഹരസതന്ത്രം

നിന്‍റെ
അഭാവത്തിന്‍റെ
അണുകേന്ദ്രമാണ്
ഞാന്‍

അനുകരണം

തന്നെത്തന്നെ
അനുകരിക്കണമെങ്കിലും
അനുകരിക്കാതിരിക്കണമെങ്കിലും
അവനവന്‍റെ വിശദാംശങ്ങള്‍
അത്രമേല്‍ ഓര്‍മ്മയിലുണ്ടാവണം
ആളുകള്‍
തന്നെത്തന്നെയിങ്ങനെ
ആവര്‍ത്തിച്ച് ഹൃദിസ്ഥമാക്കുന്നത്
അതിനുവേണ്ടിയുമാവാം

ആയതിനാല്‍

1
സ്നേഹം
മരണത്തിന്‍റെ
ഇന്ദ്രിയമാണ്

2
മനസ്സ്
നശ്വരതയുടെ
കീബോര്‍ഡാണ്

3
ജീവിതം
ജീവിതത്തിന്‍റെ
റണ്ണര്‍ അപ്പാണ്

4
1, 2, 3 എന്നിവ
സത്യവും നുണയുമാണ്

ചുരുക്കത്തില്‍

രക്തരൂഷിതവും
ശബ്ദായമാനവുമായ
നിസ്സംഗത

കവിത

മൌനം
മെനയുന്ന
മാരക വിനിമയം

പുല്‍ക്കൊടികള്‍

ഒരു ദിവസം
കൊടുംകാടിനുള്ളിലെ
പുല്‍ക്കൊടി
പാര്‍ലമെന്‍റ് മുറ്റത്തെ
പുല്‍ക്കൊടിക്ക്
'ഈ നശിച്ച മനുഷ്യര്‍'
എന്നൊരു സന്ദേശം
മണ്ണിനടിയിലൂടെ
കൊടുത്തുവിട്ടു
മനുഷ്യര്‍ക്ക് അത്
റിക്ടര്‍ സ്കെയിലില്‍ മാത്രം
മനസ്സിലായി

പണ്ടുണ്ടായിരുന്ന ഒരു രാഷ്ട്രത്തെപ്പറ്റി 2514 ലെ യൂറോപ്പില്‍ ഒരു മുത്തശ്ശി പേരക്കുഞ്ഞിനോട് പറഞ്ഞ സാരോപദേശകഥ

1
നീയില്ലാതെ ഞാനില്ലെന്ന്
നാളെ ഒരാളോട്
പറയണമെന്നുറച്ചപ്പോള്‍
നെഞ്ചില്‍നിന്നൊരു തരിപ്പ്
തലയിലേക്ക് പടര്‍ന്നതിന്റെ
ഉള്ളനക്കം അടക്കിപ്പിടിച്ച്
ഒരു പെണ്‍കുട്ടി
വാതിലിന്നപ്പുറത്ത് ചുവന്നിരുളുന്ന
സന്ധ്യയിലേക്ക് നോക്കിനിന്നു

2
അതേ സന്ധ്യയില്‍
തെരുവോരത്തൊരാള്‍
ഇന്നത്തെപ്പോലെയാവില്ല നാളെയെന്ന്
തന്നോട് തന്നെ ധൈര്യപ്പെടുത്തി
അത്ര നന്നല്ലാത്ത
അന്നത്തെ വഴിവാണിഭം
പൂട്ടിക്കെട്ടി

3
കുളികഴിഞ്ഞ് മുടിയില്‍ വിരലോടിച്ച്
ടി.വി. നോക്കിയിരിക്കുന്ന
ഒരമ്മയ്ക്ക്
പത്രസമ്മേളനത്തില്‍ നുണപറയുന്ന
മന്ത്രിയെക്കണ്ടപ്പോള്‍
നാണമില്ലേ ഹേ
എന്ന്‍ തോന്നി

