Monday, October 23, 2006

അഭാവങ്ങള്‍

വൈകി മാത്രം
അറിയുന്ന
ചില വേദനകളുണ്ട്.

മരിച്ചുപോയ ഒരാളുടെ
മേല്‍വിലാസത്തിലേക്കെത്തുന്ന
വിനിമയങ്ങള്‍ പോലെ
അവയിലേക്കെത്തുന്ന
വാക്കുകള്‍
ഭൂതത്തിന്റെയോ
വര്‍ത്തമാനത്തിന്റെയോ
ഭാവിയുടെ പോലുമോ അല്ലാത്ത
അഭാവങ്ങളിലേക്ക്
നിഷ്ക്കാസിതമാവുന്നു.

20 comments:

ടി.പി.വിനോദ് said...

അഭാവങ്ങള്‍

Aravishiva said...

മറ്റെല്ലാ വികാരങ്ങളേയും പോലെ വേദനയും സമയാനുബന്ധിയാണെന്നോര്‍മ്മിപ്പിച്ചു ലാപുടയുടെ പുതിയ കവിത..അഭാവത്തിലേക്ക് നിഷ്ക്കാസിതമാവുന്നതിനും മുന്‍പ് ആ വേദന അറിയേണ്ടിയിരിയ്ക്കുന്നു..സ്വാന്തനം പകരേണ്ടിയിരിയ്ക്കുന്നു..

ഇത്തവണയും മനോഹരമായ ഉപമകള്‍ ധാരാളം..കവിതയ്ക്ക് ഒരിയ്ക്കല്‍ക്കൂടി നന്ദി..

പൊന്നപ്പന്‍ - the Alien said...

മരിച്ചു പോയ ഒരാളുടെ മേല്‍ വിലാസത്തിലേക്കെത്തുന്ന വാക്കുകള്‍ ചിലപ്പോ ജീവിതത്തേയും കൂട്ടി വരുന്നവയുമാകും ലാപുട.. മരണമെന്നതു തന്നെ എത്ര വിചിത്രം.. അഭാവം തന്നെ അതും. പക്ഷേ എന്തിന്റേത്..? നാമെല്ലാം മരിച്ചുവെന്നോ, മരിക്കുന്നുവെന്നോ, അതോ ഒരിക്കലും മരിക്കില്ലെന്നോ..! കവിത എന്നോര്‍ക്കാതെ ഞാന്‍ കേള്‍ക്കുന്നു. ശ്വസിക്കുമ്പോള്‍ നാം ശ്വാസമെന്നൊരിക്കലും ഓര്‍ക്കാറില്ലല്ലോ..

ഇട്ടിമാളു അഗ്നിമിത്ര said...

വെറുതെയാണ്.... അതൊരിക്കലും നിഷ്കാസിതവാവുന്നില്ല... കൂടുവിട്ട് മറുകൂട് തേടിയത് അറിയാതെ, മരിച്ചവനെ(ളെ) തേടിയെത്തുന്ന ജപ്തി നോട്ടീസുകള്‍ പോലെ...വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും ..

ലിഡിയ said...

നിര്‍വ്വചിക്കാനാവാത്തത് കൊണ്ടാണ് മരണം ഇത്ര പ്രകീര്‍ത്തിക്കപെടുന്നതെന്നോ,അതൊ അത് മനുഷ്യന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നത് കൊണ്ടൊ..അത് തന്നെയാവും കാരണം.

-പാര്‍വതി.

ഗോപകുമാര്‍ said...

ലാപുട വളരെ നന്നായിരിക്കുന്നു... വൈകി മാത്രം അറിയുന്ന വേദനകളെ.................

Kiranz..!! said...

അല്ല മാഷെ..എന്താ ഈ ലാപുട ? ഒരു ബൂലോഗ പൈതലാന്‍ ആയോണ്ടു ചോദിക്കുന്നതാണേ..!

K.V Manikantan said...

