Monday, November 13, 2006

ബോറടിയുടെ ദൈവം

സമയത്തിന്റെ ഭാഷയില്‍
വായിച്ചുനോക്കിയാല്‍
ജീവിതം
ബോറടിയുടെ
ഇതിഹാസമാണ്.

നിശ്ചലതയുടെ
പ്രശസ്തമായ ഈണങ്ങളില്‍
ഓര്‍ത്തെടുക്കുമ്പോള്‍
ആശയങ്ങള്‍
ബോറടിയുടെ
സങ്കീര്‍ത്തനങ്ങളാണ്.

ബോറടിയുടെ
ദിവ്യാദ്ഭുതങ്ങളല്ലെങ്കില്‍
പ്രതിമകളും പതാകകളും
വേറെയെന്തിന്റെ
അര്‍ത്ഥങ്ങളാണ്?

സമയത്തിലും
ചലനങ്ങളിലും
സ്ഥലരാശിയിലും
നിറഞ്ഞുകവിയുന്നതായിട്ടും
എന്തുകൊണ്ടാവാം
ബോറടിക്ക്
ഒരു ദൈവമില്ലാത്തത്?

നിങ്ങളില്‍
ബോറടിക്കുന്നവര്‍ മാത്രം
സ്വപ്നങ്ങള്‍ കാണട്ടെ എന്ന്
കക്ഷിചേരുവാനെങ്കിലും....

29 comments:

ടി.പി.വിനോദ് said...

ബോറടിയുടെ ദൈവം

സു | Su said...

:) ബോറടിക്ക് ദൈവം ഉണ്ടാവും. ബോറടിയില്‍ നിന്ന് മഹത്തായ കലാസൃഷ്ടികള്‍ ഉണ്ടാകുന്നു.

ലിഡിയ said...

"സമയത്തിന്റെ ഭാഷയില്‍
വായിച്ചുനോക്കിയാല്‍
ജീവിതം
ബോറടിയുടെ
ഇതിഹാസമാണ്"

ഇതെനിക്ക് മനസ്സിലായി, നൂറ് ശതമാനവും സത്യമാണ്, മറ്റ് വരികള്‍ ആരെങ്കിലും വിശദീകരിക്കട്ടെ

ലാപുടയുടെ കവിതകള്‍ക്ക് നീളം വയ്ക്കുന്നു :-)
(നല്ലതെന്നോ ചീത്തയെന്നോ പറഞ്ഞില്ല, വെറുതെ കണ്ടത് പറഞ്ഞു)

-പാര്‍വതി.

വിഷ്ണു പ്രസാദ് said...

സമയത്തിലും
ചലനങ്ങളിലും
സ്ഥലരാശിയിലും
നിറഞ്ഞുകവിയുന്നതായിട്ടും
എന്തുകൊണ്ടാവാം
ബോറടിക്ക്
ഒരു ദൈവമില്ലാത്തത്?
എല്ലാ ബോറടികളെയും തുരത്തുന്ന ഒരു ചോദ്യം ...
ലാപുടാ...കവിയും ഫിലോസഫറും തമ്മിലുള്ള ദൂരമെന്താണ്...?

പരാജിതന്‍ said...

ലാപുടേ,
പതിവിലേറെ നേരം ബ്ളോഗുവായന നടത്തി, അല്ലേ? കവിത ബോറടിയെക്കുറിച്ചായത്‌ കൊണ്ട്‌ ചോദിച്ചതാണ്‌.

വിഷ്ണു പ്രസാദ് said...

ഈ പരാജിയുടെ ഒരു കാര്യം.ഈ പരാജിയുടെ കമന്റ് വായിച്ച് ചിരിക്കാത്തവര്‍ക്ക് ലാപുടയുടെ വക പുതിയ കവിത സമ്മാനം.

വേണു venu said...

ഒന്നിലും ബോറടിയില്ലാതിരിക്കുന്ന ദൈവമേ.
ചിന്തിപ്പിക്കുന്ന വരികള്‍.ആശംസകള്‍,ലാപ്പുടേ.

പൊന്നപ്പന്‍ - the Alien said...

