Tuesday, December 17, 2013

ഒരു സായാഹ്നത്തിന്റെ ചിത്രകഥ

പകലറുതി
നടപ്പാത

ആകാശത്തിലും
അന്തരീക്ഷത്തിലും
ഭൂമിയിലും
മഞ്ഞ, നീല, ചുവപ്പ് നിറങ്ങളുടെ
മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ

പാതയോരത്തെ
പേരറിയാത്ത ചെടിയുടെ
പച്ചയിലയിൽ
ആരോ തുപ്പിയിട്ട് പോയ
തുപ്പൽതുള്ളി
ചാഞ്ഞുവീഴുന്ന വെളിച്ചത്തിൽ
തൂങ്ങിനിന്ന് തിളങ്ങുന്നത് കണ്ട്
നടന്നുവരുന്ന ഒരാൾക്ക്
മനുഷ്യർ
ജീവിതങ്ങൾ
നിലനിൽപ്പുകൾ
എന്നീ വാക്കുകൾ തോന്നുന്നു

തോന്നലുകളെക്കാളും
വാക്കുകളേക്കാളും
തിരക്കുള്ളതുകൊണ്ടാവാം,
സമയം
ഇതിന്റെയൊക്കെ മുകളിലൂടെ
കറുത്ത നിറത്തിന്റെ
ബ്രഷ് സ്ട്രോക്കുപോലെ
വേഗത്തിൽ കടന്നുപോകുന്നു

ഇരുട്ടാവുന്നു
രാത്രിയാവുന്നു

1 comment:

ajith said...

കാണാനെന്ത് രസം ചിത്രകഥ