Friday, July 31, 2009

പരാതി

പതുങ്ങിമറഞ്ഞിരിപ്പിന്റെ
തൊട്ടരികിലെമ്പാടും

കനത്ത കാലൊച്ചകള്‍
നടുക്കമായ് കേള്‍ക്കവേ,

പുറത്തുവിട്ടാലൊച്ച-
യൊറ്റുമെന്നോര്‍ത്തിട്ട്

ഏറ്റവും ഗോപ്യമായ്
ഉള്ളിന്റെയുള്ളിലേക്ക-
മര്‍ത്തിച്ചുരുക്കുന്ന
ശ്വാസങ്ങളെപ്പോലെ

ഇപ്പോഴുള്ള ലോകത്തെപ്പറ്റി
അതേ ലോകത്തിനു തന്നെ
പണ്ടുണ്ടായിരുന്ന പരാതികള്‍.

Wednesday, July 29, 2009

ജീവിതം കൊണ്ട് ഘടകക്രിയ ചെയ്യപ്പെട്ട മരണങ്ങള്‍



“If you can talk brilliantly about a problem, it can create the consoling illusion that it has been mastered.” - Stanley Kubrick

മരണത്തിലേക്ക് പൂര്‍ത്തിയാവുന്ന ഒരു പ്രക്രിയയാണ് ജീവിതം എന്ന യുക്തിയോട് മനസ്സുചേര്‍ക്കുകയാണെങ്കില്‍ നമുക്ക് ബോധ്യമാവുന്ന ഒരു തലകീഴ് സത്യമുണ്ട് - ജീവിച്ചിരിക്കുന്നു എന്നു പറയുന്നതിനു ബദലായി മരിച്ചുകൊണ്ടിരിക്കുന്നു എന്ന പ്രസ്താവം നുണയാവുന്നില്ല എന്ന അനിവാര്യത. മരണം ജീവിതത്തിന്റെയോ അല്ലെങ്കില്‍ ജീവിതം മരണത്തിന്റെയോ ഏകക (unit) മായി ഉപയോഗിച്ചുള്ള അളന്നുകളികളുടെ രസാവഹവും അതേസമയം ഭീതിദവുമായ കൌതുകങ്ങളിലേക്ക് ഈ അനിവാര്യതയില്‍ നിന്ന് വഴികളനേകം നീണ്ടു പിരിയുന്നത് അറിയാനാവും നമുക്കപ്പോള്‍.

പ്രൈമറി സ്കൂളിലെ കണക്കുക്ലാസുകളില്‍ നമ്മള്‍ പരിചയിച്ചിട്ടുള്ള ഘടകക്രിയ എന്ന ഗണിതസൂത്രത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ആസൂത്രണത്തെ ‘ഡില്‍ഡോ; ആറുമരണങ്ങളുടെ പള്‍പ്‌ഫിക്ഷന്‍ പാഠപുസ്തക’ ത്തിന്റെ ആവിഷ്ക്കാരത്തിലേക്ക് ദേവദാസ് വിളക്കിച്ചേര്‍ത്തിട്ടുണ്ട് എന്ന് എന്റെ വായനയ്ക്ക് തോന്നുന്നു. മരണമാണിവിടെ വിഭജിക്കപ്പെടുന്നത്, ജീവിതത്തിന്റെ പെരുക്കപ്പട്ടികയില്‍നിന്നാവുന്നു ഘടകങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നത്.

ആറുമരണങ്ങള്‍, അവയുടെ പത്രവാര്‍ത്തകള്‍, വാര്‍ത്തകളോട് യോജിച്ചും വിയോജിച്ചും അതാത് മരണങ്ങളുടെ ‘ഉടമകള്‍‘ നടത്തുന്ന ആത്മഭാഷണങ്ങള്‍, പാഠപുസ്തകത്തിലെന്നപോലെ പാഠങ്ങള്‍ക്കൊടുവില്‍ അഭ്യാസങ്ങള്‍, പരിശീലനപ്രശ്നങ്ങള്‍, അനുബന്ധങ്ങള്‍ - ഇത്രയും കാര്യങ്ങളുടെ കലര്‍ത്തിവെയ്പ്പാകുന്നു ഈ പുസ്തകത്തിന്റെ പ്രത്യക്ഷ പ്രകൃതം.

