Monday, August 11, 2008

കണ്ണാടിയില്‍

കണ്ണാടിയിലെ ഉള്ളടക്കം
ഒരര്‍ത്ഥത്തില്‍
ലളിതം, പ്രവചനീയം.

ഇങ്ങനെയാണോ
കാണപ്പെടാന്‍ പോകുന്നതെന്ന്
ഭാവിയിലേക്ക്
ഒരു തുറിച്ചുനോട്ടം,

ഇമ്മട്ടിലാണോ
ഇന്നലെയുമുണ്ടായിരുന്നതെന്ന്
ഭൂതത്തിലേക്ക്
ഒരു ഒളിഞ്ഞുനോട്ടം,

ഇതിലടങ്ങിയിട്ടില്ലാത്തതും
ആരെങ്കിലുമൊക്കെ
കാണുന്നുണ്ടാവുമെന്ന്
വര്‍ത്തമാനത്തിലേക്ക്
പരതിനോട്ടവുമുണ്ടാകും.

കണ്ണാടിയിലെ കാലം
നോട്ടം എന്ന അര്‍ത്ഥത്തില്‍
സങ്കീര്‍ണ്ണം? അവിചാരിതം?

24 comments:

നരിക്കുന്നൻ said...

നാളത്തെ മാറ്റം കു‌ടി ഈ കണ്ണാടി പറഞ്ഞു തന്നിരുന്നെന്കില്‍?

Pramod.KM said...

ലാളിത്യത്തില്‍ നിന്നും സങ്കീര്‍ണ്ണതയിലേക്കും പ്രവചനീയത്തില്‍ നിന്നും അവിചാരിതത്തിലേക്കും ദൂരം ഇത്രമാത്രം അല്ലേ:)

prasanth kalathil said...

എന്നാലും കണ്ണാടി ഒരു നുണയല്ലെ വിനോദ് ?

കാലത്തിന്റെ കാലനായാണ് കണ്ണാടിയെ തോന്നിയിട്ടുള്ളത്.

ശ്രീലാല്‍ said...

ലാപുടയിലെ ഉള്ളടക്കം
ഒരര്‍ത്ഥത്തില്‍
ലളിതം, പ്രവചനീയം.

പക്ഷേ,
കവിതകളിലെ കാലം
വായന എന്ന അനുഭവത്തില്‍
സങ്കീര്‍ണ്ണം? ബട്ട്, ത്രില്ലിംഗ്.

ശെഫി said...

ബിംബത്തിന്റെ യാഥാർത്ഥ്യവും മാറ്റവും അറിയാതെ പോയതു കൊണ്ട് അല്ലെ??

അനംഗാരി said...

ഹാ!ഈ കണ്ണാടിയെത്ര മനോഹരം!
എന്റെ നഗ്നതയിലേക്ക് തുറിച്ച് നോക്കി.
എന്നെ പുറം തിരിച്ച് നിര്‍ത്തി എന്റെ കാണാപുറത്തെ മറുകിനേയും കാട്ടിത്തരുന്നയീ കണ്ണാടി..

ലാപുടേ, മനോഹരം.അഭിനന്ദന്ദങ്ങള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശ്ശെടാ വല്ലാത്തൊരു കണ്ണാടി

aneeshans said...

സ്വയം നമ്മളങ്ങനെ എന്തൊക്കെ കാണുന്നു, എന്നാല്‍ അതു വല്ലതുമാണോ !

ഓഫ് : ഇനി ഇതു പോലെ കവിത എഴുതാന്‍ വൈകിയാല്‍, ങ്ഹാ :)

ശ്രീ said...

നല്ല ചിന്തകള്‍!
:)

Mahi said...

കാത്തിരിക്കുകയായിരുന്നു ഒരു കവിതയ്ക്ക്‌.ബുദ്ധിയുടെ മൂര്‍ച്ചയേറിയ നാരായം കൊണ്ട്‌ താങ്കള്‍ എഴുതുന്ന ഒരു കവിതയ്ക്ക്‌.ത്രികാലങ്ങളിലുള്ള നമ്മുടെ മാനസികവ്യാപരത്തെ അതിന്റെ സങ്കീര്‍ണതയില്‍ കവിതയുടെ ലാളിത്യം കൊണ്ട്‌ ഒരു കണ്ണാടിയുടെ പ്രതിച്ഛായയിലേക്ക്‌ ഒതുക്കിയിരിക്കുന്നു.ചിപ്പിയില്‍ മുത്തെന്ന പ്പോലെ ഇപ്പോള്‍ ഈ കവിത

നജൂസ്‌ said...