ദൈവമില്ലെങ്കിലെന്താ.. ബോറടിയുടെ ബ്രദര്‍ഹുഡ് നമുക്കൊരുമിച്ചുയര്‍ത്താം.
കടന്നു പോയ പ്രവാചകന്‍മാര്‍ക്കിടയില്‍ നമുക്കും പങ്കു ചോദിക്കാം
ബോറടിയുടെ ബൈബിള്‍ എന്നു പേരിട്ട് നമുക്കു ബ്ളോഗ് തുടങ്ങാം .
കപ്പം പിരിക്കാം കപ്പേള പണിയാം .. കുര്‍ബാനയും പെരുന്നാളും കൂടാം ..
എന്നിട്ടു ബോറടിച്ചു ബോറടിച്ചു ബോര്‍ഗലോകം പൂകാം

" ലാപുടേ നീ പാറയാകുന്നു.. ഞാന്‍ നിന്നില്‍ എന്റെ പാപഭാരത്തിന്റെ പത്തായം പണിയും "

അനംഗാരി said...

കവിതയില്‍ ആംഗലേയ വാക്കുകള്‍ ഒഴിവാക്കൂ ലാപുടേ.മലയാള കവിതകള്‍ മലയാള ഭാഷയില്‍ വിരിയട്ടെ.അതില്‍ ആംഗലേയം കലര്‍ത്തി അതിനെ വൃത്തികേടാക്കാതിരിക്കൂ.
ഓ:ടോ:കവിത നന്ന്.വിരസതയുടെ ദൈവത്തിന് പൊന്നപ്പന്‍ പറഞ്ഞപോലെ ഒരു വേദപുസ്തകം വേണ്ടിയിരിക്കുന്നു.

വിഷ്ണു പ്രസാദ് said...

അനംഗാരീ, ബോറടിക്കെന്താണ് കുഴപ്പം.ജീവിതത്തിലുള്ളതൊക്കെ കവിതയിലും ആയിക്കൂടേ...നാമൊക്കെ സാധാരണ ബോറടിക്കുന്നുവെന്ന് പറയാറില്ലേ... കവിത മാത്രം ശുദ്ധമായിരിക്കണമെന്ന് എന്തിനാണ് ശഠിക്കുന്നത്.
ഒ.ടോ.:ഇതാ പൊന്നപ്പന്‍ വീണ്ടും ഗോളടിച്ചിരിക്കുന്നു.സൂവിന്റെ കമന്റില്‍ ചിന്തിക്കാന്‍ വകയുണ്ട്.ബോറടിയാണ്
സൃഷ്ടിയുടെ മാതാവ്, ആണോ...ആവുമായിരിക്കും.സ്രഷ്ടാക്കളേ...ഒന്നു പറഞ്ഞു തരൂ.

രാജ് said...

നീ വല്ലാതെ ബോറടിച്ചിരിക്കുന്നു അല്ലേ? അതാണു കവിത പുകകൊണ്ടു പഴുത്ത നേന്ത്രന്‍ പോലെ കൃതൃമത്വം നിറഞ്ഞിരിക്കുന്നതു്. മൂന്നും നാലും അസ്സലായി.

nalan::നളന്‍ said...

ആകുലതകളുടെ ഒഴിവിലേക്ക് കുടിയേറുന്നത്..
ദാരിദ്ര്യത്തിന്റെ ഒഴിവിലേക്കു പടരുന്നത്..

അമാനുഷികതയുടെ.. ദിവ്യാദ്ഭുതങ്ങളുടെ.. ആത്മീയതയുടെ.. ചെകുത്താന്റെ സ്വന്തം നാട്ടില്‍ ചെകുത്താന്‍ തന്നെ ദൈവം.

Rasheed Chalil said...

ബോറടിയുടെ
ദിവ്യാദ്ഭുതങ്ങളല്ലെങ്കില്‍
പ്രതിമകളും പതാകകളും
വേറെയെന്തിന്റെ
അര്‍ത്ഥങ്ങളാണ്?