മേലെക്കുറിച്ച മൂന്ന് ഖണ്ഡികകളെയും സ്റ്റാന്‍ലി കുബ്രിക്കിന്റെ ഉദ്ധരണിയെയും ഘടിപ്പിക്കുന്ന അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പൂരിപ്പിക്കുന്ന ഒട്ടനവധി തിരിച്ചറിവുസാധ്യതകളെ ഉത്പാദിപ്പിക്കുന്നുണ്ട് ഡില്‍ഡോയുടെ വായനാനുഭവം.

ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത് പുസ്തകം- ‘ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം‘ എന്ന ദേവദാസ് വി.എം. ന്റെ നോവല്‍ 8 ആഗസ്റ്റ് 2009 രാവിലെ 10 മണിക്ക് തൃശൂരില്‍ കേരളസാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രകാശിപ്പിക്കപ്പെടുന്നു. മലയാള ഭാഷയെയും അതിലുള്ള സാഹിത്യത്തെയും സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് മേതില്‍ രാധാകൃഷ്ണനും കവര്‍ഡിസന്‍ ചെയ്തിരിക്കുന്നത് ഉന്മേഷ് ദസ്തക്കിറുമാണ്. 65 രൂപയാണ് ഒരു കോപ്പിയുടെ വില. പുസ്തകത്തിന്റെ കോപ്പികള്‍ ഇവിടെ നിന്നും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

Monday, July 06, 2009

ചൂല്

ഇളകിപ്പൊളിഞ്ഞ്
ഉപയോഗത്തിന് പറ്റാത്ത പരുവത്തില്‍
പഴഞ്ചനൊരു ചൂല്
വഴിയരികിലെ ചവറുകൂനയില്‍.

പഴകിയ ചില
ആത്മവിശ്വാസങ്ങള്‍
മനസ്സിനുള്ളില്‍
മടുപ്പുകൂനയിലെന്നപോലെ

താന്‍ പുറത്താക്കിയവയിലേക്ക്
താന്‍ വെടിപ്പാക്കിയിടത്തുനിന്നും
വലിച്ചെറിയപ്പെട്ട വിധത്തില്‍.


(ഹരിതകം.കോമില്‍ പ്രസിദ്ധീകരിച്ചത്)

Thursday, June 04, 2009

നമ്മള്‍

കുടഞ്ഞിട്ട് തപ്പിനോക്ക്,
വേറെയെവിടെയും
പോകാനിടയില്ല.

അല്ലെങ്കിലും
ആരെടുത്തുമാറ്റാനാണ് ?

ഓര്‍ക്കുന്നേ ഇല്ലേ,
എവിടെ വെച്ചതെന്ന്?

ഇനിയൊരുപക്ഷേ
എന്റെപക്കലാണോ ഉള്ളത്?

നിനക്കുതരാന്‍
എടുത്തുവെച്ചതായി
ഞാനോര്‍ക്കുന്നില്ല.

എനിക്കുതരാന്‍
മാറ്റിവെച്ചതായി
നിന്റെ ഓര്‍മ്മയിലുണ്ടോ?

ഇല്ലെങ്കില്‍ പോട്ടെ, വിട്ടുകള.

ഒരു കണക്കിന്
കണ്ടുകിട്ടിയാലാണ് കുഴപ്പം,
എനിക്കും നിനക്കും
വേണ്ടാതായ നമ്മളെ.

Friday, April 17, 2009

വാക്കുപോക്കുകള്‍

നൊടിനേരം വൈകിയതുകൊണ്ട്
തൊട്ടുമുന്നില്‍വെച്ച്
വിട്ടുപോയ ലിഫ്റ്റ് പോലെ

സമയത്തിനുച്ചരിക്കാത്ത
ചില വാക്കുകള്‍,
അവയുടെ വാതിലുകള്‍,

നമ്മളെ നിന്നിടത്ത് നിര്‍ത്തി
അടഞ്ഞുപോയ ശേഷം
നമ്മളെക്കൂടാതെയുള്ള
അവയുടെ ഉള്ളടക്കത്തോടെ
ഉയരത്തിലേക്കോ
ആഴത്തിലേക്കോ
സഞ്ചരിക്കുന്നു,
സാക്ഷാത്ക്കരിക്കുന്നു.