മരിച്ചു പോയ ഒരാളുടെ മേല്‍ വിലാസത്തിലേക്കെത്തുന്ന വാക്കുകള്‍ ചിലപ്പോ ജീവിതത്തേയും കൂട്ടി വരുന്നവയുമാകും ലാപുട.. മരണമെന്നതു തന്നെ എത്ര വിചിത്രം.. അഭാവം തന്നെ അതും. പക്ഷേ എന്തിന്റേത്..? നാമെല്ലാം മരിച്ചുവെന്നോ, മരിക്കുന്നുവെന്നോ, അതോ ഒരിക്കലും മരിക്കില്ലെന്നോ..! കവിത എന്നോര്‍ക്കാതെ ഞാന്‍ കേള്‍ക്കുന്നു. ശ്വസിക്കുമ്പോള്‍ നാം ശ്വാസമെന്നൊരിക്കലും ഓര്‍ക്കാറില്ലല്ലോ..
====================
ലാപൂ, നന്ദി....
പൊന്നപ്പാ നന്നായി...

Sudhir KK said...

ലാപുടേ: കവിത വളരെ നന്നായി. മരിച്ചു പോയ ഒരാളുടെ വിലാസത്തിലേയ്ക്കെത്തുന്ന വിനിമയം എന്നു പറയുന്നതിലൂടെ വേദനകളുടെ മൂടി ഒന്നു തുറന്നു കാട്ടി അടച്ചു വയ്ക്കുന്ന രീതി എനിക്കിഷ്ടപ്പെട്ടു. വേദനയ്ക്കിടെ കിട്ടുന്ന സാന്ദ്വനവാക്കുകള്‍ ചേമ്പിലയിലെ തുള്ളികള്‍ പോലെ ഒഴുകിത്തെന്നിപ്പോവുന്നു. വേദന തിങ്ങി നില്‍ക്കുന്ന വരികള്‍

Anonymous said...

The most desirable thing, Death. yes, a step to a new life without pain and pleasure. Just being in a state of presence. Dead comes to know the past, present and future, but unable to speak it out, for he is dead. he struggles to cry the truth unto the living one, to his friends, sons, mother, father and to his wife. but he can't. Finally he surrenders and accepts his death. nice to imagine, is't it?

ടി.പി.വിനോദ് said...

നന്ദി അരവിശിവ. കവിത ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം.

പൊന്നപ്പാ ഇവിടെ കണ്ടതില്‍ സന്തോഷം. മരണം ജീവിതത്തിന്റെ ഏറ്റവും പ്രശസ്തമായ ഏകകമായിരിക്കുമോ?

ഇട്ടിമാളൂ , നന്ദി ഇവിടെ വന്നതിന്..ജപ്തിനോട്ടീസ്-അത് ‍ ഒരുപാട് മിന്നലുകള്‍ ഉണ്ടാക്കുന്നു എന്റെ വായനയില്‍..

പാര്‍വതീ , അതുകൊണ്ടു തന്നെയാവും നമ്മുടെ എല്ലാ ആവിഷ്കാരങ്ങളിലും പേടിയുടെയും അതില്‍ നിന്ന് അനിവാര്യമായി ഉണ്ടാകേണ്ട ധൈര്യത്തിന്റെയും മണങ്ങള്‍ ഉണ്ടാവുന്നത്

ഗോപാ നന്ദി..നിന്റെ നല്ല വായനക്ക്..

കിരണ്‍സേ നന്ദി ഇവിടെ വന്നതിന്. ലാപുട എന്താണെന്നറിയാന്‍ ഇവിടത്തെ കഴിഞ്ഞ പോസ്റ്റിലെ കമന്റ്സ് ഒന്നു നോക്കുമോ.

നന്ദി സങ്കൂചിതാ..

നന്ദി കൂമന്‍സേ..വാക്കിന്റെ അടിത്തട്ടിലേക്കുള്ള ആ സ്നേഹദൃഷ്ടികള്‍ക്ക്..

നന്ദി കാളിയന്‍..

വേണു venu said...