ലാപുടാ ഈ കവിതയും ഇഷ്ടമായി.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഈ ബൂലോഗത്തെങ്കിലും കവിതയുടെ 'ലക്ഷണശാസ്ത്രം' വച്ച്‌ അളക്കാതിരിക്കുക. ദൈനംദിന ജീവിതത്തില്‍ പതിനായിരം സാധാരണ ഇംഗ്ലീഷ്‌ വാക്കുകള്‍ ഛര്‍ദ്ദിക്കുന്ന നമ്മള്‍ക്ക്‌ കവിതയുടെ നിത്യജീവിതത്തില്‍നിന്ന്‌ അത്തരം പദങ്ങളെ അപ്പടിയങ്ങ്‌ പുറത്താക്കാന്‍ പറ്റുമോ? വാശിപിടിക്കല്ലേ ആരും! കവിത അതിന്റെ ആത്മീയഭാഷയില്‍ത്തന്നെ വരട്ടെ; വേണമെങ്കില്‍ 'അറബി'യിലും...

Unknown said...

മറവിയുടെ ഭാഷയില്‍
വായിച്ചുനോക്കിയാല്‍
ബോറടി
ഓര്‍മ്മകളുടെ വസന്തമാകും..
ആ ഓര്‍മ്മകളില്‍ നിന്ന്
കവിതകളും നന്മയും ജനിക്കും...
ഞാനും നീയും അങ്ങനെ മറ്റുള്ളവര്‍ക്ക്‌ വായിക്കാനുള്ള പുസ്തകങ്ങളാവും...
നന്ദി ലാപുട...

ടി.പി.വിനോദ് said...

സൂവേച്ചി, നന്ദി. ഇന്നിന്റെ ബോറടികള്‍ നാളെയുടെ ബോറടികളെ പ്രസവിക്കുന്നുവെന്ന് ..അല്ലേ ? :-)

പാര്‍വതിച്ചേച്ചി, വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം..നീളം കൂടുമ്പോഴും കവിതയ്ക്ക് കനം കൂടുന്നില്ലല്ലോ എന്ന് എനിക്കിപ്പോള്‍ സങ്കടം..

വിഷ്ണുമാഷേ ഭാഷയില്‍ നിന്ന് ആശയങ്ങളിലേക്കുള്ള അകലത്തില്‍ കുറവല്ല അത് എന്ന് എന്റെ തോന്നല്‍....:-)

പരാജിതാ ദൈവദോഷം( ബോറടിയുടെ പാവം ദൈവം) പറയരുത്..കണ്ണുതിരുമ്മി എഴുന്നേല്‍ക്കുന്നതുമുതല്‍ കണ്ണുകനംവെച്ച് ഉറങ്ങുന്നതുവരെ അവന്റെ മതത്തിലേക്ക് സ്നാനപ്പെടുവാന്‍ അവനെനിക്ക് കാക്കത്തൊള്ളായിരം കാരണങ്ങള്‍ തരുന്നു...ബ്ലോഗ് വായന അതിലെ തീരെ ചെറുതായ ഒന്നുമാത്രം...:-)

വേണുജീ നന്ദി, സന്തോഷം..

പൊന്നപ്പാ മന്ത്രവാദത്തിലാണ് എന്റെ നോട്ടം ..ബോറടിയുടെ വിശുദ്ധിയില്‍, അതിന്റെ ഗൂഢലാവണ്യത്തിന്റെ തണുപ്പുനിലങ്ങളില്‍ വെച്ച് നമുക്ക് ഉച്ചാടനങ്ങളും ആവാഹനങ്ങളും നടത്തണം..ആദ്യം നമുക്ക് കുറച്ച് മന്ത്രങ്ങള്‍ വേണം...നമുക്ക് ആ വിഷ്ണുമാഷിന്റെ കുറച്ച് കവിതകള്‍ എടുത്താലോ...?

അനംഗാരി, നന്ദി. ബോറടി എന്ന വാക്കിനെക്കുറിച്ച് വിഷ്ണുമാഷ് പറഞ്ഞതിനോടാണ് എനിക്ക് കൂടുതല്‍ യോജിപ്പ്. ബോറടി ശരിക്കും ആംഗലേയമാണോ? ‘അടി’ എന്നൊക്കെ വരുന്ന സ്ഥിതിക്ക്..?