4
ഇന്നത്തെപ്പോലെ
നാളെയുമവന്‍ അടിക്കുമെങ്കില്‍
 ‍സ്ലോ ബൌണ്‍സറെറിഞ്ഞ്
ശരിപ്പെടുത്തണമെന്ന്
കളികഴിഞ്ഞ്  വിയര്‍ത്തുവരുന്ന
സ്കൂള്‍കുട്ടി കണക്കുകൂട്ടി

5
എന്നാല്‍
അതേ സന്ധ്യയില്‍
അതേ രാജ്യത്തിന്‍റെ
അതേ പരിസരങ്ങളില്‍ തന്നെ
തീട്ടത്തലയനായ വര്‍ഗ്ഗീയവാദി
തന്റെ ദൈവത്തെയോ
നേതാവിനെയോ
പുസ്തകത്തെയോ
ആരോ എവിടെയോ
വിമര്‍ശിച്ചിട്ടുണ്ടെന്ന് കേട്ട്
അയാളെ കൊല്ലാനും
ലഹളയുണ്ടാക്കാനുമായി
വീട്ടില്‍ നിന്നിറങ്ങി

സ്ഥിതിവിവരം

ഫാസിസത്തെ
പേടിയാണോ ?

അതെ

എത്ര പേടിയുണ്ട് ?

അതിനോടുള്ള
വെറുപ്പിന്‍റെയത്ര

അതെത്രയാണ് ?

ആറടി
എണ്‍പത്തിമൂന്ന് കിലോ
മുപ്പത്തഞ്ച് കൊല്ലം
ഒരു പ്രപഞ്ചം

അര്‍ത്ഥം

ഞാന്‍ എന്നോട്
പറഞ്ഞ/പറയുന്ന
വാക്കുകള്‍ക്കേ
എന്തെങ്കിലും
അര്‍ത്ഥമൊക്കെ ഉള്ളൂ

അല്ലാത്ത പറച്ചിലുകളും
വാക്കുകളും പാട്ടുകളുമെല്ലാം
എന്നോടുള്ള യുദ്ധത്തില്‍
ലോകം തോല്‍ക്കുന്നതിന്‍റെ
പശ്ചാത്തലസംഗീതം
മാത്രമാണ്

സാദ്ധ്യത

അപ്പോള്‍
എന്ത് തോന്നി ?

അവിടെ നടന്നതിനെപ്പറ്റി
മരിക്കുന്നതുവരെ
എഴുതണമെന്ന് തോന്നി.

അതൊന്നും
എഴുതി ആവിഷ്ക്കരിക്കുക
സാദ്ധ്യമല്ലെന്ന്
മനസ്സിലായതിനെപ്പറ്റിയാണോ ?

അതേ എന്ന്‍ തോന്നുന്നു.

Saturday, May 31, 2014

പരിചയം

നന്നായി
പാട്ടുപാടുമായിരുന്നു.
ഇപ്പോളില്ല,
മരിച്ചുപോയി.
ഒറ്റയാവുന്നതിനെക്കുറിച്ചുള്ള
പാട്ടുകളായിരുന്നു ഇഷ്ടം

കാറ്റ്

പലതരം സന്ദര്‍ഭങ്ങളിലായി,
പലതരം പിഴവുകളിലായി,
പലതരം ഇച്ഛാംഭംഗങ്ങളിലായി
വീണുകിടന്നിരുന്ന തന്‍റെ
നെടുവീര്‍പ്പുകളെയെല്ലാം
അയാള്‍
തേടിയെടുത്ത്
അടുക്കിവെയ്ക്കാന്‍ തുടങ്ങി.

ഇലയനക്കിയോ പൊടിപറത്തിയോ
എന്തോ പറയാന്‍ വെമ്പുന്നല്ലോ എന്ന്‍
നിങ്ങളെക്കൊണ്ട് തോന്നിപ്പിച്ച്
ഇതുവഴി കടന്നുപോയ കാറ്റ്
അതില്‍നിന്നുണ്ടായതാണ്.