വാക്കിനൊപ്പം വിട്ടുപോയ
നമ്മുടെ സമയം
കാത്തിരിപ്പിലേക്ക്
പര്യായപ്പെടുകമാത്രം ചെയ്യുന്നു.

Wednesday, April 15, 2009

വോട്ട് ചെയ്യുമ്പോള്‍


ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍, സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :

  • കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.

  • ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.

  • ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.

  • 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.

  • വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.

  • പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.

  • പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.

  • സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.

  • ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.

  • തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.

  • ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.

  • കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.

  • സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

നമ്മുടെ വോട്ടുകള്‍ ഇടതുപക്ഷത്തിന്‌ എന്ന് ഉറപ്പാക്കൂ, പുതിയൊരു ഇന്ത്യയ്ക്കായി...


*Modified from PAG Bulletin പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

Wednesday, April 08, 2009

അകത്തിരിപ്പ്

വെള്ളരിക്കയില്‍
കവിത ഇരിപ്പുണ്ടോ എന്ന്
നോക്കിയിരിപ്പായിരുന്നു.

വരയന്‍പുലിയുടെ
തൊലിയുണ്ടായിട്ടും
തെറിച്ചുനില്‍പ്പില്ല
തരിമ്പും ശൌര്യം.

ഉള്ളിലാവും
ഉണ്മ, കവിത എന്ന്
ഊഹം മൂര്‍പ്പിച്ച്
പിളര്‍ന്നുനോക്കി പിന്നെ.

നനവില്‍ കുളിര്‍മ്മയില്‍
വരിയായി വിന്യസിച്ച്
ഹാ !
വിത്തുകളുടെ സൂക്ഷ്മസന്നാഹം,

ഉത്‌കണ്ഠകളെ നമ്മള്‍
ഉപമകളിലൊളിപ്പിക്കുന്നതിലും
ചാതുരിയില്‍, കവിതയില്‍.

Monday, March 16, 2009

ട്രൂ കോപ്പി

മേല്‍പ്പാലത്തില്‍ നിന്ന്
താഴേക്ക് നോക്കുമ്പോള്‍
നാല്‍ക്കവലയില്‍ ഒരുവശത്തിന്
ചുവപ്പ് സിഗ്നല്‍.

അണതിങ്ങി മുരളുന്നു,
വേഗങ്ങള്‍ വെളിച്ചങ്ങള്‍.

നോക്കിനില്‍ക്കുമ്പോള്‍ തന്നെ
സിഗ്നലില്‍ ചുവപ്പുമാറി പച്ച.

മഞ്ഞവെളിച്ചത്തിന്റെ ഒരു തിരമാല
നിരത്തിനെ
നിയന്ത്രിതവേഗത്തില്‍
സ്‌കാന്‍ ചെയ്യുന്നു.

നഗരരാത്രി അതിന്റെ
ഫോട്ടോകോപ്പികളുടെ കൂട്ടത്തില്‍
ഒന്നിനെക്കൂടി എടുത്തുവെയ്ക്കുന്നു.

നാളെ പകല്‍ നിങ്ങളുടെ
മേശയിലെത്തുമ്പോള്‍
ശരിപ്പകര്‍പ്പെന്ന്
സാക്ഷ്യപ്പെടുത്താന്‍
ശങ്കിച്ചുനിന്നേക്കരുത്....

Tuesday, February 10, 2009

വൈകുന്നേരത്തെ പാര്‍ക്കില്‍

കുട്ടികള്‍ കളിക്കുന്ന
മുതിര്‍ന്നവര്‍ സൊറപറയുന്ന
വൈകുന്നേരത്തെ പാര്‍ക്കിലൊരിടത്ത്

ഇന്നലെ പെയ്തിട്ട്
ഇന്നും വറ്റാത്ത വെള്ളത്തില്‍
ഒരു കഷണം ആകാശം.