നളന്‍, നന്ദി...ആകുലതയുടെ ഒഴിവുകള്‍-കണ്ണു നനയിക്കുന്നു ഇത്..

പെരിങ്ങോടാ..നീ എന്തു പറഞ്ഞുവോ അത് സത്യമാകുന്നു...അതിനെ സത്യമായി നിലനിര്‍ത്തുവാന്‍ ഞാന്‍ ബോറടിയിലേക്ക് മതം മാറുന്നു....:-)

നന്ദി ഇത്തിരിവെട്ടം....

ശിശു said...


ബോറടിയുടെ
ദിവ്യാദ്ഭുതങ്ങളല്ലെങ്കില്‍
പ്രതിമകളും പതാകകളും
വേറെയെന്തിന്റെ
അര്‍ത്ഥങ്ങളാണ്?


ഈ കവിത പോലും ബോറടിയുടെ നിശ്ചലത പകര്‍ന്നുനല്‍കുന്ന പ്രശസ്തമായ ഈണമാകുന്നു.
ലാപുടയുടെ കവിതകള്‍ ബോറടി മാറ്റാനുള്ള ദൈവമാകുന്നു.

Abdu said...

ബൊറടിക്കാത്തത് ദൈവത്തിന് മാത്രമാണ്, പറഞ്ഞും പടിപ്പിച്ചും പേടിപ്പിക്കാന്‍ മുകളിലൊരു ദൈവമില്ലാത്തതും ദൈവത്തിന് മാത്രം,
അതായിരിക്കണം നമ്മെ ഇങ്ങനെ ബൊറടിപ്പിക്കുന്ന ഒരേയൊരു വികാരം,

നന്നായിരിക്കുന്നു,

shebi.... said...

എന്തിനും ഏതിനും ദൈവവും ശാസ്ത്രവും വേര്‍തിരിയുമ്പോല്‍ ഇതില്ല എന്നൊരു കാര്യം അരോചകമായ ബോറടിയെ ചെറുതായെങ്കിലും മഹത്വവല്‍ക്കരിക്കുന്നു എന്നു തോന്നുന്നു. ബോറടിയെ ഭയക്കുന്നതുകൊണ്ടും നേരിടാനുള്ള ശക്തിയില്ലാത്തതുകൊണ്ടുമാണല്ലോ ലാപുട കവിതയിലഭയം തേടുന്നതും. സുന്ദരമായ വരികള്‍ക്കായ് ബ്ലോഗ് ലോകം കാത്തിരിക്കുന്നതും. അതുകൊണ്ട് കവിതയുടെ പിറവിയുടെ മധുരമായ വേദനക്ക് കാരണമാവുന്നതും. കവിതക്കായുള്ള കാത്തിരിപ്പിനു സുഖം പകരുന്നതും ചിലപ്പോള്‍ നമ്മള്‍ക്കിഷ്ടമില്ലാത്ത ഈ ബോറടിയുടെ നിമിഷങ്ങളായിരിക്കും.

K.V Manikantan said...

അനംഗാരി,
കവിതയില്‍ മലയാളം മാത്രം ഉപയോഗിക്കാന്‍ പറ്റുമോ? ഡീസി യുടെ പച്ചക്കുതിര എന്ന ത്രൈമാസികയുടെ ആദ്യ ലക്കങ്ങളിലൊന്നില്‍ ഒരു 20 വരി കവിത ഉണ്ടായിരുന്നു. എഴുതിയതാരെന്നോറ്മ്മയില്ല.

കവിതയുടെ അവസാനം ഉപയോഗിച്ച വാക്കുകള്‍ എന്ന് ഒരു അടിക്കുറിപ്പ്:
പോറ്ച്ചുഗീസ്: ജനല്‍, പിഞാണം എന്നിങനെ ചിലത്
ലാറ്റിന്‍:...., ....., ....
ഡച്ച്:....., ......, .....
സംസ്കൃതം:....., ....., ....
മലയാളം:......,......,.....