വിശ്വാസമായില്ലെങ്കില്‍
വേറെ ഒച്ചയൊന്നുമില്ലാത്ത
ഒരു മുറിയില്‍ ഒറ്റയ്ക്ക് അടച്ചിരുന്ന്
സ്വന്തം നിശ്വാസം കേട്ടു നോക്കൂ.

ഉറ്റുനോക്കുന്നതിന്റെ ഉപമ

വിളഞ്ഞ് പഴുത്ത്
മഞ്ഞയില്‍ തിളച്ച്
തുടുത്തുനില്‍ക്കുന്നൊരു
ചെറുനാരങ്ങയെ
ആകാവുന്നിടത്തോളം
അടുത്ത് നിന്ന്‍
ചുഴിഞ്ഞ് ചുഴിഞ്ഞ്
ഉറ്റുനോക്കുമ്പോളുള്ളപോലെ,

തൊട്ടൊന്നമര്‍ത്തിയാല്‍
പൊട്ടിത്തെറിക്കാന്‍
സര്‍വ്വസജ്ജമായി നില്‍ക്കുന്ന
അമ്ലവീര്യത്തിന്‍റെ
സൂക്ഷ്മസംഭരണികള്‍,
അവയുടെ
ചുറുക്ക്, ചുണ,
വാസന, വേഗത,
പ്രസരിപ്പ്, പോരിമ,
പുളി, നീറ്റല്‍ ....

പിന്നത്തേക്കെന്ന്
പണ്ടുനമ്മള്‍ മാറ്റിവെച്ച
നമ്മുടെ തന്നെ ജീവിതങ്ങളെ
ആകാവുന്നത്ര അടുത്ത് നിന്ന്‍
നമ്മള്‍ തന്നെ ഉറ്റുനോക്കുമ്പോള്‍

കുന്നുകള്‍

കുന്നുകള്‍:
അനാദികാലം തൊട്ട്
ആകാശം ഭൂമിയെ
ഉമ്മവെക്കുന്നതിന്‍റെ
തഴമ്പുകള്‍

കുന്നുകള്‍:
അനാദികാലം തൊട്ട്
ഭൂമി ആകാശത്തിനെ
അള്ളുവെയ്ക്കുന്നതിന്‍റെ
മൂര്‍ച്ചക്കൂര്‍പ്പുകള്‍

(ഒരു ജെ.സി.ബി. ഉടമയുടെ മഹാകാവ്യത്തില്‍ നിന്ന്‍ ചോര്‍ന്നുകിട്ടിയത്)

ഞാൻ

രാത്രിയുടെ
ദിവാസ്വപ്നമാണ്
പകൽ

ഞാൻ
ഇതുപോലെ എന്ന്
അതിൽ
വിചാരിക്കപ്പെടുന്നു

Sunday, February 09, 2014

പ്രത്യാശയുടെ അഞ്ച് പ്രതിവാദങ്ങള്‍

(1)
ഒന്നിനും
ഒരര്‍ത്ഥവുമില്ലെന്ന്
എന്തര്‍ത്ഥത്തിലാണ്
നീ പറയുന്നത് ?

(2)
ഒന്നും
മനസ്സിലാവുന്നില്ലെന്നതും
മനസ്സില്‍ - ആവുക
തന്നെയല്ലേ ?

(3)
എല്ലാം
കണക്കാണെന്ന്
മലയാളത്തിലല്ലേ
വിചാരിക്കുന്നത് ?

(4)
എല്ലാ
പ്രാക്കുകളും
ഭാവിയെയല്ലേ
ശ്വസിക്കുന്നത് ?

(5)
കണ്ണാടിയില്‍
ഉറ്റുനോക്കി
വിഡ്ഡീ എന്ന്‍
ചിരിച്ചിട്ടില്ലേ ?