വെള്ളത്തിലെ ആകാശത്തില്‍
മേഘം നീന്തി നീങ്ങുന്നു.

കൈവിട്ട ഒരു കളിപ്പന്ത്
തെറിച്ചുതുള്ളി വരുന്നുണ്ട്.

ആകാശത്തേക്ക് വീഴുമോ പന്ത്?
വെള്ളത്തുള്ളികള്‍ക്കൊപ്പം
തെറിച്ചുപോകുമോ മേഘം?

ചെളിവെള്ളത്തില്‍ കളിച്ചതിന്
വഴക്കുകേള്‍ക്കുമോ കുട്ടി ?

Monday, February 09, 2009

മരവിപ്പുകളി

ഹൊ !
എന്റെ മരവിപ്പേ,
ആരെല്ലാം എങ്ങനെയെല്ലാം
മറന്നുപോയിട്ടും
മുടക്കമില്ലാതെ
ഇക്കുറിയും നീ.

ഒരു കോടതിയും
സ്റ്റേ ചെയ്യുന്നില്ലല്ലോ
നിന്റെ ഋതുവിനെ.

കാലം എന്ന ഇടപാടിനൊഴികെ
നിനക്കുമാത്രമാണര്‍ഹത,
കാലാതീതമെന്ന സ്ഥാനപ്പേരിന്.

നിന്റെ എക്കലടിഞ്ഞിടത്തുനിന്ന്
പിന്നെയും ഞാന്‍
പൊടിച്ചു പൊന്തുന്ന കളി
തുടങ്ങുകയല്ലേ എന്നാല്‍ ?

Thursday, January 29, 2009

പ്രതീക്ഷ ആസ്വദിക്കാന്‍ ഒരു പൊടിക്കൈ

പ്രതീക്ഷ
പകുതിതൊട്ട് കണ്ടുതുടങ്ങിയ
ഒരു സിനിമയാണെന്ന് ഉള്‍ക്കൊള്ളുക.

എന്താ കഥ? എന്ന ആകാംക്ഷ
ആ റീലുതൊട്ട് അസാധുവാകുന്നു.

ഫ്ലാഷ്‌ബാക്കിലാണോ
സ്വപ്നരംഗത്തിലാണോ
കാണുന്നതെന്നറിയാഞ്ഞ്
സന്ദേഹങ്ങളും ഉത്‌കണ്ഠകളും
ഉടനടി കാലഹരണപ്പെടും.

ആലോചിച്ച് നോക്കൂ,
മറ്റുള്ളവര്‍ക്ക് തീര്‍ന്നുപോയ
പരിണാമഗുപ്തിയില്‍ നിന്ന്
നിങ്ങള്‍ക്കുള്ളൊരു കൌതുകം
മുളച്ചുതുടങ്ങുന്നത്

എവിടംതൊട്ട് കാണണമെന്നുമാത്രം
ശ്രദ്ധിച്ചാല്‍ മതി,
പ്രതീക്ഷ എന്ന ചലച്ചിത്രം.

Sunday, December 28, 2008

പുസ്തകം - പ്രകാശനം

സുഹൃത്തുക്കളേ,
എന്റെ കവിതകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കപ്പെടുന്നു. ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍’ എന്ന പേരില്‍ ബുക്ക് റിപ്പബ്ലിക്ക് ആണ് പുസ്തകം പുറത്തിറക്കുന്നത്.

ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട മുപ്പതോളം മലയാളികള്‍ ചേര്‍ന്ന് രൂപംകൊടുത്ത പരീക്ഷണ സംരംഭമാണ് ബുക്ക് റിപ്പബ്ലിക്. ഒരു സമാന്തര പ്രസാധന-വിതരണ സംവിധാനം ഉണ്ടാക്കുകയും അതു വഴി മലയാള പുസ്തകലോകത്തില്‍ നവീനവും സര്‍ഗാത്മകവുമായ സാന്നിധ്യമാവുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

പുസ്തകത്തില്‍ 49 കവിതകള്‍ ആണ് ഉള്ളത്. 35 എണ്ണം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തവയാണ്. പുസ്തകമാവാനുള്ള അവസരം എന്റെ കവിതകള്‍ക്ക് ലഭിച്ചതിനെപ്പറ്റിയുള്ള ഏത് ആലോചനയിലും നിറയുന്നത് ഈ ബ്ലോഗ് വായിക്കാറുള്ളവരോടും ഇവിടെ എന്നോട് സംവദിക്കാറുള്ളവരോടുമുള്ള കടപ്പാടാണ്. നന്ദി, ഓരോ വരവിനും വായനയ്ക്കും വിനിമയങ്ങള്‍ക്കും.