കാണാപ്പെടാവുന്നതെല്ലാം അവിചാരിതം...
സങ്കീര്‍ണ്ണം...

നന്നായി വിനോദ്‌

[ nardnahc hsemus ] said...

ഒന്ന് ചാഞ്ഞ്
ഒന്ന് ചെരിഞ്ഞ്
ഒന്ന് തിരിഞ്ഞ്
ഒന്ന് ചിരിച്ച്
ഒന്ന് വ്യാകുലതപ്പെട്ട്
ഒന്ന് നെടുവീര്‍പ്പിടുകയല്ലാതെ
‘വേറൊരു നോട്ടത്തിലൂടെ’പോലും
ഞാനെന്നെയോ
കണ്ണാടിയേയോ
സങ്കീര്‍ണ്ണമാക്കിയിട്ടില്ല.

പക്ഷെ ഒന്നുണ്ട്
കണ്ണാടി കാണിയ്ക്കുന്ന
കാലം എപ്പോഴും
അവിചാരിതം..

:P

വിശാഖ് ശങ്കര്‍ said...

മൂന്നു നോട്ടങ്ങളും, ലളിതത്തില്‍നിന്നും സങ്കീര്‍ണ്ണത്തിലേയ്ക്ക് വളരുന്ന അവയുടെ ഉള്ളടക്കങ്ങളും...

നന്നായി ലാപുട.

ടി.പി.വിനോദ് said...

നരിക്കുന്നന്‍, പ്രതിബിംബങ്ങളെക്കുറിച്ച് എന്തെല്ലാം പ്രതീക്ഷകള്‍ അല്ലേ..?

പ്രമോദ്..:)

പ്രശാന്ത്, റെനെ ദെക്കാര്‍ത്തേ പറഞ്ഞതായി ഒരിടത്ത് വായിച്ച കാര്യമുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്ളതെന്ന് നമ്മള്‍ വിശ്വസിക്കുന്ന ഈ നിമിഷത്തെ നമ്മള്‍ സ്വപ്നം കാണുകയല്ലെന്ന് തെളിയിക്കാനുതകുന്ന ഒരു പരീക്ഷണം ഡിസൈന്‍ ചെയ്യുന്നത് ഏറെക്കുറെ അസാധ്യമാണെന്ന്. നമ്മുടെ ഈ നിമിഷം കണ്ണാടിയില്‍ സംഭവിക്കുന്നതല്ല എന്ന് തെളിയിക്കാന്‍ പറ്റുമോ എന്ന് വെറുതെ ആലോചിച്ചുപോയി, പ്രശാന്തിന്റെ കമന്റില്‍ തൂങ്ങിക്കിടന്ന്...:)

ശ്രീലാലേ....:)

ശെഫി, ആയിരിക്കും, ആവാതെ തരമില്ല...:)

അനംഗാരി, നന്ദി, വളരെ സന്തോഷം..

പ്രിയ..:)

നൊമാദ്, ഭീഷണി സ്നേഹപൂര്‍‌വ്വം കൈപ്പറ്റിയിരിക്കുന്നു...:)

ശ്രീ, നന്ദി..

മഹി,നല്ല വാക്കുകള്‍ക്ക് നന്ദി. ബുദ്ധിയെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണ എന്നെ നേരിട്ടറിയാത്തതുകൊണ്ട് ഉണ്ടായതാണ്.തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു..:):)

നജൂസ്, നന്ദി..

സുമേഷ് ചന്ദ്രന്‍, പതിവായി ഉണ്ടാകുന്ന അവിചാരിതങ്ങള്‍...അല്ലേ..?

വിശാഖ്, നന്ദി.

Latheesh Mohan said...

അവസാന വരിയിലെ രണ്ടു ചോദ്യ ചിഹ്നങ്ങള്‍ മൂന്നാമത്തെ വരിയില്‍ ഇല്ലാതെ പോയതെന്തു കൊണ്ട്? സങ്കീര്‍ണതയെക്കുറിച്ചു മാത്രമാണോ നമുക്ക് സംശയങ്ങള്‍.ലാളിത്യത്തെക്കുറിച്ച് എന്തു കൊണ്ടിത്ര ഉറപ്പ്?