മരിച്ചുപോയ ഒരാളുടെ
മേല്‍വിലാസത്തിലേക്കെത്തുന്ന
വിനിമയങ്ങള്‍,നിഷ്ക്കാസിതമാവുന്നു,
എന്നു ഞാന്‍ ഈ കവിതയിലൂടെ മനസ്സിലാക്കിയാല്‍ അതു തെറ്റാണെന്നെനിക്കു തോന്നുന്നു.
എന്‍റെ മനസ്സിലായതിന്‍റെ കുറവായിരിക്കാം.ലാപുടാ ചിന്തയുടെ ഉന്നത ശൃംഗങ്ങളില്‍ നിങ്ങള്‍ വീണ്ടും വിരുന്നൊരുക്കിയിരിക്കുന്നു.

പരാജിതന്‍ said...

ഒരൊന്നാന്തരം കവിതയ്ക്കുള്ള 'തീപ്പൊരി'. അതിനെ മൂന്നാം തരം അശ്രദ്ധ കൊണ്ട്‌ തല്ലിക്കെടുത്തിയിരിക്കുന്നു. ലാപുടേ, താങ്കള്‍ക്ക്‌ ഭാവനയുണ്ട്‌; പക്ഷേ ക്ഷമയില്ല. അഞ്ചോ ആറോ പ്രാവശ്യം കൂടി തിരുത്തിയെഴുതി നോക്കൂ, കവിതയുടെ പേരടക്കം. ഇതു മിന്നിത്തിളങ്ങും. മുഖസ്തുതി പറയാന്‍ കഴിവില്ലാത്തതിന്‌ മാപ്പു ചോദിക്കുന്നു.

ടി.പി.വിനോദ് said...

നന്ദി വേണുജീ...
ഈ വരികള്‍ നിങ്ങളെ ആലോചിപ്പിക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷം

ടി.പി.വിനോദ് said...

പരാജിതാ, വളരെ നന്ദി വായനയ്ക്കും വിമര്‍ശനത്തിനും.

ക്ഷമ കുറവാണെന്ന് എനിക്കും തോന്നാറുണ്ട്..
പക്ഷേ ‘ശ്രദ്ധ’-അതിനോടെനിക്ക് വിയോജിപ്പുണ്ട്. ജാഗ്രതകള്‍ക്കും തിരുത്തലുകള്‍ക്കും പ്രവേശനമില്ലാത്ത ചില കുടുസ്സുകളിലാണ് ചിലപ്പോ എനിക്ക് എഴുതാന്‍ തോന്നാറ്.അതിനെ നിര്‍ദ്ധാരണം ചെയ്യാനും നിര്‍വചിക്കാനും കഴിയാത്തത് തീര്‍ച്ചയായുമെന്റെ പോരായ്മയാവാം.

“മുഖസ്തുതി പറയാന്‍ കഴിവില്ലാത്തതിന്‌ മാപ്പു ചോദിക്കുന്നു.”‌- ഇതെനിക്ക് മനസ്സിലാകുന്നില്ലല്ലോ? മുഖസ്തുതിയെ സ്വാഗതം ചെയ്യുന്ന എന്തെങ്കിലും നിങ്ങള്‍ ഇവിടെ വായിച്ചുവോ?

കവിതയെക്കുറിച്ചുള്ള വിമര്‍ശനത്തിന് ഒരിക്കല്‍ കൂടി നന്ദി...വീണ്ടും വരിക ഈ വഴിയില്‍..

പരാജിതന്‍ said...