പുസ്തകത്തിന്റെ ഒരു കോപ്പി എല്ലാവരും വാങ്ങണമെന്നും കവിതയില്‍ താത്പര്യമുള്ള സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ജനുവരി 10 ആം തിയതി ഏറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച് ഈ പുസ്തകത്തിന്റെ പ്രകാശനം നടത്തപ്പെടുന്നു. ഈ പോസ്റ്റ് ഓരോരുത്തര്‍ക്കും ഉള്ള വ്യക്തിപരമായ ക്ഷണമായി കണക്കാക്കണമെന്നും പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണം എന്നും ആഗ്രഹിക്കുന്നു.

പുസ്തകത്തെക്കുറിച്ച് ചില വിശദാംശങ്ങള്‍;

പേര് : നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍
പഠനം : ഡോ. സോമന്‍ കടലൂര്‍
കവര്‍, ലേ ഔട്ട് : ഉന്മേഷ് ദസ്തക്കിര്‍
ടൈപ്പ് സെറ്റിംഗ് : ശ്രീനി ശ്രീധരന്‍


പുസ്തകത്തിന്റെ കോപ്പി ബുക്ക് ചെയ്യുവാന്‍ ഇവിടം സന്ദര്‍ശിക്കുക.


സസ്നേഹം

ടി.പി. വിനോദ്

Sunday, December 07, 2008

മുനമ്പ്

ആത്മാവിന്റെ മുനമ്പ്
എന്ന് വിളിക്കാമോ

ക്ഷീണം കൊണ്ട്
ഉറങ്ങിപ്പോകും മുന്‍പ്
പിറ്റേന്നത്തെയോ
അന്നത്തെയോ
പകലിനെക്കുറിച്ച്
പാതി ബോധത്തില്‍
പൂര്‍ത്തിയാകാതെ പോകുന്ന
വീണ്ടുവിചാരത്തിനെ?

ശരീരം
തുഴഞ്ഞുതാണ്ടിയെത്തുന്നത്
എന്ന് വ്യംഗ്യമുണ്ടാവുമോ
അതിന് ?

Friday, November 28, 2008

സുഷിരകാണ്ഡം

നരകത്തില്‍ നിന്ന്
സ്വര്‍ഗ്ഗത്തിലേക്ക്
ഒളിഞ്ഞുനോക്കാനുള്ള
കിഴുത്തയില്‍
കരടായിക്കിടക്കുകയാണ്
ഒരു നഷ്ടബോധം.

ഇപ്പുറത്തുനിന്നോ
അപ്പുറത്തുനിന്നോ
സഹികെട്ട്
ഞാന്‍ തന്നെ
ഊക്കിലൊന്നൂതുമ്പോള്‍

അങ്ങോട്ടേക്കോ
ഇങ്ങോട്ടേക്കോ
തെറിച്ച് ചേര്‍ന്ന്
പുണ്യമോ പാപമോ
ആകാനാണതിന്റെ
രഹസ്യ പദ്ധതി.

Wednesday, November 26, 2008

അറിവിന്റെ ആകൃതിയുള്ള ചോദ്യം

സങ്കീര്‍ണ്ണമായ
മനസ്സുള്ള ആളാണ്.

ഒരിക്കല്‍,
ഇട്ടിരിക്കുന്ന ഷര്‍ട്ട്
പുതിയതാണോ എന്ന് ചോദിച്ചപ്പോള്‍
സെല്ലുലോസ്, കാര്‍‌ബണ്‍,
ഹൈഡ്രജന്‍, ഓക്സിജന്‍
പഴയതേത് പുതിയതേതെന്ന്
മറുപടി ചോദിച്ചു.