കണ്ണാടി നാഗരികതയുടെ യാര്‍ഡ്സ്റ്റിക് ആണ്.
അതില്‍ നോക്കി സംശയിക്കുന്നവന്‍
കാടുവിടേണ്ടിയിരുന്നോ എന്നാണ് സംശയിക്കുന്നത്

എന്നിട്ടും അതിലാളിത്യത്തിന്റെ ഉറപ്പുകളില്‍, ലാപുട പോലും വിശ്വസിച്ചു പോകുന്നു..

ഞാന്‍ പോകുന്നു :)

Latheesh Mohan said...

ഭൂതം, ഭാവി,വര്‍ത്തമാനം എന്നിങ്ങനെ സ്ഥലകാലങ്ങളുടെ കെട്ടുപാടില്‍ വിനോദിന്റെ കവിതകള്‍ കുടുങ്ങി പോകുന്നത്, വല്ലാത്തൊരു ഊര്‍ജ നഷ്ടത്തിനും ചെറുപ്പ നഷ്ടത്തിനും ഇടയാക്കുന്നുണ്ടോ എന്നൊരു തോന്നല്‍..

ടി.പി.വിനോദ് said...

ലതീഷേ, ‘ഒരര്‍ത്ഥത്തില്‍’ എന്ന ജാമ്യത്തിലായിരുന്നു ആ ധൈര്യപ്പെടല്‍. അത് അങ്ങനെയെങ്കില്‍ ഇത് എങ്ങനെയാവുമെന്ന് ഒരു അവനവന്‍ ചോദ്യം അവസാനം. എനിക്ക് Synthesize ചെയ്യാനുണ്ടായിരുന്നത് സന്ദിഗ്ധത പോലെ എന്തോ ഒന്ന്. എന്നിട്ടും മുഴച്ചു തെഴുത്തു നില്‍പ്പുണ്ടായിരുന്നോ തീര്‍പ്പുകള്‍ ? ഇനിയൊരിക്കല്‍ എന്റെ വായനയ്ക്കും പിടി തരുമായിരിക്കും...

ചെറുപ്പത്തെപ്പറ്റി പറഞ്ഞത് ആഞ്ഞാഞ്ഞ് ശ്രദ്ധിക്കുന്നു.(അല്ലാതെന്ത് ചെയ്യാനൊക്കും:))സര്‍ട്ടിഫിക്കറ്റില്‍ ചെറുപ്പമുള്ളപ്പോള്‍ വയസ്സാംകാലത്തെ കവിതയെഴുതി, കുഴിയിലേക്ക് കാലു നീട്ടുന്ന കാലത്ത് കൌമാരത്തെ കവിതകളിലൂടെ തിരിച്ചുപിടിക്കുമെന്ന് അനേകമനേകം ദിവാസ്വപ്നങ്ങളിലൂടെ ഗൂഢാലോചന ചെയ്തു വരുന്ന ഞെട്ടിക്കുന്ന സത്യവും ഇതിനാല്‍ വെളിപ്പെടുത്തുന്നു..:):):)

നന്ദി ചങ്ങാതീ ഇങ്ങനെ കണ്ണാടിയായതില്‍.(ഇതിനു സ്മൈലി ഇല്ല).

Latheesh Mohan said...

:)

‘ഉറപ്പുള്ള നിലമല്ലേ ഭയങ്കരം‘ എന്ന് ഓരോ തവണ വായിക്കുമ്പോഴും ഓരോ തരം ഉറപ്പുകള്‍ വീണ്ടുമുണ്ടാവുകയാണെല്ലോ എന്നു തോന്നാറുണ്ട്. നമുക്കു സംശയിക്കാന്‍ (സമൂഹത്തിന്റ്റെ) ഉറപ്പുകള്‍ വേണ്ടിവരുന്നു എന്നത് ഒരു പോരായ്മയല്ലേ (കവിതയുടേതല്ല, മൊത്തം നാഗരികതയുടെ)? ഉറപ്പില്ലാത്ത നിലത്ത് ചവുട്ടുറപ്പിക്കാന്‍ ഉറപ്പുള്ള നിലത്ത് വലത്തെകാല്‍ കുത്തി ഇടത്തേ കാല്‍ കൊണ്ട് ‘എത്ര ചതുപ്പുണ്ട്‘ എന്നൊരു പരീക്ഷണം.