Thursday, February 06, 2014

കാണ്മാനില്ല

ബസ്സ് സ്റ്റോപ്പിലെ ഭിത്തിയില്‍
കാണ്മാനില്ല എന്നൊരു നോട്ടീസ്

അതിന്‍റെ ഫോട്ടോ(?) ഉള്ള ഭാഗം
ആരോ കീറിയിരിക്കുന്നു

ആളിനെയോ വളര്‍ത്തുമൃഗത്തിനെയോ
വാഹനത്തെയോ കാണാതായതിന്‍റെയാവും

എന്നെക്കാണാനില്ല എന്ന
എന്റെ ആവലാതി ഓര്‍മ്മവന്നു

ഇതേ നോട്ടീസ് നിങ്ങളോട്
എന്നിലൂടെ ഒന്നും
പറയുന്നില്ലെന്ന്
വിചാരിക്കാനാവുന്നില്ല

ഒരുപക്ഷേ, കാണ്മാനില്ല എന്നുമാത്രം
മനസ്സിലാവുകയും പ്രതികരിക്കുകയും ചെയ്യുന്ന
ഒരു ഘടാഘടിയന്‍ തലച്ചോറാണ് ലോകം,
അതിലേക്ക് മിടിക്കുന്ന നാഡീകോശങ്ങളാണ്
ഓരോ നിമിഷങ്ങളും എന്നൊക്കെയാണ്

കുറച്ച്

കുറച്ച് ദൂരെനിന്നാണ്
എന്നതിലെ
കുറച്ച് - ന് ഉള്ള
സ്വാതന്ത്ര്യത്തിലേക്കാണ്
ജീവിക്കേണ്ടത്

കുറച്ച് പാടാണെന്നറിയാം
എന്നാലും ...

വാക്കും ഞാനും

ദാ നോക്ക് എന്ന്‍
കരയുന്ന കൈക്കുഞ്ഞിന്
ആകാശത്തെ ചന്ദ്രനെയോ
റോഡിലോടുന്ന കാറിനെയോ
മ്യാവൂവിനെയോ ഭൌ ഭൌവിനെയോ
ചൂണ്ടിക്കാണിച്ചുകൊടുക്കുന്നപോലെ

ചില വാക്കുകള്‍ക്ക്
ഞാന്‍
ഉള്ളിലെ ആള്‍ത്തിരക്ക്
കാണിച്ചുകൊടുക്കുന്നു

മറ്റെല്ലാം മറന്ന്
വാക്ക് അപ്പോള്‍
ഒരു കൌതുകത്തിലേര്‍പ്പെടുന്നു

മാറ്റിവെയ്ക്കപ്പെട്ട
കരച്ചിലിന് പിന്നീട്
കാലത്തോടൊപ്പം
രഹസ്യമായി പ്രായമാവുന്നു

ΔxΔp ≥ h/4π*

ആവശ്യത്തിലധികം
വാതിലുകളുള്ള
ഒരു ചുവരാണ്
എന്റെ സ്നേഹം

വാതിലുകളോരോന്നും
അകത്തുനിന്നോ

പുറത്തുനിന്നോ
ആർക്കുവേണമെങ്കിലും
തുറക്കാവുന്ന വിധത്തിൽ
പൂട്ടുകളില്ലാതെ
നിർമ്മിക്കപ്പെട്ടിരിക്കുന്നു

അകത്താര്
പുറത്താര്
എപ്പോൾ
എവിടെ
എങ്ങോട്ട്
എത്ര വേഗത്തിൽ
എന്നീ ആശയങ്ങളുടെ
സാംഗത്യത്തെ

അത്
അനുനിമിഷം
റദ്ദ് ചെയ്യുന്നു

അതിന് സ്തുതി

                                                          * Uncertainty Principle ന്റെ സൂത്രവാക്യം

നല്ലതല്ലേ ?