താങ്കള്‍ കവിയാണെന്നറിയാന്‍ 'ആംഗ്യങ്ങള്‍' വായിച്ചാല്‍ മാത്രം മതി. കവിതയെന്ന പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടി വച്ചിരിക്കുന്നവരുടെ പോസ്റ്റിന്‌ കമണ്റ്റാറില്ല പരാജിതന്‍. 'ജാഗ്രതകള്‍ക്കും തിരുത്തലുകള്‍ക്കും' നേരെ no admission board കാണിക്കണോ? അതൊക്കെ കാലഹരണപ്പെട്ട കാല്‌പനികാശയങ്ങളല്ലേ? എഴുത്തില്‍ ക്രാഫ്റ്റിനുള്ള പ്രാധാന്യം താങ്കളെപ്പോലൊരാള്‍ക്ക്‌ ഞാന്‍ പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് അറിയാം. താങ്കളുടെ ഈ കവിത നന്നല്ലെന്ന് പറയാന്‍ എനിക്ക്‌ മടിയില്ല. പക്ഷേ ഒരു നല്ല എഡിറ്ററിണ്റ്റെ കൈയില്‍ കിട്ടിയാല്‍ കഥ മാറും. അത്രയ്ക്ക്‌ മേന്‍മയുണ്ട്‌ കവിതയ്ക്ക്‌ പിന്നിലെ spark-ന്‌. ആ എഡിറ്റിംഗ്‌ സ്വയം ചെയ്യാനുള്ള കഴിവും താങ്കള്‍ക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ ചെയ്തില്ല; അതാണ്‌ ഞാന്‍ 'അശ്രദ്ധ' കൊണ്ടുദ്ദേശിച്ചത്‌. പിന്നെ 'മുഖസ്തുതി'യുടെ കാര്യം. ബൂലോകത്തിലെ സാഹിത്യസൃഷ്ടികളില്‍ ഭൂരിഭാഗവും 'വാഹ്‌! വാഹ്‌!' വിളികളോടെയാണ്‌ വരവേല്‌ക്കപ്പെടുന്നത്‌. ഏവര്‍ക്കും ആനന്ദം, ആഹ്ളാദം! ശുദ്ധ അസംബന്ധം! 'എന്നെക്കുറിച്ചും നല്ലത്‌ പറയൂ' എന്നാണ്‌ കമണ്റ്റിണ്റ്റെ വ്യംഗ്യം. താങ്കള്‍ മുഖസ്തുതിയില്‍ വീഴുന്ന ആളാണെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്‌. എനിക്ക്‌ മുഖസ്തുതി പറയാനറിയില്ല, സാഹിത്യത്തിണ്റ്റെ കാര്യത്തിലെങ്കിലും. അത്ര മാത്രം. ആ വാചകം കാര്യമാക്കേണ്ട. ആശംസകള്‍.

ഡാലി said...

നല്ലൊരു ചിന്ത ശകലം.
“വാക്കുകള്‍
ഭൂതത്തിന്റെയോ
വര്‍ത്തമാനത്തിന്റെയോ
ഭാവിയുടെ പോലുമോ അല്ലാത്ത“
അപ്പോള്‍ കാലമില്ല (ടൈം ഇന്‍ഡിപെന്‍ഡന്റ്)
കാലമില്ലാത്ത അഭാവങ്ങള്‍! അതിലേയ്ക്ക് നിഷ്കാസിതമാകുന്ന, വാക്കുകള്‍.
വൈകി മാത്രം അറിയുന്ന വേദനകള്‍!

ഇത്ര മേല്‍ ചിന്തിക്കയാല്‍ കുഞ്ഞി കവിതകളോടുള്ള പ്രിയം കൂടുന്നു.

Roby said...

വേദന സാന്ത്വനങ്ങളെ അതിജീവിക്കുമ്പോള്‍ സാന്ത്വനങ്ങളല്ലെ അര്‍ഥശൂന്യമാകുന്നത്‌...?
'വൈകിമാത്രംഅറിയുന്ന ചില വേദനകള്‍' പലതും ഓര്‍മ്മിപ്പിക്കുന്നു.

മുഴുവനായും കത്തിയില്ല എന്നൊരു പരാജയം അറിയിക്കട്ടെ.

മുസ്തഫ|musthapha said...

കവിതയോട് പ്രതിപത്തി ഇല്ലാത്തവരേയും ആകര്‍ഷിക്കാന്‍ കഴിയുന്നു താങ്കളുടെ വരികള്‍ക്ക്!

- ഭാവുകങ്ങള്‍ -

എം പി.ഹാഷിം said...

മരിച്ചുപോയ ഒരാളുടെ
മേല്‍വിലാസത്തിലേക്കെത്തുന്ന

ee varikale njaanum njaanum chertthu pidikkunnu !