ജനല്‍, പിഞാണം, തുടങ്ങി എത്രയോ വാക്കുകള്‍ നമ്മള്‍ മറ്റു ഭാഷകളില്‍ നിന്ന് കടം കൊണ്ടവയാണ്

-ഈ മേല്‍പ്പറഞ്ഞ കവിത കൈവശമുള്ളവറ് തപ്പി അയച്ചു തന്നാല്‍ എവിടെയെങ്കിലും പോസ്റ്റി ഒരു ചറ്ച്ച സംഘടിപ്പിക്കാമായിരുന്നു.

Roby said...

ബോറടിയുടെ സന്താനമായ അലസത കവിത നിറയെ കാണാം.

ദൈവമേ,
നിന്റേതും അലസകാലമാണോ,
തിന്നുക, ഉറങ്ങുക, തൂറുക
പിന്നെ അടിവയറുകള്‍ സ്വപ്നം കാണുക..
ഭഗ്നപ്രണയത്തിന്റെ ഈ ആര്‍ത്തവ കാലത്ത്‌
ഈ വെയിലില്‍
നമുക്ക്‌ വെറുതെ കുത്തിയിരിക്കാം.

(ജന്മാന്തര സ്നേഹബന്ധങ്ങളെക്കുറിച്ചെന്ത്തിനോ ഞാനുമിന്നോര്‍ത്തു പോയി...ബോറടിയുടെ വിശുദ്ധി നിറഞ്ഞിരുന്ന ആ കാലത്തെകുറിച്ച്‌.)

Anonymous said...

യുഗങ്ങളോളം സൂര്യനെ
പ്രദക്ഷിണം ചെയ്തിട്ടും
ഭൂമിക്ക് ബോറടിക്കാത്തതെന്തേ?
സകല ജീവജാലങ്ങളെയും
ആകര്‍ഷിച്ച് മുഷിയാത്തതെന്തേ?
ഒന്നു വേഗം കുറയ്ക്കുവാന്‍ പോലും
സമയമില്ലാതെ മുന്നേറും
കാലത്തിനെന്തേ ബോറടിക്കുന്നില്ല?

ടി.പി.വിനോദ് said...

ശിവപ്രസാദ് മാഷേ , സന്ദര്‍ശനത്തിന് നന്ദി. കവിതയെ സ്വാതന്ത്ര്യത്തിന്റെ ഒരു ജൈവരൂപമായി കാണുന്ന താങ്കളുടെ വിശ്വാസത്തോട് ഞാനും യോജിക്കുന്നു.

അനിയന്‍സേ നന്ദി, സന്തോഷം..

ശിശൂ നന്ദി ..

അബ്ദൂ, നിന്റെ വായന ഇഷ്ടമായി..

സുനില്‍ സലാം, വായനയ്ക്കും കമന്റിനും നന്ദി..ബോറടി പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമെന്നതിലുപരി ജീവിക്കപ്പെടേണ്ട ഒരു കാലാവസ്ഥയായി തീര്‍ന്നപ്പോഴാണ് ഞാന്‍ അതിന്റെ ദൈവത്തെ പരതിയത്...:-)

സങ്കുചിതാ, ആ കവിത എവിടെ നിന്നെങ്കിലും സംഘടിപ്പിക്കൂന്നേ..

റോബീ...ഞാനുമോര്‍ക്കുന്നു എല്ലാം..

തനിമേ നന്ദി..നിങ്ങളുടെ കമന്റ് കണ്ടപ്പോള്‍ “പ്രപഞ്ചം ദൈവത്തിന്റെ ഫോസിലാണ്” എന്ന് മേതില്‍ എഴുതിയതിനെ ഓര്‍ത്തുപോയി..

വല്യമ്മായി said...

കവിത നന്നായി,ബോറടിയ്ക്കുമ്പോള്‍ സ്വപ്നം കാണുന്നതങ്ങെനെയാ?

ഉമേഷ്::Umesh said...