'നിന്നെപ്പൊലൊരുത്തൻ എന്തെങ്കിലും
വിചാരിച്ചിട്ടോ വിചാരിക്കാതിരുന്നിട്ടോ
പറഞ്ഞിട്ടോ പറയാതിരുന്നിട്ടോ
എഴുതിയിട്ടോ എഴുതാതിരുന്നിട്ടോ
പ്രസിദ്ധീകരിച്ചിട്ടോ പ്രസിദ്ധീകരിക്കാതിരുന്നിട്ടോ
ഇവിടെ ഒരു ചുക്കും സംഭവിക്കുകയില്ല'

'ഒരു സംശയം,
ഈ ചുക്ക് ഒരു വസ്തുവല്ലേ ?
അതെങ്ങനെയാണ്‌ സംഭവിക്കുക ?'

'അത് ഞാൻ ആലങ്കാരികമായി
പറഞ്ഞതാണ്. '

'ഓ, അപ്പോൾ ആലങ്കാരികമായി
ചിലതൊക്കെ സംഭവിക്കുന്നുണ്ടല്ലേ?
അത് നല്ലതല്ലേ?'

ഇപ്പോൾ

പിന്നീടൊരുകാലത്ത്
ആത്മഗതങ്ങളുടെ
അധോലോകത്തിൽ

അനങ്ങിയാൽ
കാഞ്ചിവലിക്കേണ്ട സീനിൽ
എനിക്കെതിരെ
വന്നുപെടുന്നതിന് മുൻപ്

നിമിഷമേ,
ഇപ്പോഴത്തെ ഈ നിമിഷമേ,
എനിക്ക് വേണ്ടപ്പെടുവാൻ
നീ എന്തെങ്കിലും ചെയ്യ്.

ഓർമ്മ വന്നിട്ട്
വെറുതെ വിടണ്ടേ
അപ്പോൾ ?

Tuesday, January 14, 2014

മൂന്നുപേർ

മൂന്നുപേർ.

ഒന്നാമത്തെയാൾ
കദനങ്ങളുടെയൊരു
കണ്‍വെയർ ബെൽറ്റിൽ
എന്നെന്നേക്കുമായി
കെണിഞ്ഞുപോയതായി
തോന്നലുണ്ടാകുന്ന ദിവസങ്ങളിൽ
തലവേദന മൂർച്ഛിച്ച്
കമിഴ്ന്നുകിടന്ന്
കണ്ണടച്ച് പല്ലിറുമ്മും.

രണ്ടാമത്തെയാൾ
കദനങ്ങളുടെയൊരു
കണ്‍വെയർ ബെൽറ്റിൽ
എന്നെന്നേക്കുമായി
കെണിഞ്ഞുപോയതായി
തോന്നലുണ്ടാകുന്ന ദിവസങ്ങളിൽ
കാണുന്നതിനോടെല്ലാം കലികയറി
ചുവരിലാഞ്ഞിടിച്ച്
കൈവേദനിപ്പിച്ച്
വേദനയെപ്പറ്റി
ആലോചിക്കാൻ നോക്കും.

മൂന്നാമത്തെയാൾ
നിങ്ങളാണ്.
കദനങ്ങളുടെയൊരു
കണ്‍വെയർ ബെൽറ്റിൽ
എന്നെന്നേക്കുമായി
കെണിഞ്ഞുപോയതായി
തോന്നലുണ്ടാകുന്ന ദിവസങ്ങളിൽ
നിങ്ങൾ എന്താണ് ചെയ്യാറ് ?

കവിത വായിക്കാറുണ്ടോ ?

Monday, January 13, 2014

Lost and found

വീണുകിട്ടിയ
ഒന്നാണ്.

പുറത്ത്
സ്വപ്നങ്ങളുടെ ഭിത്തികളിൽ
പതിക്കാനുള്ള പരസ്യം
എന്നെഴുതിയിട്ടുണ്ട്.

തുറന്നപ്പോൾ

ജീവിതത്തെ സ്നേഹിക്കാനുള്ള
അസാധാരണകാരണങ്ങൾ
ആവശ്യമുണ്ട്,
അതിവിചിത്രങ്ങളായ ആഗ്രഹങ്ങൾക്ക്
മുൻഗണന
എന്നും കണ്ടു.