ആത്മീയ സമ്മേളനത്തില്‍
മൈക്കിരന്നുവാങ്ങി
നിങ്ങളെല്ലാം മരിച്ചവരല്ലെന്ന് എന്താണുറപ്പ്?
പരലോകത്തില്‍,
നരകത്തിലല്ല, സ്വര്‍ഗ്ഗത്തിലല്ല
ഈ സമ്മേളനം നടക്കുന്നതെന്ന്
ഉറപ്പുള്ളവരാരുണ്ടെന്ന് ആരാഞ്ഞു.

കാമുകനൊടൊത്ത്
ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്ന
സുന്ദരിയോട്
അറിയാമോ,
നീയിപ്പോള്‍ നുണയുന്ന മധുരം
എത്ര ന്യൂറോണുകളുടെ
അശ്രാന്തപരിശ്രമമെന്ന്
ഇടപെട്ട ശേഷം
തല്ല് വാങ്ങിക്കൂട്ടി.

വെളിവിന്റെ
എല്ലാ പഞ്ഞിത്തുണ്ടുകളെയും
ഇങ്ങനെയിങ്ങനെ
നൂലായ് പിരിച്ചെടുത്ത്
നൂലാമാലയായി
ഉലര്‍ത്തിക്കലര്‍ത്തിയിടും.

ഇലക്ട്രോണുകളെപ്പറ്റി
സംസാരിക്കാന്‍
കമ്പ്യൂട്ടറുകള്‍ തോറും
കറങ്ങി നടപ്പുണ്ടെന്ന് കേട്ടു.
അവിചാരിതമായി ചിലനേരത്ത്
നിങ്ങളുടെ സിസ്റ്റം
സ്തംഭിച്ചുപോവുന്നതാണ്
സാഹചര്യത്തെളിവ്.

Thursday, August 28, 2008

എന്തുകൊണ്ട് ?

എന്തുകൊണ്ടാണിത്ര
തുറിച്ചുനോക്കുന്നതെന്നതിന്
കണ്ണുകൊണ്ട്
എന്നൊരുത്തരം
എപ്പോഴും നിലനില്‍ക്കുന്നു,

എന്തുകൊണ്ടാണ്
ജീവിക്കുന്നതെന്ന ചോദ്യത്തിന്
ശരീരം കൊണ്ട്
എന്ന ഉത്തരം
പെട്ടെന്ന് മനസ്സിലാവുന്നിടത്ത്
പ്രത്യേകിച്ചും.

Thursday, August 21, 2008

മടക്കവിവരണം

ഈ നേരത്തിത്
എവിടെ പോയതാണെന്ന്
കുശലം, സംശയം.

ഇതുവരെ വന്നതെന്ന്
ഒരാളെ കാണാനുണ്ടായിരുന്നെന്ന്
മറുപടി, വിശദീകരണം‍.

എവിടെയും
പോയതായിരുന്നില്ല
ഒരാളിനെയും
കാണാനുമുണ്ടായിരുന്നില്ല

ചോദ്യത്തിലെ ആകാംക്ഷ
വല്ലാതെയങ്ങ് കൂര്‍ത്തത്
ഒട്ടുംതന്നെ പിടിച്ചില്ല
അത്ര തന്നെ..

അല്ലെങ്കിലും പറഞ്ഞതപ്പാടെ
മുഴുവനായും കളവെന്ന്
തെളിയിക്കാനൊന്നും പറ്റില്ലല്ലൊ

വേറെയാരെയും കണ്ടിട്ടല്ലെങ്കിലും
അവനവനെയെങ്കിലും
കണ്ടിട്ടാവില്ലേ മടങ്ങുന്നുണ്ടാവുക?

എത്ര മൂര്‍ച്ചയില്‍
ആകാംക്ഷയുണ്ടായാല്‍
തുളച്ചുചോര്‍ത്താനാവും
ഇതില്‍ നിന്നൊരു കളവിനെ ?

Monday, August 11, 2008

കണ്ണാടിയില്‍

കണ്ണാടിയിലെ ഉള്ളടക്കം
ഒരര്‍ത്ഥത്തില്‍
ലളിതം, പ്രവചനീയം.