അനംഗാരിയോടു യോജിക്കാന്‍ കഴിയുന്നില്ല ഇവിടെ. ബോറടി എന്നു പറയുമ്പോഴുള്ള അര്‍ത്ഥം വിരസതയ്ക്കുണ്ടോ? ബോറടിയെ സൂചിപ്പിക്കാന്‍ ബോറടി എന്ന വാക്കു തന്നെ വേണം-കവിതയിലായാലും കഥയിലായാലും ലേഖനത്തിലായാലും.

പക്ഷേ, അനാംഗാരി ഉദ്ദേശിച്ച ആശയത്തോടു യോജിപ്പുണ്ടു്. തത്തുല്യമായ മലയാളവാക്കുകള്‍ ഉള്ളപ്പോള്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നതു ഭംഗിയല്ല. പക്ഷേ, അതു കവിതയില്‍ മാത്രമല്ല, മലയാളത്തിലുള്ള ഒരിടത്തും.

ഒരു നൂറ്റാണ്ടു മുമ്പു് യാഥാസ്ഥിതികകവിതയുടെ വക്താവായിരുന്ന ഉള്ളൂരിന്റെ രണ്ടു ശ്ലോകങ്ങള്‍ (ഉമാകേരളത്തില്‍ നിന്നു്):

1)
....
....
ഷാപ്പിലുള്ളൊരു പറങ്കിവയിന്‍ പോല്‍
കാപ്പിയാക്കുവതിനെന്നു തരമാകും?

2)
നല്ലാര്‍ക്കു വായ്ക്കുന്ന പയോധരങ്ങള്‍
വല്ലാതെ കണ്ടാര്‍ത്തിയെഴും യുവാക്കള്‍
നല്ല്ലാര്‍ക്കു വായ്ക്കുന്ന പയോധരങ്ങ-
ളല്ലാതെ കണ്ടില്ലൊരു മാര്‍ഗ്ഗമേതും.

(ആദ്യത്തെ “നല്ലാര്‍ക്കു്” നല്ല arc എന്ന അര്‍ത്ഥത്തില്‍)

നല്ല കവിത, ലാപുഡേ. വായിക്കാന്‍ വൈകി.

ടി.പി.വിനോദ് said...

വല്യമ്മായീ, നന്ദി..ഉറക്കത്തില്‍ ആര്‍ക്കും ബോറടിക്കാറില്ലല്ലോ? :-)

ഉമേഷേട്ടാ, കവിത ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം..ബോറടി എന്ന വാക്കിന് ഈ കവിതയിലുള്ള സാംഗത്യത്തെ ഏറ്റവും ഋജുവായി താങ്കള്‍ സാക്ഷ്യപ്പെടുത്തി..ഉമേഷേട്ടന്‍ പറഞ്ഞതു തന്നെയാണ് കാര്യം. വിരസത എന്ന വാക്ക് മറന്നുപോയതോ അല്ലെങ്കില്‍ ആ വാക്ക് ഉപയോഗിക്കില്ലെന്ന ശാഠ്യമോ അല്ല ബോറടി എന്ന വാക്ക് തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ബോറടി എന്ന് എഴുതുമ്പോള്‍ മാത്രം സൂചിതമാവുന്നതും വിരസത എന്നെഴുതുമ്പോള്‍ സൂചിതമാവാത്തതുമായ എന്തോ ചില സംഗതികള്‍ ഉണ്ടെന്നുതന്നെയാണ് എന്റെ ബോധ്യം...

Kuzhur Wilson said...

ബോറടി.


എന്നെ മരിക്കൂ,
എന്നെ മരിക്കൂ
എന്നായാലോ ?

അപ്പോഴും...
ബോറടിക്കും

ടി.പി.വിനോദ് said...

വിത്സണ്‍,അത് ശരിയായിരിക്കും അല്ലേ :-)
qw_er_ty

absolute_void(); said...

ആശയങ്ങളെ ബോറടിയുടെ സങ്കീര്‍ത്തനങ്ങളാക്കിയ ആ കല്‍പ്പന കൊള്ളാം.

ആട്ടെ, ബോറടിക്ക് മാത്രമാണോ ദൈവമില്ലാത്തത്? തിരിച്ചറിവുകള്‍ക്ക് ദൈവമുണ്ടോ?