ഒരര്‍ഥത്തില്‍ എന്നതിന് ഏതര്‍ഥത്തിലും അര്‍ഥമുണ്ട്, പക്ഷെ, നോട്ടം എന്ന അര്‍ഥത്തിന് അതല്ലാതെ മറ്റു സാധ്യതയുണ്ടോ?

പൂര്‍ണമായും ഈ കവിത മുന്‍ നിര്‍ത്തിയല്ല ഞാന്‍ പറഞ്ഞത് :) (ഇതു സ്മൈലിയാണ്, ഇതും സ്മൈലിയാണ്)

ആ ദിവാസ്വപ്നം പക്ഷേ പ്രസ്ക്തമാണ് വിനോദ്. തിരിച്ചിട്ടൊരു ജീവിതം. അന്നത്തെ ബോറഡിക്ക് അതിനെക്കാള്‍ നല്ല പ്രതിവിധി ഉണ്ടാവില്ല.
പക്ഷെ, ഭാവിയിലെ രൂപ(ക)ങ്ങള്‍
കണ്ണാടി മാത്രമേ അറിയുന്നുള്ളൂ,

ഒരര്‍ഥത്തില്‍

:)

(ഇതൊക്കെ പറയാന്‍ ഇപ്പോള്‍ പേടിയാണ്. വര്‍മമാര്‍ എപ്പോഴാണ് വരുന്നത് എന്നു പറയാനാവില്ലല്ലോ)

:)

smitha adharsh said...

അപ്പൊ,ഇത്ര നാളും കണ്ണാടിയില്‍ കണ്ടതൊക്കെ ????

Raji Chandrasekhar said...

ഞാനും കണ്ണാടി നോക്കി.

കണ്ടത് കണ്ണാടിയാണോ നോട്ടമാണോ...

Unknown said...

ഒരു വല്ലാത്ത സാധനമാണ് ഈ കണ്ണാടി..ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്ന് എന്നു ഞാന്‍ പറയും..ഒരു പക്ഷേ നിലനില്‍ക്കുന്ന എല്ലാ വസ്തുക്കളും സ്വപ്നം കാണുന്നത് കണ്ണാടിയാകാനാകും.കണ്ണാടി ലോകത്തിലേക്കു വന്നതിനെപ്പറ്റി പഴയതും പുതുതുമായ എത്രയോ കഥകള്‍..പ്രത്യയശാസ്ത്രം എന്ന പദത്തിനെ മാര്‍ക്സ് നിര്‍വചിച്ചതു തന്നെ തലതിരിഞ്ഞു കാണുന്ന പ്രതിബിംബത്തെ ആസ്പദമാക്കി..ആലീസ് ആണ്ടുപോയതും അതേ ‘ഇല്ലാത്ത ഉണ്മ‘യില്‍..മാര്‍കേസിന്റെ പ്രശസ്തപുസ്തകം വായിച്ചപ്പോള്‍ ,ഐസ് കണ്ടുപിടിക്കുന്ന ഭാഗം കണ്ണാടി കണ്ടുപിടിക്കുന്ന ഭാഗമായി തിരുത്തിവായിക്കാന്‍ തോന്നിയിട്ടുണ്ട്..
നമ്മുടെ ഇന്നത്തെ ‘മാര്‍ക്കറ്റി’ന്റെ സാംസ്കാരികമായ അടിസ്ഥാനം കണ്ണാടിയല്ലേ എന്നും തോന്നിയിട്ടുണ്ട്..ഏതു വസ്തുവിലും തന്നെത്തന്നെ കാണാം!
നന്ദി

ടി.പി.വിനോദ് said...

സ്മിത, രജി ചന്ദ്രശേഖരന്‍, ഗോപിയേട്ടന്‍, വന്നതിനും വായിച്ചതിനും എല്ലാവര്‍ക്കും നന്ദി.

മഴക്കിളി said...

ലളിതം, നന്നായിരിക്കുന്നു...

മാനസ said...

എങ്കിലും എന്റെ കണ്ണാടീ....
നീ ഇമ്മിണി ബല്യ ആളാ ട്ടോ........