ഇങ്ങനെയാണോ
കാണപ്പെടാന്‍ പോകുന്നതെന്ന്
ഭാവിയിലേക്ക്
ഒരു തുറിച്ചുനോട്ടം,

ഇമ്മട്ടിലാണോ
ഇന്നലെയുമുണ്ടായിരുന്നതെന്ന്
ഭൂതത്തിലേക്ക്
ഒരു ഒളിഞ്ഞുനോട്ടം,

ഇതിലടങ്ങിയിട്ടില്ലാത്തതും
ആരെങ്കിലുമൊക്കെ
കാണുന്നുണ്ടാവുമെന്ന്
വര്‍ത്തമാനത്തിലേക്ക്
പരതിനോട്ടവുമുണ്ടാകും.

കണ്ണാടിയിലെ കാലം
നോട്ടം എന്ന അര്‍ത്ഥത്തില്‍
സങ്കീര്‍ണ്ണം? അവിചാരിതം?

Thursday, June 19, 2008

ആസൂത്രിതം

ഇനിയൊരുകാലം
എഴുതുവാനിടയുള്ള
പത്തോളം കവിതകളെപ്പറ്റി
ഇന്നത്തെ ദിവസം
കവി കണക്കുകൂട്ടുകയുണ്ടായി.

അവയിലൊരു നാലെണ്ണത്തില്‍
കാര്യകാരണ സഹിതം
സ്പഷ്ടമാക്കേണ്ട
ഇല്ലായ്മകളെങ്ങനെ
ഉണ്ടാക്കിയെടുക്കുമെന്ന്
തലവെന്ത് ചിന്തിച്ചിരുന്നു,

മരിച്ചുപോവുന്നവയെ
ജീവിച്ചിരുന്നുകൊണ്ട്
വിശദീകരിക്കാമെന്ന്
മൂന്നെണ്ണത്തിന് തികയുന്ന
ദാര്‍ശനിക നീക്കുപോക്കില്‍
പതിവുള്ളപോലെ
വാക്കാലുറപ്പായി,

ഇനിയൊരു രണ്ടെണ്ണത്തില്‍
മേലുകീഴുനോക്കാതെ
ഇഷ്ടികപോലടുക്കും
ഇഷ്ടങ്ങള്‍ നെടുനീളം

ബാക്കിവരുന്ന ഒന്നാണ്
അടുത്ത ഖണ്ഡത്തില്‍
അവസാനിക്കുന്നത്;

ഊഹങ്ങളുടെ ഒരു പട്ടികയെ
ഉണ്ടാക്കിയെടുക്കേണ്ട
ഇല്ലായ്മേ
ചത്താലും ജീവിക്കുന്ന
സിദ്ധാന്തമേ
എത്രയടുക്കിയാലും തെറിച്ചുനില്‍ക്കുന്ന
മുഴച്ചുനില്‍പ്പേ
എന്നിങ്ങനെ വിളിച്ച്, വിശ്വസിച്ച്....

Monday, June 09, 2008

പ്രതിഷേധം

ബ്ലോഗുടമകളുടെ അറിവോ സമ്മതമോ കൂടാതെ മലയാളം ബ്ലോഗുകളില്‍ നിന്ന് സൃഷ്ടികള്‍ കവര്‍ന്നതിനെതിരെ, മോഷണത്തെ ചോദ്യം ചെയ്തവരോട് അപമര്യാദയായി എഴുത്ത്കുത്ത് നടത്തിയതിനെതിരെ, മാഫിയാ സ്വഭാവമുള്ള അതിക്രമങ്ങളിലൂടെ ഇഞ്ചിപ്പെണ്ണിനോടും മലയാളം ബ്ലോഗ് സമൂഹത്തോട് പൊതുവിലും കാണിക്കുന്ന തെമ്മാടിത്തരത്തിനെതിരെ കേരള്‍സ്.കോമിനോട് ഈ ബ്ലോഗും പ്രതിഷേധിക്കുന്നു. സൈബര്‍ ഗുണ്ടായിസത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു.