Sunday, October 12, 2014

പണ്ടുണ്ടായിരുന്ന ഒരു രാഷ്ട്രത്തെപ്പറ്റി 2514 ലെ യൂറോപ്പില്‍ ഒരു മുത്തശ്ശി പേരക്കുഞ്ഞിനോട് പറഞ്ഞ സാരോപദേശകഥ

1
നീയില്ലാതെ ഞാനില്ലെന്ന്
നാളെ ഒരാളോട്
പറയണമെന്നുറച്ചപ്പോള്‍
നെഞ്ചില്‍നിന്നൊരു തരിപ്പ്
തലയിലേക്ക് പടര്‍ന്നതിന്റെ
ഉള്ളനക്കം അടക്കിപ്പിടിച്ച്
ഒരു പെണ്‍കുട്ടി
വാതിലിന്നപ്പുറത്ത് ചുവന്നിരുളുന്ന
സന്ധ്യയിലേക്ക് നോക്കിനിന്നു

2
അതേ സന്ധ്യയില്‍
തെരുവോരത്തൊരാള്‍
ഇന്നത്തെപ്പോലെയാവില്ല നാളെയെന്ന്
തന്നോട് തന്നെ ധൈര്യപ്പെടുത്തി
അത്ര നന്നല്ലാത്ത
അന്നത്തെ വഴിവാണിഭം
പൂട്ടിക്കെട്ടി

3
കുളികഴിഞ്ഞ് മുടിയില്‍ വിരലോടിച്ച്
ടി.വി. നോക്കിയിരിക്കുന്ന
ഒരമ്മയ്ക്ക്
പത്രസമ്മേളനത്തില്‍ നുണപറയുന്ന
മന്ത്രിയെക്കണ്ടപ്പോള്‍
നാണമില്ലേ ഹേ
എന്ന്‍ തോന്നി

4
ഇന്നത്തെപ്പോലെ
നാളെയുമവന്‍ അടിക്കുമെങ്കില്‍
 ‍സ്ലോ ബൌണ്‍സറെറിഞ്ഞ്
ശരിപ്പെടുത്തണമെന്ന്
കളികഴിഞ്ഞ്  വിയര്‍ത്തുവരുന്ന
സ്കൂള്‍കുട്ടി കണക്കുകൂട്ടി

5
എന്നാല്‍
അതേ സന്ധ്യയില്‍
അതേ രാജ്യത്തിന്‍റെ
അതേ പരിസരങ്ങളില്‍ തന്നെ
തീട്ടത്തലയനായ വര്‍ഗ്ഗീയവാദി
തന്റെ ദൈവത്തെയോ
നേതാവിനെയോ
പുസ്തകത്തെയോ
ആരോ എവിടെയോ
വിമര്‍ശിച്ചിട്ടുണ്ടെന്ന് കേട്ട്
അയാളെ കൊല്ലാനും
ലഹളയുണ്ടാക്കാനുമായി
വീട്ടില്‍ നിന്നിറങ്ങി

No comments: